2018, മേയ് 19, ശനിയാഴ്‌ച

പുറന്തോട്

പരുപരുത്ത
പുറംതോടുകണ്ട്,
അതിനുള്ളിലെ ജീവിയും
പരുപരുക്കനാണെന്ന്
കരുതുന്നുണ്ടാവും നീ,
പക്ഷേ,
ഈ പുറംതോടൊന്നടർത്തിനോക്കൂ,
അതിനുള്ളിലിരിക്കുന്നത്,
നിസ്സാരമായ ഒരുപൂഴിത്തരിയുടെ
സ്പർശംപോലും വേദനിപ്പിക്കുന്ന
ഒരുപാവം മനസ്സാണ്.
അതിനെ നീയെന്നെങ്കിലും
കവിയെന്നോ മുത്തുച്ചിപ്പിയെന്നോ
വിളിച്ചേക്കാം.
19/5/18-ബാലകൃഷ്ണൻ മൊകേരി.

2018, മേയ് 16, ബുധനാഴ്‌ച

                                          സ്നേഹം

                             ഭര്‍ത്താവ് മരിച്ചു.വര്‍ഷങ്ങളായി തുടരുന്ന അടിമത്തത്തില്‍നിന്ന് രക്ഷപ്രാപിച്ച ഭാര്യയ്ക്ക് സന്തോഷം അടക്കാനായില്ല.അവര്‍,മനസ്സിന്റെ ഉള്ളില്‍നിന്ന് പൊട്ടിപ്പുറപ്പെടാനൊരുങ്ങുന്നൊരു സന്തോഷച്ചിരി,ഏറെ ശ്രമപ്പെട്ട്, ഒരു കരച്ചിലാക്കിമാറ്റുകയായിരുന്നു ! എങ്കിലും, അത്യാഹ്ലാദത്തിന്റെ രക്തസമ്മര്‍ദ്ദം അവരുടെ ഹൃദയത്തേയും നിശ്ചലമാക്കി.
ആളുകള്‍ പറഞ്ഞു :-
കണ്ടോ, എന്തൊരു സ്നേഹമായിരുന്നു ആ സ്ത്രീക്ക് ഭര്‍ത്താവിനോട്. കണ്ടില്ലേ, ദുഃഖം സഹിക്കാനാവാതെ ആ പാവം മരിച്ചുപോയി !
മരണവീട്ടിലൂടെ കടന്നുപോയ കാറ്റിന്റെ ചിരി കേട്ടവര്‍ക്ക്,അതും ഒരു കരച്ചിലാണെന്നേ തോന്നിയുള്ളൂ!