2020, നവംബർ 16, തിങ്കളാഴ്‌ച

 

പരിഭാഷ-17
ഞാനവന്റെ ചങ്ങാതിയാണ്
ബാലകൃഷ്ണൻ മൊകേരി
 
ഞാനവന്റെ ചങ്ങാതിയാണ്.
അവൻ,
ആയോധനകലകളിൽ അജയ്യനാണ്,
കരാത്തേയിലും ജൂഡോയിലും
വാള്പ്പയറ്റിലും വിദഗ്ദ്ധൻ !
ഒച്ചയ്ക്കുനേരെ വെടിയുതിര്ത്ത്
കുറിക്കുകൊള്ളിക്കുന്നവൻ!
കൂടുതൽനേരം വെള്ളത്തിനടിയിൽ
മുങ്ങിക്കിടന്നതിന് റെക്കോഡിട്ടവൻ,
കാണുന്നമാത്രയിൽ യുവതീജനങ്ങളുടെ
അനുരാഗപാത്രമാണവൻ!
ഏതു കൊടുംതണുപ്പിലും
മദ്യം രുചിക്കാത്തവൻ!
ഏതു നിശാപാര്ട്ടിയിലും
ലഹരിക്കു വഴങ്ങാത്തവൻ !
അവനെ പാടിപ്പുകഴ്ത്താത്തതായി
ലണ്ടനിലാരുംതന്നെ കാണില്ല.
അവന്റെ സൗഹൃദത്തെ
ഞാനെന്തു വിലമതിക്കുന്നുവെന്നോ!
അവന്റെകൂടെ നടക്കുമ്പോള്,
പിതാവിന്റെ വിരലിൽതൂങ്ങിനടക്കുന്നൊരു
ശിശുവായി മാറും ഞാൻ!
അവനാണിന്നലെ,
തെംസ് നദിക്കരയിലിരുന്ന്,
കഴിഞ്ഞുപോയ,തന്റെ നാല്പതുവര്ഷങ്ങളെപ്പറ്റി
ഉല്ലാസവാനായി പാടിക്കൊണ്ടിരിക്കേ,
ഹൃദയം സ്തംഭിച്ച്,
മറിഞ്ഞുവീണു മരിച്ചുപോയത് !
........................................................

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ