2010, ജൂലൈ 7, ബുധനാഴ്‌ച

സഹൃദയന്‍

എന്റെ ചുണ്ടിനും
നിന്റെ കാതിനുമിടയില്‍
എന്തൊക്കെയോ സംഭവിക്കുന്നുണ്ട്,
അല്ലെങ്കില്‍,നീയെങ്ങനെയാണ്
ഞാന്‍ പറയാത്തതു കേള്‍ക്കുക ?
എന്റെ ചൂണ്ടു വിരലിനും
നിന്റെ നോട്ടത്തിനുമിടയില്‍
അദൃശ്യമായ
ബഹുവര്‍ണ്ണ -രൂപദര്‍ശിനികളുണ്ട്
അതാണു നീ
ഞാന്‍ കാണിക്കാത്തതു കാണുന്നത് !
എന്റെ സ്പര്‍ശത്തിനും
നിന്റെ പൊട്ടിത്തരിക്കലിനുമിടയില്‍
അലയടിക്കുന്നൊരു സാഗരമുണ്ട്,
അതിലാണ് നീയെപ്പോഴും
യേശുവിനെപ്പോലെ നടന്നു വരുന്നത് !
    നിനക്കായ് തുറന്നുവെച്ച
പൂമുഖ വാതിലിലൂടെ വരാതെ
നീ വരുന്നത് , പൊടുന്നനെ
പിന്നിലെ കിളിവാതിലിലൂടെ!
ഞാനൊരുക്കി വെച്ച
സദ്യവട്ടം തൊടാതെ,
കഴുകിക്കമഴ്ത്തിയ കലത്തിലെ
ശാകോദനം തേടുന്നു നീ !
  എങ്കിലും,
നിന്റെ അമൂര്‍ത്തമായ  മേഘശില്പങ്ങള്‍ക്ക്
പറന്നു നടക്കാനായി
എന്റെ ആകാശം ഞാന്‍
തുറന്നു വെക്കുകയാണ്.

മേലുടുപ്പണിഞ്ഞ കഴുകന്‍

   പത്രത്താളിലെ
പട്ടിണിക്കഥകളില്‍
ഉണങ്ങിയ അപ്പത്തിന്റെ
പുല്‍ത്തുരുമ്പിലേക്ക് ഉണരാനുള്ള
അര്‍ദ്ധ നഗ്നയായ
കറുത്ത ഇരയുടെ വിഫലശ്രമം,
ക്രൗര്യത്തിന്റെ
കാരുണ്യമൂറുന്ന കണ്‍കളുമായി
മേലുടുപ്പണിഞ്ഞ ക്ഷമപോലെ
ശാന്തനായി
നോക്കി നില്ക്കുന്ന കഴുകന്‍ !
കഴുകനിപ്പോള്‍ പറന്നിറങ്ങുന്നത്
കറുത്തു നഗ്നമായ
എന്റെ മനസ്സിലേക്കാണ്.

( 1993 ലെ സുഡാനിലെ കൊടും ക്ഷാമകാലത്ത്, ഐക്യ രാഷ്ട്രസഭയുടെ വിമാനത്തില്‍ നിന്ന് താഴേക്കിടുന്ന ഭക്ഷണപ്പൊതിക്കുവേണ്ടി ജനങ്ങള്‍ക്ക് കിലോമീറ്ററുകളോളം നടക്കേണ്ടി വന്നു. അപ്പോഴാണ് മരിക്കാറായ ഒരു സുഡാനിപ്പെണ്‍കുട്ടിക്കരികില്‍ കഴുകന്‍ കാത്തിരിക്കുന്ന രംഗം ദക്ഷിണാഫ്രിക്കന്‍  ഫോട്ടോ ജേണലിസ്റ്റായ കെവിന്‍ കാര്‍ട്ടര്‍ പകര്‍ത്തിയത്. ഫോട്ടോ സമ്മാനിതമായെങ്കിലും, ആ പെണ്‍കുട്ടിയെ രക്ഷിക്കാനാവാത്തതിലുള്ള കുറ്റബോധം നിമിത്തം കെവിന്‍ കാര്‍ട്ടര്‍ ജീവിതമവസാനിപ്പിക്കുകയാണുണ്ടായത്.)
 (ദേശാഭിമാനി വാരിക, 2010,ജൂലൈ 4)

2010, ഫെബ്രുവരി 15, തിങ്കളാഴ്‌ച

കവിത)

മൊകേരിയിലേക്ക് പലവഴികളുണ്ട്


മൊകേരിയിലേക്ക് പോകാന്‍
പല വഴികളുണ്ട്.
ചെറ്റപ്പുരയുടെ ചാണകം മെഴുകിയ വരാന്തയില്‍,
ഇപ്പോഴും ഉണര്‍ന്നിരിക്കുന്ന വൃദ്ധയുടെ
മുനിഞ്ഞ്കത്തുന്ന കണ്ണുകള്‍ക്കരികിലൂടെ
ഓര്‍മ്മകളുടെ ഒറ്റത്തടിപ്പാലം കടന്ന്
മൊകേരിയിലെത്താം
പക്ഷേ,അപരിചിതരുടെ കാലൊച്ചകള്‍
അവരുടെ കൈകള്‍ക്ക്
അരിവാളിന്റെ മൂര്‍ച്ച നല്‍കിയേക്കാം
ഒറ്റുകാരന്റെ ഖദര്‍ച്ചുമരുകളില്‍
കമ്യൂണിസ്റ്റ് രക്തം മായാക്കറ തീര്‍ത്ത
ഓടിട്ട വീടിന്റെ മുന്നിലൂടെ പോയാലും
മൊകേരിയിലെത്തിച്ചേരാം
പക്ഷേ,ആ വഴിയുടെ ഇരുട്ടിലാരെങ്കിലും
മുപ്പത് വെള്ളിക്കാശ്
നിങ്ങള്‍ക്കും എണ്ണി നല്‍കിയേക്കാം!
ഉണ്ണിയാര്‍ച്ചയുടെ ഉജ്വല കഥാവൃത്തം
പേരേടില്‍ കുറിച്ചിട്ട,
കടത്തനാടന്‍ കല്ലിനരികിലൂടെ
മൊകേരിയിലെത്താം
ആ വഴിയിലറിയാതെ
ചുവടുകള്‍ക്ക് അങ്കക്കലിയുണര്‍ ന്നേക്കും
കോളാമ്പികള്‍ രാഷ്ട്രീയം തുപ്പുന്ന
നിലപാടുതറകള്‍ക്കരികിലൂടെ
പൂവത്തിന്‍ ചോട്ടിലൂടെ
മൊകേരിയിലെത്താം
പക്ഷേ, വഴുവഴുപ്പാര്‍ന്ന കളരിത്തറകളില്‍
വഴുതി വീണേക്കുമെന്നു മാത്രം!
മുക്കണ്ണന്‍ ചുഴിയുടെ അഗാധതയ്ക്കിപ്പുറം
കുറ്റ്യാടിപ്പുഴയുടെ തെളിനീരില്‍
ആലസ്യം കഴുകി
മൂരിവണ്ടികള്‍ക്കു പിന്നാലെ
മൊകേരിയിലെത്താം
പക്ഷേ, ചിന്തകളിലപ്പോള്‍
കണക്കുകളുടെ ചതുരംഗക്കളമുണരും
കൊളാട്ടയില്‍ വിടരുന്ന
ആമ്പലിന്റെ നിര്‍വൃതി നുണഞ്ഞ്
പുലര്‍വെട്ടത്തിന് മുഖം നല്കാതെ
മൊകേരിയിലെത്തിച്ചേരാം
പക്ഷേ, സ്വപ്നങ്ങളവിടെ ശാപമോക്ഷം കാത്ത്
ശിലയായി കിടന്നുപോകും.
ഞണ്ടിന്‍ മാളങ്ങള്‍പോലെ,
മൊകേരിയിലേക്ക് തുറക്കുന്ന
അസംഖ്യം ഊടുവഴികളുണ്ട്
നരദൈവങ്ങളുടെ ശിങ്കിടികള്‍ക്കിടയിലൂടെ
ആ വഴി പോകുമ്പോള്‍
യുവാക്കളുടെ തകര്‍ന്ന സ്വപ്നങ്ങള്‍
കുപ്പിച്ചില്ലുകളായി
നഗ്നപാദങ്ങളെ അനുഭവിച്ചേക്കും!
മൊകേരിയിലേക്ക്
പഴയ വഴികള്‍ അനേകമുണ്ട്
മൊകേരിയിലേക്ക് പുതിയ വഴികളുമുണ്ട്
വഴിയേതു സ്വീകരിച്ചാലും
മൊകേരി നിങ്ങളെ കെട്ടിപ്പുണര്‍ന്ന്,
സാന്ത്വനിപ്പിച്ച്,
കവിത ചൊല്ലി,
ആഹ്ലാദിപ്പിക്കും!
പക്ഷേ, ഇത് മൊകേരിയാണ്.
മൊകേരിക്കാര്‍ പുറംനാടുകളിലേക്ക്
അപ്പൂപ്പന്‍താടികള്‍പോലെ
പറന്നു പോകുമ്പോള്‍
ഞാന്‍ തിരിച്ചുവരുന്നത്
മൊകേരിയിലേക്കുള്ള ഏത് വഴിയിലൂടെയാവും?
(കന്യാസ്ത്രീകള്‍ എന്ന സമാഹാരത്തില്‍ നിന്ന്)