2020, ഡിസംബർ 29, ചൊവ്വാഴ്ച

 

പ്രണയം
ബാലകൃഷ്ണൻ മൊകേരി
 
ഞാൻസ്നേഹിച്ചത്
നിന്നെയായിരുന്നില്ല.
നീ,
എന്റെയുള്ളിലുണർത്തിയ
സങ്കല്പലോകത്തെയായിരുന്നു
ഞാൻ
പ്രണയിച്ചിരുന്നത് !
അതാണ്,
നീയാരിക്കലും എന്നെ അറിയില്ലെങ്കിലും,
ഞാനീ വഴിയിറമ്പിൽ
ഇപ്പോഴും
പൂത്തു നില്കുന്നത്!

2020, ഡിസംബർ 25, വെള്ളിയാഴ്‌ച

 

ഉതവി
ബാലകൃഷ്ണൻ മൊകേരി
ഹേ ദൈവപുത്രാ!
നിന്റെയിടത്തും വലത്തുമായ്
കുരിശേറ്റിയ രണ്ടു കള്ളന്മാർ, കൊള്ളാത്തവർ
ചോരയിൽ സ്വന്തം കഥ
കോറിവെച്ചതിനാലേ,
നീതിതൻ കൂരാണിയിൽ
കുരിശിൽ തറഞ്ഞിട്ടും
അഴിച്ചുകിടത്തിയ
കല്ലറയ്ക്കുള്ളിൽ നിന്റെ
ചേതന പ്രാണൻ മിന്നി
നീയുയിർത്തെഴുന്നേറ്റു!
ഭൂമിയിലാകാശത്തിൽ
വെട്ടമായ് പരന്നുനീ,-
യെങ്കിലും കള്ളന്മാരാ
കുരിശേറ്റിയപാടേ
തൂങ്ങിനില്ക്കയാണല്ലോ
പഴയ വിലാസത്തിൽ!
നിൻജന്മദിനാഘോഷം
പൊടിപാറുമ്പോഴെങ്ങാൻ,
അവർക്കായ് നിൻ മാധ്യസ്ഥ്യം
ഉതവിയൊരുക്കുമോ ?
സ്വർഗ്ഗത്തിൻ കവാടങ്ങ-
ളിവർക്കായ് തുറക്കുമോ ?
..................................

 

അത്രേയുള്ളൂ
ബാലകൃഷ്ണൻ മൊകേരി
 
കിനാക്കണ്ണടഞ്ഞ് വരണ്ടുകിടന്ന
നീറ്റോറക്കുന്നിൽ
കരിമ്പാറയായിക്കിടന്ന പ്രാക്കുകള്ക്ക്
യന്ത്രക്കൈയ്യാൽ മോക്ഷംകൊടുത്ത്
ചരിവിലെ കൂണുപോലുള്ള പുരകളിൽ
ഉറക്കംവറ്റിച്ച പുരുഷോത്തമൻ മുതലാളി
ഇച്ചിരിനേരം മുമ്പാണ്
മരണപ്പെട്ടത്.
കിടപ്പാടം കുടിവെള്ളമെന്നെല്ലാംപാടി
പാഞ്ഞുചെന്ന പാഴ്ജന്മങ്ങള്ക്ക്
പുല്ലുവിലകാണാത്ത,
കരിവീട്ടിക്കാതലിൻെറ
ഉരുപ്പടിപോലത്തെ മനിച്ചൻ!
പണമെറിഞ്ഞ് നീതിപ്പരുന്തിനെ
കൂട്ടിലാക്കിയ കുറുക്കൻ,
അമ്പത്താറുകൊല്ലംകൊണ്ട്
ദൈവത്താറായവൻ,
ചത്തുപോയെന്നോ കണ്ണച്ചാ,
റക്കെന്തേനും വയ്യായ ?
ഇൗനെല്ലെന്തുബരുത്താ മാണ്ട്യത് മനേ,
എന്തങ്കിലുമൊരേതു പോരേ ?
ഓനുച്ചക്ക് കഞ്ഞീം മോന്തി
ഉച്ചമയങ്ങ്വാൻ കെടന്നേരം
ഒരൊറ്റ ബളി,
സൈ,ആളുകാലി!
അത്രേയുള്ളൂ ?
അത്തിര്യേള്ളൂ മനേ, മനിച്ചന്റെ കാരിയം!
........................................................
Sruthi Thazhikapurath, Rajan C H Chalil and 68 others
43 Comments
Like
Comment
Share


 

പറക്കമുറ്റാത്തൊ-
രിളംകിളിക്കുഞ്ഞീ-
മനസ്സിലിപ്പോഴും
മടിച്ചു നില്ക്കുന്നു!

2020, ഡിസംബർ 8, ചൊവ്വാഴ്ച

 പരിഭാഷ 20

ക്രിട്ടിസിസം
ബാലകൃഷ്ണൻ മൊകേരി

വിമര്ശകൻ പറഞ്ഞു :
വില്യം ഷേക്സ് സ്പിയര്, അയാളാണ്കവി.
വേര്ഡ്സ് വര്ത്ത്,വില്യം ബ്ലേക്
കീറ്റ്സ്,ഷെല്ലി,മിൽട്ടൻ,
ട്.എസ്.എലിയറ്റ്,
ചോസര്,ബൈറൻ പ്രഭു
ബ്രൗണിംഗ്
ഹോ !
അതായിരുന്നു കവിത.
അതിനുശേഷം
എന്തു കവിത, ഏതു കവിത !?
ഇല്ല കവിത.
അണയാറായ തീപ്പൊരിയും
വരണ്ട ചിരിയുംതൂകി
അയാള് പറഞ്ഞു
കേട്ടിരുന്ന ജനതയും
പുതുകവിതയും
വൈചിത്ര്യമാര്ന്ന ജീവിതവും
കവിതയുംതേടി
മുന്നോട്ടുതന്നെപോയി
വിമര്ശകന് പക്ഷേ,
നിന്നിടത്തുനിന്ന് ഇളകാൻകഴിഞ്ഞില്ല !
അയാളുടെ ശരീരം
ഒരു കൽപ്രതിമയായി
രൂപാന്തരപ്പെടുകയായിരുന്നു!
അവിടം കാടുമൂടുകയും
പില്ക്കാലത്ത് ,
കമിതാക്കള്ക്ക് ഒളിഞ്ഞിരുന്ന്
സ്വപ്നങ്ങള് കൊറിക്കാനുള്ള
വെറുമൊരു ചരിത്രാവശിഷ്ടമായി
മാറുകയും ചെയ്തു!
..........................................

 പരിഭാഷ 19

കഴുകൻ
ബാലകൃഷ്ണൻ മൊകേരി

കഴുകനെന്നു കേള്ക്കുമ്പോള്
നമുക്കെന്നും
ഉള്ളിലൊരാന്തലാണ് !
മൊട്ടത്തലയും കൂര്ത്ത കൊക്കുകളും
വലിയ ചിറകുകളുമായി,
ദുശ്ശകുനമായി
അത് മരക്കുറ്റികളിൽ കാത്തിരിക്കുന്നു.
ചത്തുപോയവയുടെ
വയറുതുരന്നുകീറി,
അതിന്റെ ആന്തരലോകത്തിലേക്ക് തലപൂഴ്ത്തി,
കഴുകന്മാര്
ചത്തവയുടെ ജീവചരിത്രം
വലിച്ചുകുടിക്കുന്നു!
കാണാൻ ഭംഗിയില്ലാത്ത പറവ!
അവയുടെ വലിയ കണ്ണുകളിൽ
ദൂരങ്ങളുടെ മാപിനിയുണ്ട്,
ചിറകുകളിൽ വേഗവും,
ക്ഷമയുടെ അവതാരമായി കഴുകന്മാര്
മരണദേവതയെപ്പോലെ കാത്തിരിക്കുന്നു
ഭംഗിയുള്ള പരുന്തുകളേയും പ്രാപ്പിടിയന്മാരേയും
പക്ഷേ, പേടിക്കുകതന്നെവേണം!
അവ,താഴ്വാരത്തിലെ കാരറ്റുതോട്ടത്തിന്റെ
സുഖശീതളിമയിൽനിന്ന്
മുയൽക്കുഞ്ഞിനെ റാഞ്ചിക്കൊണ്ടുപോവും,
മരക്കൊമ്പിൽ മയങ്ങുന്ന
മലയണ്ണാനേയും
തീറ്റതേടിപ്പറന്നുതളര്ന്ന്
കൂടണയാൻപോകുന്ന പ്രാവുകളേയും
പരുന്തുകള് ഓര്ക്കാപ്പുറത്തുപിടികൂടി
നഖങ്ങളിൽ കൊരുക്കുന്നു
അവയൊന്നും നമ്മുടെ രാപ്പനി കൂട്ടുന്നതേയില്ല!
പക്ഷേ, കഴുകന്മാര്,
ആ പാവം ശവംതീനികള്,
സ്വന്തം കാലുകളിൽത്തന്നെ തൂറിവെക്കുന്നവര്,
നമുക്കെന്നും അലോസരങ്ങളാകുന്നു
കാരണം,അവ കഴുകന്മാരാണ്!
........................................................

 സമ്പരായം

ബാലകൃഷ്ണൻ മൊകേരി

അമ്പരപ്പാണെനിക്കിപ്പോള് നമുക്കൊരു
സമ്പരായം*വന്നുപെട്ടതെന്തിങ്ങനെ ?
ഇമ്പംതഴച്ചതാം വര്ത്തമാനങ്ങളിൽ
ഇച്ഛയോടെത്രയിരുന്നതാണിന്നലെ !
എന്റെ ഭാവങ്ങളിൽനിന്നുപോലും ചിന്ത-
യേതുവഴിയെന്നു,പിന്നാലെയെത്തി നീ,
സുസ്മിതയായ് നീയിരിക്കുമ്പോള് നിൻമനം
വായിച്ചു ഞാനും, തുടര്ന്നതന്നിങ്ങനെ,
എത്രയെളുപ്പ,മൊരേയലദൈര്ഘ്യമായ്,
എന്തനായാസം പറന്നൊരേ പക്ഷമായ്,
എന്റെ നാവിൽനിന്നുയിര്ക്കൊണ്ട വാക്കുകള്
നിൻമനംതന്നിൽ മുഴുത്തുവിളഞ്ഞവ!
നിൻരസനാഗ്രം പുണരുന്നവയെല്ലാ-
മെന്റെയുള്ളത്തിൽ കതിരാര്ന്നു നിന്നവ !
എത്രനേരം നാമിരുന്നതാണിന്നലെ,
എത്ര കാവ്യങ്ങളുരുക്കഴിച്ചിന്നലെ !
സന്ധ്യ കറുത്തൂ, കൊഴിഞ്ഞങ്ങു വീണുപോയ്
സൂര്യമോഹങ്ങളുതിരക്കടലിലായ്,
സ്വപ്നങ്ങള്തൻ രമ്യഗന്ധമേയില്ലാതെ
രാത്രി പോയ്, നേരം വെളുക്കുന്നമാത്രയിൽ,
നീയുമീഞാനു,മിന്നന്യോന്യമോരാതെ
നീയായി,ഞാനായി മാറിയെന്തിങ്ങനെ ?
നിൻഭാഷയേതെന്നറികയി,ല്ലെന്നുടെ
ഭാഷ നിനക്കുമറിയാതെയിങ്ങനെ !
എത്രവേഗം നാം പരിചയമില്ലാത്ത
രണ്ടുപേരായ്, രണ്ടു ശത്രുരാജ്യങ്ങളായ് !
ഇപ്പെരും വൈരമുരുള്പൊട്ടിയെത്തുന്ന-
തെങ്ങുനിന്നാവാം, മനസ്സിൽനിന്നാവുമോ?
ജീവിതത്തിന്റെ കടംകഥയിങ്ങനെ-
യുത്തരംകിട്ടാതെ നില്ക്കുന്നവേളയിൽ,
അമ്പരപ്പാണെനിക്കിപ്പോള്, നമുക്കൊരു
സമ്പരായം വന്നുപെട്ടതെന്തിങ്ങനെ !?
...........................................
*ആപത്ത്

 പരിഭാഷ -18

ഹിറ്റ്മാൻ
ബാലകൃഷ്ണൻ മൊകേരി

നഗരത്തിലെ പെരുംമാളിന്റെ മുന്നിൽ,പ്പാത
തിരക്കിൽ ഞെരുങ്ങുവാൻതുടങ്ങും പൂര്വ്വാഹ്നത്തിൽ,
പഴയ സെഡാനോടിച്ചെത്തിയ യുവാവൊരാള്
മാളിന്റെ പാര്ക്കിംഗ് സോണിൽ കടക്കാനൊരുങ്ങവേ,
ഫോണിന്റെ സ്പീക്കര്മെല്ലച്ചോദിപ്പൂ,വൈകില്ലല്ലോ
വന്നിടാൻ,പൊളളുന്നുണ്ട് കുഞ്ഞിന്റെയുടമ്പ് ,നീ-
വന്നിട്ടു കാണിച്ചിടാം ഡോക്ടറെ,മറക്കല്ലേ....
വാക്കുകള്ക്കുള്ളിൽ കണ്ണീര്നനവുണ്ടയാള് മെല്ലെ
കണ്ണിനെ മറയ്ക്കുന്ന കറുത്തചില്ലിൻ മുഖ
ക്കണ്ണാടിമാറ്റി, മിഴിനീരയാള് തുടയ്ക്കുന്നൂ!
എത്തിടാം പണിയൊന്നു തീര്ത്തോട്ടെൻ പ്രണയമേ,
കുഞ്ഞിമോനൊരായിരമുമ്മകള് നല്കീടുന്നേൻ.
ഇങ്ങനെ ഫോണിൽമറുമൊഴിചൊന്നതിൻശേഷം
മുന്നിലെ വഴിയിലേക്കൊന്നയാള് നോക്കിപ്പോയി
അപ്പുറത്തൊരമ്മതൻ കൈവിരൽത്തുമ്പിൽതൂങ്ങി
നടക്കുമാൺകുഞ്ഞിന്റെ കുസൃതി മനോഹരം!
കുതറിയോടാൻവെമ്പൽപൂണ്ടു കുഞ്ഞതാ റോഡിൻ-
നടുവിൽ !അതിവേഗം വരുന്നൂ ശകടങ്ങള്!
അമ്മയ്ക്കു വിറയലാൽ നിന്നതാം നില്പിൽനിന്നു-
മിളകാനാവുന്നീല, മരവിച്ചല്ലോ കാലം!
കേവലനിമിഷാര്ദ്ധം! ചെറുപ്പക്കാരൻ ചാടി-
ച്ചെല്ലുന്നൂ, കരയുന്ന കുഞ്ഞിനെ റാഞ്ചിക്കൊണ്ടു
തിരികെ,യെല്ലാമൊരു സ്വപ്നതുല്യമാം വേഗം!
കുഞ്ഞിനെ മാറിൽച്ചേര്ത്തു വിതുമ്പും മാതാവിന്റെ
നന്ദിവാക്കുകള്ക്കൊന്നും ചെവിയേകിടാതയാള്
കാറിലേറുന്നൂ ദ്രുതം,ഫോണെടുത്തതിലുള്ള
മകന്റെ പടംനോക്കി നിശ്ചലമിരിക്കുന്നൂ !
സമയം ശരത്ക്കാലപത്രസഞ്ചയംപോലെ
തുടരെക്കൊഴിയുന്നൂ വായുവിൽതെന്നിത്തെന്നി!
ഇത്തിരിനേരം കഴിഞ്ഞീടവേ,മാളിൻമുന്നി-
ലെത്തിനിര്ത്തിയ നീലക്കാറിൽനിന്നൊരാ,ളൊരു,
മുൻകഷണ്ടിയാം മദ്ധ്യവയസ്കനിറങ്ങുന്നൂ,
അതുകണ്ടിരിക്കുന്ന ചെറുപ്പക്കാരൻതന്റെ
സൈലൻസര് ഘടിപ്പിച്ച തോക്കെടുത്തയാളുടെ
നെഞ്ചുകൂടിനെത്തകര്ത്തതിലെക്കിളിക്കുഞ്ഞിൻ
പറക്കം കണ്ടേനിന്നൂ, സംതൃപ്തഭാവംപൂണ്ടൂ!
പിന്നയാള് ഫോണിൽമെല്ലെപ്പറകയായിങ്ങനെ-
യിന്നത്തെപ്പണിയിതാ കഴിഞ്ഞൂ വരുന്നു ഞാൻ,
കുഞ്ഞിനെയാസ്പത്രിയിൽ കൊണ്ടുപോകുവാനായി-
ട്ടൊരുങ്ങിക്കോളൂ, സ്നേഹമോമനേ!, ഞാനെത്തിപ്പോയ്!
തുടരെച്ചൂളംവിളിയോടെയാ യുവാവതാ
തന്റെ കാറിനു ജീവൻ നല്കുന്നൂ,പറക്കുന്നൂ!
.....................................................................

2020, നവംബർ 16, തിങ്കളാഴ്‌ച

 

പരിഭാഷ-17
ഞാനവന്റെ ചങ്ങാതിയാണ്
ബാലകൃഷ്ണൻ മൊകേരി
 
ഞാനവന്റെ ചങ്ങാതിയാണ്.
അവൻ,
ആയോധനകലകളിൽ അജയ്യനാണ്,
കരാത്തേയിലും ജൂഡോയിലും
വാള്പ്പയറ്റിലും വിദഗ്ദ്ധൻ !
ഒച്ചയ്ക്കുനേരെ വെടിയുതിര്ത്ത്
കുറിക്കുകൊള്ളിക്കുന്നവൻ!
കൂടുതൽനേരം വെള്ളത്തിനടിയിൽ
മുങ്ങിക്കിടന്നതിന് റെക്കോഡിട്ടവൻ,
കാണുന്നമാത്രയിൽ യുവതീജനങ്ങളുടെ
അനുരാഗപാത്രമാണവൻ!
ഏതു കൊടുംതണുപ്പിലും
മദ്യം രുചിക്കാത്തവൻ!
ഏതു നിശാപാര്ട്ടിയിലും
ലഹരിക്കു വഴങ്ങാത്തവൻ !
അവനെ പാടിപ്പുകഴ്ത്താത്തതായി
ലണ്ടനിലാരുംതന്നെ കാണില്ല.
അവന്റെ സൗഹൃദത്തെ
ഞാനെന്തു വിലമതിക്കുന്നുവെന്നോ!
അവന്റെകൂടെ നടക്കുമ്പോള്,
പിതാവിന്റെ വിരലിൽതൂങ്ങിനടക്കുന്നൊരു
ശിശുവായി മാറും ഞാൻ!
അവനാണിന്നലെ,
തെംസ് നദിക്കരയിലിരുന്ന്,
കഴിഞ്ഞുപോയ,തന്റെ നാല്പതുവര്ഷങ്ങളെപ്പറ്റി
ഉല്ലാസവാനായി പാടിക്കൊണ്ടിരിക്കേ,
ഹൃദയം സ്തംഭിച്ച്,
മറിഞ്ഞുവീണു മരിച്ചുപോയത് !
........................................................

 

പരിഭാഷ - 16
റോഡ് ക്രോസിംഗ്
ബാലകൃഷ്ണൻ മൊകേരി
റോഡിനപ്പുറം പാർക്കിൻ്റെ മോഹനം
റോഡിലേറെത്തിരക്കാണ് വാഹനം!
അപ്പുറത്തേയ്ക്കു പോകാൻ കഴിയാതെ -
യിപ്പുറത്തു ഞാൻ നിന്നു കുഴയവേ,
ബസ്സുകൾക്കെന്തു വേഗം, നിരന്തരം
വന്നു പോവതിനില്ല ഗത്യന്തരം!
ലോകമെങ്ങുമിറങ്ങിയ വണ്ടിക-
ളാകെയുണ്ടീ വഴിയിൽ, ശപിച്ചു ഞാൻ,
അപ്പുറം കടന്നീടുവാനാവാതെ -
യിപ്പുറം തന്നെ നിന്നു മോഹിക്കവേ,
കൂടെയുള്ളൊരു ബാലകൻ, ചുറ്റിലു-
മൊന്നു നോക്കിയാപ്പാത മുറിച്ചു പോയ്,
എത്ര വേഗം! അതു കണ്ടു ഞാൻ നില്ക്കവേ,
എൻ്റെ ശ്വാസം നിലച്ചതുമാതിരി !
നിങ്ങളേതു കടുത്ത പ്രശ്നങ്ങളും
നിഷ്പ്രയാസം പരിഹരിക്കുന്നവർ !
( ഇപ്രകാരം മടിച്ചു, മടിയരായ്
നില്ക്കുവോർ ഞങ്ങ,ളെങ്കിലും ബാലരേ,
ഇപ്പുറം നില്ക്കെ,യപ്പുറത്തെത്തുമീ
മാനസങ്ങളാൽ നന്മകൾ നേർന്നിടാം!)

 

പരിഭാഷ-15

കഴിഞ്ഞദിവസം എഴുതിയ കവിത

ബാലകൃഷ്ണൻ മൊകേരി


കഴിഞ്ഞദിവസമെഴുതിയ കവിത

അതിഗംഭീരമായിരുന്നു !

അതിൽ,ആകാശവും ഭൂമിയും കടലും

അലയടിച്ചിരുന്നു

എവിടെയോവിരിഞ്ഞ പൂക്കളുടെ

നനുത്തമണമുള്ള

ഇളംകാറ്റുപോലുമുണ്ടായിരുന്നു.

നീയും ഞാനും ബന്ധുക്കളും നാടുമെല്ലാം

ചിലവരികളിൽനിന്ന്

എത്തിനോക്കുന്നുണ്ടായിരുന്നു!

ഉദ്വേഗവും സംത്രാസവും

ആശയും കിനാക്കളുമെല്ലാം

സങ്കടത്തിന്റെ കിന്നരിയിൽതുന്നി

വരികളെ അലങ്കരിച്ചിരുന്നു.

ചില വരികളിലാരോ ഒച്ചവെക്കുന്നതും

ചിലതിൽ പാടുന്നതും,

ചില പദസന്ധികളിൽ

വെടിയൊച്ചയും ആര്‍ത്തനാദവുമൊക്കെ

എനിക്കോര്‍ത്തെടുക്കാനാവുന്നുണ്ട്.

ആറാംവരിയിലെ അവസാന പദത്തിലും

മുപ്പത്തിയാറാം വരിയിലെ ആദ്യത്തെ വാക്കിലും

തിരുത്തിയത് കാണാമായിരുന്നു!

ശീര്‍ഷകമെഴുതി അടിവരയിട്ടിരുന്നു

അതിന്റെ ചുവട്ടിലായി എന്റെ പേരും

കറുപ്പിച്ചെഴുതിയിരുന്നു!

നാല്പത്തിരണ്ടാം വരിയിൽ, കവിതയവസാനിപ്പിച്ച്,

അടിവരയിട്ട്, കൈയൊപ്പുചാര്‍ത്തും മുമ്പേയാണ്

അക്കവിത കാണാതായത്!

പുലരിയിലെ ഉണര്‍ച്ചയുടേയും

തുടര്‍ന്നുള്ള ഉറക്കത്തിന്റേയും

ഇടുങ്ങിയ വഴിയിലെവിടെയോ അത് നഷ്ടപ്പെട്ടു!

അതു കണ്ടെത്താനുള്ള തത്രപ്പാടിലാണ് ഞാനിപ്പോള്‍.

...........................................................................


 

പരിഭാഷ-14

പൂക്കളും പൂക്കളും

ബാലകൃഷ്ണൻ മൊകേരി


സസ്യശാസ്ത്രോദ്യാനത്തിൻ വാസന്തശബളിമ

കൺകുളി‍ര്‍ക്കെയും കണ്ടു ,കാഴ്ചയിലലിയവേ,

താമരപ്പൂവിൻ വര്‍ണ്ണവിന്യസ്തദലങ്ങളും

ശില്പഭംഗിയും നോക്കി,യേറെനേരം ഞാൻ നിന്നൂ !

സ്വര്‍ഗ്ഗീയ സുഗന്ധമാര്‍ന്നപ്പുറം വിലസുന്ന

മറ്റൊരു പൂവിൻചാരെ,ക്കിടന്നു ചാവാൻതോന്നി!

ഇങ്ങനെ പ്രസിദ്ധമാം പൂവുകള്‍ നിറഞ്ഞൊരീ

പൂവനം കാണുന്നതേ സ്വര്‍ഗ്ഗദര്‍ശനംതന്നെ!

അവയാണല്ലോ പൂക്കള്‍,പൂവെന്നാലവമാത്രം !-

അങ്ങനെയാനന്ദത്തിൽ മുഴുകിമടങ്ങുമ്പോള്‍,

മതിലിൻ പുറത്തല്പംകാടുമൂടിയ ദിക്കിൽ

പേരെഴാതൊരുവള്ളിച്ചെടി പൂത്തിരിക്കുന്നൂ!

വാഹനമെത്തിച്ചേരാൻ കാത്തുനില്ക്കവേ,മുന്നിൽ

തേൻകുടിക്കുവാനായിട്ടെത്തുന്നൂ ശലഭങ്ങള്‍!

ശ്രദ്ധവെയ്ക്കവേ,അതിൻ കുഞ്ഞുപൂവുകള്‍ക്കെന്തു

ചാരുതയെന്നോ,വീണ്ടും വീണ്ടുമേകാണാൻതോന്നും!

പേരതിനില്ലാ, വര്‍ണ്ണഭംഗിയും സുഗന്ധവും,

വാഴ്ത്തുകള്‍ പാടാനാരും കാത്തുനില്ക്കുന്നേയില്ല !

എങ്കിലുംപൂമ്പാറ്റകള്‍ തേടിയെത്തുന്നുണ്ടല്ലോ

പൂവിനീപ്പിറവിതൻ ധന്യതയിതാണല്ലോ!

............................................................

 

പരിഭാഷ -13

പാചകം

ബാലകൃഷ്ണൻ മൊകേരി


ഒരു ബേബി സിറ്ററുടെ ക്ഷമതവേണം

പാചകക്കാരനും !

കഷ്ണിച്ച പച്ചക്കറികളും

വെള്ളവും മറ്റുചേരുവകളും

കൃത്യമായില്ലെങ്കിൽ

അതു കങ്ങിപ്പോകും

പുകമണം കുടുംബത്തിനു പുറത്ത്

ആകാശത്തിൽ പരക്കും !

ഏറെക്കളിച്ച് തളര്‍ന്ന കുഞ്ഞ്

അഞ്ചുനിമിഷം ഉറങ്ങിയാലും

ബേബിസിറ്റര്‍

ഉറങ്ങാതെ,കിനാവിൽ വീഴാതെ

അടുത്തുതന്നെ വേണം.

കറി അടുപ്പത്തുവെച്ചുകഴിഞ്ഞ

പാചകക്കാരനും

കുക്കറിന്റെ ചൂളംവിളിക്കു കാതോര്‍ത്ത്

അടുത്തുതന്നെയുണ്ടാവണം.

ബേബികെയര്‍ സെന്ററിൽ

പകൽമുഴുവൻ

കുഞ്ഞിനെ ഒക്കത്തേറ്റി നടന്നാലും

കൂട്ടിക്കൊണ്ടുപോകാനെത്തുന്ന തള്ള

ഭക്ഷണം കൊടുത്തോ, കിടത്തിയുറക്കിയോ

കുസൃതിപ്പരിക്കുകളൊന്നുമില്ലല്ലോ

എന്നൊക്കെ

കുഞ്ഞിനെ തലോടിക്കൊണ്ടിരിക്കും !

അതുകാണുമ്പോഴറിയാം

അവര്‍ക്ക്തരിമ്പും തൃപ്തിയായില്ലെന്ന് !

റെസിപ്പിയനുസരിച്ച്

അളവുതെറ്റാതെ മസാലകള്‍ ചേര്‍ത്താലും,

പാചകയെണ്ണയിൽ വറവുകഴിച്ച്

കറിവേപ്പിലകൊണ്ടലങ്കരിച്ചാലും,

കരളിൽനിന്നു വാറ്റിയെടുത്ത

ആത്മാര്‍ത്ഥതയുടെ രണ്ടുതുള്ളിയിറ്റിച്ച്

കറിയൊരപൂര്‍വ്വ കലാസൃഷ്ടിയാക്കിയാലും

തിന്നുപോകുന്നവന്റെ മുഖം

നായക്കാഷ്ഠം മണത്തഭാവത്തിലാവും

പാചകക്കാരനെ നോക്കുക!

അങ്ങനെയാണ്,

പാചകവും ശിശുനോട്ടവും

ഓരേജോലിതന്നെയായിത്തീരുന്നത്

......................................................


2020, നവംബർ 2, തിങ്കളാഴ്‌ച

 

പരിഭാഷ - 12
ബോഗൻ വില്ല
..............................
ബാലകൃഷ്ണൻ മൊകേരി
സീസൈഡ് പാർക്കിൻ്റെ
ചാരത്തെ നഴ്സറിയിൽ നിന്ന്
വാങ്ങിയ ബോഗൻ വില്ലച്ചെടി,
ചട്ടിയിൽ ശ്വാസം മുട്ടുന്നത് കണ്ട്
നിലത്തേക്ക് മാറ്റി നട്ടു.
അടുത്തുള്ള തേൻമാവിൻ്റെ
വളമൂറ്റിയെടുത്ത്
അത് വളരാൻ തുടങ്ങി.
എന്നെ സമാധാനിപ്പിക്കാൻ,
ശാഖകൾ നിറയെ പൂക്കളൊരുക്കി
അത് കാറ്റിൽ താളം പിടിച്ചു!
പിന്നെയെൻ്റെ വാഴ്വിൻ തിരക്കിൽ
ഞാനതിനെ
വിസ്മരിച്ചതാണ്.
കായ് പിടിക്കേണ്ട കാലം കടന്നിട്ടും
മാവ് കായ്ക്കാത്തതിനാലാണ്
മാവിൽ നോക്കിയത്
അതിൻ്റെ ശിഖരത്തിനിടയിലൂടെ
വളർന്നു പടർന്ന ബോഗൻ വില്ല
മുള്ള് നിറഞ്ഞ കൈകളാൽ
മാവിനെ വരിഞ്ഞുമുറുക്കിയിരിക്കുന്നു!
തേൻ മാങ്ങ കായ്ക്കേണ്ട മാവ്
വെറുമൊരു
താങ്ങു തൂണായി നില്ക്കുന്നു!
ബോഗൻ വില്ലയുടെ ശാഖാന്തരങ്ങളിൽ
തൂങ്ങി നില്ക്കുന്ന പൂങ്കുലകൾക്ക്,
ആയുധമെടുക്കുന്ന എന്നെ
തടയാനാവുമെന്ന്
തോന്നുന്നുണ്ടോ ചങ്ങാതീ?

2020, ഒക്‌ടോബർ 25, ഞായറാഴ്‌ച

 പരിഭാഷ-11

ഒരു പ്രണയകഥ
ബാലകൃഷ്ണൻ മൊകേരി


പകലൊടുങ്ങുന്ന നേരം,കടൽക്കര ;
ഒരു യുവാവുമടുത്തു പെൺകുട്ടിയും !
ഏറെ നേരം മടിച്ചുനിന്നെങ്കിലും
ചാരെയുള്ളൊരാ പെൺകിടാവോടയാള്
ചൊന്നതിങ്ങനെ : "നിന്നെഞാ,നേതിലും
മേലെയായി പ്രണയിക്കയാണെടോ.”
കരയിലേക്കുതുടരെവന്നെത്തുന്ന
തിരയിൽനിന്നു മിഴി പിൻവലിച്ചവള്
അവനെ നോക്കി,യാകൺകളിലാദവും
പുരുഷരായിപ്പിറന്നവരൊക്കെയും
അവളെ നോക്കു,ന്നയാളുടെ കൈകളിൽ
ചുരുളുനീര്ത്താതൊളിപ്പിച്ച ചങ്ങല!
അതിലു,മപ്പുറം മാഞ്ഞുതുടങ്ങുന്ന
പകലവൻ,അതും നോക്കി മൊഴിഞ്ഞവള്,
: "ഇവിടെ നിര്ത്താം,പിരിയാം നമുക്കിനി!”
അമ്പരപ്പുനിറഞ്ഞ യുവാവിന്റെ
മുന്നിലുടെ ചിറകുകള് നീര്ത്തി,യാ
പെൺകിടാവവള് ചക്രവാളങ്ങളിൽ
പോയ്മറഞ്ഞൂ,പകലും മറഞ്ഞുപോയ് !
........................................................

 പരിഭാഷ-10

ചിത്രകാരി
ബാലകൃഷ്ണൻ മൊകേരി


എക്സിബിഷൻഹാളിൽ
പുതിയൊരു ചിത്രകാരി പിറവികൊള്ളുന്നുവെന്ന്
പത്രത്തിൽകണ്ട് ചെന്നതാണ്.
അതിജീവനമെന്നുപേരിട്ട ചിത്രപ്രദര്ശനം
കാണാൻ ക്യൂവിൽനിന്നത്
വാൻഗോഗിനും, ദാലിക്കും
പിക്കാസോവിനുമൊപ്പമായിരുന്നു.
പൊൻനാരുകളിലൊരുക്കിയ
വെള്ളച്ചാട്ടംപോലെയുള്ള
തന്റെ സ്വര്ണ്ണമുടിത്തുമ്പുകൊണ്ടാണത്രേ
അവളെഴുതീ ചിത്രങ്ങള്
അവ ക്യാൻവാസിൻ ചട്ടങ്ങള്ക്കപ്പുറം
പ്രദര്ശനവേദിക്കു പുറത്ത്
ആകാശത്തിന്റെ അനന്തതയിലേക്ക്
വ്യാപിച്ചിരുന്നു.
അവളെഴുതിയ കടലിനു പച്ചനിറം !
അതിലെ പച്ചനിറത്തിലുള്ള ജലം
വരണ്ട നെൽവയലിലെപ്പോലെ
വിണ്ടുകീറിക്കിടക്കുന്നു!
വാടിവീണ നെൽച്ചടികളായി
മത്സ്യങ്ങള്
അപ്പുറത്ത് കരയുടെ നീലിമ
അലയടിക്കുന്ന കരയിൽ
മുങ്ങിത്താഴുന്ന മലകളെ
അവള് വരച്ചിരിക്കുന്നു!
ചവിണ്ട ആകാശത്തിൽനിന്ന്
താഴേക്കിറങ്ങുന്നൊരു മഞ്ഞ ശിഖരത്തിന്റെ
ചിത്രത്തിൽ
ഇലകളില്ലാത്ത കൊമ്പിൽനിന്ന്
ചിറകുകളില്ലാത്ത പറവകള്
താഴെവീഴുന്നതായി വരച്ചിരിക്കുന്നു!
ഇരുണ്ട നിറത്തിലെഴുതിയ
മറ്റൊരു ചിത്രപടത്തിൽ
ഏതുനിമിഷവും പൊട്ടിത്തെറിച്ചേക്കാവുന്നൊരു ബലൂൺപോലെ,
മനുഷ്യരെ ചങ്ങലയാക്കി വരിഞ്ഞുമുറുക്കിയ
ഭൂമിയുടെ ഞെരുക്കവും വിങ്ങലും
ആവിഷ്ക്കരിക്കുന്നു.
ചിത്രങ്ങള്ക്കടുത്ത്,
ഒരു ഗ്രീക്കുദേവതാശില്പത്തിൽ
ഇരുണ്ട വര്ണ്ണങ്ങള് മുഖത്തെഴുതിയപോലെ
ചിത്രകാരി നില്ക്കുന്നു!
അവളുടെ കണ്ണുകളിൽ
നക്ഷത്രങ്ങള്പോലെ
വെളിച്ചത്തുള്ളികള് തൂങ്ങിനില്ക്കുന്നു!
പുറത്തിറങ്ങുമ്പോള്,
പ്രദര്ശനത്തിന്റെ പേര്
അതിജീവനമെന്നുതന്നെയെന്ന്
ഉറപ്പുവരുത്തുന്നു ഞാൻ !
...............................................................

 പരിഭാഷ-9

പൂമ്പാറ്റകള്
ബാലകൃഷ്ണൻ മൊകേരി

പുസ്തകംവായിച്ചുകൊണ്ടിരുന്ന ഒരു പുഴു
പൂമ്പാറ്റയായി പുനര്ജ്ജനിക്കുന്നു.
പലവര്ണ്ണപ്പൂക്കളിൽ
പൂന്തേൻ പലമയിൽ
പലതാളങ്ങളിൽ
മത്തുപിടിച്ച് നൃത്തമാടുന്നു!
ലൈബ്രറിയുടെ ചുമരുകളും
അലമാരകളുടെ ചില്ലുവാതിലുകളും
ഹേമന്ത ശൈത്യവും
ഗ്രീഷ്മാതപത്തിന്റെ
മുള്പ്പടര്പ്പുകളും
അവയെ ബാധിക്കുന്നതേയില്ല!
തെളിഞ്ഞ ആകാശത്തിൽ
പറന്നുപോകുമ്പോള്,
പറവകളുടെ ബോംബര്വിമാനങ്ങള്പോലും
ശലഭങ്ങളുടെ വര്ണ്ണപ്പൊലിമയിൽ
കരുണവഴിഞ്ഞ്
അവയെ വിട്ടുകളഞ്ഞെന്നുവരാം.
പക്ഷേ, ബോംബുകള്വീണ്
കത്തിയെരിഞ്ഞ ഭൂമിയിൽ
മുട്ടയിടാനൊരു കുഞ്ഞുചെടിപോലും
ബാക്കിയില്ലെങ്കിൽ,
ഏതു പൂമ്പാറ്റയ്ക്കാണ്
അതിജീവിക്കാനാവുക ?
...............................................................

2020, ഒക്‌ടോബർ 18, ഞായറാഴ്‌ച

 

പരിഭാഷ-8

ബേക്കറിയിലെ പെൺകുട്ടി

ബാലകൃഷ്ണൻ മൊകേരി

ബേക്കറിയിലെ പെൺകുട്ടി

രുചികരമായ കേക്കുകളുണ്ടാക്കുന്നു.

കുഞ്ഞിൻ കവിളുപോലെ മൃദുലവും,

മധുരോദാരവും,

ശില്പസൌഭഗവുമുള്ളതുമായ

അവളുടെ കേക്കുകള്‍ക്കായി

ഇടപാടുകാർ കാത്തുനില്ക്കുന്നു!

വിവാഹം,ജന്മദിനം, വാർഷികമെന്ന്

കേക്കുതിന്നാനുള്ളപൂതിയെ

ഞങ്ങളരുമയായി കാത്തുവയ്ക്കുന്നു !

അവളൊരു മുയൽക്കുഞ്ഞിനെപ്പോലെ ഭംഗിയുള്ളവള്‍,

പശുക്കിടാവിന്റെപ്രസരിപ്പാർന്നവള്‍,

ചെമ്പൻമുടി മാടിയൊതുക്കി,

മരതകക്കണ്ണുകളിൽ കുസൃതിയൊളിപ്പിച്ച്,

പാൽപ്പുഞ്ചിരിതൂവി,

ഏപ്രണിന്റെ പോക്കറ്റിലെ ഓർഡർബുക്കിൽ

ക്ഷമയോടവള്‍ ഞങ്ങളുടെ നിർദ്ദേശങ്ങളെഴുതുന്നു.

അവളുടെ അച്ഛനുമമ്മയും

രോഗികളായി വീട്ടിലിരിക്കുന്നു

അവരുടെ അസുഖം

കുടുകയും കൂടുകയുംചെയ്യുന്നു.

അവളവരെ ശുശ്രൂഷിക്കുകയും

പള്ളിയിൽപോയി കന്യാമാതാവിനോട്

പ്രർത്ഥിക്കുകയുംചെയ്യുന്നു

അപ്പോഴുമവള്‍ ഞങ്ങള്‍ക്കായി

ചേർപ്പുകളിൽ ഏറ്റക്കുറച്ചിലില്ലാതെ

രുചിയുള്ള കേക്കുകളുണ്ടാക്കുന്നു

എങ്കിലുമവളുടെ ജീവിതത്തിന്റെ കേക്ക്

എപ്പോഴും കരിഞ്ഞുതന്നെയിരിക്കുന്നു.

………………………………………………………………………………….