2013, ഒക്‌ടോബർ 28, തിങ്കളാഴ്‌ച

ഇന്ത്യയെ കണ്ടെത്തല്‍
ബ്രോക്കര്‍
അനുഭവം തന്നെ. പക്ഷേ, സുഹൃത്തിന്റേതാണെന്നുമാത്രം.
പൈതൃകമായി കിട്ടിയ സ്ഥലമാണ്. ഒരാവശ്യം പ്രമാണിച്ച് വില്‍പ്പനയെപ്പറ്റി ചിന്തിച്ചു. ധനവാനായ ബന്ധുവിനോട് അതിനെപ്പറ്റി സംസാരിച്ചു. അതിനെന്താ , അദ്ദേഹം പറഞ്ഞു. നമുക്കാലോചിക്കാം. ഓപ്പണ്‍ മാര്‍ക്കറ്റില്‍ വെക്കുന്നില്ല-സുഹൃത്തു പറഞ്ഞു.
വേണ്ട, ബന്ധു പറഞ്ഞു. ഞാനെടുത്തോളാം.
രണ്ടുദിവസം കഴിഞ്ഞു. ഒരു ഫോണ്‍ കോള്‍ -ഹലോ......അല്ലേ,
അതേ.
നിഞ്ഞളുടെ സ്ഥലം വില്‍ക്കുന്നുണ്ടോ ?
അങ്ങനെയൊരുദ്ദേശ്യത്തെപ്പറ്റി ആലോചിക്കുന്നു.
എന്തു വിലയാകും ?
നിങ്ങള്‍ കാണുന്നതെത്രയാ ?
അല്ല, നിങ്ങള്‍ പറയൂ.
വലിയൊരു തുകയാണ് പറഞ്ഞത്.
അവിടെ അത്രയൊന്നും കിട്ടില്ലല്ലോ.
വേണ്ട സുഹൃത്തേ, ഞാനതു പുറത്തു വില്‍ക്കുന്നില്ല. എന്റെ ഒരു ബന്ധുവിനു വേണമെന്നു പറഞ്ഞിട്ടുണ്ട്.(ബന്ധുവിന്റെ പേരും പറഞ്ഞു)
ശരി, അയാള്‍ ഫോണ്‍ വച്ചു
പിന്നീടാണ് കഥ മുറുകുന്നത്. ബന്ധുവിനെ വിളിച്ച്, ഒരാള്‍ ഇങ്ങനെ പറഞ്ഞിട്ടുണ്ടെന്നു പറയുന്നു. വിളിച്ചയാളുടെ ഫോണ്‍ നമ്പര്‍ ബന്ധുവിനു നല്‍കുന്നു
ഞാന്‍ നിന്നെ വിളിക്കാം- ബന്ധു പറഞ്ഞു.
അതു തന്നെ. പിന്നെ ഒരു വിവരവുമില്ല. എത്ര വിളിച്ചിട്ടും ബന്ധു ഫോണ്‍ എടുക്കുന്നില്ല.സ്ഥലം വേണ്ടെന്നു പോലും പറയുന്നില്ല.പിന്നീടറിഞ്ഞു, അദ്ദേഹം ഗള്‍ഫിലേക്കു തിരിച്ചുപോയി.
എന്തു പറ്റിയെന്നു് ഒരു പിടിയുമില്ല.
അറിഞ്ഞതു പിന്നീടാണ്, തന്നെ വിളിച്ച് സ്ഥലം വില്‍ക്കുന്നോ എന്നന്വേഷിച്ചയാള്‍ ബ്രോക്കറാണ്. അയാള്‍ ബന്ധുവിനെ സമീപിച്ച് തന്നെ ഇന്നയാള്‍ സ്ഥലം വില്‍ക്കാനേല്‍പ്പിച്ചിട്ടുണ്ടെന്നും, താങ്കള്‍ക്കതു താല്‍പര്യമുണ്ടോ എന്നും ചോദിച്ചുവത്രേ.ബന്ധു ഞെട്ടിപ്പോയി. നേരിട്ട് സംസാരിച്ച കാര്യത്തിനു് ബ്രോക്കറോ ? തന്നോട് കൂടുതല്‍ പണം ചോദിക്കാനുള്ള അടവാണ്. അങ്ങനെയാണത്രേ അദ്ദേഹം മിണ്ടാതെ സ്ഥലം വിട്ടത്.
സുഹൃത്തിതു പറയുമ്പോള്‍ വികാരാധീനനായിരുന്നു. നോക്ക്, അയാള്‍ പറഞ്ഞു, ആ ബ്രോക്കര്‍ തെണ്ടി ഒരുകാലത്തും ഗുണംപിടിക്കില്ല. അയാളുടെ കുടുംബം നാറാണക്കല്ലു തോണ്ടും..എനിക്കയാളെ അറിയില്ല, എവിടുന്നെങ്കിലും കണ്ടാല്‍ ,അയാളുടെ മുഖത്തു രണ്ടെണ്ണം കൊടുക്കണം
വേണ്ട സുഹൃത്തേ, ഞാന്‍ പറഞ്ഞു.ഇത്തരത്തില്‍ പണമുണ്ടാക്കുന്നവര്‍ക്ക് അതനുഭവിക്കാനുള്ള യോഗമുണ്ടാകില്ല.

2013, ഒക്‌ടോബർ 20, ഞായറാഴ്‌ച

ഇന്ത്യയെ കണ്ടെത്തല്‍

വീടുപണി

ചെന്താമരാക്ഷന്‍ പിള്ള സാറിന്റെ ഗൃഹപ്രവേശം നാളെയാണ്. നാളെയാണെങ്കില്‍ എനിക്ക് സമയമുണ്ടാവില്ല. (ജാഡയല്ല, തെങ്ങുകയറ്റക്കാരന്‍ എനിക്ക് അപ്പോയന്റ്മെന്റ് തന്നിരിക്കുന്നത് നാളേക്കാണ്. ഡേറ്റു തെറ്റിയാല്‍ പിന്നെ രണ്ടുമാസത്തേക്ക് ആളെ കിട്ടില്ല) അതുകൊണ്ടാണ് ഞാന്‍ ഇന്നു തന്നെ അവിടെയൊന്ന് കേറിക്കളയാമെന്ന് വിചാരിച്ചത്.
പിള്ള സാര്‍ മുറ്റത്തുതന്നെയുണ്ടായിരുന്നു. ആകെ ബഹളം.... പെയിന്റര്‍മാരുണ്ട്, തേപ്പു പണിക്കാരുണ്ട്, ആശാരി പണിക്കാരുമുണ്ട്. വീടു പണി ഇനിയും കഴിഞ്ഞില്ലെന്നുണ്ടോ ".അല്ല മാഷേ, ഇതെന്താ ? "
"ഒന്നും പറയണ്ട സുഹൃത്തേ," അദ്ദേഹം പറഞ്ഞു. "ഇതാണ് കാര്യം. പണിക്കാര്‍ പറയുന്ന ദിവസമൊന്നും വരില്ല. ഒടുവില്‍ അവര്‍തന്നെയാ പറഞ്ഞത്, ഗൃഹപ്രവേശത്തിന് തിയ്യതി നിശ്ചയിച്ചോളാന്‍. എന്നിട്ടോ, ദാ നോക്ക് നാളെയാ ചടങ്ങ്. ഇവരിപ്പോഴും........."
"നല്ല ശുഷ്ക്കാന്തിയുള്ളവര്‍ തന്നെ , ഞാന്‍ പറഞ്ഞു.അല്ലെങ്കില്‍ ഈ രാത്രിയുള്ള പരിപാടിക്ക് അവര്‍ വരില്ലായിരുന്നല്ലോ."
"അതല്ലസാര്‍, പ്രശ്നം ".പിള്ള സാര്‍ പറഞ്ഞു. "തിരക്കിട്ട് ചെയ്യുന്നതുകൊണ്ട്. ജോലിക്ക് ഫിനിഷിംഗ് ഉണ്ടാവില്ല. എന്നാലേ, അവര്‍ കാശ് കണക്കുപോലെ വാങ്ങിക്കയും ചെയ്യും എന്താ ചെയ്ക, ഈ കാര്യം ആരോടും പറയാനും വയ്യ, തൊഴിലാളിവിരുദ്ധനായിപ്പോവില്ലേ....",കഷണ്ടിത്തല തുടച്ചുകൊണ്ട് സാറ്‍ പറഞ്ഞു
"അതു പോട്ടെ, ഇന്നു വന്നത് മുന്‍കൂര്‍ ജാമ്യവുമായല്ലല്ലോ," പിള്ളസാര്‍ എന്റെ കാര്യം തിരക്കാന്‍ തുടങ്ങി............

2013, ഒക്‌ടോബർ 14, തിങ്കളാഴ്‌ച

ഇന്ത്യയെ കണ്ടെത്തല്‍


ദക്ഷിണ

വിദ്യാരംഭം പ്രമാണിച്ച് മകളെ നൃത്ത വിദ്യാലയത്തിലേക്ക് കൊണ്ടുപോകുകയായിരുന്നു സുഹൃത്ത്. "എന്താ മോളേ കൈയില്‍ ?" ഞാന്‍ ചോദിച്ചു. മറുപടി പറഞ്ഞത് സ്നേഹിതനാണ്."അതോ, ദക്ഷിണ വയ്ക്കാനുള്ള വെറ്റിലയും മറ്റുമാണ്."
"അപ്പോള്‍ ദക്ഷിണ മതിയോ ഇപ്പോഴും ? ഫീസൊന്നുമില്ലേ ? "ഞാന്‍ ചോദിച്ചു.
"അതൊക്കെ കൃത്യമായി മാസാമാസം കൊടുക്കണം. ഇത് പുറമെ."
"അവരു പറയുന്ന ഫീസ് കൃത്യമായി കൊടുക്കുമ്പോഴും ദക്ഷിണയെന്ന പേരില്‍ പണം കൊടുക്കണമല്ലേ ? ഇതു തന്നെയല്ലേ കൈക്കൂലി ? സര്‍ക്കാരുദ്യോഗസ്ഥന്‍മാര്‍ ശമ്പളത്തിനു പുറത്തു ,ആളുകളോടു വാങ്ങുന്ന പണത്തിനെ കൈക്കൂലിയെന്നല്ലേ നമ്മള്‍ പറയാറ് ? ഇക്കണക്കിന് അതും ദക്ഷിണതന്നെയല്ലേ ?"
"നിനക്കെന്തറിയാം ?ഗുരുവിന്റെ പിറന്നാളിന് സമ്മാനം വേറെ, അരങ്ങേറ്റത്തിനു വേറെ ദക്ഷിണ- ഇങ്ങനെ എന്തെല്ലാം കിടക്കുന്നു, പണ്ട്, ഇതൊക്കെ പഠിപ്പിക്കുന്ന ഗുരുക്കന്മാര്‍ക്ക് ഈദക്ഷിണ മാത്രമേ ഉണ്ടായിരുന്നുള്ളൂ.ഇന്നു കാലം മാറിയെങ്കിലും ഇക്കാര്യത്തില്‍ മാറ്റമില്ല.നമ്മള്‍ കൊടുക്കും, അവരു വാങ്ങും .അതു തന്നെ. ഞങ്ങള്‍ക്കു വൈകി, പിന്നെ കാണാം "സ്നേഹിതനും മകളും നടന്നു പോയി.
ഞാനാലോചിക്കുകയായിരുന്നു, എന്തു വലിയ വിപ്ലവം പറഞ്ഞാലും നമ്മളിങ്ങനെതന്നെയാണ്. പണ്ട്, വീടുപണിക്ക് ഭക്ഷണം മാത്രം കൂലിയായിരുന്ന കാലത്ത്
ഗൃഹപ്രവേശനത്തിനു വസ്ത്രവും പണക്കിഴിയും നല്‍കുമായിരുന്നു. ഇന്ന് പണിക്കാര്‍ക്കൊക്കെ കൃത്യമായ കൂലിയുണ്ട് (എന്നാലും പണിക്ക് ആളെ കിട്ടാനില്ല !)എന്നിട്ടും, കട്ടില വെപ്പിനും ഗൃഹപ്രവേശനത്തിനുമെല്ലാം ഈ ദക്ഷിണ കൂടിയേ കഴിയൂ. കഷ്ടം തന്നെ.
ഗുണപാഠം :-
ഒന്നുകില്‍ , ഈ ദക്ഷിണകളെയും കൈക്കൂലിവകുപ്പില്‍ പെടുത്തി നിരോധിക്കുക, അല്ലെങ്കില്‍ സര്‍ക്കാരുദ്യോഗസ്ഥര്‍ വാങ്ങുന്ന കൈക്കൂലിയെക്കൂടി ദക്ഷിണയായി കരുതി അംഗീകരിക്കുക !
ആമേന്‍!

2013, ഒക്‌ടോബർ 10, വ്യാഴാഴ്‌ച

ഇന്ത്യയെ കണ്ടെത്തല്‍

പേടി
ആരൊക്കെയോ തന്റെ പിന്നിലെത്തുന്നുവെ-...
ന്നോരോ ചുവടുവെപ്പിങ്കലും ശങ്കിച്ച്
തീരാത്ത പേടികള്‍ പേറുന്നവരെത്ര-
പേരോ നടക്കുന്നു നമ്മിലും ചുറ്റിലും !

2013, ഒക്‌ടോബർ 9, ബുധനാഴ്‌ച

ഇന്ത്യയെ കണ്ടെത്തല്‍

വേഷം

തുണിയെത്രയുടുത്താലും
നഗ്നനാ(യാ)ണതിന്നുള്ളില്‍ നീ,
വേഷമെത്ര പകര്‍ന്നാലും
നിന്മുഖം തന്നെ നിന്മുഖം !