2021, മേയ് 30, ഞായറാഴ്‌ച

 

കാമധേനു
ബാലകൃഷ്ണൻ മൊകേരി
പശുവിനെ വെറുമൊരു വളര്ത്തുമൃഗമായല്ലാതെ കണ്ടിരുന്നില്ല. അതിനെപ്പറ്റി പലകോണുകളിൽനിന്നുമുയരുന്ന പലതരം അന്ധവിശ്വാസങ്ങളെപ്പറ്റി ചിന്തിക്കാറുപോലു മില്ലായിരുന്നു.എന്നാൽ, അനുഭവംവന്നപ്പോഴാണ്,അതൊരു വെറും മൃഗമല്ല,സാക്ഷാൽ കാമധേനുതന്നെയാണെന്നു മനസ്സിലായത്! ഒരുപശുവിനെവളര്ത്തിയാൽ,പച്ചക്കറിക്കൃഷിയെല്ലാംഭംഗിയായിനടക്കുമെന്ന്പറഞ്ഞുതന്നത്,മുകുന്ദൻമാഷാണ്.സങ്കരഇനങ്ങളൊന്നും നമുക്കു കൊണ്ടുനടക്കുവാനാവില്ലെന്നും,ഒരു നാടൻ പശുവിനെ മതിയെന്നും സഹധര്മ്മിണി പറഞ്ഞു.അങ്ങനെയാണ് ഞാനൊരു കാസര്ക്കോടൻ കുള്ളൻ ഇനത്തിൽപെട്ട പശുവിനെ വാങ്ങിയത്. വലിയ തുകയൊക്കെയായി. എന്നാലും കറുപ്പിൽ വെളുത്ത പുള്ളികളുള്ള ചെറിയൊരു പശു.കൂടെ അതിന്റെ രണ്ടാഴ്ചപ്രായമായ കുഞ്ഞുമോളും.
പശു വീട്ടിലത്തിയതോടെയാണ് കാര്യങ്ങള് മാറിമറിഞ്ഞത്.കേട്ടറിഞ്ഞ്,ആളുകള് പാലിനന്വേഷിച്ചു വരാൻ തുടങ്ങി.അതിന്റെ പാലിന് ഔഷധഗുണമുണ്ടത്രേ! വീട്ടാവശ്യംകഴിഞ്ഞ് ബാക്കിയായ പാല്, അങ്ങനെ വില്പ്നനടത്താൻ തുടങ്ങി. സങ്കരഇനംപോലെ പാല് ഒരുപാടൊന്നുമില്ലായിരുന്നു. എന്നാലും രാവിലേയും,വൈകീട്ടുമായി കഷ്ടിച്ചൊരാറുലിറ്റര് കിട്ടും അത്രതന്നെ. എങ്കിലും കാര്യങ്ങള് ഭംഗിയായി നടന്നു.
അടുത്തദിവസം രാവിലെ ഒരാള് വീട്ടിലെത്തി.കുറച്ചു ദൂരെനിന്നാണ്. പേര് മാധവൻനായര്. മൂപ്പര്ക്കാവശ്യം പാലായിരുന്നില്ല. ഗോമൂത്രമായിരുന്നു. പച്ചക്കറിക്കൃഷി നടത്തുന്നുണ്ടോയെന്നു ചോദിച്ചപ്പോള് അയാള് പറഞ്ഞു, കൃഷിയാവശ്യത്തിനല്ല. ഏതോ അസുഖത്തിന് മരുന്നായി ഗോമൂത്രം ഉപയോഗിക്കണമത്രേ. സങ്കരഇനം പശുക്കളുടെ മൂത്രം പോര,നല്ല നാടൻ ഇനങ്ങളുടെതന്നെ വേണം.മുകുന്ദൻമാഷ് പറഞ്ഞറിഞ്ഞുവന്നതാണ്.
ഇതുവരെ ഗോമൂത്രം പ്രത്യകം ശേഖരിക്കാറില്ല, നാളെ എടുത്തുവെക്കാം-ഞാൻ പറഞ്ഞു. അതുമതി അയാളെഴുന്നേറ്റു. എന്തുവിലയാകും ? അയാള്ചോദിച്ചപ്പോള് ഞാനൊന്നു ഞെട്ടി. അയാള് പറഞ്ഞു- അഞ്ഞൂറുമില്ലിയുടെ ഒരു കപ്പിക്ക് അമ്പതുരൂപയായാണ് ഞാനിതുവരെ പോയി വാങ്ങിയിരുന്നത്.അതുതന്നെ മതിയാവില്ലേ? ഞാൻ യാന്ത്രികമായി തലയാട്ടി. രാവിലെ വരാമെന്നുപറഞ്ഞ് അയാള് പോയി.
അന്നുതന്നെ പശുവിന്റെ പിന്നിലായി ഒരു ബക്കറ്റുസ്ഥാപിച്ചു. രാവിലത്തെ മൂത്രമാണ് ഏറെ ഗുണമുള്ളതെന്ന് അയാള് പറഞ്ഞിരുന്നു. രാവിലെ കറവനടത്താൻ പോയപ്പോള് ,മൂപ്പത്തി ബക്കറ്റിന്റെ പകുതിയോളം നിറച്ചിരിക്കുന്നു.രണ്ടുമൂന്നു ലിറ്ററുണ്ടാകും.അതെടുത്തുമാറ്റിവെച്ചു.മാധവൻനായര് രാവിലെതന്നെ വന്നു,പൈസതന്ന് മൂത്രവുംകൊണ്ടുപോയി. പിറ്റേന്നാവുമ്പോഴേക്കും, ആവശ്യക്കാര്കൂടി. മൂന്നുലിറ്ററും അപ്പോത്തന്നെ തീര്ന്നു.കുറച്ചുകഴിഞ്ഞപ്പോഴെത്തിയ രണ്ടുമൂന്നുപേര് കിട്ടാതെ മടങ്ങുകയാണുണ്ടായത്.
ഏതോ സ്വാമിയുടെ വൈദ്യമാണത്രേ. അയാള് പറയുമ്പോലെ ചെയ്തവര്ക്കെല്ലാം അസുഖങ്ങള് ഭേദമാവുന്നുണ്ട്ത്രേ. ചാണകവും, അയാളുടെ ഒരൗഷധമാണുപോലും. ഇനിയിപ്പോ അതിനും ആളുകള്വന്നേക്കുമോ എന്നായിരുന്നു എന്റെ ചിന്ത. രാവിലത്തെ മനുഷ്യമൂത്രം പറ്റില്ലേ എന്നുചോദിച്ചു മകൻ. പക്ഷേ, രൂക്ഷഗന്ധം ഉണ്ടാവില്ലേ? അതിന്, അത് ഗോമൂത്രത്തിൽ കലര്ത്തിയാൽമതിയെന്ന് ഇളയമ്മ പറഞ്ഞു. മടിച്ചുമടിച്ചാണ് അങ്ങനെ ചെയ്തുനോക്കിയത്. ഞങ്ങളഞ്ചുപേരുടെ മൂത്രംവുംകൂടിയായപ്പോള് മൊത്തം അളവിൽ ഒരു രണ്ടരലിറ്റര് കൂടുതലായി. മനസ്സിൽ മടിയുണ്ടായിരുന്നു. പക്ഷേ, ബിസിനസ്സിൽ മാനുഷികവികാരങ്ങള്ക്കുസ്ഥാനമില്ലെന്ന കോമേഴ്സ്മാഷുടെ വചനങ്ങളോര്ത്തു.അങ്ങനെ ധൈര്യം സംഭരിച്ചു. അന്നത്തെ മൂത്രവും മുഴുവൻ വിറ്റുപോയി. ദിവസം കഴിയുന്തോറും ഗുണം കൂടുന്നുണ്ടെന്നായിരുന്നു ആളുകളുടെ അഭിപ്രായം!
വിചാരിച്ചപോലെ ചാണകത്തിനും ഡിമാന്റുവന്നു.തെങ്ങിനു് വളമിടാനല്ല, മരുന്നായി!അതും ഓരോ കിലോയുടെ പാക്കറ്റിലാക്കിവെച്ചു. അതും തീര്ന്നു. ഇനിയിപ്പോ എന്താ ചെയ്യ? എന്റെ പച്ചക്കറിക്കൃഷിക്ക് ചാണകം പുറത്തുനിന്ന് വാങ്ങേണ്ടിവരുമല്ലോ!വാങ്ങി. കുനിയിൽ മാണിയേടത്തിയുടെ വീട്ടിൽ രണ്ടു പശുക്കളുണ്ട്.ചാണകത്തിന് അവരെ ഏല്പിച്ചു.ചാണകം അവര് കുട്ടയിലാക്കി കൊണ്ടുവന്ന് വീടിന്റെ പിന്നിൽ കൂട്ടിയിട്ടു. ഇനിയൊന്ന് ചിക്കിയിട്ട് ഉണക്കണം.അങ്ങനെ വിചാരിച്ചുനില്ക്കുമ്പോഴാണ് മുൻവശത്തുനിന്ന് ആരോ വിളിച്ചത്. ഞാൻ വിളികേട്ടു.എന്റെ ഒച്ച വീടിന്റെ പിന്നിൽനിന്ന് കേട്ടതിനാലാകണം, അയാള് അങ്ങോട്ടുവന്നു.അത് അങ്ങാടിയിൽ കച്ചവടക്കാരനായ കുഞ്ഞാമേട്ടനായിരുന്നു. എന്താ കുഞ്ഞാമേട്ടാ ?
അതോ, എനിക്ക് കുറച്ച് ചാണകം വേണം,ഒരു മരുന്നിനാ.
അയ്യോ എല്ലാം തീര്ന്നുപോയല്ലോ!
അങ്ങനെ പറയരുത്. ഇൗകൂട്ടിയതിൽനിന്ന് കുറച്ചെടുത്തുതന്നാൽമതി.
അത്, പച്ചക്കറിക്കിടാനായി ഞാൻ മാണിയേടത്തിയോട് വാങ്ങിയതാ.
കുഞ്ഞാമേട്ടൻ കരുതിയത്, വീട്ടിലെ ചാണകം ഞാൻ ആര്ക്കോവേണ്ടി എടുത്തുവച്ചതാണതെന്നാണ്. ഞാനെത്രപറഞ്ഞിട്ടും അയാള് വിശ്വസിക്കാൻ കൂട്ടാക്കിയില്ല. അയാള്ക്ക്,അതിൽനിന്ന് എടുത്തുകൊടുക്കേണ്ടിവന്നു!രണ്ടാഴ്ച വേണ്ടിവരും,പോകുംമുമ്പ് അയാള് പറഞ്ഞു.മാണിയേടത്തി എത്തിച്ച ചാണകവും രണ്ടുദിവസംകൊണ്ട് തീര്ന്നു. മാണിയേടത്തിയുടെ വീട്ടിൽപോയി, ചാണകവും മൂത്രവും സ്ഥിരമായി എന്റെ വീട്ടിലെത്തിക്കാൻ കരാറാക്കി. അവര്ക്കും സന്തോഷമായി.
നാട് പശുവിലും ചാണകത്തിലുമൊക്കെ മുങ്ങി പിന്നോട്ടുസഞ്ചരിക്കുകയാണെന്നു തോന്നുന്നു. വിദ്യാഭ്യാസം കൂടുന്തോറും ഇത്തരം അന്ധതകൂടുകയാണോ ? വിശ്വാസം എന്തായാലും നമുക്കു പണംകിട്ടിയാൽപോരേ?(ഇങ്ങനെയൊക്കെ ചെയ്യുമ്പോള് മന­ഃസാക്ഷിക്കുത്തുതോന്നുന്നുണ്ട്.,ഞാൻ അതിലൊന്നും വിശ്വസിക്കുന്നില്ലെങ്കിലും ഗണം എനിക്കുതന്നെയല്ലേ !)ഇവിടുന്ന് കൊണ്ടുപോകുന്ന ഗോമൂത്രത്തിനും ചാണകത്തിനും ഗുണമേറെയാണെന്നാണ് ആളുകള് പറയുന്നത്. ആവട്ടെ,നല്ലകാര്യം. ഇനി ബിസിനസ്സ് ഒന്നുകൂടി വിപുലീകരിക്കണം രണ്ടുമൂന്നു പശുക്കളെക്കൂടിവാങ്ങണം. ഉല്പന്നങ്ങള് ഭംഗിയായി പായ്ക്കുചെയ്ത്, ഓൺലൈനായി മാര്ക്കറ്റുചെയ്യണം.നാട്ടുകാര്ക്ക് പ്രതിഷേധമൊക്കെ ഉണ്ടായിരുന്നു. പക്ഷ, വാങ്ങാൻ വരുന്നവര്ക്ക് ഒരു മനസ്സിളക്കവുമുണ്ടായില്ലെന്നതാണ് സത്യം. ഞാനിപ്പോളാലോചിക്കുന്നത്, അങ്ങാടിയിലൊരു മൂത്രപ്പുരപണിത് പഞ്ചായത്തിന് സമര്പ്പിച്ചാലോന്നാണ്. നാട്ടുകാര്ക്കൊരുപകാരമാവും. അതോടൊപ്പം മൂത്രം രഹസ്യമായി ശേഖരിക്കാനൊരു ഏര്പ്പാടുണ്ടാക്കിയാൽ മതിയല്ലോ.റിസ്കാണ്. സാവധാനം ആലോചിച്ചുചെയ്യാം.
മണലാരണ്യത്തിൽ അഞ്ചാറുവര്ഷം കഷ്ടപ്പെട്ടുണ്ടാക്കിയതിന്റെ എത്രയോ ഇരട്ടിയാണ്,ഇക്കഴിഞ്ഞ ഒന്നരവര്ഷംകൊണ്ട് എന്റെ സമ്പാദ്യം ! ഇതുതന്നെയാണ് ഞാൻ പറഞ്ഞത്, പശു, വെറുമൊരു മൃഗമല്ല ,സാക്ഷാൽ കാമധേനുതന്നെയാണെന്ന്!
.....................................................................................................................


 

2021, മേയ് 23, ഞായറാഴ്‌ച

 

ചൂണ്ട
( ഒരു ബാല്യ സ്മരണ )
ബാലകൃഷ്ണൻ മൊകേരി
ആകാശം മഴയിൽ നന്നായ്
കുളിച്ചു,കുളിര്കോരവേ,
ആറാനിട്ട വെയിലിന്റെ
തുമ്പിനാൽ തോര്ത്തിനില്ക്കവേ,
രമേശനും ഞാനും ചേര്ന്ന്
ചൂണ്ടയെടുത്തിറങ്ങിടും !
(മനസ്സിൽ പുഴമത്സ്യങ്ങള്
പുളയ്ക്കും ദൃശ്യഭംഗികള് !)
മുണ്ടകൻപാടമന്നേരം
പാട്ടുപാടിരസിക്കയാം,
മീനത്തിൻ വേവിനാലന്ന്
വെള്ളമറ്റൊരു തോടിതാ,
നിറയെ ചളിവെള്ളത്തിൽ
പുളയ്ക്കും കാഴ്ച സുന്ദരം!
തഴക്കൈതക്കുണ്ടപറ്റി
ഞങ്ങളെത്തുന്നു,ചൂണ്ടയിൽ
ഇരകോര്ത്ത്,തോട്ടിലേക്കിട്ട്
കാത്തുനില്ക്കുന്നു നിശ്ചലം!
പിന്നിൽ നടവരമ്പത്തൂ-
ടാളുകള് പോയി ചന്തയിൽ
അരിയും മീനും വാങ്ങി-
ത്തിരികെപ്പോകയാണവര്,
കിട്ടിയോതോനെ മീനെന്ന്
ചോദിക്കുന്നുണ്ടതിൽച്ചിലര്,
കേട്ടില്ലെന്നു നടിക്കുന്നൂ,
ഞങ്ങള് ചമ്മിയിരിക്കയായ്!
ചൂണ്ടമെല്ലയുയര്ത്തുമ്പോ-
ളൊന്നുമില്ലതിൽ,നഗ്നമായ്
നാണംപൂണ്ടു ചിരിക്കുന്നൂ
ചൂണ്ട,ഞങ്ങളുമാവിധം!
കൈയിൽ നനവുതട്ടാതെ
മീൻകോരിയെടുക്കുവാൻ
കഴിവില്ല ഞങ്ങള്ക്കെന്നു
ബോധ്യമായതുനേട്ടമായ്.
ക്ഷമയും നേടുവാനായീ
ചൂണ്ടയാൽത്തന്നെയെന്നതും
നന്ദിയോടെ സ്മരിക്കുന്നൂ
ഗുരുതന്നെയനുഭവം!
...................................

2021, മേയ് 21, വെള്ളിയാഴ്‌ച

 കൊതുക്

ബാലകൃഷ്ണൻ മൊകേരി
ഉമ്മറത്തെ,
ഈർപ്പമുള്ള ഇരുട്ടിൽ നിന്ന്
പാട്ടുണർത്തിയെത്തിയ കൊതുക്,
ഏറെ നേരം
എൻ്റെ ഏകാഗ്രതയിൽ
നായ്ക്കുരണപ്പൊടി വിതറി.
പിന്നെയത് രാമായണത്തിൻ്റെ
തുറന്ന പേജിൽ വിശ്രമിച്ചു,
ഗാന്ധി സാഹിത്യം
രുചിച്ചു നോക്കി,
ഞാൻ വായിച്ചു കൊണ്ടിരുന്ന
സമകാലിക കവിതയുടെ
വരികൾക്കിടയിൽ
മത്തുപിടിച്ച പോലെ ചുവടുവെച്ചു!
പിന്നെ വായുവിലുയർന്ന്,
എൻ്റെ കൈത്തണ്ടയിലേക്ക്
ഊളിയിട്ടിറങ്ങി,
കൊതുകിന് എപ്പോഴും
ചോരയിൽ തന്നെ കൊതിയെന്ന്
ആർക്കാണറിയാത്തത്?
ഞാനതിനെ എൻ്റെ പേന കൊണ്ട്
അടിച്ചു കൊന്നുകളഞ്ഞു!
.....................................................

2021, മേയ് 9, ഞായറാഴ്‌ച

 

ഫോട്ടോ

ബാലകൃഷ്ണൻ മൊകേരി

    അന്യരുടെ ഫോട്ടോകാണുമ്പോള്‍,

കൊതിയാവും:

നിഴലും വെളിച്ചവും പശ്ചാത്തലവും

സമ്യക്കായി യോജിപ്പിച്ച

ആ ഛായാപടങ്ങളിലവര്‍

സിനിമാതാരങ്ങളെപ്പോലെയും

അപ്സരസ്സുകളെപ്പോലെയുമൊക്കെ

വിളങ്ങിനില്പതു കാൺകെ,

എന്റേയുമൊരു ഛായാചിത്രം

അതുപോലെ എടുത്തുകിട്ടാൻ

കൊതിയാവും!

അവനവന്റെ സെൽഫിയിൽ

ശരിയാവാതെ വന്നപ്പോള്‍,

പേരുകേട്ട ഛായാഗ്രാഹകരെ

എഴുതിയും വിളിച്ചും വരുത്തി ,

ഫോട്ടോ എടുപ്പിച്ചു!

എങ്കിലുമവയെല്ലാം

എന്നെപ്പോലെതന്നെയായിരുന്നു!

ഞാൻതന്നെയിവിടുള്ളപ്പോള്‍

എന്നെപ്പോലെയുള്ളൊരു ഫോട്ടോ

എനിക്കെന്തിനാണ് ?!

അതിനാൽ,ഞാനിപ്പോള്‍

ഫോട്ടോയിൽ ശ്രദ്ധിക്കാറില്ല !

..................................................

2021, മേയ് 6, വ്യാഴാഴ്‌ച

 

ദേവീസ്തവം

ബാലകൃഷ്ണൻ മൊകേരി


കുറുപ്പുമാഷിന്റെ ഉമ്മറച്ചുമരിൽ

പുലിപ്പുറത്തു് വശംതിരിഞ്ഞിരിക്കുന്ന

ശിവകാശി ദേവീരൂപം

ആവേശംകൊള്ളിച്ചിരുന്നു!

വരയ്ക്കാനൊരുങ്ങിയപ്പോഴാണ്

അനുപാതമില്ലായ്മ വശംകെടുത്തിയത്.

പിന്നെ,

ചിത്രംവരതന്നെയുപേക്ഷിച്ച്

തോറ്റുമടങ്ങിയതാണ്!

എങ്കിലുമിടയ്ക്കെല്ലാം,

ദേവിയുടെ പതിനാറുകൈകള്‍

സ്വപ്നത്തിൽ കലഹിച്ചു.

ബോധമനസ്സ്

വ്യാഖ്യാനങ്ങളിൽ മയങ്ങി.

എങ്കിലുമോര്‍ക്കാപ്പുറത്ത്

ചിന്തകള്‍ ഉരുള്‍പൊട്ടി

സ്വാസ്ഥ്യം പോയി!

അങ്ങനെ പോകെ,

അമ്മിണിറ്റീച്ചര്‍ പ്രത്യക്ഷയായി!

ഒരു കൈയിൽ മൂത്തകുഞ്ഞിനെ

ചേര്‍ത്തുപിടിച്ച് ,

മറ്റൊന്നിൽ ഇളയതിനെ

മാറിൽചേര്‍ത്ത് താളത്തിലുറക്കി,

വേറൊരുകൈയിൽ

ഉത്തരക്കടലാസ് കെട്ടുപേറി,

ഒന്നിൽ മുറ്റം തുക്കുന്ന ചൂലുപിടിച്ച്,

അടുത്തതിൽ മോറിയ പാത്രം,

വേറൊന്നിൽ വിഴുപ്പുഭാണ്ഡം

താങ്ങിപ്പിടിച്ച്,

അങ്ങനെയങ്ങനെ....

എന്റെ തുറന്നുവരുന്ന കണ്ണിലേക്ക്

പതിനാറുകൈകളുള്ള

വിശ്വരൂപം തെളിഞ്ഞുവന്നു!

പക്ഷേ, അവര്‍ക്ക്,

ഒരു മുഖം മാത്രം!

ആ മുഖം നിറയെ

ചുരന്നുപരക്കുന്ന

വാത്സല്യപ്പുഞ്ചിരി മാത്രം!

മനസ്സുനിറഞ്ഞ ഞാൻ,

മതിമറന്ന്, മനംമറന്ന്

വാഴ്ത്തുപാട്ടുകള്‍ പാടി!

എന്നിട്ടും,

തോറ്റംപാടുന്ന എന്റെ കഴുത്തിലേക്കാണല്ലോ

ദേവിയുടെ കരവാള്‍,

തികഞ്ഞ വാത്സല്യത്തോടെ

നീണ്ടുവരുന്നത് !

.............................................

2021, മേയ് 1, ശനിയാഴ്‌ച

 (ഖലീൽ ജിബ്രാന്റെ FEARഎന്ന കവിതയുടെ

സ്വതന്ത്രമായ മൊഴിമാറ്റം)
അഴിമുഖം
    കടലിലണയുന്നനേരത്ത്,നദിയേതോ
പേടിയാൽ വിറയ്ക്കുമെന്നഭിജ്ഞര് പറയുന്നൂ!
അന്നേരം, സഞ്ചാരത്തിൻ തീവ്രകാമനതന്നിൽ
മിന്നിച്ച വഴിയെല്ലാം മനസ്സിൽ തെളിഞ്ഞിടും
താനന്നുകുതിച്ചതാം വക്രപാതകള്,ഗ്രാമ-
വനപാതകള്,മലനിരകളെല്ലാമെല്ലാം!
മുന്നിലായിപ്പോള് പരന്നിളകും കടൽമാത്രം,
ചെന്നതിലിറങ്ങിയാൽ,വിലയിച്ചൊടുങ്ങിപ്പോം!
പുഴകള്ക്കൊരിക്കലും തിരികെയൊഴുകുവാൻ
വഴിയില്ലല്ലോ,നിന്നു കുഴയാമെന്നല്ലാതെ...
ഇപ്രപഞ്ചത്തിൽ,വന്നവഴിയേ മടങ്ങുക
ക്ഷിപ്രമല്ലാര്ക്കും,അതീ,ജീവിതമഹാസത്യം!
കടലിലിറങ്ങുകയെന്നതേ വഴിയുള്ളൂ
പേടിമാറുവാൻ,സ്വാന്തം കരുത്തായിരിക്കുവാൻ!
കടലിലലിയുന്ന പുഴകള്,അതിൽലയി-
ച്ചൊടുങ്ങിത്തീരുന്നതല്ലെന്നൊരു നിനവിനാൽ,
കടലിൽ ലയിക്കുമ്പോള് കടലാവുന്നൂ താനെ-
ന്നൊടുവിൽ ഗ്രഹിക്കുന്നൂ,നിത്യനൂതനജ്ഞാനം!
...........................................................
-ബാലകൃഷ്ണൻ മൊകേരി