മുത്തപ്പൻ
-ബാലകൃഷ്ണൻ മൊകേരി
മകരമാസം തണുപ്പിന്റെയൊപ്പം
വെയിലുകായാനിരിക്കുന്ന കാലം,
മലയിറങ്ങും പകലുകൾക്കെല്ലാം
പലയിടങ്ങളിൽ ചെണ്ടമേളങ്ങൾ
നെഞ്ചിടിപ്പിന്റെ വേഗമേറ്റുമ്പോൾ
മലയിറങ്ങുന്നു മുത്തപ്പ,നേതോ
മടയിൽനിന്നുമനാദികാലത്തിൽ
അണിയലങ്ങൾ,ചുരികക്കുറിയും
കൊടുമുടിയുമണിഞ്ഞ പുരുഷൻ
ചോന്ന പട്ടും കരത്തിലെ വില്ലും
വേലുമേന്തിയൊരൂർജ്ജപ്രവാഹം!
മെതുവെയും പിന്നെ വേഗത്തിലായും
ചലനതാളങ്ങളാവിഷ്ക്കരിക്കേ
വിവിധരൂപങ്ങൾ,കോലങ്ങളെത്തി,
കോവിലിൽ തിറയുത്സവമായി!
ഈ മടപ്പുര നാടിന്റെയാകെ-
യേകലക്ഷ്യമായ് മാറുന്നപോലെ
ജീവിതത്തിൻ ദുരിതക്കയങ്ങൾ
താണ്ടി നീന്താ,നൊരാശ്വാസവാക്യം
കൈപിടിച്ചു പറയുന്നു തെയ്യം
മാതൃചിത്തം കുളിരുന്ന മട്ടിൽ !
കൂടെയുണ്ടെ,ന്നൊരാത്തിരുവാക്യം,
ചേർത്തുനിർത്തും കരുണാപ്രവാഹം
എത്രവീടുകൾക്കുള്ളിൽ പ്രകാശം
വീണ്ടുമെത്തിച്ചു കൂരിരുൾനീക്കി !
ഉള്ളിലിപ്പോളിരുന്നുവാഴുന്നൂ
യൗവ്വനത്തിൻ തിരുവപ്പനായി,
പിന്നെയേറെത്തിരക്കിൽ നടന്നു
വാണിടുന്നുണ്ട് മുത്തപ്പനായി!
ഈ മകരം കുളിരാർന്നു നില്ക്കെ
ചേർന്നുനില്പുണ്ട് തെയ്യവും നാടും
************************
ഫോട്ടോ കടപ്പാട് ഗൂഗിൾ
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ