2016, നവംബർ 29, ചൊവ്വാഴ്ച

കൊള്ളക്കൊടുക്ക

കൊടുത്താല്‍ കിട്ടീടുമത്രേ
കൊല്ലത്തും, ചെന്നു വാങ്ങുവാന്‍
ഇടയില്ലായ്കയാലല്ലോ

മടി,യെന്തും കൊടുക്കുവാന്‍ !

2016, നവംബർ 17, വ്യാഴാഴ്‌ച

ആലക്തിക മത്സ്യങ്ങള്‍
               വിദ്യാലയവാതിലുതേടി -
പ്പോകുന്നൊരു പുലരികള്‍തോറും
മഴപെയ്തു മയക്കംവിട്ടൊരു
കുണ്ടനിടച്ചെരിവിന്‍ ചാലില്‍
പരപരെയായ് ഉറവകളൊഴുകി-
പ്പാദസരംതീര്‍ത്തണിയിക്കേ,
ഓളത്തില്‍ പൊടിമീന്‍പരലുകള്‍
നീന്തുന്നൊരു തക്കംനോക്കി
കൊതിതീര്‍ത്തെന്‍കാലാല്‍ത്തേവി-
ക്കരയില്‍വീണവ പിടയുമ്പോള്‍
വെളിയിലയില്‍ വെള്ളംകോരി-
പ്പൊടിമീന്‍തരിയതിലിട്ടുടനെ
പുരയില്‍, തെളിവെള്ളംനിറയും
കിണറിന്റെവെളുമ്പില്‍ ചെല്ലും
കുടിവെള്ളംകോരിയ പാളയില്‍
പൊടിമീനുകള്‍ കിണറിലൊഴിക്കും
അതുതന്നൊരു സന്തോഷത്തില്‍
തിരികെപ്പോയ് ക്ലാസ്സിലിരിക്കും !
മനസ്സിന്റെ കിണറ്റിന്നുള്ളില്‍
പൊടി മീനുകള്‍ നൃത്തംചെയ്യും !
വൈകീട്ടതുകാണാനായി-
ക്കിണറിന്റെയടുത്തെത്തുമ്പോള്‍
അതിലില്ലവ, മുഴുവനുമതിലെ-
ക്കൈച്ചിലുകള്‍ രുചിനോക്കിപ്പോയ് !


              (അതുപോലീയക്ഷരവഴിയില്‍
തേവിയെടുക്കുന്നൊരു മൊഴികള്‍
വന്മീനുവിഴുങ്ങാതെങ്ങനെ
ജലരാശിയില്‍ നടനംചെയ്യും ?
അതുകൊണ്ടാണവയുടെയുള്ളിലൊ-
രാലക്തിക ചൈതന്യം ഞാന്‍
തേച്ചുകൊടുക്കുന്നൂ, കേവല-
മതിജീവനമല്ലേകാര്യം!)