2022, ഡിസംബർ 28, ബുധനാഴ്‌ച

 

മദനൻ വരയ്ക്കുമ്പോൾ
ബാലകൃഷ്ണൻ മൊകേരി
മദനൻ വരയ്ക്കുമ്പോൾ ,
കഥക,ളതീതമാം
കലയായ്, നിറങ്ങളായ്
നൃത്തമാടുകയല്ലോ!
തലയിൽക്കലിപൂത്ത
കാഥികർക്കൊപ്പം, കാണാ-
വഴിതാണ്ടുമ്പോൾ കൂടെ
ഭ്രാന്തപൂരുഷനാവും* !
പുലരി, പൂങ്കോഴിതൻ
കൂവലായ് വരയ്ക്കുമ്പോൾ ,
മനസ്സിൽ ഗ്രാമത്തിന്റെ
തുടിതാളങ്ങൾ കേൾക്കും,
ഇരുളും വെളിച്ചവും
ഒളിചിന്നിയ നാടും
സിമന്റിൽ ബഹുരൂപ-
മാര്ന്നൊരു നഗരവും,
നീർ നിറയ്ക്കുവാൻ,കുടം
മേല്ക്കുമേൽ തലയിൽവെ-
ച്ചേകതാളത്തിൽപോകും
വടക്കൻ വനിതയും,
കഥയിൽ, പ്രണയത്തിൻ
തെളിമയുറയുന്ന
കൺകളിൽ വിദൂരമാം
വിരഹം പെറും പെണ്ണും,
തമിഴിൻ സംസ്കാരവും,
കണ്ണകിയുടെ പൊള്ളും-
വീര്യവും,ജനസാന്ദ്ര-
മാകിയ തുറകളും
മദനൻ വരയ്ക്കുമ്പോൾ
നിറങ്ങള് ജീവൻവച്ചു-
നിറയും മനസ്സിന്റെ
നീലമാം വാനങ്ങളിൽ!
മദനൻ വരയ്ക്കുന്നൂ,
കോട്ടകൊത്തളങ്ങള്തൻ
ചാരത്തു കുന്തിച്ചിരു-
ന്നേകാഗ്രമനസ്കനായ് !
മദനൻ വരയ്ക്കുന്നൂ,
നീളുന്ന നാടൻവഴി-
ത്താരയിൽ,മനകൾതൻ
പഴയ മുറ്റങ്ങളിൽ!
മദനൻ വരയ്ക്കുമ്പോൾ
വരയിൽ ചരിത്രവും
സമകാലികസ്പന്ദ-
രേഖയുംതെളിയുന്നൂ!
വരകൾ കടലാസി-
ന്നപ്പുറം പടര്ന്നേറി-
പ്പലകാലത്തിൽ പൂത്തു
മധുരംവിളമ്പുന്നൂ!
ഇവിടെ,ദൂരത്തിരു-
ന്നാവിരൽകളിൽചേര്ന്ന
ബ്രഷിന്റെ സൗഭാഗ്യത്തെ-
വരയ്ക്കാൻ ശ്രമിപ്പൂ ഞാൻ !
*മദനന്റെ ഒപ്പ് ,മേഡ് മാൻ എന്നു ചില കാഥിക പ്രതിഭകൾ

 

ഡിസംബറിന്റെ സാക്ഷ്യം
-ബാലകൃഷ്ണൻ മൊകേരി
ശവക്കല്ലറയിൽനിന്ന്
ഉയിർത്തുവന്ന ദൈവപുത്രൻ
കൈകാലുകൾകുടഞ്ഞ്
വഴിയിലേക്കിറങ്ങി !
നൂറ്റാണ്ടുകളുടെ വിശപ്പ്
തണുപ്പുപോലെ അയാളെ വലയംചെയ്തു.
ആ മെലിഞ്ഞുണങ്ങിയ ദേഹത്ത്
മുറിവുകളെല്ലാം വായടച്ചിരുന്നെങ്കിലും
രക്തക്കറ തിളങ്ങിനിന്നിരുന്നു
ഉടുപ്പിൽ നിറയെ കീറലുകളുണ്ടായിരുന്നു
ഡിസംബറിന്റെ മഞ്ഞുവീഴുന്ന വഴിയിലൂടെ
നടത്തം മറന്നവൻ വേച്ചുവേച്ചുനടക്കുമ്പോൾ,
പാതിരയുടെ ഇരുട്ടുവഴികളിൽ
ഒരു ഘോഷയാത്ര എതിരെ വരുന്നുണ്ടായിരുന്നു
പട്ടക്കാരും പാട്ടുകാരും
കുട്ടികളും യുവാക്കളുമെല്ലാം
അസംഖ്യം ക്രിസ്തുമസ് അപ്പൂപ്പന്മാരുടെ പിന്നാലെ
വരിവരിയായി ആടിപ്പാടിവരുന്നു !
ദൈവപുത്രൻ അടുത്തേക്കുചെന്നാറെ,
അവരൊക്കെയും മുഖംചുളിച്ച്
ആരിത്,എന്തുവേഷം,
നാറുന്നുവെന്നിങ്ങനെ
ആക്രോശങ്ങളുയർത്തി
ദൈവപുത്രനെന്ന ഇടറുന്ന വാക്കുകൾകേൾക്കെ
ആകാശം ഞെട്ടുമാറവർ
ആർത്തുകൊണ്ടയാളെ
അരികിലെ ഓടയിലേക്കുതള്ളിയിട്ടു
കള്ളുകുടിച്ച് പിച്ചുംപേയും പറയുന്ന
യാചകനെന്ന് വാക്കുകൊണ്ട് കുത്തി
ഘോഷയാത്ര സാവേശം,സാഘോഷം
മുന്നോട്ടുപോകെ
ഓടയിലെ മാലിന്യത്തിൽനിന്ന്
എഴുന്നേല്ക്കാനാവാതെ
അയാളിങ്ങനെ മന്ത്രിക്കുകയായിരുന്നു
ഇവർചെയ്യുന്നതെന്തെന്ന് ഇവരറിയായ്കയാൽ
പിതാവേ,ഇവരോടു പൊറുക്കേണമേ !
ആവാക്കുകൾകേട്ട് ഞെട്ടിത്തരിച്ചുപോയ
ഡിസംബർമാത്രം
ജനുവരിയായി ഉയിർത്തെഴുന്നേല്ക്കാൻ വേണ്ടി
സാക്ഷിയായി
തണുപ്പുസഹിച്ചുനിന്നു!
**************************

 

കടൽ വിചാരിക്കുന്നു
-ബാലകൃഷ്ണൻ മൊകേരി
കടൽ വിചാരിക്കുന്നു,
ചന്ദ്രനെ കാണുമ്പോഴൊക്കെ
അനിയന്ത്രിതമായി തുളുമ്പുന്ന
തന്റെ നെഞ്ചകം ഒറ്റുകാരനാണ്,
അത് തന്നെ തുറന്നുകാട്ടുകയും
നാണംകെടുത്തുകയുമാണ് !
ഇതിനി തുടരാനാവില്ല
താനാരാണെന്നവനറിയണം.
തന്റെ ചിന്തയിൽനിന്ന്
സംയമനത്തിന്റെ തീവ്രതാപം
മുളപ്പിച്ചെടുത്ത്
അങ്ങനെ കടൽ വറ്റാൻതുടങ്ങി !
അടിത്തട്ടിലെ ചളിയടിഞ്ഞ പൂഴിപ്പരപ്പിൽ
ഓർമ്മകളുടെ അസംഖ്യം ചിപ്പികൾ
നീറിക്കിടന്നു.
ജീവികൾ പിടഞ്ഞുചാടി!
കരയിലാഞ്ഞുവീശിയ തീക്കാറ്റിൽ
സകലവും കത്തിയെരിയാൻതുടങ്ങി
പിടയുന്നജീവജാലങ്ങളെ നോക്കാനാവാതെ
ചന്ദ്രനെങ്ങോ ഒളിച്ചുപോയി !
മക്കളുടെ നീറിപ്പിടച്ചിൽ
സഹിക്കാനാവാതെ കടൽ വീണ്ടും
വാത്സല്യത്തിനുറവകൾ ചുരത്തുകയും
സ്നേഹത്തിന്റെ നീലജലത്താൽ
നിറയുകയും
മക്കളുടെ ചലനങ്ങളിൽ മുഴുകുകയും
ഒളിച്ചു,പതുങ്ങിയെത്തിയ ചന്ദ്രനെകണ്ട്
വീണ്ടും നെഞ്ചുതുളുമ്പുകയും,
അങ്ങനെയങ്ങനെ
ആവർത്തനങ്ങളുടെ മടുപ്പിനെപ്പറ്റി
കടൽ
ആലോചിച്ചുകൊണ്ടേയിരിക്കുകയും ചെയ്തു!
****************************

 

കനൽ
ബാലകൃഷ്ണൻ മൊകേരി
നേരം പുലർന്നേറെ നേരമായിട്ടും
പതിവിനുവിരുദ്ധമായി
ഭർത്താവെണീറ്റുവരാതായപ്പോൾ
കൗസുവേച്ചി അടുക്കളയിൽനിന്ന്
കിടപ്പറയിലേക്കുചെന്നു
ഇതെന്താ നീലേട്ടാ, എണീക്കുന്നില്ലേ ?
അവർ ഭർത്താവിന്റെ നെറ്റിയിൽ കൈവെച്ചു
പനിയില്ലല്ലോ. എന്തുപറ്റി ?
എന്നും അതിരാവിലെയെണീറ്റ്,
തിരക്കുകളുടെ അങ്കപ്പുറപ്പാടുനടത്തി
ചോറ്റുപൊതിയും വെള്ളക്കുപ്പിയുമെടുത്ത്
ബാഗിൽവെച്ച്
സ്കൂട്ടറിൽ പറന്നുപോകുന്നയാളാണ്.
ഇന്നിത്രയും നേരമായിട്ടും കിടക്കവിട്ടെണീറ്റിട്ടില്ല.
കൗസുവേടത്തി ആകെ അങ്കലാപ്പിലായി.
അവർ, അടുക്കളയിലേക്കും,കിടപ്പറയിലേക്കും
നടന്നുനടന്നു തളർന്നു
നീലേട്ടാ, അവർ ഭർത്താവിനെ കുലുക്കിവിളിച്ചു.
നീലാംബരൻ സൂപ്രണ്ട് മടിയോടെ കണ്ണുുതുറന്നു.
എന്താ കൗസൂ ?
എന്താന്നോ, ഇന്നെന്താ ഓഫീസിൽ പോകണ്ടേ ?
കൗസുവേച്ചി ചോദിച്ചു.നേരം എത്രയായീന്നറിയ്യോ ?
മണ്ടിപ്പെണ്ണേ, പഴയ നസീർസിനിമാസ്റ്റൈലിൽ നീലാംബരൻ
തന്റെ ജീവിതസഖിയുടെ കവിളിൽ തോണ്ടി.
അവർക്കു നാണംവന്നു.
ഇനിയെനിക്കെങ്ങും പോണ്ട.ഒന്നും ചെയ്യേണ്ട.
ഇങ്ങനെ മതിയാവോളം കിടന്നുറങ്ങി
തോന്നുമ്പോളെണീറ്റ്
തോന്നുമ്പോലെ നടന്ന്,ഇരുന്നു.....
കൗസുവേച്ചിയുടെ അതിശയത്തിലേക്ക് അയാൾ
ഇതുകൂടി വെളിപ്പെടുത്തി.
ഞാനിന്നലെ റിട്ടയർ ചെയ്തില്ലേ കൗസൂ..
മറന്നുപോയില്ലേ ഞാൻ
കൗസുവേച്ചി തലയിൽകൈവെച്ചു !
അപ്പോളിനി ഒരു ഒരുപണിയും ചെയ്യണ്ടല്ലേ ?
വേണ്ട, നീലാംബരൻ പറഞ്ഞു
എന്നാലിതുകൂടി പറയൂ നീലേട്ടാ,
കൗസുവേച്ചി
തന്റെ നൂറുകൂട്ടം ജോലികളെപ്പറ്റി
ആലോചിച്ചുകൊണ്ട് ഭർത്താവിനോടു ചോദിച്ചു
ഞാനെന്നാണ് റിട്ടയർചെയ്യുക ?
ഭാര്യയുടെ ചോദ്യംകേട്ട നീലാംബരൻ
ദേഹത്തു തീക്കനൽവന്നുവീണതുപോലെ
ഞെട്ടിയെഴുന്നേറ്റുപോയി!

 

നാട്ടുപച്ച
ബാലകൃഷ്ണൻ മൊകേരി
നഗരമെന്നിൽ പെരുപ്പിച്ചെടുത്തതാം
നടുതലകൾ, വളരുന്ന ഭീതികൾ
സിരകൾതോറും കുതിക്കുന്ന ചോരതൻ
ഗതിയുയര്ത്തുന്ന സമ്മര്ദ്ദമേളകൾ!
നിദ്രയ,ല്ലതിൽ പേടിസ്വപ്നങ്ങൾതൻ
ക്ഷുദ്രകീടകം തീണ്ടുവാനെത്തുന്നു!
ജീവനാളുന്ന യന്ത്രമായങ്ങനെ
ജീവിതത്തിൻ പുറമ്പോക്കുഭൂമിയിൽ
നീറി നീറിയിരിക്കവേ,നാവിന്റെ
തുമ്പിലേതോ മധുരമാം സാന്ത്വനം
നാട്ടുപച്ചകൾ, ഓര്മ്മച്ചെരിവിലെ
നിത്യമാം നീരുറവകൾ,പൂവുകൾ
നാട്ടുപച്ച , യുഗങ്ങള്ക്കുമപ്പുറം
നട്ടുപോറ്റിയ പൈതൃകപ്പേച്ചുകൾ !
നാട്ടുപച്ചകൾ,ഉൾക്കരുത്തേറുവാൻ
നമ്മള് തേടുമീയൗഷധ ച്ചെപ്പുകൾ!
ചേര്ത്തുനിര്ത്താൻ മറന്നുനാമെപ്പൊഴും
ദൂരെ ദൂരെ വലിച്ചെറിയുന്നവ!
വീണദിക്കിൽ മുളയ്ക്കാതിരിക്കില്ല
നാട്ടുപച്ചകൾ നാടിൻ കരുത്തുകൾ!
*************************

 May be an image of 1 person and text that says 'LEAF Creanon 2022 നവംബർ ലക്കം 5 Seven Leaf ഡിജിറ്റൽ മാഗസിൻ എഡിറ്റർ: കൃഷ്‌ണകുമാർ മാപ്രാണം sevenleafcreations@gmail.com 7025783216 കവിത ബാലകൃഷ്‌ണണൻ മൊകേരി മുത്ത് എൻ പുറന്തോടിന്നുറപ്പു കണ്ടെൻ മാനസം കല്ലെന്നു നീ ധരിച്ചു കുറ്റപ്പെടുത്തലിൻ പൂഴിയെൻ്റെ- യുറ്റവൾ യെന്നിൽ വാരിയിട്ടു, എന്തു കേട്ടാലും കുലുക്കമില്ലെ- ന്നെന്തുമാത്രം ശാപവാണി തൂകി, വാക്കുകളുള്ളിൽ തറഞ്ഞു കേറി നോക്കിനുപോലുമശക്തനായി നിശ്ചലനായ് ഞാനിരുന്നിടുമ്പോൾ പോലു,മഭിനയമെന്നു ചൊല്ലി, നീ തകർത്താടി, മുടി പറിച്ചു കോടപ്പെരുമാരി പെയ്‌തു തീർത്തു അപ്പൊഴും ഞാനെൻ്റെയുള്ളിലേറ്റ വാഗ്‌ശരത്തുമ്പിൻ്റെ വേദനയിൽ! വേദനയൂറിയ കാവ്യബിന്ദു ഉള്ളാലെ തൊട്ടു തലോടി നില്ക്കെ, എൻ്റെയീ വേദന നീയൊരിക്കൽ മുത്തെന്നു നെഞ്ചേറ്റിയോമനിക്കും! അന്നു ഞാൻ കാണില്ല യെങ്കിലെന്തേ, നെഞ്ചിലെ മുത്തായി മാറുകില്ലേ kkmpm 9'

 

പശുജീവിതം
ബാലകൃഷ്ണൻ മൊകേരി
പറമ്പിലുള്ളൊരുതെങ്ങിൽ
പശുക്കയര്കെട്ടിയിട്ടു
പാറുവമ്മ വീട്ടിലേക്കു
തിടുക്കത്തിൽ മടങ്ങുമ്പോള്,
തലപൊക്കി നോക്കുന്നുണ്ട്,
ചിലമൊഴി മുൂളുന്നുണ്ട്,
പശുവപ്പോളസ്വസ്ഥയായ്
തലയിളക്കി !
പറമ്പിലെ കറുകപ്പുൽ
തിന്നുകൊള്ളാൻ പശുവിനോ-
ടരുമയായ് പറയുന്നു
പാറുവമ്മച്ചി !
പശുവപ്പോളമ്മച്ചിതൻ
ചുവടെണ്ണിത്തലയാട്ടി
കയര്നീളംവരെ പിന്നിൽ
നടക്കയാണല്ലോ !
നിനക്കെന്താ പറമ്പിലെ
കറുകപ്പുൽ തിന്നുകൂടെ ?
കുടിവെള്ളം നേരമായാ-
ലിവളെത്തിക്കാം!
അലക്കാനുണ്ടെനിക്കേറെ,
അരിവെച്ചു വാര്ത്തിടേണം,
മീൻകൂക്കിയോര്ത്തുചെന്നു
മീനു വാങ്ങണം,
തേങ്ങയൊന്നുരിച്ചരച്ച്
മീനുകറിവെച്ചിടേണം,
മുരിങ്ങതന്നിലനുള്ളി
വറവും വേണം!
പുയ്യനിങ്ങു വന്നിടുമ്പോള്
വിളമ്പി നല്കണം, പിള്ളേര്
വീടണഞ്ഞാലവര്ക്കൊക്കെ
ചായനല്കണം
അരിയരച്ചൊരുക്കണം
പലവിധം പലഹാരം
നടുവിന്റെ പണിതീരും
നിത്യജീവിതം !
ഏതുകാലം തുടങ്ങിയി-
തേതുകാലമൊടുങ്ങുമോ
പശുവേനീ യെനിക്കിനി-
പ്പണിതരല്ലേ !
നീനടക്കും കയര്ദൂരം,
ഞാനുമെന്റെ താലിദൂരം
ഇരുവര്ക്കുമിതുമാത്രം
പശുജീവിതം !
പാറുവമ്മ വീട്ടിലേക്കു
തിരക്കിട്ടു നടക്കുന്ന
കാഴ്ചനോക്കി നിശ്ചലയായ്
പുള്ളിച്ചി നിന്നൂ!
*കാർട്ടൂൺ ഗൂഗിൾ തന്നത്
 May be an image of animal

2022, നവംബർ 10, വ്യാഴാഴ്‌ച

 

വിനാശകീടങ്ങളോട്
-ബാലകൃഷ്ണൻ മൊകേരി
ഞങ്ങള്തൻ പച്ചക്കറി-
ച്ചെടിയിൽ, പൂവും കായും
വിരിയും നേരംനോക്കി-
യെത്തിടുന്നു നീ ഗൂഢം !
നാളത്തെസ്സമൃദ്ധിതൻ
മുകുളംതോറും നിന്റെ
മുട്ടകള് പതിച്ചുനീ
സ്വാതന്ത്ര്യമുദ്ഘോഷിക്കേ,
ഇച്ചെടി, യിലകളും
പൂവുകള് ഫലങ്ങളും
അഴുകിനശിക്കലാം
നിന്റെയാ ജന്മോദ്ദേശ്യം !
എങ്കിലും നികൃഷ്ടനാം
കീടമേ, യറിയുക
കര്ഷകനവയ്ക്കേകും
കരുത്തും ,കരുതലും !
അവരീച്ചെടിനട്ടൂ,
നാടിന്റെ പശിമാറ്റാൻ,
അവര്തന്നദ്ധ്വാനമാ-
ണീവയൽ വിളയെല്ലാം !
അവര്തൻ കരുതലിൽ
വിള്ളൽതീര്ക്കുവാൻ നിന്നെ-
യിത്തിരിപ്പോലും വിടി-
ല്ലീക്കൃഷിപ്പടയാളി !
നീയിട്ട വിനാശത്തിൻ
മുട്ടകളെല്ലാമവര്
നുള്ളിമാറ്റിടും,ജൈവ-
കീടനാശിനി പാറ്റും !
ഇക്കൃഷി നശിപ്പിക്കാ-
നാരയച്ചതാം നിന്നെ ?
പോവുക തിരിച്ചു നീ
നിൻതമോകേന്ദ്രങ്ങളിൽ !

 

പ്രണയകവിയുമായി ഒരു അഭിമുഖം
-ബാലകൃഷ്ണൻ മൊകേരി
അഭിമുഖവേളയിൽ,
പ്രണയകവിയോടയാളുടെ
കലാലയപ്രണയകാലത്തെപ്പറ്റി ചോദിച്ചു
പ്രണയകവിതകളുടെ തമ്പുരാൻ
ചാരുകസാരയിൽ, മിണ്ടാതെമലർന്ന്
ഓര്മ്മകളിലാഴ്ന്നുമുങ്ങാങ്കുഴിയിട്ടശേഷം
പതുക്കെ നിവർന്നിരുന്നു്
തീരെ പതുക്കെ പറയാൻതുടങ്ങി
പ്രണയപരവശനായ തന്റെമൊഴികൾ
കേള്ക്കാനൊരുങ്ങാതെ അവഗണിച്ചവരും,
വികാരങ്ങളുരുക്കിയെടുത്ത് ശില്പവേലചെയ്ത
പ്രണയലേഖനം
കൈപ്പറ്റാനൊരുങ്ങാതെ പോയവരും
മൊഴിയിൽ തെളിഞ്ഞുവന്നു!
തന്നെ അവഗണിച്ച
ബുദ്ധിമതികളായ ആ പെൺകിടാങ്ങളാണ്
തന്റെ മനസ്സിന്റെ പാറക്കുഴിയിൽ
ഒരിക്കലും വറ്റാത്ത പ്രണയത്തിന്റെ
നീലജലം നിറച്ചതെന്നും,
അവരോട് താനും
തന്റെ അറുപതു പ്രണയകവിതാസമാഹാരങ്ങളും
ഇനിയുമെഴുതാനിടയുള്ള അസംഖ്യം കവിതകളും
അസ്ഥിയോളം കടപ്പെട്ടിരിക്കുന്നുവെന്നും
ആനന്ദതുന്ദിലനായ കവി മന്ത്രിച്ചു
അന്നാ പെൺകിടാങ്ങൾ
തന്റെ പ്രണയാഭ്യർത്ഥന സ്വീകരിച്ചിരുന്നെങ്കിൽ,
താനിന്നൊരു വെറുംമരുഭൂമിയാകുമായിരുന്നെന്നും
കവി ആശ്വസിച്ചു!
തന്നെയാരും പ്രണയിക്കാതിരുന്നതാണ്
തന്റെ പ്രണയകവിതകളുടെ ഊർജ്ജമെന്ന
രഹസ്യവും പങ്കുവെച്ചു !
അഭിമുഖംകഴിഞ്ഞുമടങ്ങുമ്പോൾ ,
മാറ്ററിനെന്തു പേരുനല്കുമെന്ന
ചിന്തയിലായിരുന്നു ഞാൻ !

 

ലിസ്റ്റ്
ബാലകൃഷ്ണൻ മൊകേരി.
ഞാനെഴുതിയ
പട്ടികയിൽ
എല്ലാരുടെ പേരും ഉൾപ്പെടുത്തിയതാണ് !
സ്ഥാനപ്രശ്നം ഒഴിവാക്കാൻ
നാരായണ ഗുരു ചെയ്തതു പോലെ
ഒരു വലിയ വട്ടം വരഞ്ഞ്,
സൂര്യന്റെ ചിത്രം വരയുമ്പോലെ
എല്ലാ പേരും കുത്തനെ
എഴുതിയതാണ്.
എന്നിട്ടും
പ്രിന്റിൽ വന്നപ്പോൾ ,
വൃത്തത്തിന് നടുവിലെഴുതിയ
എന്റെ പേരു മാത്രമേ
തെളിഞ്ഞു കാണുന്നുള്ളൂ.!
കവികുലഗുരുവാണ് സത്യം ,
ഇക്കാര്യത്തിൽ
ഞാനൊരു പിപ്പിടിയും കാണിച്ചിട്ടില്ല !

 

പട്ടിപ്പാട്ട്
ബാലകൃഷ്ണൻ മൊകേരി
വീട്ടിൽ വളര്ത്തുന്ന പട്ടിയാണ്,
വീടിന്റെകാവലാപ്പട്ടിയാണ്
അച്ഛനാപ്പട്ടിയെ,യാരുവാനോ
നിര്ബന്ധപൂര്വ്വം കൊടുത്തതാണ് !
ചോറിനു ചോറും, പലപ്പോഴെല്ലാം
മീനുമിറച്ചിയുമമ്മയേകും
തിന്നുകൊഴുത്തു വളര്ന്നു പട്ടി
ഉമ്മറത്തിണ്ണയിൽ ശ്വാനനിദ്ര!
വീട്ടിനന്നകത്തേക്കൊളിച്ചുകേറും
പൂച്ചയെക്കണ്ടാൽ മിഴിയടയ്ക്കും !
മോഷണംചെയ്യാനൊരുങ്ങിയെത്തും
കള്ളനെക്കണ്ടാൽ തിരിഞ്ഞുനില്ക്കും!
വീട്ടിലെക്കുട്ടികളാവഴിയേ
പോവുകിൽ പട്ടി കുരച്ചുചാടും !
ചോറുകൊടുക്കുവാൻ ചെന്നനേര-
മമ്മയ്ക്കുനേരെ മുറുമുറുത്തു!
കാര്യമറിഞ്ഞങ്ങുചെന്നനേര-
ത്തച്ഛന്റെകാലിലോ മുദ്രവെച്ചൂ!
സൂചിവെക്കാൻപോയി വന്നശേഷം
പട്ടിതൻ പല്ലുകൊഴിച്ചിതച്ഛൻ!
പിന്നേയും പട്ടി മുറുമുറുക്കേ,
വീട്ടുകാരന്യോന്യം നോക്കിനില്ക്കേ,
നടുവിലകത്തെച്ചുമരിലുള്ളോ-
രാണിയിൽ തൂക്കിയ തോക്കുനോക്കി
ചിന്തിച്ചുനില്ക്കയാണച്ഛനിപ്പോ-
ളാരിതാപ്പട്ടിയെ ബോധ്യമാക്കും ?
(നായസംരക്ഷണക്കൂട്ടരെല്ലാം
വന്നെത്തിയൊന്നു ശ്രമിച്ചുനോക്കൂ !)
***********************
കാർട്ടൂൺ- ഗൂഗിളിനോടു കടപ്പാട്.
May be a cartoon of dog

 

മണ്ണ്
ബാലകൃഷ്ണൻ മൊകേരി.
വറുത്തു,മൊരിയുന്ന
വാർത്തകൾ ദൃശ്യങ്ങളായ്,
കാഴ്ചകൾ മിഴിക്കക-
മമ്പുകൾ തൊടുക്കുമ്പോൾ,
മറയിലൊളിപ്പൂ നാം,
ഭയന്നു വിളറുന്നൂ!
ജലത്തിൻ പ്രവാഹത്തിൽ
പെട്ടുപോമുറുമ്പുപോൽ
പന്തുപോൽ തമ്മിൽച്ചേർന്നു
പലപാടൊഴുകുമ്പോൾ,
പുഴയെത്തൊടാനോങ്ങി-
ക്കുനിഞ്ഞു നിവരുന്ന
മുളങ്കൂട്ടത്തിൽക്കേറി
രക്ഷതേടുന്നൂ, വീണ്ടും
വാർത്തകൾ , ദൃശ്യങ്ങളു-
മറവുമാലിന്യം പോൽ
വന്നുമൂടുന്നൂ നമ്മിൽ,
നാമഴുക്കളമാവും,
ജീർണ്ണതയരിച്ചേറും!
അപ്പൊഴാണൊളിയിടം
വിട്ടു,നാം വീണൂ മണ്ണിൽ !
ചെമ്മണ്ണിൻ ചൂരും ചൂടും
നമ്മിലേക്കൊഴുകുമ്പോൾ,
ചെമന്ന മണ്ണിൽനിന്നു
പ്രസരിച്ചുണർന്നതാം
പ്രതിരോധത്തിൻ ജ്വാലാ-
മുഖമായ്, ഭയമറ്റ് ,
ഒരുമിച്ചുണർന്നു നാം
നേർക്കുവാനൊരുങ്ങുന്നൂ!
************************

 May be an image of 1 person and text that says 'LEAF 2022 ഒക്‌ടോബർ ലക്കം 4 Seven Leaf ഡിജിറ്റൽ മാഗസിൻ എഡിറ്റർ: കൃഷ്‌ണകുമാർ മാപ്രാണം evenleafcreations@gmail.com 7025783216 പായൽക്കുളം ആഴമേറും കുളത്തിൽ,മേ പ്പരപ്പാകെപ്പായലിൻ മറ! ആഴം കാണാ ജലാശയം ഇടയ്ക്കാരാനെറിയുന്ന കല്ലുയർത്തിയ കമ്പനം തുള വീഴ്ത്തുന്നു പായലിൽ കുളത്തിൻ തെളിവെള്ളത്തിൽ കാണുന്നുണ്ടേറെ മീനുകൾ സംശയിച്ചു ചലിപ്പതായ്! ഇതു പോലെൻ മനസ്സിൻ്റെ വാപിയിൽ കുത്തുവാക്കുകൾ ചലനം തീർത്തു വീഴവേ, മാറി നിന്നേക്കുമപ്പായൽ മൂടൽപ്പാടയൊരിത്തിരി തെളിഞ്ഞേ കാണുമുൾത്തടം നീങ്ങി നില്ക്കട്ടെ മേൽ മൂടി പ്പായൽ മറ സമസ്‌തവും തെളിഞ്ഞീടട്ടെ മാനസം 9 ബാലകൃഷ്‌ണൻ മൊകേരി kkmpm രചനയുടെ ഉത്തരവാദിത്വം എഴുത്തുകാരനു മാത്രമായിരിക്കും'

 

  • തട്ടുകടക്കാരി പെൺകുട്ടി
    ബാലകൃഷ്ണൻ മൊകേരി
    തട്ടുകടക്കാരി പെൺകുട്ടി,യാമിനി
    മാനത്തുതന്റെ കടതുറന്നൂ!
    മേളംനിറയുന്നു, പാറുന്നുചുറ്റിലും
    പാചകംചെയ്യും രുചിരഗന്ധം!
    തീപ്പൊരിപാറുന്നു,കാറ്റിനും പൊള്ളുന്നു
    എണ്ണതിളച്ചൂ കടല്പാത്രത്തിൽ!
    കാറുകൾ,പറ്റുകാരെത്തിത്തുടങ്ങിയോ-
    രൊച്ചകേൾക്കുമ്പോളവൾചിരിപ്പൂ!
    വാനമാം നീലക്കുളത്തിലൊരമ്പിളി
    വാരാലുപോലെ മറഞ്ഞുനില്ക്കെ
    നൂറുകണക്കിനു താരമീൻകുഞ്ഞുങ്ങൾ
    കുസൃതിക്കണ്ണാൽ തിളങ്ങിനിന്നൂ!
    യാമിനിപ്പെണ്ണിൻ കണവൻ ഭയങ്കരൻ
    നിത്യവും വെള്ളത്തിൽ വീണുറങ്ങും!
    പിന്നെപ്പുലർന്നാലെണീറ്റുവന്നിട്ടവൻ
    യാമിനിപ്പെണ്ണോടു തല്ലുകൂടും !
    അപ്പൊഴാപ്പെണ്ണുപിണങ്ങിയിറങ്ങിടും,
    (സന്ധ്യയ്ക്കു പിന്നെയുമെത്തുമെന്നും !)
    ഇങ്ങനെയെന്നുമാപ്പെണ്ണും കണവനും,
    മാനത്തെത്തട്ടുകടവിശേഷം!
    *******************

    26 Comments



2022, സെപ്റ്റംബർ 21, ബുധനാഴ്‌ച

 

ഗൃഹാതുരം 20
അപ്പൂപ്പൻതാടി
-ബാലകൃഷ്ണൻ മൊകേരി
നീ പറക്കൂന്നൂ വാനിൽ
കാറ്റിന്റെ ചുമലേറി-
യാലോലം, പദമൂന്നാൻ
ശാദ്വലങ്ങളും തേടി !
ലക്ഷ്യമെത്തുമോ നീ,യെ-
ന്നതിനെന്തുറപ്പൂള്ളൂ ?
കാറ്റിനു മടുക്കുമ്പോൾ
തഴയാം നിന്നെപ്പിന്നെ,
കഠിനം പാറക്കെട്ടിൽ
കൊണ്ടുപോയെറിഞ്ഞേക്കാം,
പുഴയിൽ നിക്ഷേപിച്ചു
ചിരിച്ചുമറിഞ്ഞേക്കാം !
അതിനാൽ ബാല്യത്തിന്റെ
വാനിലെ പ്രിയപ്പെട്ടോ-
രപ്പൂപ്പൻതാടി, നിന്റെ-
യോർമ്മയിൽ നോവുന്നല്ലോ !
*******
ഫോട്ടോ കടപ്പാട്-ഗൂഗിള്
May be a closeup of flower and nature

 

ഗുരുവന്ദനം
അഥവാ
ഗുരൂന്മൂലനം
-ബാലകൃഷ്ണൻ മൊകേരി
ഇതുകേൾക്കുക ചങ്ങാതീ,
തോൽക്കുന്നത് നിത്യം ഞാൻ,
തോല്പിച്ചു രസിക്കുന്നത്
ഗുരുനാഥൻ താൻ!
അക്ഷരമവയോരോന്നും
വ്യതിരിക്തം ,ഘടനയിലും
ഭാവത്തിലു,മതിനാൽ ഞാൻ
പലവടിവിലതെഴുതുമ്പോൾ ,
ഒരുകരമെൻ വിരലുകളെ
തടയിട്ടുനടത്തുന്നൂ,
ഇരുവരകള്ക്കുള്ളിൽ ഞാൻ
തടവിൽ പദമൂന്നുന്നൂ,
ഗുരുനാഥൻ തൻകരമെൻ
തലയിൽവെച്ചരുളുന്നൂ
“ നന്നാവുക,നന്നാവും
നിൻവഴിയും നാടകവും “
പിന്നെന്നും,പലവഴിയേ
തോന്നുംപടി പോകാനായ്
മനമുഴറും നേരത്തെൻ
പദബന്ധനമാകുന്നതു
ഗുരുവരുളിയൊരാശിസ്സാ,-
ണതിലെത്ര ദഹിച്ചൂ ഞാൻ!
അതിരുപെടാത്താകാശം
തലമേലെക്കാണുമ്പോൾ
പലപത്രികൾ പലപാടും
ധൃതിയേറിപ്പോകുമ്പോൾ ,
എൻ ചിറകിന്നുള്ളിൽ നിണ-
മൂര്ജ്ജത്തരിയാകുമ്പോൾ ,
ഞാനറിവൂ,ഗുരുവിൻമൊഴി
ബന്ധിപ്പൂ ചിറകുകളെ!
അടികാണാത്താഴങ്ങൾ
മുങ്ങാങ്കുഴി പറയുമ്പോൾ ,
ഞാനറിയു,ന്നാരുടെയോ
വിറയാര്ന്ന കരങ്ങൾ വ-
ന്നവിടെന്നെത്തടയുന്നൂ,
അറിയാത്തൊരുഭയമെന്നെ-
പ്പിന്നോട്ടുവലിക്കുന്നൂ,
കരയിൽ ഞാനൊറ്റയ്ക്കാ-
ക്കളികണ്ടുകൊതിക്കുന്നൂ,
ഗുരുവിൻമൊഴി,പെരുഭാരം
തലയിൽ ഞാൻ പേറുന്നൂ
തളരുന്നൂ,ചങ്ങാതിക-
ളാര്പ്പുവിളിച്ചലറുന്നൂ!
അതിഗൂഢമെളുപ്പത്തിൻ
വഴിയേ ഞാൻ പോകുമ്പോൾ ,
നേര്വഴിയേ പോകാനെ-
ന്നുള്ളിൽവന്നരുളുന്നു.!
കള്ളങ്ങൾ നിറയുന്നൊരു
പൊതുജീവിതവഴിതന്നിൽ,
സത്യത്തിൻ വഴിപോകാൻ
മിഴിയാലേ പറയുന്നൂ!
അതിരൂക്ഷം വെയിലേറ്റെൻ
തലയുരുകിയൊലിക്കുമ്പോൾ ,
ഗുരവേ, നിന്നാശിസ്സുക-
ളതിനൊപ്പം വറ്റാനായ്
മരുഭൂവിൻ വഴിയതിരിൽ
ചുടുകാറ്റിൽ തളരുമ്പോൾ ,
ഒറ്റമരത്തണലായെൻ
തലയിൽനീ നിറയുന്നൂ!
ഇതുകഷ്ടം,നീയെന്തിനു
പിന്നാലെ കിതയ്ക്കുന്നൂ?
ചിന്തകളിൽ,നോട്ടത്തിൽ
ചലനത്തിന്നടരുകളിൽ,
നിൻ സ്പര്ശം,കരുതൽ ഞാ-
നവിടേയും തോല്ക്കുന്നൂ!
നീപോവുക, നിൻ വേരുക-
ളൊന്നൊന്നായെൻ തലയിൽ
നിന്നു പറിച്ചെറിയുന്നേൻ!
( അവിടേയും തോല്ക്കുന്നേൻ,
കടൽതേടിപ്പോകുന്നേൻ!)
***************************

 May be a cartoon of 1 person and text that says 'ഉറവ സൗഹൃദങ്ങൾ തേടുന്ന നീരൊഴുക്ക് സെപ്‌തംബർ 2022 ഓണപ്പതിപ്പ് u.r.a.v.a. d.i.g.i.t.a.l m.a.s.i.k.a Vol-04,Issue 36 തുമ്പ ബാലകൃഷ്‌ണൻ മൊകേരി നീയെത്ര നേരമായ് മുറ്റത്തിനോരത്ത് മിണ്ടാതെ നിൽക്കയാണല്ലോ എന്തോ പറയുവാ നായുന്നു, വാക്കുകൾ നാവിൽ വരണ്ടു പോയെന്നോ! ഒറ്റയ്ക്കു നീയേതു പോയ കാലത്തിൻ്റെ യോർമ്മകൾ പേറിവരുന്നു? പേക്കാല മൂടലാ ണെങ്കിലുമോർമ്മയിൽ പൂഞ്ചിരിത്തെല്ലാണരുന്നു നീ തുമ്പയല്ലേ വരുന്നുണ്ടൊരോണമെ, ന്നോർമ്മ തരാൻ വന്നുവല്ലേ? ആരും വിളിക്കാതെ യെത്തിയിങ്ങെങ്കിലും എന്നെ നീയോർക്കുന്നുവല്ലേ? മറന്നു നെങ്കിലും നിൻചാരെ യോർമ്മകൾ പുത്തുതുടങ്ങി ന്നുമ്മറത്തും, വരൂ പൂക്കളം തീർക്കാൻ ുടങ്ങാം ഉറവയിലേക്ക് ചനകൾ വാട്ട്‌സാപ്പ് ചെയ്യു...9037801025'

 May be an image of 1 person and text that says '9:41 PM t.fccj3-1.fna.fbcdn.net MAGIC WORDS 2.0 82812 98959 ചനകൾ പുസ്‌കമാക്ക് കമാക്കുവാൻ 8111989132 കഞ്രി അയക്കേണ്ട നീർക്കുമിളയിൽ നിറന്നു കാണുന്നുണ്ടെൻ ശാശ്വത ലോകം! ബാലകൃഷ്‌ണൻ മൊകേരി'

 

പതാക
ബാലകൃഷ്ണൻ മൊകേരി
മുഷിഞ്ഞൊരു വൈകുന്നേരം,
പണിയുടുപ്പുമാറാതെ
അങ്ങാടിയിൽവന്ന കിട്ടേട്ടൻ
മടിയിൽ വെച്ച കൂലിപ്പണത്തിൽനിന്ന്
ഒരു പതാക
സാഭിമാനം പൊതിഞ്ഞുവാങ്ങി
തലയുയർത്തി നടക്കുമ്പോൾ
ചോദിച്ചു ഞാൻ
ഇതെന്താണ് കൃഷ്ണേട്ടാ ?
ഇതോ, ചെറ്യോനേ, ഒരു കൊടിയാണ്
നമ്മുടെ ദേശീയപതാകയാണ്,
നിരന്തര സമരങ്ങളിലൂടെ,
നിരവധി ജീവാർപ്പണത്തിലൂടെ
നമ്മുടെ നാട്
സ്വാതന്ത്ര്യം നേടിയതിന്റെ അടയാളം
നമുക്കിവിടെ
തലയുയർത്തി ജീവിക്കാനും
വഴിനടക്കാനും
ഉടപ്പിറപ്പുകളെ
ഭരണകേന്ദ്രത്തിലയക്കാനും
കരുത്തുതന്ന
സ്വാതന്ത്ര്യത്തിന്റെ അടയാളം
കിട്ടേട്ടൻ ഉറച്ച കാൽവെപ്പുകളുമായി നടന്നുപോകുന്നു.
2
തന്റെ സ്ഥാപനങ്ങളിൽ
പതാകയുയർത്താൻ നിർദ്ദേശിച്ച്
കൊടിയുമായി സെൽഫിയെടുക്കുന്ന
ശതകോടീശ്വരനോട്
ഇതെന്താണെന്നു ചോദിച്ചു
എന്നെ പുച്ഛത്തോടെ നോക്കിക്കൊണ്ട്
അയാൾ പറഞ്ഞു
ഇത് ഞങ്ങളുടെ
സ്വാതന്ത്ര്യത്തിന്റെ അടയാളം
ഞങ്ങൾക്കിവിടെ
വളരാനും വികസിക്കാനും
വെട്ടിപ്പിടിക്കാനും ലഭിച്ച
സ്വാതന്ത്ര്യത്തിന്റെ അടയാളം
അയാൾ എയർപോർട്ടിലേക്കു യാത്രതുടരുന്നു
പിന്നീടുകണ്ട
ജാതിമത തീവ്രവാദികളും
അധോലോക ജീവികളും
അവരുടെ സ്വാതന്ത്ര്യത്തിന്റെ പ്രതീകമായ
പതാകയെപ്പറ്റി വാചാലരായി.
അവർക്കെല്ലാം അത്
അവരുടെ സ്വാതന്ത്ര്യത്തിന്റെ പതാകയായിരുന്നു.
3
ഞാൻ വ്യാകുലനായി
അന്തിച്ചുനില്ക്കെ
ഒരു കുഞ്ഞുകുട്ടി അപ്പുപ്പനുമൊത്ത്
അടുത്തുവരുന്നു
കുട്ടിയെനിക്കുനീട്ടിയ പതാകയിൽ
സ്നേഹ സമാധാനങ്ങളുടെ,
കരുതലിന്റെ
പ്രതിരോധത്തിന്റെ
സുഗന്ധമുണ്ടായിരുന്നു!
ആ പതാകയുമുയർത്തിനില്ക്കെ,
അശാന്തമായ മഞ്ഞുമലകളിൽനിന്ന്,
വരണ്ട പാടശേഖരങ്ങളിൽനിന്ന്
വീറുറ്റ തൊഴിലിടങ്ങളിൽനിന്ന്
ചോരയിറ്റുന്ന സമരമുഖങ്ങളിൽനിന്ന്
കരുത്തിന്റെ ജ്വാലാപ്രവാഹം
എന്റെ സിരകളിലേക്കൊഴുകുന്നത്
എനിക്കുമനസ്സിലാവുന്നു.
ഞാൻ,
പതാക ഉയർത്തിക്കൊണ്ടുനില്ക്കുന്നു.
*********************************
ഒരു പൂവ്
ബാലകൃഷ്ണൻ മൊകേരി
ഒരു പൂവതിന്നുള്ളിൽ
വരഞ്ഞു, നിറം ചാർത്തി-
യോമനിക്കുന്നൂ കുഞ്ഞി -
ന്നുടുപ്പും, പാവാടയും!

May be an image of flower and nature

നിരത്തിലൂടെ സ്കൂട്ടറോടിക്കുമ്പോൾ
-ബാലകൃഷ്ണൻ മൊകേരി
സ്കൂട്ടറോടിച്ചുകൊണ്ട്
നിരത്തിലൂടെ പോകുമ്പോൾ
കാലുകൾക്കടിയിൽനിന്ന്
നേർത്തൊരു വിറയൽ
കയറിക്കയറിവന്ന്
വയറ്റിലെത്താറുണ്ട് !
ഹെൽമെറ്റുവെച്ച്,
വളവുകളിലും നാല്ക്കവലകളിലും
അടയാളവെളിച്ചംതിളക്കി,
ഹോൺ കരയിച്ച്,
രാജപാതയിലേക്കുള്ള പ്രവേശനവേളയിൽ
നിറുത്തി,വലമിടം നോക്കി,
അടയാളം തിളക്കി
പതുക്കെ മുന്നോട്ടായുമ്പോൾ
അതുവരെ കണ്ണാടിയിലില്ലാത്തൊരാൾ
കാറ്റുപോലെ കടന്നുപോവുന്നു!
വഴിയിറമ്പുകളിൽനിന്ന്
ചോരയിൽകുളിച്ചരൂപങ്ങൾ
ശുഭയാത്രനേരുന്നു!
എതിരേനിന്ന്,പോത്തുകളെ കയറ്റിയ
പാണ്ടിലോറികളുടെ ഒരുനിര
വഴിനോക്കാതെ ഇരമ്പിവരുന്നു!
തലയ്ക്കുമേലെ
പേരറിയാത്ത മാലാഖമാർ
നേർത്ത ചിറകുകളിൽ
തുമ്പിയാട്ടംനടത്തുന്നു.
കമ്പിക്കാലിന്റെ മറവിൽനിന്ന്
കാലം ലിഫ്റ്റുചോദിക്കുന്നു!
യാത്രതുടരുമ്പോളാകട്ടെ,
മുന്നിൽപോകുന്ന കാറുകൾ
വഴിതരാതെ
നവവധുവിനെപ്പോലെ മന്ദമന്ദം
മുന്നിലങ്ങനെ പിച്ചവെക്കുമ്പോൾ,
വലതുവശത്തൂടെ കടന്നുപോകാൻ
വെറുതേ ശ്രമിക്കാറുണ്ട്!
അപ്പോഴൊക്കെ എതിരെ കുതിച്ചുവരുന്ന
ബസ്സുകളുടെ ഭീകരമായ ഇരമ്പൽ
പിന്നോട്ടുതള്ളുന്നു.
എതിരെ വണ്ടിയില്ലെങ്കിൽ
കാറുകള് വേഗംകൂട്ടി,
കടന്നുപോകാനൊരുങ്ങുന്നവനെ
പരിഹസിക്കാറുണ്ട്.
അപ്പോഴേക്കും,ഇടത്തുകൂടൊരുവൻ
കടന്നെത്തി നമ്മെ പിന്തള്ളുന്നു!
നിയമങ്ങൾ പലപ്പോഴും
അതുപാലിക്കുന്നവരെ പരിഹാസ്യരാക്കുന്നു!
നിരത്തുമുറിച്ചുകടന്നുവരുന്ന
അമ്മുമ്മയെക്കണ്ട് വണ്ടി നിര്ത്തിയാൽ
പിന്നിലുള്ളവന് ഇടത്തുകൂടി
വിടലച്ചിരിയുമായി പറന്നുപോകുന്നു!
നടുവരയ്ക്കിപ്പുറത്തൂടെമാത്രം
വണ്ടിയോടിക്കുന്ന ചിലർ
കണ്ണിലെ ഭീതിയിലേയ്ക്ക്
പുച്ഛത്തിന്റെ മുളകുപൊടിയെറിയുന്നു!
നിയമംതെറ്റിച്ച് മുറിച്ചുകയറുന്നവൻ
സ്കൂട്ടറിലുരസിയാലും
കുറ്റം നമ്മുടെ തലയിൽവെച്ചുതന്ന്
പണംപിടുങ്ങുന്നു!
നിയമാനുസാരിയായി വണ്ടിയോടിക്കുന്നനേരം
ചിലകാണാദൃക്സാക്ഷികളെത്തി
സ്കൂട്ടറാണ് കാറിലിടിച്ചതെന്ന്
തെളിയിച്ച് നമ്മെ നിലംപരിശാക്കുന്നു,
തെറിയിൽകുളിപ്പിക്കുന്നു !
ഇങ്ങനെയൊക്കെയാണ് കാര്യങ്ങളെങ്കിലും
എനിക്ക് സഞ്ചരിക്കാതിരിക്കാനാവുമോ?
നിയമം പാലിക്കാതെ തിരക്കുകൂട്ടുന്നവര്
പക്ഷേ
ലക്ഷ്യംപ്രാപിച്ചില്ലെങ്കിലും
മത്സരത്തിനില്ലാതെ
പതുക്കപ്പോവുന്ന ഞാൻ
എത്തേണ്ടിടത്തെത്താതെ പറ്റുമോ ?
**************************

 

 

ഗൃഹാതുരം 19
തുമ്പി
ബാലകൃഷ്ണൻ മൊകേരി
നാട്ടുമാവിൽ പഴുക്കുന്ന മാങ്ങകൾ
കൂട്ടുകാരുമായ് പങ്കിടും നാൾകളിൽ
മാന്തണലിൻ വിരിയിൽ കിടന്നുനാ-
മന്തരംഗം കൊതിയാൽ നിറയ്ക്കവേ,
മാങ്ങതിന്നാം മടുക്കുവോളം നമു-
ക്കങ്ങടങ്ങും വിശപ്പിൻ മുറവിളി
പിന്നെയും കളി,തമ്മിലടിപിടി-
യെന്നതെല്ലാമൊടുങ്ങിടും മാങ്ങയിൽ !
അപ്പൊഴാണൊരാൾ വന്ന,ടുത്തുള്ള കാ-
ട്ടപ്പതൻ ചെറുശാഖയിൽ നില്ക്കയായ്
കണ്ടപാടെ പതുങ്ങിപ്പതുങ്ങിയെൻ
കൂട്ടുകാരി പിടിക്കാൻ ശ്രമിക്കയായ് !
എത്ര വേഗം അവളാച്ചിറകുകൾ
തൻവിരലാലിറുക്കിപ്പിടിക്കയായ് !
തുമ്പി പാവം ! നിനച്ചിരിക്കാതെയാം,
വെമ്പലാര്ന്നു ചലിക്കാൻ ശ്രമിക്കയായ്
പെൺകിടാവതിൻ കാലുകളാലൊരു
കൊച്ചുകല്ലിന്റെ ഭാരം വഹിക്കുവാൻ
ചേര്ത്തുവെക്കുന്നു,കല്ലിലാക്കാലുകൾ
ചേര്ന്നുനന്നായ് മുറുക്കിപ്പിടിക്കയായ് !
ഇക്കളിയവൾ വീണ്ടും തുടരുന്നു,
ഇത്രക്രൂരയോ പെണ്ണെന്നു ഞങ്ങളും
എന്തിനാവാമവൾ കൊച്ചുതുമ്പിയെ-
ക്കൊണ്ടു കല്ലെടുപ്പിച്ചു രസിക്കുന്നു ?
സ്വേച്ഛപോലെ പറക്കുവാനാകുന്ന
കാര്യമോര്ക്കെയസൂയമുഴുത്തുവോ ?
ഇന്നു വീണ്ടും കളിക്കൂട്ടുകാരിയെ
കണ്ടുനില്ക്കെ ഞാൻ കാണുന്നു തുമ്പിയെ !
തൻ ചിറകുകളേതോ വിധിയുടെ
ദുഷ്ടമാം വിരൽത്തുമ്പിൽ കുരുങ്ങവേ,
ജീവിതത്തിൻ കടുത്തഭാരങ്ങളും
പേറി പാവം ! അവള് തുമ്പിതന്നെയായ് !
( പോയകാലമെൻ കൺകോണിലായൊരു
ദുഃഖബിന്ദുവായൂറിയതെന്തിനോ ! )
***********************
നാട്ടാഴം 3
വയലിലെപീടിക
ബാലകൃഷ്ണൻ മൊകേരി
( കേരളത്തിൽ വയലിൽപീടികയെന്നപേരിൽ ഒരു കടയെങ്കിലുമില്ലാത്ത നാട്ടിൻപുറമുണ്ടാവില്ല. ഇവിടെ സൂചിപ്പിക്കുന്ന വയലിൽപ്പീടിക ഏതാണെന്നു തിരിച്ചറിയാനുള്ളഗവേഷണങ്ങൾ നടന്നുകൊണ്ടിരിക്കുന്നതേയുള്ളൂ )
പരലിന്റെ മണവുമായ്
ഞാറ്റുപാട്ടിൻമണം
പടരുന്ന വയലിന്റെ
നടുവിലൊരു കുനിയുണ്ട്
കുനിയിലൊരു കടയുണ്ട്,
പലകയിൽ പണിതീർത്തൊ-
രറയും നിരകളും,
മേല്ക്കൂരയോലയിൽ,
ചിലന്തിക,ളരണകൾ,
ഓര്മ്മത്തെളിപോലെ
എലികളും പായുന്നു!
നാട്ടിൻപുറത്തിന്റെ
കൊള്ളക്കൊടുക്കയിൽ
നിരന്തരമിടപെട്ടു
നില്ക്കുന്ന പീടിക
വയലിലെപ്പീടിക
നമ്പിയാർപ്പീടിക!
പണികഴിഞ്ഞെത്തുന്ന
നാട്ടുകാരിവിടുന്നു
സാധനങ്ങള്വാങ്ങി
കൂരകൾ തേടുന്നു!
നിരപ്പലകയിൽ
ചോക്കുതുണ്ടിനാൽ നമ്പിയാർ
കണക്കെഴുതിവയ്ക്കുന്നു.
കടയുടെമുന്നിലെ
കൈത്തോട്ടിലെപ്പോഴും
തുണിയലക്കുന്നവർ
വായിട്ടലക്കുന്നു
വര്ത്തമാനങ്ങളിൽ
നാടാകെയും തുണി
ച്ചീന്തുപോൽ കല്ലി-
ലടിച്ചലക്കീടുന്നു!
ചിലതുണികൾ കീറുന്നു
ചിലകണ്ണുപെയ്യുന്നു
നാടിന്നഴുക്കുകൾ
തോട്ടിൽ കലരുന്നു,
തോടതിൻ യാത്ര
തുടരുന്നു പിന്നെയും!
പണിയാളർ കടമുറ്റ-
ത്തണയുന്നു ,പലമൊഴികൾ
ചിരിയലകൾ പൊങ്ങുമ്പോ-
ളണയുന്നു മറ്റൊരാൾ,
ചുമലിലൊരു പാരയും
പേറിയെത്തുന്നയാൾ
തേങ്ങയുരിക്കുന്ന
കേളപ്പൻ ചെട്ടിയാർ
നെടുതായൊരാൾ,
തീരെ മെല്ലിച്ചയാൾ,കൊച്ചു
തോർത്തുടു,ത്തിടിയൊച്ച
തീർത്തു മിണ്ടുന്നയാൾ!
കടയിൽനിന്നൊരുതേപ്പി-
നെണ്ണവാങ്ങിത്തന്റെ
തലയിൽ കുളിർപ്പിച്ച്,
കുളിയൊരുക്കംകൂട്ടി
കടയുടെ കിഴക്കുള്ള
ചെറുകിണർ പക്കത്തി-
ലണയുന്നു, പാളയിൽ
വെള്ളം വലിച്ചെടു-
ത്തതുതന്റെ തലയിൽ
കമഴ്ത്തി രസിപ്പയാൾ
തന്റെയാതോർത്തൂരി,
മുക്കിയൊലുമ്പീട്ട്
ആൾമറമേലെ
പ്പിഴിഞ്ഞുവെക്കുന്നയാൾ!
പിന്നാണു മേളം,
കിണറോരമുള്ളൊരു
നീളൻ കവുങ്ങിൽ
പുറമുരച്ചങ്ങനെ
ചെട്ടിയാർ സ്നാനം
തുടരുന്നു,കോണകം
പെന്ഡുലംപോലെ
നിരന്തരമാടുന്നു!
തോട്ടിലെസ്ത്രീകൾ
ചിരിച്ചുമറിയുന്നു,
ചിരികണ്ടു,വെടിയൊച്ച
പോലയാൾ പറയുന്നു
വെറുതേ ചിരിക്കേണ്ട
മുത്തുപൊഴിക്കേണ്ട!
ഇനിയും ചിളിക്കുകിൽ
കോണകമഴിക്കുംഞാൻ!
പെണ്ണുങ്ങളപ്പോഴും
കലപിലചിരിക്കുന്നു,
പെൻഡുലത്തിന്നാട്ട-
വേഗംവളരുന്നു
ചെട്ടിയാർ ശാന്തനായ്
കുളിച്ചുതുവർത്തുന്നു!
കടമുറ്റത്താണുങ്ങൾ
പൊട്ടിച്ചിരിക്കുന്നു
നമ്പിയാർ പലകയിൽ
കണക്കുകളെഴുതുന്നു
ബീഡികൾ പുകയുന്നൊ-
രിരവിലേക്കാളുകൾ
ചെറുചൂട്ടു മിന്നിച്ചു
പതിയേമടങ്ങുന്നു.
നമ്പിയാർ നിരയിട്ട്
കട ഭദ്രമാക്കുന്നു,
താക്കോലിനൊച്ചയിൽ
ചെവിചേർത്തുകൊണ്ടയാൾ
വേലിവിളക്കുമായ്
തൻ വീടുതേടുന്നു!
വയലിലെ ത്തവളതൻ
താരാട്ടുകേള്ക്കെയാ
വയലിലെപ്പീടിക
മയങ്ങാൻതുടങ്ങുന്നു
*****************