2017, ഓഗസ്റ്റ് 1, ചൊവ്വാഴ്ച

അമ്പലപ്രാവുകള്‍

ഓടുമേഞ്ഞതാമെന്റെ
പുതിയ വസതിയില്‍
നിറഞ്ഞോ കപോതങ്ങള്‍ ?

ചുമരും മേല്കൂരയും
സന്ധിക്കുമിടങ്ങളില്‍
കൂടുകളുണ്ടാക്കുമോ ?

പൊള്ളുന്ന മധ്യാഹ്നത്തിന്‍
നെഞ്ചകങ്ങളില്‍ നിത്യം
ഭീതിദം മുരളുമോ?

രാവിന്റെ കിനാക്കളില്‍
അന്ധകാരത്തിന്‍ രൗദ്ര-
താളങ്ങള്‍ മുഴക്കുമോ ?

ഏഴകളൊരുക്കുന്ന
കൂരയിലൊരിക്കലും
വിരുന്നിനെത്താതവര്‍,

ചരിത്രം തിളങ്ങാത്ത
താളുകള്‍ ജീവിക്കുമ്പോള്‍,
കണ്ടതായ് നടിക്കാതോര്‍ !

ഇപ്പോഴെന്‍ വീട്ടിന്നടു-
ത്തെത്തുന്നൂ കപോതങ്ങള്‍,
കുറുകിപ്പറക്കുന്നൂ !

എന്റെയുമ്മറത്തെങ്ങും
സ്വന്തമാം പുരീഷത്താല്‍
മുദ്രവെക്കില്ലേ നിങ്ങള്‍ ?

അതിനാലല്ലോ വീട്ടില്‍
കേറ്റുവാന്‍ മടിക്കുന്നൂ,
അമ്പലപ്പിറാക്കളേ  !