2023, ജൂലൈ 4, ചൊവ്വാഴ്ച

 

താജ്മഹൽ
ബാലകൃഷ്ണൻ മൊകേരി
യമുനയിലെ നീലജലത്തിന്റെ
ഓളങ്ങൾ കലപിലകൂട്ടുമ്പോൾ
ഞാൻ
മുംതാസിനെപ്പറ്റി ചിന്തിച്ചു :
തന്റെ പതിനാലുമക്കളുടെ അമ്മയായ ആ വനിതയെ
ഷാജഹാൻ സ്നേഹിച്ചിരുന്നുവോ ?
അതോ ,അവർ മരിച്ചുപോയിട്ടും
ഒരു പ്രണയക്കല്ലറയിൽ
തടവിലിടുകയായിരുന്നുവോ അവരെ ?
ഒടുവിൽ താനും, മരണശേഷം
ആ തടവിൽകിടന്ന്
കാലത്തിന്റെ ഋതുപ്പകർച്ചകൾക്ക്
സാക്ഷ്യംവഹിക്കുമെന്ന്
ആ കാല്പനികചക്രവർത്തി
എന്നെങ്കിലും ചിന്തിച്ചിരിക്കുമോ ?
(ഒരു ചക്രവർത്തിക്കും
കാലത്തെ വായിക്കാനാവില്ലെന്ന്
ആർക്കാണറിയാത്തത് ! )
വെണ്ണക്കല്ലിനാൽ തീർത്ത
ലോകാദ്ഭുതത്തിന്റെ മുന്നിൽ
ഇമചിമ്മാതെനില്ക്കെ,
വർഷങ്ങൾ
ശരത്ക്കാലമെന്നപോലെ
എനിക്കുമുകളിൽ
ഇലപൊഴിച്ചുകൊണ്ടിരുന്നു!
എന്റെ മുന്നിലപ്പോൾ,
വിനോദയാത്രയ്ക്കുവന്ന കുട്ടികൾ
അദ്ധ്യാപകരുടെകൂടെ
താജിന്റെ നിർമ്മിതിപ്പെരുമയിൽ
അമ്പരക്കുകയായിരുന്നു.!
കാവിത്തലപ്പാവണിഞ്ഞ ഗൈഡിന്റെ
വാക്കുകൾ പൊടിക്കാറ്റുപോലെ
കുട്ടികളെ
വലയംചെയ്യുന്നുണ്ടായിരുന്നു !
അയാൾ പറയുന്നു,കുട്ടികളേ !,
ഈ വെണ്ണക്കൽ സൗധം
ഒരു ഹിന്ദുക്ഷേത്രമായിരുന്നു
അതിക്രമിച്ചുവന്ന മുഗളന്മാർ
പ്രതിമകൾ തച്ചുടച്ച്
പുഴയിലെറിഞ്ഞതാണ്!
അവരീ കെട്ടിടത്തിന്റെ നിലവറയെ
ഒരു ശ്മശാനമാക്കുകയായിരുന്നു.
ഇതു ഞങ്ങളുടെ
ചരിത്ര പാഠപുസ്തകങ്ങളിലുണ്ടെന്ന്
കുട്ടികൾ ആർത്തുവിളിച്ചപ്പോൾ
ഗൈഡിന്റെ മുഖത്തൊരു
താമരപ്പൂവു വിരിഞ്ഞുവന്നു!
കുട്ടികൾ സന്തോഷത്തോടെ
സെൽഫികളിൽ മുഴുകുമ്പോൾ,
ഞെട്ടിയുണർന്നുപോയ ഞാൻ
വെളിച്ചത്തെ വിഴുങ്ങുവാൻ കാത്തിരിക്കുന്ന
കൂരിരുൾ കണ്ട്ചാടിയെണീറ്റ്
പുറത്തേക്കുള്ള വഴിതേടി.
അപ്പോൾ ,എന്റെ മുന്നിൽ,
ഷാജഹാനെന്നൊരു വൃദ്ധൻ
മുംതാസെന്നൊരു വൃദ്ധയുടെ കൈപിടിച്ച്
ധൃതിയിൽ പുറത്തേക്ക് നടക്കുകയായിരുന്നു !
*******************************

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ