2023, സെപ്റ്റംബർ 7, വ്യാഴാഴ്‌ച

ഗുരുദേവൻ
-ബാലകൃഷ്ണൻ മൊകേരി
നിങ്ങളുടെ പാണന്മാർ
പാടിനടക്കുമ്പോലെ,
അവഗണനയുടെ ചളിക്കുണ്ടിൽവീണ
ജനതയ്ക്ക്
നവോത്ഥാനത്തിന്റെ
മൃതസജ്ജീവിനിയേകിയ
വിപ്ലവകാരിയോ,
അവനവനെ കാട്ടിത്തരാൻ
കണ്ണാടി പ്രതിഷ്ഠിച്ച,
അനുയായികൾക്കുള്ളിൽ
അനുക്രമം വളരുന്ന
ഫാഷിസത്തിന്റെ കേൻസർ കണ്ട്,
മനംനൊന്ത് എല്ലാമുപേക്ഷിച്ച
സർവ്വസംഗ പരിത്യാഗിയോ,
വഴിയോരങ്ങളിലെ സിമന്റ് പ്രതിമകളോ,
തെരഞ്ഞെടുപ്പിലെ
തുറുപ്പുചീട്ടുകളോ
ഞങ്ങൾക്ക് ഗുരുദേവനല്ല !
ചതയം പിറക്കുന്ന നേരം
മതിലുകളിൽ
നിരനിരയായി കത്തിച്ചുവെച്ച
നൂറുകണക്കിന് മെഴുകുതിരികളാണ്,
നാട്ടിലെമ്പാടുമുള്ള
ഗുരുമഠങ്ങളിലെ ചതയദിനാഘോഷത്തിന്
നാക്കിലയിൽ വിളമ്പിത്തരുന്ന
പായസത്തിന്റെ ശർക്കരമധുരമാണ്
ഞങ്ങൾക്ക് ഗുരുദേവൻ !
അതുമാത്രമാണിന്ന്
ഞങ്ങളുടെ ഗുരുദേവൻ !
****************

 

May be art of 1 person and text

May be an image of 1 person and text that says 'Seven Leaf digital magazine എഡിറ്റർ കൃഷ്‌ണകുമാർ മാപ്രാണം 7025783216 കവിത ബാലകൃഷ്‌ണൻ മൊകേരി ഓണം ഓണത്തിനമ്മേടെ- യോമനക്കൊച്ചിന് എന്തൊക്കെ വേണമെൻ- പൊന്നുമോളേ? ഉമ്മറത്തിണ്ണയിൽ പൂക്കളം തീർക്കണം, ഓണപ്പുടവയും തന്നിടേണം, കൊച്ചേട്ടനൊന്നിച്ച് ചാടിക്കളിക്കണം മുത്തശ്ശിയമ്മേടെ പാട്ടുവേണം. വാഴയിലയിട്ട് സദ്യയുമുണ്ണണം, പാല്പായസം വേണം മൂക്കുമുട്ടെ, പിന്നെയെന്നച്ഛൻ്റെ തോളിൽക്കയറണം, മാറിൽക്കിടന്ന- ങ്ങുറങ്ങിടേണം! 541 സെവൻലീഫ് ഓണപതിപ്പ്/202 സെപ്‌തംബർ Ads'

 

സ്വാതന്ത്ര്യദിനം
ബാലകൃഷ്ണൻ മൊകേരി
സ്വാതന്ത്ര്യദിനമാണ്
നൂറ്റെട്ടുവയസ്സായ എരോമൻമാഷ്
കവലയിലെ ന്യൂജൻ കലാസമിതിവക
സ്വാതന്ത്ര്യദിനാഘോഷത്തിന്
സന്തോഷത്തോടെ പോക്വാണ്
ഉപ്പുകുറുക്കാൻ
പണ്ട് പയ്യന്നൂരിലേക്കുപോയആവേശം
കൂടെനടക്കുന്നു
പതാക ഉയർത്തണം,പ്രഭാഷണം വേണം
ഭാരവാഹികളുടെ നിർബ്ബന്ധമാണ്
ഈയിടെയായി പുറത്തിറങ്ങൽ
വല്ലപ്പോഴുമാണെങ്കിലും
ഒരു സ്വാതന്ത്ര്യസമരഭടന്
ആഗസ്റ്റ് 15 മൃതസഞ്ജീവനിയാണല്ലോ!
പുതുപിള്ളാരുടെ കലാസമിതിയാണ്
ഒതിയാർക്കമുള്ളോരാണ്
അല്ലെങ്കിൽ
സ്വാതന്ത്ര്യദിനാഘോഷം
അജണ്ടയിൽ വരില്ലല്ലോ !
പഴയകാല മൂപ്പിലാന്മാരെപ്പോലെ
കുടുമവളർത്തിയോരാണ്,
കാതിൽ കടുക്കനിടുന്നോരാണ്,
താടിനീട്ടിവളർത്തിയോരാണ്
എടവലത്തെ കേളപ്പന്റെ ആടിനെപ്പോലെ
എപ്പോഴുമെപ്പോഴും
എന്തെങ്കിലും ചവച്ചോണ്ടിരിക്കുന്നവരാണ്
ഇറുകിയ ഉടുപ്പുമിട്ട്
ബൈക്കുപറപ്പിക്കുന്നോരാണ്
കൂടിയിരിക്കുമ്പോഴും
മിണ്ടാട്ടമില്ലത്തവരാണ്,
മൊബൈൽഫോണിനോടുമാത്രം
കളീംചിരീം നടത്തുന്നോരാണ്
പുതിയ പിള്ളേര്ക്കെല്ലാം
ഒരേ മുഖമാണ്
അവർക്കൊന്നും സാമൂഹ്യബോധമില്ലെന്ന്
ഉത്തരവാദിത്തമില്ലെന്ന്
ചിന്തിച്ചുപോയതേ പാപമാണ് !
എന്തുനല്ല പിള്ളേരാണ്,
ത്രിവർണ്ണക്കടലാസുകളും ബലൂണുകളുംകൊണ്ട്
കലാസമിതിക്കെട്ടിടം അലങ്കരിച്ചിട്ടുണ്ട്
മുന്നിൽപതാകഉയർത്താൻ കാലുനാട്ടീട്ടുണ്ട്
വേദിയിൽ മൈക്കും കസാരകളുമുണ്ട്
മത്സരത്തിൽ പങ്കെടുക്കാനായി
അസംഖ്യം കുഞ്ഞുപിള്ളാരെത്തീട്ടുണ്ട്
അപ്പുറത്തെ ചായ്പിൽ
പുകയുണ്ട്,മണമുണ്ട്
പായസം പാകമാവുന്നുണ്ട് !
മത്സരത്തിനെത്തിയ പിള്ളേർ
അക്ഷമരാവുന്നുണ്ട്
സിനിമാറ്റിക് ഡാൻസിന്നായി അവർക്ക്
ഇറുകിയവേഷമുണ്ട്
എന്നാലും ഈ പിള്ളേർ
സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നുണ്ട്
അതിലൊരു പ്രതീക്ഷയുണ്ട്
എരോമൻമാഷിന്റെ മനസ്സിൽ
ക്വിറ്റിന്ത്യാക്കാലമുദ്രാവാക്യങ്ങൾ
ജീവൻവയ്ക്കുന്നുണ്ട്!
ഒമ്പതുമണിക്ക് പതാകയുയർത്തുമ്പോൾ
ഗാന്ധിജിയെക്കണ്ട അതേ ആവേശം
എരോമൻമാഷുടെ മെയ്യിലാകെ
പടരുന്നുമുണ്ട്
പ്രസംഗവേദിയിൽ
യുവത്വം മാഷിൽ കത്തിപ്പടരുകയായിരുന്നു!
സമരദിനങ്ങളെപ്പറ്റി, രക്തസാക്ഷികളെപ്പറ്റി
ദേശാഭിമാനത്തെപ്പറ്റി
എരോമൻമാഷ് ഇടറാതെ പറയുമ്പോള്,
കൊടിമരച്ചോട്ടിൽ
സെൽഫിയെടുക്കുന്ന ബഹളമായിരുന്നു
നോക്കൂ പിള്ളേർക്കല്ലാം
ദേശീയപതാകയോടെന്തു ബഹുമാനമാണെന്ന്
നിരൂപിച്ചനേരം
സമിതിയുടെ കാര്യദർശിവന്ന്
നിർത്താൻ പറയുന്നു ചെവിയിൽ.
മത്സരപരിപാടിയാണ് മുഖ്യമെന്നും
സമയം വൈകിയാൽ കുഴപ്പമാവുമെന്നും
പായസം കാലമായെന്നും,
മധുരംപറ്റുമെങ്കിൽ
ഒരുകപ്പു പായസംകുടിച്ചിട്ട് പോകാമെന്നും
എരോമൻമാഷിന്റെ വായടഞ്ഞുപോകുന്നു
പായസംവേണ്ടെന്നു തിരിച്ചുപോകുമ്പോൾ
ഗാന്ധിവധം നടന്നതറിഞ്ഞ
ദിവസത്തിലെന്നപോലെ
ഒരു തളർച്ചവന്ന്
എരോമൻമാഷെ ചുറ്റിപ്പിടിക്കുകയായിരുന്നു.
അപ്പോള് സമിതിയുടെ വേദിയിൽ
സിനിമാറ്റിക് ഡാൻസ് തിരയിളക്കുകയായിരുന്നു!
*********************************************

 

കമ്പികെട്ടിയ മാവ്
ബാലകൃഷ്ണൻ മൊകേരി
എൻ്റെവളപ്പിൽ, പിതാമഹരെപ്പോഴോ
മാങ്ങയശി,ച്ചങ്ങെറിഞ്ഞതാം വിത്തുകൾ
മാവായ് കിളിർത്തു,മരം വളർന്നങ്ങനെ
എന്നയൽക്കാരൻ്റെ വീട്ടിനു ചായവേ,
വർഷമെത്തുമ്പോ,ളതിൻ്റെ പിന്നാലെവ-
ന്നെത്തും ചുഴലി പിടിച്ചങ്ങുലയ്ക്കയായ് !
ആധിയോടെത്തി,യയൽവാസിയെന്നോടു
ഭീതിയകറ്റാൻ വഴിതേടിനില്ക്കവേ,
മാമ്പഴമോഹം മുറിച്ചുമാറ്റീടാതെ
കെട്ടിയകറ്റുവാൻ മാർഗ്ഗംതിരഞ്ഞു ഞാൻ !
കണ്ണിയറ്റുള്ള പഴയചെരിപ്പുകൾ ,
മാന്തടിചേർത്തങ്ങുചുറ്റിലുംവെച്ച,തിൽ
കമ്പിയാൽ കെട്ടി, വലിച്ചങ്ങുമാറ്റുവാൻ
ആളെയൊരുക്കിഞാൻ, ചായ് വുനീർത്താരവർ !
എന്തൊരഴകാണു,കാണുവാൻ നെക്ലേസു-
പോലെയുണ്ടെന്നെൻ്റെ മാവിനോടോതിഞാൻ !
( നോവിൻ്റെ വേദനയൊപ്പിയെടുക്കുവാ-
നാശ്വസിപ്പിക്കുന്ന വാക്കുകളെങ്ങുപോയ് ?
ഉള്ളിലെത്തേങ്ങലൊളിക്കുവാനാവുന്ന
വാക്കുകൾ കാണുമോ നമ്മുടെ ഭാഷയിൽ ? )
മാമ്പഴക്കാലം ചിലതുകഴിയവേ,
കമ്പിയും മാവുമെന്തായെന്നു നോക്കിഞാൻ
ബന്ധനം സ്വന്തംതടിയിൽ ലയിപ്പിച്ചു
കൂസലില്ലായ്മയണിഞ്ഞുനില്ക്കുന്നവൾ!
ഏതു നിയന്ത്രണമാമടിമത്തവും
ചേലെന്നു സ്വന്തമുയിരോടുചേർക്കുന്ന
മാനവർ പോലെയോ മാവും മരങ്ങളും,
പാരതന്ത്ര്യത്തിൻ്റെ പാഴ്ക്കുഴലൂത്തുകാർ !
ചുമ്മതാതെയോർത്തുഞാ,നെൻ്റെ കഴുത്തിലു-
മുണ്ടോ തുടരിൻ നിയന്ത്രണപ്പാടുകൾ ?
*****************************************

 

 

May be an image of water hyacinth, grass and text
കുടിയേറ്റപ്പൂക്കള്‍

2023, ജൂലൈ 5, ബുധനാഴ്‌ച

 

കവിത)
ഡ്രാക്കുളപ്രഭു
ബാലകൃഷ്ണൻ മൊകേരി
കൊട്ടുവണ്ടി*യിൽ, എന്നോ
നിറച്ച മണ്ണുമായ്
ഡ്രാക്കുളപ്രഭുവിതാ
നില്ക്കുന്നുണ്ട് മുന്നിൽ !
ഓർമ്മയിൽപ്പോലും
കൃഷിചെയ്യാത്ത വയലൊന്നീ-
പ്രഭുവിൻപേരിൽ
മുദ്രപത്രത്തിൽ പതിച്ചത്രേ!
ആ വയൽ നികത്തുവാൻ
മണ്ണുമായെത്തീ സാക്ഷാൽ
ഡ്രാക്കുളപ്രഭു,വെന്നാൽ
നില്ക്കുന്നു മുന്നിൽ ഞങ്ങൾ,
ധീരമായ് തടയുന്നൂ!
ഈ വയൽ നികത്തിയാൽ
മുട്ടില്ലേ കൃഷി,ഞങ്ങൾ
കാർഷിക സംസ്കാരത്തെ
മനസ്സാ പൂജിക്കുവോർ!
കിണറിൽ ജലം വറ്റും,
മാറിടുമൃതുക്കളും,
വായുവിൻ നിലമാറും,
നശിക്കും നാടും , നാട്ടു
വഴക്കങ്ങളും മാറും !
കോമ്പല്ലിൽ ചിരിതേച്ചു
ഡ്രാക്കുള മൊഴിയുന്നൂ
നിങ്ങളൊക്കെയും തെറ്റി-
ദ്ധാരണപുലർത്തുവോർ !
വികസന നിനവുകൾ
പുതുക്കാത്തവർ,എന്നും
പഴമ മാത്രം സ്വന്തം
ചിന്തയാൽ ലാളിക്കുവോർ!
ഈ വയൽ നികത്തി
ഞാൻ
പടുക്കും കൃഷിയിടം,
അവിടെ വിതയ്ക്കുന്ന
രക്ഷസ്സുവിത്തിൽനിന്ന്
ഈരിലത്തൊഴുകൈയോ-
ടുണരുന്നതീ നാടിൻ
രുധിര സംസ്കാരങ്ങൾ,
നാടിന്റെ പരം പുണ്യം !
എന്തിനു തടയണം?,
കൂടുവിൻ കൂടെ,നമു-
ക്കിവിടം ഹ്ലാദത്തിന്റെ
നാകങ്ങൾ പണിതിടാം !
ഡ്രാക്കളയ്ക്കൊപ്പം ഞങ്ങൾ
പാനോപചാരം ചെയ്തു
വെക്കുന്ന ചുവടുകൾ
നൃത്തമായ്ത്തീരുന്നേരം,
കാണുന്നു,നാട്ടിൻ നാനാ-
മൂലയിൽനിന്നും കണ്ണു-
പൊത്തിയങ്ങോടുന്നല്ലോ
പിതൃക്കൾ,പ്രേതാത്മാക്കൾ !
***********************
കൊട്ടുവണ്ടി* ടിപ്പർലോറി

 

ആക്സിഡണ്ട് (കവിത)May be an image of 1 person and text that says '2:58 PM 0.0KB/s online.fliphtml5.com/ ഇതൾ മാസിക കവിത 2023 ജൂൺ ബാലകൃഷ്‌ണൻ ഷ്‌ണൻ മൊകേരി ആക്‌സിഡൻ്റ് തെക്കുവടക്കൻ പാതയിലൂടെ തെക്കോട്ടു ിഞ്ഞാറൻ പാതയിൽ മുമ്പ് ഇൻഡിക്കേറ്ററിൽ വലത്തേക്ക ജീവൻ നല്‌കി. സ്‌കൂട്ടർ നിർത്തി നോക്കി ഞങ്ങൾ ആകാശം കാണുന്നു! ചോരയണിഞ്ഞ് വേദനിച്ച് എഴുന്നേല്ക്കാൻ ശമിക്കുമ്പോൾ ഓടി വന്ന് സഹായിക്കുന്നവർ പറയുന്നു: പാതയിൽ പ്രവേശിച്ച്, മദ്ധ്യരേഖ കടന്നപ്പോൾ മിന്നൽ പോലൊരു യുവാവ് അവർ ഞങ്ങളെ വണ്ടിയിൽ ബ്രേക്കുകളും ഞാനും കിണഞ്ഞു ണിഞ്ഞെങ്കിലും ഡോകർ പറയുന്നു: ആക്‌സിഡൻ്റ്. പല്ലുമായി ഇരുവശത്തും തെറിച്ചു വീണ് യുവാവും ചതഞ്ഞ പേശികളുമായി ഞാനും മുഖത്തോടു നോക്കുന്നു ഞങ്ങൾ ഉൾക്കൊള്ളുന്നു ആക്സിഡൻ്റ്. Ads 7-DAY MONEY BACK CHALLENGE! SHOPNOW mohat'

 

രാഷ്ട്രതന്ത്രം
-ബാലകൃഷ്ണൻ മൊകേരി
ചരിത്രം ചവച്ചുതുപ്പിയ
മീൻമുള്ളുപോലുള്ള
ഒരു വടിക്കഷണത്താൽ
ഞങ്ങളുടെ സ്വാതന്ത്ര്യത്തിന്റെ
ആകാശങ്ങളിൽ
അതിരുകൾ നാട്ടിവെക്കാമെന്ന്
വ്യാമോഹിക്കരുത് !
വെറുമൊരു ക്രൂരമൃഗമായ
സിംഹത്തിന്റെ രൂപംകൊത്തിയ
പാഴ് ക്കസേരയിലിരുന്നാൽ,
ഞങ്ങളെ ഊഴമിട്ട് തിന്നാമെന്ന്
നീ കൊതിയൊഴുക്കരുത് !
ആരോ പൂഴ്ത്തിവെച്ച
പൊന്നും മണികളുംകൊണ്ട്
കിരീടംതീർത്ത് തലയിൽവെച്ചാൽ
നീ ഞങ്ങളുടെ ഉടയോനാവില്ല!
ലഹരികളിൽ വാറ്റിയെടുത്ത
പാഴ് മന്ത്രങ്ങളുരുക്കഴിച്ച്
ബ്രാഹ്മണ്യം നിന്റെ മേൽ തളിക്കുന്നത്
അവരുടെ വിസർജ്ജ്യം മാത്രം !
എത്ര മന്ദിരങ്ങളുടച്ചുവാർത്താലും,
വാസ്തുപുരുഷനെന്ന്
ആണയിട്ടാലും,
പൊള്ളവാക്കുകളുടെ
മൊത്തവ്യാപാരികൾ
നാവുകുഴയുംവരെ പാടിയാലും
ഞങ്ങളുടെ സ്വാതന്ത്ര്യത്തെ
നിന്റെ തൊഴുത്തിൽ
വരടുപോലെ ചിക്കിയിടാൻ
ഞങ്ങളൊരുക്കമല്ല !
ഉപജാപകരുടെ
താടിയും മുടിയുംകണ്ട്,
അതിനുള്ളിലെ ഇരുട്ട്മാത്രം കണ്ട്
നീയെന്തുഭാവിച്ചാലും,
ഹേ ,അജ്ഞശിരോമണീ !
നോക്കൂ,
ഞങ്ങളുടെ ഇടംകൈയിലെ
ചൂണ്ടുവിരലിന്റെ
നഖത്തിൻമേലുള്ള പാപക്കറ
മായ്ച്ചുകളയുന്നതോടെ
നീയും മാഞ്ഞുപോകും !
മഴക്കാർ നീങ്ങിയ വാനിലെ
സൂര്യനെപ്പോലെ,
ഞങ്ങളുടെ സ്വാതന്ത്ര്യം
വീണ്ടുമിവിടെ പകൽപൊഴിക്കും !
************************

2023, ജൂലൈ 4, ചൊവ്വാഴ്ച

 

കൊക്ക്
ബാലകൃഷ്ണൻ മൊകേരി
വറ്റാറായ വയലിലെ
ചളിവെള്ളത്തിലൊരു കൊക്ക്
ഒറ്റക്കാലിൽ നില്ക്കുന്നു.
തെളിഞ്ഞു കാണില്ലെങ്കിലും
നേർത്ത ചലനം പോലും
പിടിച്ചെടുത്ത്
അത് മീനുകളെ പിടികൂടുന്നുണ്ട് ,
രുചിയോടെ തിന്നുന്നുണ്ട് !
ചായ്പിലെ ചൂടിക്കട്ടിലിൽ
കുന്തിച്ചിരുന്ന്
അപ്പാപ്പനും
വറ്റിപ്പോകുന്ന ഓർമ്മയുടെ
ചളിക്കൂനയിൽ നിന്ന്
ഇതു പോലെ
ഓർമ്മപ്പരലുകളെ പിടികൂടി
നൊട്ടിനുണയാറുണ്ട്.!

 

ഷക്കീൽ അഹമ്മദിന്റെ പുരവഞ്ചി
ബാലകൃഷ്ണൻ മൊകേരി
ഷക്കീൽ അഹമ്മദിന്റെ പുരവഞ്ചിയിൽ
കാലത്തെ ഉപ്പിലിട്ടുവച്ചിരിക്കുന്നു.
പഴമയുടെ ചെടിപ്പിക്കുന്ന മണം
കൊതുകിനെപ്പോലെ പറന്നുനടക്കുന്നു!
ദാൽതടാകത്തിലെ കാറ്റ്
വിറച്ചുവിറച്ച് കടന്നുവരുന്നു.
ഏതോ അതീതകാലത്തിൽനിന്ന്
നുഴഞ്ഞിറങ്ങി,
ഗാഢമായി ആലിംഗനംചെയ്യുന്ന
പ്രായംകൂടിയ തണുപ്പ്
മുന്നിലെ മരക്കസാരയിലിരുന്ന്
വിറച്ചുവിറച്ചുകൊണ്ട്
എന്നെനോക്കി ചിരിക്കുമ്പോൾ ,
എനിക്ക് ചിരിക്കാനാവുന്നില്ല!
ചെറുവഞ്ചിയിലെത്തി,
നിലത്തെ കംബളത്തിൽ
വജ്രാസനത്തിലിരിക്കുന്ന
ചെറുപ്പക്കാരന്റെ മുന്നിൽ,
നിരത്തിവച്ച കുഞ്ഞുകുഞ്ഞു ഡബ്ബകളിൽ
കുങ്കുമപ്പൂനിറമുള്ള
ആർത്തിതിളങ്ങുന്നു!
പുരവഞ്ചിയിലെ
രഹസ്യവാതിലുകള്തുറന്ന്,
കൈയില്ലാപ്രേതംപോലെ പറന്നിറങ്ങി
ഷക്കീലഹമ്മദ് പൊട്ടിച്ചിരിക്കുന്നു!
ശൂന്യമായ കുപ്പായക്കൈ ആട്ടിയാട്ടി
അയാൾ അപ്രത്യക്ഷനാകുന്നു.
അങ്ങേത്തീരത്തെ
പള്ളിമിനാരങ്ങളിൽനിന്ന്
ബാങ്കുവിളികൾ പറവക്കൂട്ടംപോലെ,
എങ്ങോ പറന്നകലുന്നു.
അസ്തമിച്ചുതീര്ന്ന സൂര്യന്റെ
ഇറ്റിവീണ ചോരത്തുള്ളിപോലെ
തടാകത്തിൽ വെട്ടം തിളങ്ങുന്നു!
ഇടയ്ക്ക് ഒരു കരിമ്പടംപോലെ ഇരുട്ട്
തടാകത്തെ മൂടിക്കളയുന്നു!
പ്രഭാതത്തിന്റെ തുടുപ്പ്
അതിജീവനത്തിന്റെ കരുത്തിൽ
പൂക്കള്നിറഞ്ഞ ചെറുവഞ്ചികളായി
മുന്നിലൂടെ കടന്നുപോകുന്നു.
വാണിഭക്കാരുടെ കണ്ണുകളിലെ
അത്യാർത്തിയുടെ ചൂണ്ട
ഞങ്ങളെ തടാകത്തിലേക്ക് തട്ടിയിടുന്നു!
അപ്പോൾ , ആകാശത്തിന്റെ
അങ്ങേച്ചരിവിൽനിന്ന്,
ശൂന്യമായ കുപ്പായക്കൈകള് ചിറകുകളാക്കി
ഷക്കീൽ അഹമ്മദ്
ഞങ്ങള്ക്കുനേരെ പറന്നിറങ്ങുന്നു!
ഞങ്ങള് ദാൽ തടാകത്തിൽനിന്ന്
കരയുടെ തീവെയിലിലേക്ക്
നടന്നുകയറുന്നു !
*******************

 

കശ്മീർ
ബാലകൃഷ്ണൻ മൊകേരി
കശ്മീരിൽ
മഞ്ഞുമൂടിയ മലകളിലെല്ലാം
തണുത്ത കാറ്റുവീശുന്നുണ്ട്,
ജാക്കറ്റിനുള്ളിൽ
കിടുകിടുപ്പ് താളംപിടിക്കുന്നു
നട്ടുച്ചയ്ക്കും കശ്മീരികൾ
വെയിലുകായാനിരിക്കുന്നുണ്ട്!
പരത്തിയിട്ട പഞ്ഞിത്തുണ്ടുപോലുള്ള
മഞ്ഞുമെത്തയിൽ
സന്ദര്ശകർ ചാടിമറിയുന്നുമുണ്ട്,
മഞ്ഞുരുട്ടി തമ്മിലെറിയുന്ന
സഹയാത്രികർ
തണുത്തകാറ്റിൽ തുടുത്ത കവിളുകളുമായി
താഴ് വരയിൽ
അർമാദിക്കുന്നുമുണ്ട്!
അപ്പോഴും പശ്ചാത്തലത്തിലൊരു
ക്രൂരമായ മൗനം
മഞ്ഞുപോലെ പെയ്യുന്നുണ്ട്!
ചാണകംപുരണ്ട കുതിരകളും
ഉടുപ്പിന്റെ കൈക്കുള്ളിലേക്ക്
സ്വന്തംകൈ വലിച്ചെടുത്ത്
മുന്നോട്ടാഞ്ഞുനടന്നുപോകുന്ന
കശ്മീരികളും
ടിപ്പിനുവേണ്ടി ചാടിവീഴുന്ന
കൊതിക്കണ്ണുകളും
ഏതുനിമിഷവും
നിലയിളകി വീഴാവുന്ന മലനിരകളും
മാന്തിപ്പറിക്കുന്ന കാറ്റും
ഉച്ചച്ചൂടിന്റെ പൊള്ളലും
വെടിമരുന്നിന്റെ
പൊള്ളുന്ന മണവും
ആകാശത്തിലൊരു വന്യത ചേർക്കുമ്പോൾ,
അജ്ഞാതമായ ചാരനേത്രങ്ങൾ
എന്റെ ചലനങ്ങളും
ഒപ്പിയെടുക്കുന്നുണ്ടെന്ന
അകാരണമായൊരു ഭയം
എന്നെ വലയംചെയ്യുകയാണ്,
എന്നെ വലയംചെയ്യുകയാണ്!
ഞാനിപ്പോൾ
കശ്മീരിലാണ്..................
***********************

 

താജ്മഹൽ
ബാലകൃഷ്ണൻ മൊകേരി
യമുനയിലെ നീലജലത്തിന്റെ
ഓളങ്ങൾ കലപിലകൂട്ടുമ്പോൾ
ഞാൻ
മുംതാസിനെപ്പറ്റി ചിന്തിച്ചു :
തന്റെ പതിനാലുമക്കളുടെ അമ്മയായ ആ വനിതയെ
ഷാജഹാൻ സ്നേഹിച്ചിരുന്നുവോ ?
അതോ ,അവർ മരിച്ചുപോയിട്ടും
ഒരു പ്രണയക്കല്ലറയിൽ
തടവിലിടുകയായിരുന്നുവോ അവരെ ?
ഒടുവിൽ താനും, മരണശേഷം
ആ തടവിൽകിടന്ന്
കാലത്തിന്റെ ഋതുപ്പകർച്ചകൾക്ക്
സാക്ഷ്യംവഹിക്കുമെന്ന്
ആ കാല്പനികചക്രവർത്തി
എന്നെങ്കിലും ചിന്തിച്ചിരിക്കുമോ ?
(ഒരു ചക്രവർത്തിക്കും
കാലത്തെ വായിക്കാനാവില്ലെന്ന്
ആർക്കാണറിയാത്തത് ! )
വെണ്ണക്കല്ലിനാൽ തീർത്ത
ലോകാദ്ഭുതത്തിന്റെ മുന്നിൽ
ഇമചിമ്മാതെനില്ക്കെ,
വർഷങ്ങൾ
ശരത്ക്കാലമെന്നപോലെ
എനിക്കുമുകളിൽ
ഇലപൊഴിച്ചുകൊണ്ടിരുന്നു!
എന്റെ മുന്നിലപ്പോൾ,
വിനോദയാത്രയ്ക്കുവന്ന കുട്ടികൾ
അദ്ധ്യാപകരുടെകൂടെ
താജിന്റെ നിർമ്മിതിപ്പെരുമയിൽ
അമ്പരക്കുകയായിരുന്നു.!
കാവിത്തലപ്പാവണിഞ്ഞ ഗൈഡിന്റെ
വാക്കുകൾ പൊടിക്കാറ്റുപോലെ
കുട്ടികളെ
വലയംചെയ്യുന്നുണ്ടായിരുന്നു !
അയാൾ പറയുന്നു,കുട്ടികളേ !,
ഈ വെണ്ണക്കൽ സൗധം
ഒരു ഹിന്ദുക്ഷേത്രമായിരുന്നു
അതിക്രമിച്ചുവന്ന മുഗളന്മാർ
പ്രതിമകൾ തച്ചുടച്ച്
പുഴയിലെറിഞ്ഞതാണ്!
അവരീ കെട്ടിടത്തിന്റെ നിലവറയെ
ഒരു ശ്മശാനമാക്കുകയായിരുന്നു.
ഇതു ഞങ്ങളുടെ
ചരിത്ര പാഠപുസ്തകങ്ങളിലുണ്ടെന്ന്
കുട്ടികൾ ആർത്തുവിളിച്ചപ്പോൾ
ഗൈഡിന്റെ മുഖത്തൊരു
താമരപ്പൂവു വിരിഞ്ഞുവന്നു!
കുട്ടികൾ സന്തോഷത്തോടെ
സെൽഫികളിൽ മുഴുകുമ്പോൾ,
ഞെട്ടിയുണർന്നുപോയ ഞാൻ
വെളിച്ചത്തെ വിഴുങ്ങുവാൻ കാത്തിരിക്കുന്ന
കൂരിരുൾ കണ്ട്ചാടിയെണീറ്റ്
പുറത്തേക്കുള്ള വഴിതേടി.
അപ്പോൾ ,എന്റെ മുന്നിൽ,
ഷാജഹാനെന്നൊരു വൃദ്ധൻ
മുംതാസെന്നൊരു വൃദ്ധയുടെ കൈപിടിച്ച്
ധൃതിയിൽ പുറത്തേക്ക് നടക്കുകയായിരുന്നു !
*******************************