2020, ജൂലൈ 22, ബുധനാഴ്‌ച

പെരക്കം
ബാലകൃഷ്ണൻ മൊകേരി
      മൂത്തൊരു മുട്ടൻ മുള്ളൻപന്നി
മോന്തിക്കറക്കത്തിനിറങ്ങി
കണാരേട്ടൻെറ പറമ്പത്ത്
രാക്കാറ്റിൽ താളമിടുന്ന
കപ്പത്തോട്ടത്തിൻെറ നെഗളിപ്പിലേക്ക്
കൊള്ളുകയറുകയായിരുന്നു
തന്റെ പള്ളയിലെ തീകെടുത്തണം
കണാരേട്ടന്റെ തലയില് തീ കേറ്റണം
എന്നിങ്ങനെ നിരീച്ച് നിരീച്ച്
പന്നി കൊള്ളുകയറുമ്പോള്‍
കൊടലിലെ തീ കെടുത്താൻ
കണ്ടവഴി പായുന്നൊരു നാടൻ നായ
പന്നിമുത്തപ്പനെക്കണ്ട്
ചുടുചോരയുടെ ഉപ്പും
പച്ചയിറച്ചിയുടെ പതുപതുപ്പും കണ്ണിൽ നിറച്ച്
പിന്നാലെ ചെന്നു
കപ്പയുടെ രുചിനോക്കാനെന്ന
പന്നിമൊഴിക്ക്
ചോരമണത്തിന്റെ ഉറവിടംതേടി
ആടാൻപോകയാണെന്ന്
നായ പല്ലിളിച്ചു !
പിന്നിലെ മുള്ളുകള്‍വിടര്‍ത്തി
പന്നിപ്രതിരോധം തീ‍ര്‍ത്തു
കുരയും മുരള്‍ച്ചയും കരച്ചിലും
പെരക്കം തന്നെ പെരക്കം !
പന്നിയും നായയുംകൂടി
തെയ്യാട്ടം തുടരുമ്പോള്‍
പന്നിക്ക് കടിപറ്റി
നായയ്ക്ക് മുറിപറ്റി
കടുകോളം വിടുന്നില്ല രണ്ടുപേരും
ഇടത്തേ പന്നിക്കാൽ പല്ലിൽകുുരുക്കാനൊരുങ്ങിയ
നായയുടെ തൊണ്ടയിൽ
പന്നിമുള്ള് മൂന്നെണ്ണം തറിച്ച്
വായടക്കാനാവാതെ മോങ്ങിയ നായ
കണ്ടംവഴി പാഞ്ഞുപോയി !
കടി പറ്റി,മുറിപറ്റിയവശനായ് പായുന്ന
പന്നിയെൻ മുറ്റത്തു
വീണുചത്തു
വായടക്കാനാവാതെ
കേന്തമൊഴുക്കിയോടുന്ന നായയെ
പ്രാന്തിളകിയെന്നോര്‍ത്ത്
മൂന്നാംദിവസം
നാട്ടുകാര്‍ തല്ലിക്കൊന്നു കുഴിച്ചിട്ടുകളഞ്ഞു!

(നിഷ്പക്ഷനിരീക്ഷകനായ എനിക്കിപ്പോള്‍
വനംവകുപ്പോഫീസിൽ
കയറിയിറങ്ങുംപണിയല്ലേ,
നല്ല പണിയല്ലേ വീണുകിട്ടിയത് !)

2020, ജൂലൈ 12, ഞായറാഴ്‌ച

ഫോണ്‍ കോളുകള്‍
------ബാലകൃഷ്ണൻ മൊകേരി
ഈയിടെയെൻെറ ഫോണിൽ
ബെല്ലടിക്കുമ്പോള്‍
പേടിയാണെനിക്ക് !
ഒരു വിറയൽ കാലിന്നടിയിൽനിന്ന്
മേലാസകലം
അരിച്ചുകേറുന്നപോലെ.
അറിയാത്ത ആരൊക്കെയോ
എന്തൊക്കെയോ പറയുകയും
എന്നെ വിമ്മിട്ടത്തിലാക്കുകയും ചെയ്യുന്നു.
ഒരിക്കൽവന്ന കോളിൽ
ഒരമ്മയുടെ കണ്ണീ‍ര്‍മൊഴികള്‍
എപ്പോഴോ വീടുവിട്ടുപോയ്ക്കളഞ്ഞ
മകനോടവര്‍ ക്ഷമിക്കുകയും,
ആശ്രയമറ്റ വാര്‍ദ്ധക്യത്തിന് തുണയായി
വീട്ടിലെത്തണമെന്ന് പറയുകയും ചെയ്തു.
എൻെറയമ്മ പരലോകം പൂകിയിട്ട്
നാളേറെക്കഴിഞ്ഞതിനാൽ
അതെന്റെയമ്മയല്ലെന്നുറപ്പായിരുന്നു.
മറ്റൊരിക്കൽ ഒരുയുവതിയുടെ ജീവിതം
ഫോണിലൂടെ വാവിട്ടുകരയുകയായിരുന്നു!
കാത്തിരിക്കണമെന്നുചൊല്ലി
ജോലിതേടിപ്പോയ കാമുകനാണ് ഞാനെന്ന്
അവള്‍ക്കുറപ്പായിരുന്നു
ഇനിയും ഞാൻ ചെന്നില്ലെങ്കിൽ
വീടിനുമുന്നിലൊഴുകുന്ന പുഴയുടെ
ആലിംഗനത്തിലമരുമെന്നവള്‍
ഞാനെന്താണ് ചെയ്യുക !
നമ്പറുതെറ്റിയതാണെന്നു പറഞ്ഞപ്പോള്‍
ചേട്ടൻെറ ഒച്ചകേട്ടാലെനിക്കറിയില്ലേയെന്നവള്‍,
എന്നെ മറക്കാനാവുമോ ചേട്ടനെന്ന്
അവള്‍ ചോദിക്കുമ്പോള്‍,
സത്യമായും അവളെ വിട്ടുപോന്ന കാമുകനാണ് ഞാനെന്ന്
ചിന്തിച്ചുപോയി.
രണ്ടുമാസം കഴിഞ്ഞ് ചെല്ലുമെന്നും,
അടുത്തുള്ള അമ്പലത്തിൽവെച്ച്
അവളുടെ കഴുത്തിൽ മിന്നുകെട്ടുമെന്നും
എന്നെക്കൊണ്ടവള്‍ പറയിച്ചു.!
പിന്നൊരിക്കൽവന്ന കോളിൽ ഒരാൺകുട്ടി
വീട്ടിലെക്കു ചെല്ലാൻ
നിര്‍ബന്ധിക്കുകയായിരുന്നു
ആപ്പൻ പോയശേഷം ഇളയമ്മ
എപ്പോഴും കരച്ചിലാണെന്നും,
അവരുടെ മിന്നുവിറ്റതിന്
ഇനിയൊന്നും പറയില്ലെന്നും,
ഇളയമ്മയോട് ക്ഷമിക്കണമെന്നും
അവൻ പറഞ്ഞപ്പോള്‍
തരിച്ചിരുന്നുപോയി.
ആപ്പനുടനെ വരണമെന്നും,
ഫോൺ ഇളയമ്മയ്ക്കു കൊടുക്കാമെന്നും
അവൻ പറഞ്ഞപ്പോള്‍,
ഇപ്പോള്‍ വേണ്ടെന്ന് ഫോൺ വെച്ചു ഞാൻ
ആദ്യമാദ്യം ഇക്കാര്യങ്ങള്‍കേട്ട്
ഭാര്യയും മക്കളും പൊട്ടിച്ചിരിച്ചെങ്കിലും
ഈയിടെയവള്‍,
ഇടയ്ക്കെന്നെ സംശയത്തോടെ
നോക്കുന്നപോലെ തോന്നുന്നു!
(അടുത്തൂൺ പറ്റി പത്തുവര്‍ഷം കഴിഞ്ഞ
എന്നെ ഇനിയുമവള്‍ക്ക് മനസ്സിലായില്ലെന്നുണ്ടോ!
ഈ പെണ്ണുങ്ങളെന്തൊക്കെയാണ്
ചിന്തിച്ചുകൂട്ടുന്നതെന്ന്
ആര്‍ക്കറിയാം !)
കഴിഞ്ഞയാഴ്ച വന്ന കോളിൽ,
പറഞ്ഞപോലെ ആയുധങ്ങളുമായി
രാത്രി പന്ത്രണ്ടുമണിക്ക്
കലുങ്കിനടുത്തെത്തണമെന്നും
അവിടെയവര്‍
ഓപ്പറേഷനു തയ്യാറായി
കാത്തിരിക്കുമെന്നും കേട്ട്
വിറച്ചുകൊണ്ട്, നമ്പര്‍ മാറിയതാണെന്നു
പറഞ്ഞു ഞാൻ
ഞങ്ങളോട് നിൻെറ നമ്പറുകള്‍
ഒന്നും ഫലിക്കില്ലെന്നും,
ഒറ്റിക്കൊടുത്താൽ കൊന്നുകളയുമെന്നും
അവര്‍ കോള്‍ കട്ടുചെയ്തു.
പേടിത്തൂറിയായ എനിക്ക്
ഇങ്ങനെയൊരു തീവ്രവാദ മുഖമോയെന്ന്
എൻെറ ശ്വാസം നിന്നുപോയി !
അടുത്തദിവസം തന്നെ
ഞാനെൻെറ ലാൻെറ് ഫോൺ കട്ടുചെയ്തു!
(എങ്കിലുമിടയ്ക്കെല്ലാം
ഇതൊക്കെ ഞാൻതന്നെയായിരിക്കുമോ
എന്ന സംശയം തോന്നിത്തുടങ്ങിയിരിക്കുന്നു !)
ഇപ്പോളിതാ എൻെറ മൊബൈൽഫോണിലും
അറിയാത്ത നമ്പറുകളിൽനിന്ന്
കോളുകള്‍ വന്നുതുടങ്ങിയിരിക്കുന്നു!
അവയൊന്നും ഞാനറ്റൻെറുചെയ്യാറേയില്ല !
>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>

12-7-2020