2021, ഒക്‌ടോബർ 29, വെള്ളിയാഴ്‌ച
2021, ഒക്‌ടോബർ 16, ശനിയാഴ്‌ച
പൂമ്പാറ്റയും ചിലന്തിയും
-ബാലകൃഷ്ണൻ മൊകേരി
വെയിലാൽ ഞൊറിയിട്ട്
പൂമണംതൂവിയ
കാറ്റിന്റെ വേദികയൊന്നിൽ,
ചുമ്മാ ചിരിച്ചും,കളിയാടിയും
ഒരു നർത്തകി,പൂമ്പാറ്റവന്നൂ!
അമ്മനോഹാരിത
താങ്ങുവാനാകാതെ
മത്തുപിടിച്ച ചിലന്തി,
തന്നിരതേടുവാൻ,
താൻ പണിതീർത്തതാം
തൻവലനാരിൽ കുരുങ്ങി!
രക്ഷപ്പെടാനായ്
കുതറിപ്പിടയ്ക്കുമ്പോൾ
ഒട്ടിപ്പിടിച്ചുപോയല്ലോ !,
കണ്ണുകളപ്പോഴും
പാറും ശലഭത്തിൻ
പിന്നാലെതന്നെയാണല്ലോ!
കൊച്ചുചിലന്തിത-
ന്നീധർമ്മസങ്കടം
ജീവിതംതന്നെയാണത്രേ !
ഗൃഹാതുരം 6
ബാലകൃഷ്ണൻ മൊകേരി
ഞാറ്റുപാട്ടിന്റെയോളംതുളുമ്പും
ഞാറ്റുവേലതൻ പെയ്ത്തിന്നു ശേഷം,
നീരൊഴുക്കിൻ തെളിമയിൽ മിന്നും
കൊച്ചുകൈത്തോടിനെന്തുസന്തോഷം!
ഞങ്ങളും ചെന്നു ചാടിത്തിമിർക്കും
നഗ്നരാ,യങ്ങു മീനുകൾപോലെ,
നീന്തിയും,പിന്നെമുങ്ങാങ്കുഴിയി-
ട്ടേറെനേരമാ നീറ്റിൽക്കളിക്കേ,
കാണുമെന്നു,മൊരാൾമാത്രമെന്തോ
കാര്യമായിട്ടെഴുതിവെക്കുന്നൂ!
താനെഴുതുന്ന മാധ്യമം തെല്ലും
പോറലേല്ക്കരുതെന്നതുപോലെ,
താനെഴുതുന്നതൊക്കെയും,തീരെ
തൃപ്തിയാകാതെ മായ്ക്കുന്നു വേഗം!
എത്ര നേർത്തവൻ,നൂൽക്കമ്പിപോലെ
കാലുകൾ ,പിന്നെ കൈകളുംതുല്യം
മൊട്ടുസൂചിപോൽ ദേഹമോ ശുഷ്കം,
മോഹമെന്നു,മെഴുതിനിറയ്ക്കാൻ !
അക്ഷരങ്ങൾ പഠിക്കുവാൻ ഞങ്ങൾ
നിത്യമെത്തുന്നു വിദ്യാലയത്തിൽ
പറ്റുവോളം പഠിച്ചും,പഠിക്കാൻ
പറ്റിടാത്തവയൊക്കെമറന്നും
ചിന്തയിൽ കളിയെന്നതുമാത്രം
ചന്തമൊടെ പുലർന്നുപോരുമ്പോൾ ,
ഇവനൊരിക്കലുമാപ്പടികേറി,
കൂടെയെത്തിയില്ലെന്നതോർക്കുന്നൂ!
എങ്കിലുമെന്തു ശുഷ്ക്കാന്തിയോടെ
നീയെഴുതുന്നു,മായ്ച്ചുനീങ്ങുന്നൂ!
(മാത്രകൾകൊണ്ട് മാറും ചരിത്രം
മാനവർക്കായെഴുതുകയാവാം !)
ഗൃഹാതുരം 5
ബാലകൃഷ്ണൻ മൊകേരി
ചെയ്യാൻ മറന്ന ഗൃഹപാഠമൊന്നിന്റെ
ചൂരൽക്കഷായരുചിയോർത്തു മന്ദമായ്,
ഓടാൻ മറക്കുന്ന പാദങ്ങളെന്നെയാ-
പ്പുല്ലുവളർന്ന കുടുസ്സായ പാതയിൽ
വിദ്യാലയത്തിലേക്കങ്ങനെയങ്ങനെ
തള്ളിയെത്തിക്കാൻ കിണഞ്ഞുശ്രമിക്കവേ,
കണ്ണുനിറ,ഞ്ഞൊരുതുള്ളി കവിളിലൂ-
ടൂർന്നിറങ്ങുന്നതറിയുന്നതില്ല ഞാൻ!
എങ്കിലും കാണുന്നു, തിണ്ടിലെക്കൂട്ടുകാർ,
കണ്ണീരണിഞ്ഞങ്ങു നില്ക്കുകയാണവർ!
നിങ്ങളും വീട്ടുപഠനക്കുറിപ്പുകൾ
തട്ടിയുണ്ടാക്കാൻ മറന്നുവോ തോഴരേ!
സാരമില്ലെന്നു ഞാൻ പുല്ലിന്റെ കണ്ണീരു
കണ്ണോടുചേർത്തു സമാശ്വസിപ്പിക്കയായ്!
കൂടെക്കരയാൻ,ചിരിക്കാൻ പ്രകൃതിയും
കൂട്ടുകൂടുന്നൊരാക്കാലം മനോഹരം !.................................................
2021, ഒക്‌ടോബർ 3, ഞായറാഴ്‌ച
പടർപ്പുകൾ
ക്ലബ്ബ് ഹൗസിൽ
ഗൃഹാതുരം-4
64
ഗൃഹാതുരം 3