പരിഭാഷ-15
കഴിഞ്ഞദിവസം എഴുതിയ കവിത
ബാലകൃഷ്ണൻ മൊകേരി
കഴിഞ്ഞദിവസമെഴുതിയ കവിത
അതിഗംഭീരമായിരുന്നു !
അതിൽ,ആകാശവും ഭൂമിയും കടലും
അലയടിച്ചിരുന്നു
എവിടെയോവിരിഞ്ഞ പൂക്കളുടെ
നനുത്തമണമുള്ള
ഇളംകാറ്റുപോലുമുണ്ടായിരുന്നു.
നീയും ഞാനും ബന്ധുക്കളും നാടുമെല്ലാം
ചിലവരികളിൽനിന്ന്
എത്തിനോക്കുന്നുണ്ടായിരുന്നു!
ഉദ്വേഗവും സംത്രാസവും
ആശയും കിനാക്കളുമെല്ലാം
സങ്കടത്തിന്റെ കിന്നരിയിൽതുന്നി
വരികളെ അലങ്കരിച്ചിരുന്നു.
ചില വരികളിലാരോ ഒച്ചവെക്കുന്നതും
ചിലതിൽ പാടുന്നതും,
ചില പദസന്ധികളിൽ
വെടിയൊച്ചയും ആര്‍ത്തനാദവുമൊക്കെ
എനിക്കോര്‍ത്തെടുക്കാനാവുന്നുണ്ട്.
ആറാംവരിയിലെ അവസാന പദത്തിലും
മുപ്പത്തിയാറാം വരിയിലെ ആദ്യത്തെ വാക്കിലും
തിരുത്തിയത് കാണാമായിരുന്നു!
ശീര്‍ഷകമെഴുതി അടിവരയിട്ടിരുന്നു
അതിന്റെ ചുവട്ടിലായി എന്റെ പേരും
കറുപ്പിച്ചെഴുതിയിരുന്നു!
നാല്പത്തിരണ്ടാം വരിയിൽ, കവിതയവസാനിപ്പിച്ച്,
അടിവരയിട്ട്, കൈയൊപ്പുചാര്‍ത്തും മുമ്പേയാണ്
അക്കവിത കാണാതായത്!
പുലരിയിലെ ഉണര്‍ച്ചയുടേയും
തുടര്‍ന്നുള്ള ഉറക്കത്തിന്റേയും
ഇടുങ്ങിയ വഴിയിലെവിടെയോ അത് നഷ്ടപ്പെട്ടു!
അതു കണ്ടെത്താനുള്ള തത്രപ്പാടിലാണ് ഞാനിപ്പോള്‍.
...........................................................................
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ