2020, നവംബർ 16, തിങ്കളാഴ്‌ച
പരിഭാഷ-15
കഴിഞ്ഞദിവസം എഴുതിയ കവിത
ബാലകൃഷ്ണൻ മൊകേരി
കഴിഞ്ഞദിവസമെഴുതിയ കവിത
അതിഗംഭീരമായിരുന്നു !
അതിൽ,ആകാശവും ഭൂമിയും കടലും
അലയടിച്ചിരുന്നു
എവിടെയോവിരിഞ്ഞ പൂക്കളുടെ
നനുത്തമണമുള്ള
ഇളംകാറ്റുപോലുമുണ്ടായിരുന്നു.
നീയും ഞാനും ബന്ധുക്കളും നാടുമെല്ലാം
ചിലവരികളിൽനിന്ന്
എത്തിനോക്കുന്നുണ്ടായിരുന്നു!
ഉദ്വേഗവും സംത്രാസവും
ആശയും കിനാക്കളുമെല്ലാം
സങ്കടത്തിന്റെ കിന്നരിയിൽതുന്നി
വരികളെ അലങ്കരിച്ചിരുന്നു.
ചില വരികളിലാരോ ഒച്ചവെക്കുന്നതും
ചിലതിൽ പാടുന്നതും,
ചില പദസന്ധികളിൽ
വെടിയൊച്ചയും ആര്‍ത്തനാദവുമൊക്കെ
എനിക്കോര്‍ത്തെടുക്കാനാവുന്നുണ്ട്.
ആറാംവരിയിലെ അവസാന പദത്തിലും
മുപ്പത്തിയാറാം വരിയിലെ ആദ്യത്തെ വാക്കിലും
തിരുത്തിയത് കാണാമായിരുന്നു!
ശീര്‍ഷകമെഴുതി അടിവരയിട്ടിരുന്നു
അതിന്റെ ചുവട്ടിലായി എന്റെ പേരും
കറുപ്പിച്ചെഴുതിയിരുന്നു!
നാല്പത്തിരണ്ടാം വരിയിൽ, കവിതയവസാനിപ്പിച്ച്,
അടിവരയിട്ട്, കൈയൊപ്പുചാര്‍ത്തും മുമ്പേയാണ്
അക്കവിത കാണാതായത്!
പുലരിയിലെ ഉണര്‍ച്ചയുടേയും
തുടര്‍ന്നുള്ള ഉറക്കത്തിന്റേയും
ഇടുങ്ങിയ വഴിയിലെവിടെയോ അത് നഷ്ടപ്പെട്ടു!
അതു കണ്ടെത്താനുള്ള തത്രപ്പാടിലാണ് ഞാനിപ്പോള്‍.
...........................................................................
പരിഭാഷ-14
പൂക്കളും പൂക്കളും
ബാലകൃഷ്ണൻ മൊകേരി
സസ്യശാസ്ത്രോദ്യാനത്തിൻ വാസന്തശബളിമ
കൺകുളിര്‍ക്കെയും കണ്ടു ,കാഴ്ചയിലലിയവേ,
താമരപ്പൂവിൻ വര്‍ണ്ണവിന്യസ്തദലങ്ങളും
ശില്പഭംഗിയും നോക്കി,യേറെനേരം ഞാൻ നിന്നൂ !
സ്വര്‍ഗ്ഗീയ സുഗന്ധമാര്‍ന്നപ്പുറം വിലസുന്ന
മറ്റൊരു പൂവിൻചാരെ,ക്കിടന്നു ചാവാൻതോന്നി!
ഇങ്ങനെ പ്രസിദ്ധമാം പൂവുകള്‍ നിറഞ്ഞൊരീ
പൂവനം കാണുന്നതേ സ്വര്‍ഗ്ഗദര്‍ശനംതന്നെ!
അവയാണല്ലോ പൂക്കള്‍,പൂവെന്നാലവമാത്രം !-
അങ്ങനെയാനന്ദത്തിൽ മുഴുകിമടങ്ങുമ്പോള്‍,
മതിലിൻ പുറത്തല്പംകാടുമൂടിയ ദിക്കിൽ
പേരെഴാതൊരുവള്ളിച്ചെടി പൂത്തിരിക്കുന്നൂ!
വാഹനമെത്തിച്ചേരാൻ കാത്തുനില്ക്കവേ,മുന്നിൽ
തേൻകുടിക്കുവാനായിട്ടെത്തുന്നൂ ശലഭങ്ങള്‍!
ശ്രദ്ധവെയ്ക്കവേ,അതിൻ കുഞ്ഞുപൂവുകള്‍ക്കെന്തു
ചാരുതയെന്നോ,വീണ്ടും വീണ്ടുമേകാണാൻതോന്നും!
പേരതിനില്ലാ, വര്‍ണ്ണഭംഗിയും സുഗന്ധവും,
വാഴ്ത്തുകള്‍ പാടാനാരും കാത്തുനില്ക്കുന്നേയില്ല !
എങ്കിലുംപൂമ്പാറ്റകള്‍ തേടിയെത്തുന്നുണ്ടല്ലോ
പൂവിനീപ്പിറവിതൻ ധന്യതയിതാണല്ലോ!
............................................................
പരിഭാഷ -13
പാചകം
ബാലകൃഷ്ണൻ മൊകേരി
ഒരു ബേബി സിറ്ററുടെ ക്ഷമതവേണം
പാചകക്കാരനും !
കഷ്ണിച്ച പച്ചക്കറികളും
വെള്ളവും മറ്റുചേരുവകളും
കൃത്യമായില്ലെങ്കിൽ
അതു കങ്ങിപ്പോകും
പുകമണം കുടുംബത്തിനു പുറത്ത്
ആകാശത്തിൽ പരക്കും !
ഏറെക്കളിച്ച് തളര്‍ന്ന കുഞ്ഞ്
അഞ്ചുനിമിഷം ഉറങ്ങിയാലും
ബേബിസിറ്റര്‍
ഉറങ്ങാതെ,കിനാവിൽ വീഴാതെ
അടുത്തുതന്നെ വേണം.
കറി അടുപ്പത്തുവെച്ചുകഴിഞ്ഞ
പാചകക്കാരനും
കുക്കറിന്റെ ചൂളംവിളിക്കു കാതോര്‍ത്ത്
അടുത്തുതന്നെയുണ്ടാവണം.
ബേബികെയര്‍ സെന്ററിൽ
പകൽമുഴുവൻ
കുഞ്ഞിനെ ഒക്കത്തേറ്റി നടന്നാലും
കൂട്ടിക്കൊണ്ടുപോകാനെത്തുന്ന തള്ള
ഭക്ഷണം കൊടുത്തോ, കിടത്തിയുറക്കിയോ
കുസൃതിപ്പരിക്കുകളൊന്നുമില്ലല്ലോ
എന്നൊക്കെ
കുഞ്ഞിനെ തലോടിക്കൊണ്ടിരിക്കും !
അതുകാണുമ്പോഴറിയാം
അവര്‍ക്ക്തരിമ്പും തൃപ്തിയായില്ലെന്ന് !
റെസിപ്പിയനുസരിച്ച്
അളവുതെറ്റാതെ മസാലകള്‍ ചേര്‍ത്താലും,
പാചകയെണ്ണയിൽ വറവുകഴിച്ച്
കറിവേപ്പിലകൊണ്ടലങ്കരിച്ചാലും,
കരളിൽനിന്നു വാറ്റിയെടുത്ത
ആത്മാര്‍ത്ഥതയുടെ രണ്ടുതുള്ളിയിറ്റിച്ച്
കറിയൊരപൂര്‍വ്വ കലാസൃഷ്ടിയാക്കിയാലും
തിന്നുപോകുന്നവന്റെ മുഖം
നായക്കാഷ്ഠം മണത്തഭാവത്തിലാവും
പാചകക്കാരനെ നോക്കുക!
അങ്ങനെയാണ്,
പാചകവും ശിശുനോട്ടവും
ഓരേജോലിതന്നെയായിത്തീരുന്നത്
......................................................
2020, നവംബർ 2, തിങ്കളാഴ്‌ച