2010, ജൂലൈ 7, ബുധനാഴ്‌ച

സഹൃദയന്‍

എന്റെ ചുണ്ടിനും
നിന്റെ കാതിനുമിടയില്‍
എന്തൊക്കെയോ സംഭവിക്കുന്നുണ്ട്,
അല്ലെങ്കില്‍,നീയെങ്ങനെയാണ്
ഞാന്‍ പറയാത്തതു കേള്‍ക്കുക ?
എന്റെ ചൂണ്ടു വിരലിനും
നിന്റെ നോട്ടത്തിനുമിടയില്‍
അദൃശ്യമായ
ബഹുവര്‍ണ്ണ -രൂപദര്‍ശിനികളുണ്ട്
അതാണു നീ
ഞാന്‍ കാണിക്കാത്തതു കാണുന്നത് !
എന്റെ സ്പര്‍ശത്തിനും
നിന്റെ പൊട്ടിത്തരിക്കലിനുമിടയില്‍
അലയടിക്കുന്നൊരു സാഗരമുണ്ട്,
അതിലാണ് നീയെപ്പോഴും
യേശുവിനെപ്പോലെ നടന്നു വരുന്നത് !
    നിനക്കായ് തുറന്നുവെച്ച
പൂമുഖ വാതിലിലൂടെ വരാതെ
നീ വരുന്നത് , പൊടുന്നനെ
പിന്നിലെ കിളിവാതിലിലൂടെ!
ഞാനൊരുക്കി വെച്ച
സദ്യവട്ടം തൊടാതെ,
കഴുകിക്കമഴ്ത്തിയ കലത്തിലെ
ശാകോദനം തേടുന്നു നീ !
  എങ്കിലും,
നിന്റെ അമൂര്‍ത്തമായ  മേഘശില്പങ്ങള്‍ക്ക്
പറന്നു നടക്കാനായി
എന്റെ ആകാശം ഞാന്‍
തുറന്നു വെക്കുകയാണ്.

മേലുടുപ്പണിഞ്ഞ കഴുകന്‍

   പത്രത്താളിലെ
പട്ടിണിക്കഥകളില്‍
ഉണങ്ങിയ അപ്പത്തിന്റെ
പുല്‍ത്തുരുമ്പിലേക്ക് ഉണരാനുള്ള
അര്‍ദ്ധ നഗ്നയായ
കറുത്ത ഇരയുടെ വിഫലശ്രമം,
ക്രൗര്യത്തിന്റെ
കാരുണ്യമൂറുന്ന കണ്‍കളുമായി
മേലുടുപ്പണിഞ്ഞ ക്ഷമപോലെ
ശാന്തനായി
നോക്കി നില്ക്കുന്ന കഴുകന്‍ !
കഴുകനിപ്പോള്‍ പറന്നിറങ്ങുന്നത്
കറുത്തു നഗ്നമായ
എന്റെ മനസ്സിലേക്കാണ്.

( 1993 ലെ സുഡാനിലെ കൊടും ക്ഷാമകാലത്ത്, ഐക്യ രാഷ്ട്രസഭയുടെ വിമാനത്തില്‍ നിന്ന് താഴേക്കിടുന്ന ഭക്ഷണപ്പൊതിക്കുവേണ്ടി ജനങ്ങള്‍ക്ക് കിലോമീറ്ററുകളോളം നടക്കേണ്ടി വന്നു. അപ്പോഴാണ് മരിക്കാറായ ഒരു സുഡാനിപ്പെണ്‍കുട്ടിക്കരികില്‍ കഴുകന്‍ കാത്തിരിക്കുന്ന രംഗം ദക്ഷിണാഫ്രിക്കന്‍  ഫോട്ടോ ജേണലിസ്റ്റായ കെവിന്‍ കാര്‍ട്ടര്‍ പകര്‍ത്തിയത്. ഫോട്ടോ സമ്മാനിതമായെങ്കിലും, ആ പെണ്‍കുട്ടിയെ രക്ഷിക്കാനാവാത്തതിലുള്ള കുറ്റബോധം നിമിത്തം കെവിന്‍ കാര്‍ട്ടര്‍ ജീവിതമവസാനിപ്പിക്കുകയാണുണ്ടായത്.)
 (ദേശാഭിമാനി വാരിക, 2010,ജൂലൈ 4)