2018, സെപ്റ്റംബർ 25, ചൊവ്വാഴ്ച

ഇതിഹാസങ്ങള്‍

1-
 
ഇന്ത്യയിലുദയംചെയ്ത
ഇതിഹാസങ്ങളെത്രയെന്ന്
എണ്ണിത്തീര്‍ക്കാനാവാതെ
കുഴങ്ങിനില്ക്കെ,
വെളുക്കെച്ചിരിച്ചുകൊണ്ട്
ചെട്ടിയാര്‍ നടന്നുവരുന്നു.
മോന്തി കനത്ത കാവടിയില്‍
വെളിച്ചെണ്ണ ടിന്നുകള്‍ തൂക്കിയിട്ട്
ആടിയാടിയങ്ങനെ,
കാര്‍ക്കിച്ചുതുപ്പിയും
പിറുപിറുത്തും
ചിരിക്കുന്നു ചെട്ടിയാര്‍
പുരയിലെത്തിയാല്‍,
കുപ്പായമിടാത്ത ചെട്ടിച്ചിരുമ്മ
ഇരുത്തിയില്‍ കൊണ്ടുവെക്കുന്ന
കഞ്ഞിപ്പിഞ്ഞ‍ാണം
തട്ടിയെറിഞ്ഞ്
സ്വന്തം നെഞ്ചത്തും
കോലായമൂലയിലെ എളാരത്തിലും
ആഞ്ഞടിച്ച്
ചെട്ടിയാര്‍ തോറ്റംചൊല്ലുന്നു
തോറ്റത്തില്‍
മാഷായ മോനും
കുപ്പായമിടാത്ത ചെട്ടിച്ചിരുമ്മയും
വാഴ്ത്തപ്പെടുന്നു
ഞങ്ങളയല്‍ക്കാര്‍
ചെട്ട്യാര്‍ത്തോറ്റം
ഇങ്ങനെ വായിച്ചെടുക്കുന്നു :-
"ഓന് നെല്ലുകുത്ത്യ രിയുടെ ചോറും
നായി നയിക്കുമ്പോലെ നയിക്കുന്ന എനക്ക്
വറ്റില്ലാത്ത കഞ്ഞീം വെളമ്പ്ന്ന
അച്ചീം മക്കളുംകൂടി
എന്നെ കൊല്ലാക്കൊല ചെയ്യാണേ"
അവതാരപുരുഷന്റെ തോറ്റം പാട്ടും
നെഞ്ഞടിമേളവും
മിന്നാമിനുങ്ങുകളുടെ
തീയാട്ടവും
തുടരുന്നു സന്ധ്യകളില്‍.