2019, ഡിസംബർ 26, വ്യാഴാഴ്‌ച

ഡിസംബര്‍,നിന്നോട്
ബാലകൃഷ്ണന്‍ മൊകേരി
ഡിസംബര്‍,
നീയെത്തുന്നു
മഞ്ഞുമലക്കൊമ്പില്‍നിന്ന്
പകര്‍ന്നെടുത്ത തണുപ്പുമായി
നിന്റെ തണുത്ത ശ്വാസവും
വിരല്‍ത്തുമ്പുകളും
ഞങ്ങളുടെ ശരീരത്തില്‍
മരണത്തിന്റെ മരവിപ്പുനിറയ്ക്കുമ്പോള്‍
കണ്ടത്തിലടിച്ചുകൂട്ടിയ
ഓര്‍മ്മകളുടെ കൂമ്പാരത്തിന്
ജീവനില്‍നിന്ന് ചൈതന്യം പകര്‍ന്ന്
ഞങ്ങള്‍
കൂട്ടമായിരുന്ന് തീകായുന്നു.
അങ്ങനെയാണ്
പല്ലുകള്‍കൂട്ടിയിടിപ്പിക്കുന്ന
നിന്റെ തണുത്ത വിളംബരത്തെ
ഞങ്ങളതിജീവിക്കുന്നത്.
എന്നിട്ടും
നിന്റെ ചുടലനൃത്തം നിര്‍ത്തിയില്ലെങ്കില്‍,
നീയറിയണം,
ഞങ്ങളുടെ മരവിക്കുന്ന അസ്ഥിയില്‍നിന്ന്,
നാഡീപടലങ്ങളില്‍നിന്ന്
കുണ്ഡലിനിയില്‍നിന്ന്
ഒരുതീപ്പൊരിയുയര്‍ന്ന്
നിറുകയില്‍
ആയിരമിതള്‍ത്താമരയായി വിരിഞ്ഞ്,
അതില്‍നിന്ന് ഒരു ന്യൂനമര്‍ദ്ദം
ചിലപ്പോഴെല്ലാം
നിന്റെ ആകാശങ്ങളില്‍
കാര്‍മേഘങ്ങളെ നിരത്തിയിടും
ആ മഴപ്പെയ്ത്തില്‍
നീ വിതച്ച തണുപ്പലിഞ്ഞുപോകും
(അകാലത്തെ മഴപ്പെയ്ത്തില്‍
മാവുംപ്ലാവുമൊക്കെ
കണ്ണീര്‍പൊഴിച്ചാലും,
ഡിസംബര്‍,
നോക്ക്, ഞങ്ങളുടെ തൊടിയില്‍
നാനാജാതി ചെടികള്‍
പച്ചപ്പിന്റെ അതിജീവനം പാടി
തലയുയര്‍ത്തിനില്ക്കും)
അതിനാല്‍, ഡിസംബര്‍,
നിന്റെ പകല്‍ച്ചൂടും
തേള്‍വിഷവും
നീതന്നെ തിരിച്ചെടുക്കുക.
25/12/19

2019, ഡിസംബർ 11, ബുധനാഴ്‌ച


ചീത്തവാക്കുകള്‍
ബാലകൃഷ്ണന്‍ മൊകേരി
1
കുഞ്ഞുന്നാളിലച്ഛനാണ്
ആരോടും
ചീത്തവാക്കുകള്‍ പറയരുതെന്ന്
പഠിപ്പിച്ചുതന്നത്.
സംസാരിക്കാനൊരുങ്ങുമ്പോഴെല്ലാം
ഒരു താക്കീതുപോലെ
എന്നെയതുപിന്നോട്ടുനീക്കി.
ചീത്തവാക്കുകള്‍ നുരയ്ക്കുന്ന
തെരുവോരപ്പകലുകളും
വാക്കുകളുടെ തുണിയുരിയുന്ന
കുടിയന്മാരുടെ മോന്തികളും
കാതുപൊത്തി കണ്ടുനില്ക്കാനേ
കഴിഞ്ഞുള്ളൂ
2

നിഘണ്ടുക്കളില്‍ പലപ്പോഴും കാണാത്ത
പച്ചയായ പദക്കൂട്ടങ്ങളില്‍
ജനനേന്ത്രിയങ്ങളും
ഉപസ്ഥരോമാവലികളും
വലിയ ഒച്ചയോടെ
തമ്മില്‍ വലിച്ചെറിയുന്നതാണ്
അസഭ്യമെന്നു പഠിച്ചത്
പിന്നീടാണ്
അവയ്ക്ക് പലപ്പോഴും
വ്യാകരണവുമുണ്ടായിരുന്നില്ല
വ്യാകരണമില്ലാത്ത ചീത്തവാക്കുകള്‍
ചെലയ്ക്കുന്നോന്റെ കടുപ്പംകാട്ടി
എരിഞ്ഞുതീരുമ്പോള്‍
ചീറ്റിത്തെറിക്കുന്ന തീപ്പൊരിയില്‍
പലരും പുളയുന്നതുകണ്ടു
മേലാകെ പുളിച്ച ഛര്‍ദ്ദില്‍വീണപോലെ
അലമ്പായിപ്പോയി പലപ്പോഴും
എത്ര കുളിച്ചാലും മതിവരാതെ
പുഴയിലേക്കു കിടപ്പുമാറ്റേണ്ടിവന്നു
3
എന്നിട്ടും
കാലംതെറ്റിയ മഴപോലെ
ഓര്‍ക്കാപ്പുറത്ത്
തെറിയില്‍ നനഞ്ഞുപോകുമ്പോള്‍
നല്ല നാലു തെറിയെടുത്ത്
കെണിപ്പിനുതന്നെ പകരംകൊടുക്കാനും
കൊതിവന്നു
ഗുരിക്കളെത്തേടിയപ്പോള്‍
പെയ്തുതന്ന തെറിയേറ്റ്
തൊലിപൊള്ളിയടര്‍ന്നേപോയ്
4
കുത്തിയിരുന്നു നിനച്ചപ്പോള്‍
പൊരുളുകളുടെ ഉറവപൊട്ടി:
ഇവയെല്ലാം തായ്മൊഴിയത്രേ !
മേല്ക്കോയ്മ ചമഞ്ഞെത്തിയ
മറുപേച്ചുകള്‍ നാടിന്‍ തായ്മൊഴി
ചളിമൊഴിയായ് മറകെട്ടി !
ഇപ്പൊഴുമാവേലിക്കുള്ളില്‍
കുലമഹിമപകര്‍ന്നുരസിക്കാന്‍
പോകുന്നതീയാചാരം
ഇവരുടെയാചാരം.
ആചാരം പാലിക്കാത്തവ-
നീവഴി പോകരുതല്ലോ !

2019, ഡിസംബർ 5, വ്യാഴാഴ്‌ച

അനുസ്മരണം
ബാലകൃഷ്ണന്‍ മൊകേരി
അനുസ്മരണവേദിയില്‍
അപദാനങ്ങളുടെ
പെരുമഴ പെയ്യുമ്പോള്‍
പിറകിലൊരു
പ്രാവുതൂറിയ കസാരയിലിരുന്ന്
അന്തംവിടുകയായിരുന്നു.
മലയാളഭാഷയ്ക്കുവേണ്ടി
പല്ലും നഖവുമുപയോഗിച്ചു
പോരടിച്ച സാഹിത്യകാരന്‍,
തന്റെ കൃതികളിലൂടെ
ജന്മഗ്രാമത്തെ അനശ്വരമാക്കിയ
അതുല്യപ്രതിഭ,
നാട്ടുചൊല്‍വടിവുകളില്‍
ചൈതന്യമുണര്‍ത്തിയ കവി,
തീപാറുന്ന രചനകള്‍
ഫാസിസ്റ്റ്മാധ്യമങ്ങള്‍ക്കു നിഷേധിച്ച,
പ്രസിദ്ധീകരണ മാഫിയകള്‍ക്കെതിരെ
നാട്ടിന്‍പുറത്തെ ,അജ്ഞാതരായ
പ്രസിദ്ധീകരണശാലകളിലൂടെ
പുസ്തകമിറക്കിയ വിപ്ലവകാരി,
കിടപ്പാടം പണയപ്പെട്ടപ്പോഴും
കുടുംബം
തന്നെഎഴുതിത്തള്ളിയപ്പോഴും
തലയുയര്‍ത്തി നേരിട്ട വ്യക്തി
വിശേഷണങ്ങള്‍
ഇയ്യാമ്പാറ്റകള്‍പോലെ
അനുസ്മരണഹാളില്‍ നിറയുമ്പോള്‍,
കവിയെ അറിയാതെപോയ
അജ്ഞതയില്‍ കുറ്റബോധം പെരുകി,
അടുത്തുള്ള കാലൊടിഞ്ഞകസേരയിലെ
മൂപ്പീന്നിനോട് ചോദിച്ചു
ആരാണദ്ദേഹം ?
ഇത്രവലിയ കവി ,
മലയാളത്തിന്റെ അഭിമാനം,
ഫാസിസ്റ്റുകള്‍ക്കെതിരെ പോരാടിയ
വിപ്ലവകാരികവി ?

എന്നെ നോക്കിച്ചിരിച്ചൂ വയസ്സന്‍ :
കള്ളങ്ങളത്രേയീകേള്‍പ്പതെല്ലാം !
താനെഴുതുവതൊക്കെയും
കവിതയെന്നേകരുതിയ
വിഡ്ഢിയായിരുന്നയാള്‍ !
ആനുകാലികങ്ങളൊന്നും
അടുപ്പിച്ചീലയാളെ,
പ്രസിദ്ധീകരണശാലകളും
ചേര്‍ത്തുനിര്‍ത്തീലയാളെ,
കിടപ്പാടം പണയപ്പെടുത്തി
ഇറക്കിയ പുസ്കകങ്ങള്‍
വായില്ലാകുന്നിലപ്പന്മാരായിത്തീരവേ
പ്രതിഷ്ഠിക്കാനൊരു കുന്നുപോലുമില്ലാതെ
യാത്രതുടര്‍ന്നയാള്‍
വീടും വരവുമില്ലാതായ അയാളെ
എഴുതിത്തള്ളീ കുടുംബവും,
കഞ്ഞിവെള്ളവും കിട്ടാതെ
നാടുനീളെയലഞ്ഞയാള്‍,
പിന്നെയേതോ വഴിയമ്പലത്തില്‍
വീണുചത്തുപോയ്
വിഡ്ഢി !
വയസ്സനോടുകയര്‍ത്തുഞാന്‍ :
ഇവിടെപ്പറഞ്ഞോരെല്ലാം
വെറുതെ വായിട്ടലക്കയോ ?
അറിയുമോ നിങ്ങള്‍ക്കിയാളെ,
വെറുതേ ചൊല്ലരുതൊന്നുമേ !
ചിരിക്കയാണയാള്‍ വീണ്ടും-
അറിയും നന്നായെനിക്കെടോ,
എനിക്കുമാത്രമേ പക്ഷേ,
അറിവതെന്നുമതായിടാം !
ഞെട്ടേണ്ട,ഞാന്‍തന്നെയത്രേ
ഇവിടെ പറയും കവീശ്വരന്‍ !
             ഇതിന്‍ശേഷമാണുഞാന്‍
അനുസ്മരണങ്ങള്‍ക്കു പോകാതെയായത്.

2019, നവംബർ 12, ചൊവ്വാഴ്ച

വിത്തുകളും കര്‍ഷകരും
-ബാലകൃഷ്ണന്‍ മൊകേരി
          ചില കര്‍ഷകന്മാര്‍,
വിത്തുകള്‍കിട്ടിയാലവ നടാതിരിക്കുന്നുണ്ട്,
വെറുതേ മാറ്റിവെച്ച്
അവരതിന്റെ ജീവനാളം
ഊതിക്കെടുത്തുന്നു.
പിന്നീട്,വിത്തുജഡങ്ങളെ അവര്‍
ഇഷ്ടംപോലെ പുഴുങ്ങിത്തിന്നേയ്ക്കും
           എല്ലാ വിത്തുകളും ഒരുപോലല്ല
ആകൃതിയിലും പ്രകൃതിയിലും
ഒന്നിനൊന്നുവ്യത്യസ്തമായവിത്തുകള്‍
അവയ്ക്കുള്ളിലൊരു കാലം
ഒളിച്ചുവെക്കുന്നുണ്ടാവും.
ചിലത്
കൊടുംവേനലിലെ പച്ചക്കിനാവുകളാണെങ്കില്‍
മഴക്കാലത്തിന്റെ തരളതയാണ്
ചിലവിത്തുകളില്‍
ഉറങ്ങുന്നുണ്ടാവുക
ഉള്ളില്‍ കാടിന്റെ തലവരയുള്ളവയും
മരുക്കിനാക്കളുടെ
കണ്ണഞ്ചിക്കുന്ന നിറങ്ങള്‍
വരകളായി പേറുന്നവയും
അക്കൂട്ടത്തിലുണ്ടാവും
ഒരു പൊട്ടിത്തെറിയില്‍
സര്‍ഗ്ഗഭാവന വിരിയുന്നവരും
കാറ്റിന്‍തോളിലേറി
കാതങ്ങള്‍ പോകുന്നവയുമുണ്ടാവും
വെള്ളത്തിന്റെ തൊട്ടിലില്‍കിടന്ന്
താലോലമാടാന്‍ കൊതിയുള്ളവയും
ആമാശയത്തീയില്‍കിടന്നാലും
പുറത്തുകടന്ന്
ശാന്തമായി വളര്‍ന്നുവരുന്നവയും
വിത്തുകളിലുണ്ടാവും
അതിനാല്‍,
ഹേ കര്‍ഷകാ,
ഞാനീത്തരുന്ന വിത്തുകളെ
പഴന്തുണിയില്‍കെട്ടി
അട്ടത്തെറിയാതെ
അതിന്റെ സമയംനോക്കി
നട്ടുനോക്കൂ,
അത് വളര്‍ന്ന്
നിന്റെ മോഹങ്ങളെകതിരണിയിയിക്കും
കാലംതെറ്റിയാലൊരുപക്ഷേ,
അവ മുളയ്ക്കുകതന്നെയില്ല
അതിനാല്‍, കൃഷിക്കാരാ,
ഈ വിത്തുകള്‍ വേണ്ടെങ്കില്‍
കാലംതെറ്റുംമുമ്പേ
തിരിച്ചുതന്നോളൂ
വിത്തുകള്‍ അതാതിനുചിതംപോലെ
എവിടെയെങ്കിലും മുളച്ചീടട്ടെ
അതല്ലേ നല്ലത്?

2019, ഒക്‌ടോബർ 22, ചൊവ്വാഴ്ച

നായകര്‍
-ബാലകൃഷ്ണന്‍ മൊകേരി

കാടിൻ‍താളമറിഞ്ഞും,ഗഹനത
നിറയുംവഴികളിലുഴറിനടന്നും
ഇരകള്‍ തേടിയു,മൊരുമി,ച്ചൊരുവിധി-
യരുളിയ കാനനലഹരി നുണഞ്ഞും
മുറിവുകള്‍പറ്റിയു,മിടയില്‍ജ്ജീവിത-
മാഹുതിചെയ്തും,മടിയന്മാരായ്
വയറിൻചുളംവിളി കേള്‍ക്കുമ്പോള്‍
മാത്രമുണര്‍ന്നുമണത്തുനടന്നും
പൂര്‍വ്വികരെത്തീ,യുതിരം ചിന്നിയ
നിങ്ങടെ പാചകവേദിക്കരികിൽ
എല്ലുംതോലുമൊരിത്തിരിമാത്രം
ചോറും ദൂരെക്കളയുന്നേരം
കാരണവന്മാര്‍ കൊതിയിൽ വീണ,തി-
നിപ്പുറമൊന്നും കരകയറാതെ
ഒരുചോറുരുളയ്ക്കടിയറവെച്ചൂ,
തലമുറതന്നുടെയടിയാധാരം !
കുഴിയിൽ‍പെട്ടവരന്നും ഇന്നും
കുഴിയിൽ‍ത്തന്നെയിരിപ്പൂ ഞങ്ങള്‍
കാവല്ക്കാരായ് ,സേവകരായീ
കല്ലേറുകളുടെ സേവനമൂല്യം !
ഉടമകള്‍ തീര്‍ത്തൊരു കൊട്ടാരത്തിൻ‍
മുന്നിലൊരുങ്ങിയ, കൂട്ടിൽ ഞങ്ങള്‍
അവരുടെ മതിലിന്നുള്ളിൽ‍,ചങ്ങല-
യതിരുകള്‍തീർക്കും സ്വാതന്ത്ര്യത്തിൽ,
തോതിരമണിയുംവിരലുകള്‍ ചൂണ്ടിയ
ലക്ഷ്യംതേടിക്കുതികൊള്ളുന്നൂ,
അവരുടെ മൃഗയാകേളികള്‍തോറും
ഞങ്ങടെ പല്ലുകളായുധമായി
നായാട്ടെന്നാണല്ലോ പറയുവ-
തവരാണെന്നും നായകവേഷം,
അപകടമില്ലാതവരെ നയിച്ചീ
ഞങ്ങള്‍ പക്ഷേ, നായകളായി.
തെരുവിലെ മാലിന്യങ്ങള്‍ക്കിടയിൽ
തനിയെ മുളച്ചും ജീവൻ‍കാത്തും
വളരും ഞങ്ങടെ കൂട്ടർ‍ക്കെതിരെയു-
മുടമയ്ക്കായുധമായതു ഞങ്ങള്‍ !
അങ്ങനെയെന്നും നായകളായി-
ത്തന്നെയിരിക്കുകയല്ലോ ഞങ്ങള്‍ !
എങ്കിലുമിപ്പോളറിയുന്നുണ്ടേ,
തെരുവിന്‍പട്ടികളല്ലോ ഞങ്ങടെ
വർ‍ഗ്ഗത്തിന്റെ കരുത്തടയാളം,
സ്വാതന്ത്ര്യത്തിൻ‍ കുലപാരമ്യം !
ഒരുദിനമെന്നാ,ലൊരുദിന,മവരുടെ
കൂടെയിറങ്ങിനടക്കാനവരുടെ
കൂടെക്കൂടിക്കുതികൊള്ളാനും
നായകളാവാതിത്തിരിനേരം
നായകരാവാനും കൊതിയുണ്ടേ,
കൊതിയുണ്ടല്ലോ നായകരാവാൻ,
ശുനകചരിത്രം കുതികൊള്ളട്ടേ!
നായകളല്ലിനി,നായകർ നമ്മള്‍ ‍ !

2019, ഒക്‌ടോബർ 11, വെള്ളിയാഴ്‌ച

ഒട്ടകപ്പക്ഷിയുടെ മുട്ടകള്‍
---ബാലകൃഷ്ണന്‍ മൊകേരി
ഇന്നലെ പുലരാന്‍നേരം
കിനാവൊന്ന് തെളിഞ്ഞുവന്നു :
ഏറെ പരിചയംതോന്നുന്ന
അറിയാത്ത വഴിയിലൂടെ
നടന്നുപോകുമ്പോള്‍
മുന്നില്‍,നിലത്തായി
നാലഞ്ച് വലിയമുട്ടകള്‍,
ചിലതിന്റെ പുറന്തോല് ചുളുങ്ങി,
ചിലതില്‍ വടുക്കള്‍വീണ്
ഉടയോരറ്റനിലയില്‍,
പടുകുഴിയിലും പുറത്തുമായി.
അടുത്തെത്തിയപ്പോളവയില്‍നിന്ന്
ഒച്ചകള്‍ കേള്‍ക്കായി
അടുത്തുചെന്ന്
ആരാണെന്താണെന്ന് ചോദിക്കെ,
ഒട്ടകപ്പക്ഷിയുടെ മുട്ടകളെന്ന്
അരുളപ്പെട്ടു.
ഉടയൊരെവിടെന്ന
ഉരിയാട്ടത്തിന്,
പുലിവന്നപ്പോള്‍ തടികാത്തെന്ന
മുട്ടപ്പേച്ചുവന്നു.
മുട്ടകളെപ്പുലിക്കുവിട്ട്
ഉയിര്‍കാക്കാനോടിയ
പറവപ്പെരിയോരെ
തെറിനാലുപറയാതെങ്ങെനെ
പോകുമെന്നുഴറുന്നേരം,
ഉറയുന്നേരം,
ചിരിക്കുന്നു മുട്ടകള്‍ :
മണ്ടാ മരമണ്ടാ !നീ,
പൊയ് വാക്കു പറയാതേ പോ,
തടിപോറ്റും പറവയ്ക്കല്ലാം
ചേരുന്നൊരു കാലംവന്നാല്‍
പെറ്റുകൂട്ടാം മുട്ടകളിനിയും,
അതിജീവനതത്വമതല്ലോ!
കണ്ണുപായുന്നിടത്തെല്ലാം
നിറയെക്കാണ്മതു മുട്ടകള്‍,
ഒട്ടകപ്പക്ഷിമുട്ടകള്‍ !
ഉരിയാട്ടംനിലച്ചുഞാന്‍
തിരിയെപ്പോകാനൊരുങ്ങവേ,
കിനാപ്പോള തകര്‍ന്നുപോയ്
ഉറക്കം കാടുകടന്നുപോയ്.
...............................................

2019, സെപ്റ്റംബർ 3, ചൊവ്വാഴ്ച

2019, ജൂലൈ 23, ചൊവ്വാഴ്ച

പ്രഹ്ലാദന്‍ (ഏകാങ്കം)

(നാന്ദിയു‌ടെ അവസാനം സൂത്രധാരന്‍ പ്രവേശിക്കുന്നു)
സൂത്രധാരന്‍ :-
തമസ്സാണെങ്ങു,മതന്ധത
തനിയേ വരുത്തിടുമേവനും
തന്നുള്ളിലെ ദ്യുതി ഖദ്യോതതുല്യം
നിന്നുജ്ജ്വലിപ്പിക്കുകതന്നെ മാര്‍ഗ്ഗം
കഷ്ടംതന്നെ. ഇരുട്ടു നിറഞ്ഞ ഈ ഭൂമിയില്‍ സഞ്ചരിക്കുക ഏറെ പ്രയാസംതന്നെ. സമയക്രമമനുസരിച്ച് ഇതു പകലാണല്ലോ !പിന്നെയെന്താവാം ഇവിടെ ഇരുട്ടു
നിറഞ്ഞുനില്ക്കുന്നത് ?
(തപ്പിത്തടഞ്ഞുനടക്കുന്നു.)
(അണിയറയില്‍)
ഹിരണ്യായ നമഃ , ഹിരണ്യായ നമഃ
സൂത്രധാരന്‍ :- എന്താണിത് ? സാക്ഷാല്‍ പരബ്രഹ്മനാമത്തിനു പകരം ഹിരണ്യായ നമഃ എന്നു ജപിക്കയോ ? വെപ്രാളംകൊണ്ട് ഞാനെവിടെയാണ് എത്തിയിരിക്കുന്നത് ? !
( ശ്രദ്ധിച്ചിട്ട് )
ഓ, ത്രൈലോക്യവിജയിയായ അസുരരാജാവ് ഹിരണ്യകശിപുവിന്റെ കൊട്ടാരമാണല്ലോ. ഇവിടെ നാനാവിധദീപമാലകള്‍ എരിയുന്നതായി കാണുന്നുമുണ്ട്, പക്ഷേ, വെളിച്ചം തീരെ കാണുന്നുമില്ല.( ആലോചിച്ച് ) അതാണല്ലേ കാര്യം ! ദുഷ്ടന്മാരുടെ നീതി സത്തുക്കളുടെ അനീതിയാണ്.
ദുഷ്ടര്‍ക്കെന്നു,മവരവര്‍ പടച്ചുവിടുന്ന നീതി
ശിഷ്ടര്‍ക്കനീതി,യതിഗാഢതമസ്സുമത്രേ !
എന്നെങ്കിലും പുലരി പിറക്കുമെന്നു ചിന്തി-
ച്ചെന്നും പ്രതീക്ഷപുലര്‍ത്തിമരുവുന്നു മാളോര്‍ !

ഓ,ഹിരണ്യകശിപു മന്ത്രിമാരുടെകൂടെ സഭാമണ്ഡപത്തിലിരിക്കുകയാണല്ലോ.
അസുരന്മാരുടെ കണ്ണില്‍പ്പെടാതെ ഇവിടെനിന്നും പോയേക്കാം
(പോകുന്നു)
(അനന്തരം സിംഹാസനത്തിലിരുന്നുകൊണ്ട് ഹിരണ്യകശിപുവും ആസനങ്ങളില്‍ ഉപവിഷ്ടരായ നിലയില്‍ രണ്ടു മന്ത്രിമാരും പ്രവേശിക്കുന്നു)
അമാത്യദുര്‍ഗ്ഗുണന്‍ :- ഹിരണ്യായ നമഃ, ഹിരണ്യായ നമഃ ,ഈരേഴു പതിന്നാലു ലോകങ്ങളു‌ടേയും ഭരണകര്‍ത്താവും, അസുരവംശതിലകവുമായ ഹിരണ്യകശിപു ത്തിരുമേനി വിജയിക്കട്ടേ !
ഹിരണ്യകശിപു :- അമാത്യദുര്‍ഗ്ഗുണാ, പറയൂ, എന്തൊക്കെയാണ് നാട്ടിലെ വിശേഷങ്ങള്‍ ?
അമാത്യദുര്‍ഗ്ഗുണന്‍ :- മഹാരാജ്, അവിടുത്തെ നാമം ജപിച്ചുകൊണ്ടാണ് ലോകം ഉണരുന്നതും ഉറങ്ങുന്നതും. അമാത്യഗജരൂപാ, അതങ്ങനെയല്ലേ ?
അമാത്യഗജരൂപന്‍ :- ശരിതന്നെയാണ് അമാത്യദുര്‍ഗ്ഗുണാ. സ്വര്‍ഗ്ഗവീഥികളില്‍പോലും നമ്മുടെ തിരുമേനിയുടെ നാമം മാത്രമേ മുഴങ്ങുന്നുള്ളൂ.
അ.ദുര്‍ഗ്ഗുണന്‍ :- മഹാരാജ്, അവിടുത്തെ ഭയന്ന് ആ മഹാവിഷ്ണുവിന്റെ നിദ്രപോലും നഷ്ടമായത്രേ !
ഹി.കശിപു :- (ഗര്‍ജ്ജനം) നിര്‍ത്തൂ. ആ ദ്രോഹിയുടെ പേര് നമ്മുടെ സഭയില്‍ ഉച്ചരിക്കരുത്. നമ്മുടെ പ്രിയങ്കരനായ സഹോദരന്‍ ഹിരണ്യാക്ഷനെ വധിച്ച ദുഷ്ടനാണയാള്‍. (അനുജന്റെ ഓര്‍മ്മയില്‍...) ഉണ്ണീ, ഹിരണ്യാക്ഷ !, നിന്റെ ചോരയ്ക്ക് ഞാന്‍ പകരം ചോദിക്കതന്നെ ചെയ്യും (മുഖം ഭീഷണമാവുന്നു )

ഉണ്ണീ,ഹിരണ്യാക്ഷ!, നിന്‍സ്മൃതിയെന്റെയുള്ളില്‍
വെണ്ണീറിനുള്ളില്‍ക്കനലെന്നപോലെ
നണ്ണീ, നിതാന്ത,മിവനഗ്രജനുള്ളുറച്ചൂ,
തണ്ണീരിലെച്ചതി പ്രതിക്രിയ വാങ്ങിവയ്ക്കും !

അമാത്യര്‍ (രണ്ടുപേരും ):- ശരിതന്നെ, ശരിതന്നെ മഹാരാജ് ,ഹിരണ്യകശിപു തിരുമേനി തന്റെ അനുജനെക്കൊന്ന വിഷ്ണുവിനോട് തീര്‍ച്ചയായും പ്രതിക്രിയചെയ്യും.
ഹി.കശിപു :- ആസുരജ്വാലകള്‍ ആഞ്ഞടുക്കുമ്പോള്‍ ആര്‍ക്കു പിടിച്ചുനില്ക്കാനാവും ? എങ്കിലും അമാത്യരേ, പ്രതിക്രിയയ്ക്ക് നാം നിശ്ചയിച്ച സമയത്തുതന്നെ നാമതു നിര്‍വ്വഹിക്കും.
(കഞ്ചുകി പ്രവേശിക്കുന്നു)
കഞ്ചുകി :- അസുരചക്രവര്‍ത്തി ഹിരണ്യകശിപുത്തിരുമേനി നീണാള്‍ വാഴട്ടേ. മഹാരാജ്, ശണ്ഡാമര്‍ക്കന്‍ അവിടുത്തെ മുഖം കാണിക്കാന്‍ കാത്തുനില്ക്കുന്നു.
ഹി.കശിപു :- കുലഗുരുവായ ശുക്രമഹര്‍ഷിയുടെ പുത്രന് എന്താണ് വേണ്ടത് ? വരാന്‍ പറയൂ
കഞ്ചുകി :- ഉത്തരവ്. (പോകുന്നു. ശണ്ഡാമര്‍ക്കനൊത്ത് പ്രവേശിക്കുന്നു.)
ശണ്ഡാമര്‍ക്കന്‍ :- മഹാരാജന്‍ വിജയിക്കട്ടേ!.ഒരുകാര്യം ഉണര്‍ത്തിക്കാനുണ്ട്
ഹി.കശിപു. :- പറയൂ.
ശണ്ഡാമര്‍ക്കന്‍ :- അത്....അവിടുത്തെ പുത്രനായ പ്രഹ്ലാദനെപ്പറ്റിയാണ്.
ഹി.കശിപു. :- പ്രഹ്ലാദനെപ്പറ്റിയോ ?
ശണ്ഡാമര്‍ക്കന്‍ :- അതേ മഹാരാജ്.
ഹി.കശിപു :- നമുക്കറിയാം. പ്രഹ്ലാദന് അനുസരണക്കേട് കൂടുതലാണ് ,അല്ലേ ?
ശണ്ഡാമര്‍ക്കന്‍ :- അനുസരണക്കേട് അസുരന്മാര്‍ക്ക് ഭൂഷണമാണ്. പക്ഷേ, മഹാരാജ്,.....കുമാരന്‍....
ഹി.കശിപു :- (രുഷ്ടനായി) അവനെന്തു ചെയ്തു ? പറയൂ
ശണ്ഡാമര്‍ക്കന്‍ :- പഠിപ്പിക്കുന്നതല്ല അവന്‍ പഠിക്കുന്നത്.

ഓതിക്കൊടുക്കുന്ന കാര്യമെല്ലാം
ചോദിച്ച് തര്‍ക്കിച്ചു നിന്നിടുന്നു
അസുരത്വമെന്തെന്ന് പഠിച്ചിടുമ്പോള്‍
സുരപ്രഭാവത്തെ ഗ്രഹിച്ചിടുന്നു !

ഹി.കശിപു :- എന്ത് ? നമ്മുടെ പുത്രന്‍ ദേവപ്രഭാവത്തില്‍ ആകൃഷ്ടനാവുകയോ ?
ശണ്ഡാമര്‍ക്കന്‍ :- മാത്രമല്ല, ആരാണോ സ്വപിതാവിന്റെ കടുത്ത ശത്രുവായിരിക്കുന്നത് , അവന്റെ ഭക്തനായി മാറിയിരിക്കുന്നു പ്രഹ്ലാദന്‍ !

സ്മരിച്ചിടുന്നുണ്ട് ഹരിപ്രഭാവം
തിരഞ്ഞിടുന്നുണ്ടപദാനമെല്ലാം
നിരന്തരം വിഷ്ണുവിശേഷമത്രേ
പറഞ്ഞിടുന്നൂ തവസൂനു നിത്യം !

ഹി.കശിപു :- എന്ത് ? നമ്മുടെ പുത്രനായിട്ടുപോലും അവന്‍ വര്‍ഗ്ഗശത്രുവിനെ ആരാധിക്കുന്നുവെന്നോ ? നിങ്ങള്‍ പഠിപ്പിക്കുന്നതിന്റെ കുഴപ്പമാണ്.
ശണ്ഡാമര്‍ക്കന്‍ :- ഒരിക്കലുമല്ല മഹാരാജ്, അവിടുത്തെഅപദാനങ്ങള്‍മാത്രമേ ഞങ്ങള്‍ കുട്ടികള്‍ക്ക് ഓതിക്കൊടുക്കാറുള്ളൂ
ഹി.കശിപു :- ദണ്ഡനം നടത്തിയില്ലേ ?
ശണ്ഡാമര്‍ക്കന്‍ :- പൊറുക്കണം. അവിടുത്തെ ആജ്ഞയനുസരിച്ചുതന്നെ ചെയ്തു തിരുമേനീ. വിഷ്ണുനാമം ഉച്ചരിക്കുന്നവരെ എങ്ങനെ ശിക്ഷിക്കണമെന്നാണോ അങ്ങയുടെആജ്ഞ, പ്രഹ്ലാദനേയും അങ്ങനെ ശിക്ഷിച്ചു.....
ഹി.കശിപു :- വിശദീകരിക്കൂ
ശണ്ഡാമര്‍ക്കന്‍ :- കുന്തം കൊണ്ട് കുത്തിയെങ്കിലും അവന്റെ ദേഹത്തിന് മുറിവേറ്റില്ല തീയിലെറിഞ്ഞുവെങ്കിലും, പൊള്ളലേറ്റില്ല, കടലിലെറിഞ്ഞുവെങ്കിലും അവനൊരു കുഴപ്പവും പറ്റിയില്ല.

സ്വയം മനസ്സിന്റെ ശ്രീകോവിലിന്റെ
അകത്തളത്തില്‍ ഹരിപൂജ ചെയ് വോര്‍-
ക്കൊരിക്കലും ഖേദമടുത്തിടാതെ
നിറുത്തിടുന്നൂ ഹരി, യെന്നുമെന്നും

ഞങ്ങള്‍ നിസ്സഹായരാണ് മഹാരാജ്, ഇനി എന്തു ചെയ്യണമെന്നു പറയൂ.
ദുര്‍ഗ്ഗുണന്‍ :- മഹാരാജാവേ, പിതൃശത്രുപൂജചെയ് വോനും ശത്രുതന്നെ.
ഗജരൂപന്‍ :- ശരിയാണ്.അവനെ ഇല്ലായ്മ ചെയ്യണം
ഹി.കശിപു :-

ധീരം സമരമുഖങ്ങളിലെതിരിട്ടുകൊണ്ട്
വൈരംജ്വലിപ്പിച്ചുനില്പൊരു വൈരിയേക്കാള്‍
കൂടെനടന്നു, ചിതമോതിയിരുന്നിടുന്ന
ചാരന്‍ കൊടുംവൈരി, സംശയമിങ്ങു വേണ്ട

ആരവിടെ ? പ്രഹ്ലാദനെ ഹാജരാക്കൂ
(കഞ്ചുകി പ്രഹ്ലാദനുമായി വരുന്നു)
പ്രഹ്ലാദന്‍ :- പ്രണാമം പിതാവേ, അവിടുന്നു് എന്നെ കാണാനാഗ്രഹിച്ചുവോ ?
ഹി.കശിപു :- (വാത്സല്യവും കോപവും കലര്‍ന്ന ഭാവം ) ആഗ്രഹിച്ചു.
പ്രഹ്ലാദന്‍ :- പറയൂ പിതാവേ, അടിയനെന്താണ് അവിടേക്കുവേണ്ടി ചെയ്തുതരേണ്ടത് ?
ഹി.കശിപു :- ചെയ്തുതരേണ്ടതോ ? നീ, നമ്മുടെ നിയമങ്ങള്‍ ധിക്കരിച്ചു.
പ്രഹ്ലാദന്‍ :- (അമാത്യനോട്) പിതാവ് സൂചിപ്പിക്കുന്നതെന്താണ് ?
ഗജരൂപന്‍ :- അത് പിന്നെ....കുമാരാ, അവിടുന്ന് പിതൃനാമത്തിനു പകരം വിഷ്ണുനാമമുരുവിട്ടു...
പ്രഹ്ലാദന്‍ :- സന്ധ്യാനാമം ജപിക്കുമ്പോള്‍, ദൈവനാമമല്ലേ വേണ്ടത് ?
ദുര്‍ഗ്ഗുണന്‍ :- കുമാരാ, നമ്മള്‍അസുരന്മാരുടെ ദൈവം ഇവിടുത്തെ പിതാവായ ഹിരണ്യകശിപു തിരുമേനിയാണ്
പ്രഹ്ലാദന്‍ :- അമാത്യദുര്‍ഗ്ഗുണാ, താങ്കളെന്തു വിഡ്ഢിത്തമാണ് പുലമ്പുന്നത് ? ബ്രഹ്മാണ്ഡം മുഴുവന്‍ പരിപാലിക്കുന്ന ദൈവത്തെയല്ലേ എല്ലാ ജീവജാലങ്ങളും പൂജിക്കേണ്ടത് ?
ദുര്‍ഗ്ഗുണന്‍ :- അത് അങ്ങനെ..(ഹിരണ്യ കശിപുവിനെ നോക്കി, പേടിയോടെ ) അതങ്ങനെയല്ല കുമാരാ. ദേവന്‍മാരെ മുഴുവന്‍ തോല്പിച്ച മഹാശക്തിമാനായ , സാക്ഷാല്‍ ഹിരണ്യകശിപുത്തിരുമേനിയാണ്, അവിടുത്തെ പിതാവാണ്, നമ്മുടെ ഈശ്വരന്‍
പ്രഹ്ലാദന്‍ :- എന്റെ പിതാവ് ലോകത്തെ മുഴുവന്‍ അപകടപ്പെടുത്തുന്ന ആളല്ലേ ? അദ്ദേഹം ആരെയാണ് പരിപാലിക്കുന്നത് ? അസുരന്മാരെ മാത്രം. ഈ വിഭാഗീയതയാണോ ഈശ്വരത്വം ?
ഹി.കശിപു :- പ്രഹ്ലാദാ (ചാടിയെണീക്കുന്നു. ഭീഷണമായഭാവം. എല്ലാവരും വിരണ്ടുനില്ക്കുന്നു)
പ്രഹ്ലാദന്‍ :- പിതാവേ, കൈക്കരുത്തില്‍ അഹങ്കരിക്കുന്നവര്‍ മദത്തിന്നടിപ്പെട്ട് സ്വയം ഈശ്വരനാണെന്ന് ഭാവിക്കാറുണ്ട്. എന്നാല്‍ ഈശ്വരന്‍, സാക്ഷാല്‍ പ്രപഞ്ചാധീശ്വരന്‍ മഹാവിഷ്ണുവാണ്.അനന്തശായിയായ പത്മനാഭന്‍. ആ നാരായണനാണ് സകലജീവജാലങ്ങളേയും നിലനിറു‍ത്തുന്നത്.
ഹി.കശിപു :- (പ്രചണ്ഡമായ ചിരി ) സകല ജീവജാലങ്ങളേയും നിലനിറുത്തുന്ന നിന്റെ നാരായണനെന്തുകൊണ്ടാണ് തോറ്റോ‌ടിയ ദേവന്‍മാരെ രക്ഷിക്കാതിരുന്നത് ?
പ്രഹ്ലാദന്‍ :-

സമ്പത്തും സ്ഥാനമാനവും
ദര്‍പ്പമേറ്റുന്നിതാള്‍കളില്‍
ദര്‍പ്പം സ്ഥാനമാനങ്ങള്‍
ഇല്ലാതാക്കിടുമെപ്പൊഴും

ശണ്ഡാമര്‍ക്കന്‍ :- പ്രഹ്ലാദനെന്താണ് പറഞ്ഞുവരുന്നത് ?
പ്രഹ്ലാദന്‍ :- ഗുരോ, സ്ഥാനമാനവും സമ്പത്തുമാണ് ആളുകളെ അഹങ്കാരികളാക്കുന്നത്. അഹങ്കാരം അവരുടെ തോല്‍വിക്കു കാരണമാവുന്നു.
ദേവന്മാര്‍ക്കുപോലും ഇതുതന്നെയാണ് സ്ഥിതി.
ശണ്ഡാമര്‍ക്കന്‍ :- അപ്പോള്‍ ?
പ്രഹ്ലാദന്‍ :- ആചാര്യരേ, അഹങ്കാരമുള്ള മനസ്സ് ദുര്‍ബ്ബലമാണ്. അവരെ എളുപ്പത്തില്‍ കീഴടക്കാം.
ഹി.കശിപു :- എങ്കില്‍ ആരാണ് ശക്തന്‍ ? പറയൂ, എനിക്കവനെ എതിരിടണം.
പ്രഹ്ലാദന്‍ :- മനസ്സില്‍ ഏകാഗ്രമായ ഭക്തി യാതൊരുവനുണ്ടോ, അവനാണ് ശക്തന്‍. പ്രപഞ്ചാത്മാവായ നാരായണന്റെ ഭക്തനെ ആര്‍ക്കും ഒന്നും ചെയ്യാനാവില്ല. കാരണം, അവര്‍ സദാ നാരായണന്റെ സംരക്ഷണയിലാണ്. നാരായണ... നാരായണ... ആ ദിവ്യമന്ത്രം ഉരുവിടുന്നതോടെ മനസ്സ് ശാന്തമാവുന്നു, ശക്തമാവുന്നു

ദൈവനാമം ജപിക്കുന്നോന്‍
പേടിക്കേണ്ടൊരു കാര്യവും
ദൈവമുണ്ടാമവന്‍കൂടെ-
യേതു ദുര്‍ഘടകാലവും

ഹി.കശിപു :- (ദേഷ്യത്തില്‍) എങ്കില്‍ എന്റയീ മണ്ഡപത്തില്‍ അവന്‍ വരാത്തത് എന്നെ പേടിച്ചിട്ടാവും !
പ്രഹ്ലാദന്‍ :- അല്ല പിതാവേ,
ഈശ്വരന്‍ ആരേയും പേടിക്കേണ്ടതില്ല.
എവിടെ പ്പോകാനും ഈശ്വരന് ആരുടേയും അനുജ്ഞ ആവശ്യവുമില്ല .
നാരായണസാന്നിദ്ധ്യം ഇവിടെ ഈ മണ്ഡപത്തിലുമുണ്ട്.
ഹി.കശിപു. :- എന്ത് ? നമ്മുടെ സദസ്സില്‍ വരാന്‍ അവന് ധൈര്യമോ ? എവിടെയാണവന്‍ ?
പ്രഹ്ലാദന്‍ :-

ദൈവസാന്നിദ്ധ്യമുണ്ടല്ലോ
ഇപ്രപഞ്ചത്തിലൊക്കെയും
ഏതു രൂപത്തിലും, തീരെ
രൂപമില്ലാതെയും വരും !

അതാണ് വിഷ്ണുലീല !
ഹി.കശിപു :- (പല്ലു ഞെരിച്ച്) എവിടെയുണ്ട് നിന്റെ വിഷ്ണു ?
പ്രഹ്ലാദന്‍ :- ( അര്‍ദ്ധനിമീലിതാക്ഷനായി, കൈ കൂപ്പി ) മഹാവിഷ്ണു സര്‍വ്വവ്യാപിയാണ്.
ഈശ്വരചൈതന്യമില്ലാത്ത ഒന്നും ഈ പ്രപഞ്ചത്തിലില്ലതന്നെ.
ഹി.കശിപു. :- (കോപാക്രാന്തനായി ഗദയുമായി അങ്ങോട്ടുമിങ്ങോട്ടും നടക്കുന്നു) എവിടെ നിന്റെ നാരായണന്‍ ? നമ്മുടെ ഈ മണ്ഡപത്തിലുമുണ്ടോ ?
പ്രഹ്ലാദന്‍ :- ഉണ്ട് പ്രഭോ.(ഏവരും പേടിയോടെ ചുറ്റും നോക്കുന്നു) ഏതു കല്ലിലും മുള്ളിലും ഈശ്വരനുണ്ട്.
ഹി.കശിപു :- (മണ്ഡപത്തിലെ തൂണു കാണിച്ച്) ഈ തൂണിലുമുണ്ടോ ?
പ്രഹ്ലാദന്‍ :- (സമന്ദഹാസം) ഉണ്ട്. തീര്‍ച്ചയായുമുണ്ട്.
ഹി.കശിപു. :- (തൂണിന്നടുത്തുചെന്ന്, ഗദ ഉയര്‍ത്തി) ഈ തൂണില്‍ നിന്റെ വിഷ്ണുവുണ്ട് അല്ലേ ?
പ്രഹ്ലാദന്‍ :- അതെ പ്രഭോ.
( ഹിരണ്യ കശിപു ഗദകൊണ്ട് തൂണില്‍ ആഞ്ഞടിക്കുന്നു. പിളര്‍ന്ന തൂണില്‍നിന്ന്
നരസിംഹം പ്രത്യക്ഷനാവുന്നു. നരസിംഹത്തിന്റെ ഭീകരമായ അലര്‍ച്ച മുഴങ്ങുന്നു. അസുരന്മാര്‍
ബോധംകെട്ടുവീഴുകയാണ്. ഹിരണ്യകശിപുവിന്റെ കുടല്‍മാല പറിച്ചെടുത്ത് അലറുകയാണ് നരസിംഹം.പ്രഹ്ലാദന്‍ ഹരിനാമമുരുവിട്ടുകൊണ്ട് പ്രാര്‍ത്ഥിച്ചുനില്ക്കുന്നു. ഒ‌ടുവില്‍ പ്രഹ്ലാദനെ അനുഗ്രഹിക്കുന്ന നരസിംഹം. പശ്ചാത്തലത്തില്‍ ഗീതാശ്ലോകം ഉയരുന്നു

പരിത്രാണായ സാധൂനാം
വിനാശായ ച ദുഷ്കൃതാം
ധര്‍മ്മ സംസ്ഥാപനാര്‍ത്ഥായ
സംഭവാമി യുഗേ യുഗേ

ഭരതവാക്യം
പ്രഹ്ലാദമന്നന്‍, പ്രജാക്ഷേമ തത്പര-
നാഹ്ലാദമോടെ ഭരിക്കട്ടേ ഭൂമിയെ
നീക്കട്ടേ സംസാരവുമാത്മ സംഭവന്‍

ലക്ഷ്മ്യാസമേതന്‍ഹരി, നാഗശായിയും.

2019, മേയ് 3, വെള്ളിയാഴ്‌ച

കയ്പ്
നറുംപാലിലാകെ
പൊതിർന്നേറെനേരം,
നറുംതേനിലാഴ്ന്നും
കിടന്നേറെനേരം!
എന്നിട്ടുമീകാ -
ഞ്ഞിരത്തിൻെറ വിത്ത്
ജൈവസ്വഭാവം
മറക്കാൻ മടിച്ചൂ!
കയ്പിൻെറ മാധുര്യ-
മെന്നറിയാതെ,
കയ്പാണ് ശാശ്വത-
മെന്നതോരാതെ,
നന്നാവുകില്ലെന്ന്
നൂറാണയിട്ടൂ;
കയ്പാണ് ഞാനെന്ന്
നീചൊന്നിതെന്നും!
കയ്പിൻെറ പര്യായ-
മെന്നാർത്തിതെന്നും.
നീയെന്നെയേറെ
വെറുത്തിടുമ്പോഴും,
കാക്കുന്നു:കാലം-
വരാതിരിക്കില്ല,
കയ്പാണ് ജീവൻെറ
ഉണ്മയും നേരും !
-ബാലകൃഷ്ണൻ മൊകേരി.

2019, മേയ് 2, വ്യാഴാഴ്‌ച

ഉങ്ങുമരത്തിൻെറ ഉപമ ---ബാലകൃഷ്ണൻ മൊകേരി. ഇവിടെയൊരു ഉങ്ങുമരം വേനലിൻെറ ചൂടുനിശ്വാസത്തിന് കാതോർത്തു നില്ക്കുന്നു. ഫിബ്രവരിയുടെ ചൂട് ചാറ്റമഴയായി പെയ്ത് ചൂടിൻെറ പേമാരിയാകാനൊരുങ്ങുമ്പോള് ഇവിടെയൊരു ഉങ്ങുമരം പഴയ ഇലകളെല്ലാം ഓർമ്മകളായി പൊഴിച്ചുകളയുന്നു. ചൂടിൻെറ തേരോട്ടം പേടിച്ച ഭൂമി ഉങ്ങഴിച്ചിട്ട ഉണക്കിലകള് പുതച്ച് ചൂടിൻെറ ചാരക്കണ്ണുകളുടെ കാണാപ്പുറത്ത് ഇളകാതെ കിടക്കുമ്പോള് എല്ലുറപ്പുള്ള ഉങ്ങിൻെറ കൊമ്പുകള് വേനലിനെ പോരിനുവിളിക്കുന്നു. ആകാശത്തിൻെറ വാതിലുകള് തുറന്ന് എങ്ങുനിന്നോ എത്തിച്ചേരുന്ന പറവകളുടെ പാണമ്പാട്ടുകള് ഇടനെഞ്ചിൻെറ തുടിപ്പുണർത്തുമ്പോള് അതിജീവനത്തിൻെറ വന്യമായ കരുത്തില് ആസകലം പൊട്ടിത്തരിച്ച ഉങ്ങിൻെറ ശിഖരങ്ങളിലാകെ വേർപ്പുതുള്ളികള് പോലെ കുഞ്ഞിലകള് മുളച്ചുവരുന്നു, ഉങ്ങ് വീണ്ടും ഉടുപ്പണിഞ്ഞ് നാണം മറയ്ക്കുന്നു. ഒടുവില്, മരുക്കള് താണ്ടിത്തളർന്ന ഗ്രീഷ്മകാലം ഉങ്ങിൻെറ പ്രതിരോധത്തണലിലിരുന്ന് മഴകളെ സ്വപ്നംകാണുന്നു. ഇങ്ങനെയാണ് ഉങ്ങുമരം ആത്മസമർപ്പണത്തിൻെറ സാക്ഷ്യപത്രമായിത്തീരുന്നത്. നില്ക്കുന്നു.
ഫിബ്രവരിയുടെ ചൂട് ചാറ്റമഴയായി പെയ്ത് ചൂടിൻെറ പേമാരിയാകാനൊരുങ്ങുമ്പോള് ഇവിടെയൊരു ഉങ്ങുമരം പഴയ ഇലകളെല്ലാം ഓർമ്മകളായി പൊഴിച്ചുകളയുന്നു. ചൂടിൻെറ തേരോട്ടം പേടിച്ച ഭൂമി ഉങ്ങഴിച്ചിട്ട ഉണക്കിലകള് പുതച്ച് ചൂടിൻെറ ചാരക്കണ്ണുകളുടെ കാണാപ്പുറത്ത് ഇളകാതെ കിടക്കുമ്പോള് എല്ലുറപ്പുള്ള ഉങ്ങിൻെറ കൊമ്പുകള് വേനലിനെ പോരിനുവിളിക്കുന്നു. ആകാശത്തിൻെറ വാതിലുകള് തുറന്ന് എങ്ങുനിന്നോ എത്തിച്ചേരുന്ന പറവകളുടെ പാണമ്പാട്ടുകള് ഇടനെഞ്ചിൻെറ തുടിപ്പുണർത്തുമ്പോള് അതിജീവനത്തിൻെറ വന്യമായ കരുത്തില് ആസകലം പൊട്ടിത്തരിച്ച ഉങ്ങിൻെറ ശിഖരങ്ങളിലാകെ വേർപ്പുതുള്ളികള് പോലെ കുഞ്ഞിലകള് മുളച്ചുവരുന്നു, ഉങ്ങ് വീണ്ടും ഉടുപ്പണിഞ്ഞ് നാണം മറയ്ക്കുന്നു. ഒടുവില്, മരുക്കള് താണ്ടിത്തളർന്ന ഗ്രീഷ്മകാലം ഉങ്ങിൻെറ പ്രതിരോധത്തണലിലിരുന്ന് മഴകളെ സ്വപ്നംകാണുന്നു. ഇങ്ങനെയാണ് ഉങ്ങുമരം ആത്മസമർപ്പണത്തിൻെറ സാക്ഷ്യപത്രമായിത്തീരുന്നത്.

2019, ഏപ്രിൽ 19, വെള്ളിയാഴ്‌ച


തര്‍ക്കം
അറിയാത്തേതോ ക്ഷേത്രസന്നിധി, തര്‍ക്കിക്കുന്നൂ,
രണ്ടുപേര്‍, ആചാരങ്ങള്‍ ലംഘിക്കപ്പെടാവതോ?
ഒരുവന്‍ പാടില്ലെന്നുപറയുന്നേരം,മറ്റോന്‍

"പറയുന്നവയെല്ലാം ചുട്ടെരിക്കുകവേണം"
"പാടില്ല, നൂറ്റാണ്ടുകള്‍ക്കപ്പുറത്തുണ്ടായതാ-
ണേറെ വിജ്ഞന്മാര്‍ കണ്ടുബോധിച്ചതവയെല്ലാം
നമ്മുടെ പൗരാണികപൈതൃകമത്രേ,നമ്മള്‍
മിണ്ടാതെ,യനുഷ്ഠിക്കമാത്രമാണഭികാമ്യം!
ഇതുതാനത്രേ ദൈവഹിതവുമതില്പരം
പറയുന്നവയെല്ലാമീശ്വരവിരുദ്ധമാം"
ഇങ്ങനെയനുകൂലി പറയുന്നേരം,മറ്റോ-
"നജ്ഞത കുമിയുന്നൊരന്ധവിശ്വാസങ്ങളെ,
മാനവവിരുദ്ധമാമാചാരതമസ്സിനെ
അതിലംഘിച്ചാണല്ലോ മാനവകുലം,നമു-
ക്കഭിമാനിക്കാവതാം നില കൈവരിച്ചതം,
ഇനിയും പുരോഗതി കൈവരിക്കുവാനായി
മുന്നോട്ടു കുതിപ്പതു" മെന്നൊരു പ്രതിവാദം
ഉന്നയിക്കവേ,തര്‍ക്കവേദിയില്‍ മൂന്നാമതാ-
യെത്തി വേറൊരാള്‍, അയാളിങ്ങനെയിടപെട്ടൂ:-
"എന്തിനു തര്‍ക്കം, പോയകാലത്തിന്‍ചരിത്രമൊ-
ന്നോര്‍ത്തുനോക്കുക,യെന്തെന്താചാരമതിലുകള്‍
പൂര്‍വ്വസൂരികള്‍-അവര്‍ നിര്‍ഭയര്‍-തകര്‍ക്കയാ-
ലിപ്പൊഴീ നവയുഗം വിരിഞ്ഞുല്ലസിക്കുന്നൂ!
അതിനാലവയെല്ലാം പിന്നെയുമനുഷ്ഠിക്കാ-
നെന്തിനു നമ്മള്‍ വാശിപിടിച്ചു തര്‍ക്കിക്കുന്നൂ?
ഇങ്ങനെ മൂന്നാമത്താള്‍ പറയുന്നതുകേള്‍ക്കെ,
മൊഴിമുട്ടിപ്പോയതാമാചാരവാദി,രുഷ്ടന്‍
എളിയില്‍ നിന്നൂരിയ തിളങ്ങും കഠാരയെ
ആഞ്ഞുവീശുന്നൂ,,തര്‍ക്കവേദിയില്‍ മൂന്നാമതാ-
യെത്തിയ പാവം നിണസ്നാതനായ് നിലംപൊത്തി!
കുത്തിയോനോടുന്നേരം,നിലത്തു കിടക്കുന്ന
മൂന്നാമന്‍,താങ്ങിപ്പിടിച്ചെഴുന്നേല്പിക്കാനായി
ഭീതനായൊരുങ്ങുന്ന രണ്ടാമനോടിങ്ങനെ
കരുണാപൂര്‍വ്വം ചൊല്‍വൂ(പതുക്കെ,പതുക്കവേ)
"ഇവരീച്ചെയ്യുന്നവയൊക്കെയും ദൈവത്തിനായ്-
ത്തന്നെയാണത്രേ, അതിന്നിടയില്‍ കൊലക്കത്തി
ദൈവനെഞ്ചത്തേക്കവര്‍ നിഷ്കൃപം  കയറ്റുന്നൂ
അവരാണെന്നും കേവലാചാരവിശ്വാസങ്ങള്‍
തിരികെയെത്തിക്കുവാന്‍ പോര്‍വിളി മുഴക്കുന്നൂ!"
അവിടുന്നാരാണെന്നു രണ്ടാമന്‍ ചോദിക്കവേ,
മുന്നിലില്ലാരും, മണ്ണില്‍ ചോരതന്‍ കറമാത്രം
(പിറ്റേന്ന്, ശ്രീകോവിലില്‍ പൂജചെയ്യുവാനായി-
ട്ടെത്തിയ പൂജാരിയാ ഭീഷ്മമാം ദൃശ്യംകണ്ടൂ :
പൂജിക്കുംപ്രതിമതന്‍ നെഞ്ചത്തുനിശിതമാം
കത്തിയൊന്നാരോ കുത്തിത്തിരുകിയിരിക്കുന്നൂ
!)

2019, ഏപ്രിൽ 4, വ്യാഴാഴ്‌ച

പൊന്നുരുക്കുന്നിടത്ത്
ഗംഗൻ സ്രാപ്പിൻെറ
കടയിലിരുന്ന്
പൊന്നുരുക്കുന്നത്
കാണുകയായിരുന്നു.
ആവണിപ്പലകയില് ചമ്രംപടിഞ്ഞിരുന്ന്,
അടിപൊട്ടിയ കലം കമഴ്ത്തിയിട്ട്
മേലെവച്ച ചട്ടിക്കഷണത്തിലെ ഉമിക്കരിയില്
ഇരുന്നലുകളിട്ട്,
പൈപ്പിലൂടെ ഊതിയൂതി
തീച്ചൂടിനെ വരുതിയിലാക്കി
ഉരുക്കിയ കാതിലക്കമ്മല്
കട്ടയാക്കി വെള്ളത്തില് മുക്കി
കുട്ട്യോളെ അടിക്കുമ്പോലെ
പതുക്കനെ അടിച്ച്
പരുവപ്പെടുത്തുമ്പോള്
ഒരുകഷണം മുറിഞ്ഞ്
എങ്ങോ തെറിച്ചുപോയി
പൊന്നല്ലേ, സ്രാപ്പും ഞങ്ങളും
പരതിപ്പരതി വശംകെട്ടു
തെറിച്ചത് കിട്ടീല
സാരമില്ലെന്ന് സ്രാപ്പ്
പണിതുടരുന്നു
പുറത്തിറങ്ങി നടന്നനേരം
ഒരു പരുങ്ങല് വന്ന്
എൻെറ തോളിലിരുന്നു
പൊങ്കഷണം ഞാനെടുത്തെന്ന്
ഗംഗൻസ്രാപ്പു കരുതുമോ ?
കടയിലിരുന്ന മറ്റുള്ളോരും
സംശയിക്കുന്നുണ്ടാവുമോ ?
ഞാനാ പൊങ്കഷണം
സത്യമായും എടുത്തിരിക്കുമോ ?!
എന്നെപ്പറ്റി
എനിക്കുതന്നെ സംശയമായി
കാലുകളിടറി
മുഖം മഞ്ഞളിച്ച്
വിവശനായി
തിരിച്ചുചെന്നപ്പോള്
ഗംഗൻ സ്രാപ്പ് പറയുന്നു :
തെറിച്ചുപോയ കഷണംകിട്ടി
അതെൻെറ ഉടുമുണ്ടിലൊളിച്ചതാ
അതിനുശേഷമാണ് പൂച്ചകള്,
പൊന്നുരുക്കുന്നിടത്ത്
പോകാതെയായത്.

2019, മാർച്ച് 16, ശനിയാഴ്‌ച

ഷഡാനനം
ബാലകൃഷ്ണൻ മൊകേരി
1
വെയിലുണക്കാന്‍ചിക്കിയ
പാറപ്പുറത്തുനിന്ന്
എങ്കോണിച്ച കല്ലിന്നിടയില്‍
കുരുങ്ങിപ്പോയൊരു
കാര്‍മേഘക്കഷണം കിട്ടി.
അതിലൊരു വിത്തുണ്ടായിരുന്നു.
അപ്പൂപ്പന്‍താടിപോലെ
കാറ്റിന്‍ചുമലേറി സഞ്ചരിച്ചപ്പോള്‍
ഇണക്കുത്തുകൊടുത്ത് കാറ്റ്
മേഘത്തെ കല്ലില്‍ കരുക്കിയതാവും
കാര്‍മേഘമാണെങ്കിലും
പഞ്ഞിപോലെ മൃദുലം
ഉള്ളിലെ വിത്ത്
ഗര്‍ഭപാത്രത്തിലെപ്പോലെ
നിദ്രയില്‍
2
വിത്തെടുത്ത്
ചകിരിപ്പൊടിയും ചാണകപ്പൊടിയും
ജൈവവളവും ചേര്‍ത്ത്
ഒരുക്കിയ ചട്ടിയില്‍
നട്ടുവെള്ളമൊഴിച്ചു
കവിതയുടെ വിത്താണ്
അതു മുളയ്ക്കട്ടെ,
വളര്‍ന്ന് പടരട്ടെ,
കവിതകള്‍ പൂക്കട്ടെയെന്ന്
നിത്യപരിചരണം.
ഉണര്‍ന്നില്ല ഞാനെന്ന്
പുതപ്പില്‍മൂടുന്ന
കുഞ്ഞിനെപ്പോലെ
വാശിപിടിച്ചുകിടന്നവള്‍
3
ഒടുവില്‍ നിവൃത്തിയില്ലാതെ
കൂമ്പെടുത്തു വളരുന്നു
ഇലകള്‍ക്കോരോന്നിനും
ഓരോരോ രൂപമാണല്ലോ
കൊടിത്തൂവയിലെന്നപോലെ
ഇലകളില്‍ നിറയെ
ചൊറിച്ചലുണ്ടാക്കുന്ന
വെളുത്തരോമങ്ങളാണ്
പിംഗലനിറത്തണ്ടില്‍
താഴോട്ടുവളഞ്ഞ മുള്ളുകള്‍
തൊടാനാവുന്നില്ലെന്ന പരിദേവനം
പൂക്കട്ടെയെന്ന പ്രത്യാശയില്‍
മുഴുകിനില്ക്കേ,
പൂത്തുവല്ലോ മേഘച്ചെടി
4
ഓരോ പൂവും
ഓരോ നിറം
ഓരോ മണം
ഒന്നും മനസ്സിലാവുന്നില്ലല്ലോയെന്ന്
തൊട്ടുനോക്കിയവര്‍
മുള്ളുകള്‍കൊണ്ട് രക്തസാക്ഷികളായി
മണത്തുനോക്കിയവര്‍
ഒരുമണവും അറിയാത്തവരായി
ബോധാബോധങ്ങളുടെ
കാട്ടുവഴികളിലായി
വെള്ളമില്ലാതെ നീന്തുന്നവരായി
5
മണ്ണുപരിശോധിക്കണമെന്ന്
കൃഷി ആപ്പീസര്‍
മണ്ണിനില്ല കുഴപ്പമെന്ന്
പരിശോധിച്ച ഫലംവന്നു
പരിശോധകര്‍
മരിച്ചുപോയെന്ന്
ഫലശ്രുതിയും വന്നു
6
ചെടിയിലെ പൂക്കളിലിപ്പോള്‍
നിറയെ ആത്മാക്കളാണ്
പറ്റിയ കാലം വരുമ്പോള്‍
പുനര്‍ജ്ജനിക്കാന്‍
കാത്തുനില്ക്കുന്ന
ആത്മാക്കള്‍ മാത്രം
എങ്കിലുമെന്റെ കാർമേഘച്ചെടീ
നീ എന്നെ
സമകാലികനാക്കുന്നില്ലല്ലോ
ഒരിക്കലും !

2019, ജനുവരി 5, ശനിയാഴ്‌ച

പൊക്കച്ചൻ
പൊക്കച്ചൻ ദേഷ്യത്തിലായിരുന്നു. എന്തുപറ്റിയെടോ എന്ന് ദിനേശനോട് ഞാൻ ആംഗ്യഭാഷയില് അന്വേഷിച്ചു.അവൻ കൈമലർത്തിക്കാണിച്ചു.
ദിനേശൻെറ കടയുടെ മുന്നിലൂടെ അച്ചാലും മുച്ചാലും നടക്കുകയായിരുന്നു മൂപ്പർ. തലയിലെ കെട്ട് അഴിക്കുകയും, വീണ്ടും മുറുക്കിക്കെട്ടുകയും ചെയ്യുന്നുണ്ട്.എന്തോ പന്തികേടുണ്ട്.
പെട്ടെന്നാണ് കല്യാണിയമ്മ കടയിലേക്ക് വന്നത്."ദിനേശാ ഈട പാല്ണ്ടേനോ?"
"ഇണ്ട് കല്യാണ്യമ്മേ"
"എന്നാലൊരു പാക്കറ്റ് താ."അവർ പറഞ്ഞു
ദിനേശനോട് സംസാരിച്ച്, തിരിഞ്ഞുനോക്കുമ്പോഴാണ് കല്യാണിയമ്മ പൊക്കച്ചനെ കാണുന്നത്.ഒരു നിമിഷം അവർ പൊക്കച്ചനെ ശ്രദ്ധിച്ചു.എന്നിട്ട്, ഇങ്ങനെ ചോദിച്ചു:
"ഇനിക്കെന്ത്ന്നാ പൊക്കാ പറ്റ്യേത് ?, കാലുമ്മല് ഇറ്മ്പ് കേര്വാൻ നേരേല്ലാത്തപോലെ, ഞ്ഞ് കൊറേരായല്ലോ ഇങ്ങനെ നടക്ക്ന്ന് ?!"
പൊക്കച്ചൻ തലയിലെകെട്ട് ഒന്നുകൂടി അഴിക്കുകയും മുറുക്കുകയും ചെയ്തു.
"ഉയീ, മളേ കല്യാണ്യേ, ഞ്ഞെപ്പേനും ബന്നേ?"
"ഞാനിപ്പം ബന്നിറ്റേള്ളൂ. ഇനിക്കെന്നാ പറ്റ്യേ ?!"
"ഞ്ഞിയൊന്നും കേക്ക്ന്നില്ലേ, ശബരിമലേലെ കൊരോദം ?"
"അയിനെന്താക്കളേ.പെണ്ണ്ങ്ങള് ആടകാര്യാല്, മലേന്താ ഇടിഞ്ഞുപോവ്വോ !?"
"അത്യെന്യാ കല്യാണ്യേ, ഞാനും ചോയിക്ക്ന്നേ,എല്ലപ്പാ, പോന്ന്യോല് പോട്ടെ, അയിന് ഈറ്റിങ്ങക്കെന്താ?!"
പെരാന്ത് !
"അത്യെന്യാ കല്യാണ്യേ, ഞാനും നിരീക്ക്ന്നേ." "എനീപ്പോ, ഇക്കോരോദം സയിച്ചൂടാണ്ട്, ഓറാറ്റം രാജിവെച്ചൂട്വോ?"
ആര്?
"അയ്യപ്പൻ തന്നെ വേറ്യാരാ"
പൊക്കച്ചൻ വീണ്ടും തലക്കെട്ടഴിച്ച് മുറുക്കിക്കെട്ടി.
ഞാനും ദിനേശനും പരസ്പരംനോക്കി അമ്പരന്നു നില്ക്കുകയായിരുന്നു. അതും ഒരു സാധ്യതതന്നെയല്ലേ എന്നായിരുന്നു അപ്പോഴത്തെ ചിന്ത.