2021, ഒക്‌ടോബർ 29, വെള്ളിയാഴ്‌ച

ഗൃഹാതുരം 8
ബാലകൃഷ്ണൻ മൊകേരി
മണ്ണിലെന്തെന്തു കൗതുകങ്ങൾ ,നമു-
ക്കെണ്ണിനോക്കിയാൽ തീർന്നുപോം സംഖ്യകൾ!
പച്ചമേലാടചാർത്തിയ കുന്നുകൾ,
പച്ചഞാറുപുതച്ച വയലുകൾ!
ദൂരെയുള്ള നദിയൊന്നുകാണുവാൻ
വെമ്പലാർന്നതാം കൊച്ചുകൈത്തോടുകൾ!
പൈക്കൾമേയുംവെളിമ്പറമ്പിൽ,ചാരെ
മെല്ലെമെല്ലെനടക്കുന്ന കൊറ്റികൾ!
കൂട്ടുകാരെ വിളിക്കുന്ന കൂവലിൻ
നാട്ടുരാഗങ്ങളങ്ങനെയങ്ങനെ....
മോഹഭംഗങ്ങൾ തീക്കാറ്റുപോലെയി-
ങ്ങാഞ്ഞുവീശുന്ന സാന്ധ്യച്ചൊരുക്കിലും
ഞങ്ങൾ കുട്ടികൾ, മണ്ണിന്റെ കൗതുകം
തേടിമാത്രം പലവഴി പോകവേ,
നീ വരാറില്ല,കൂടെയൊരിക്കലും
മണ്ണിലേക്കല്ല നിന്റെയാനോട്ടവും!
എന്നുമെപ്പോഴും വാനിലെയാഴങ്ങൾ
നിൻമിഴിയാലളക്കുകയാണുനീ
കാലുപൊള്ളുംവഴികളീമണ്ണിനെ
ചൂളയാക്കുന്നനേരവും വാനിലെ
കേളിയാടുന്ന മേഘങ്ങളെനോക്കി
നീവരച്ചുകൂട്ടീടും കിനാക്കളിൽ
ഞങ്ങളാരുമേ കാണില്ലയെന്നോര്ത്തു
ക്രോധമോടെ പരിഹസിച്ചന്നുനാം !
മണ്ണിൽനോക്കാത്ത നീ വെറും മാനത്തു-
കണ്ണിയെന്നു നാംകുറ്റപ്പെടുത്തിയും
നിന്റെനെറ്റിയിലുള്ള കുറിനോക്കി
കല്ലെറിയുന്നു,പൊട്ടിച്ചിരിക്കുന്നു!
സ്വപ്നജീവിതം എപ്പോഴുമിങ്ങനെ
കല്ലുകള്ക്കിരയാവുന്നതിപ്പോഴും!
അന്നുഞങ്ങളും സ്വപ്നങ്ങൾകാണുവാൻ
നിന്നിരുന്നെങ്കിലെന്നു നിനയ്ക്കവേ,
ഏതസഹ്യമാംപ്രശ്നത്തുരുത്തിലും
നേർത്തസാന്ത്വനത്തെന്നലായ് വന്നവ
കൂടെനിന്നേനെ, തന്നേനെ, മുന്നോട്ടു
പോകുവാനുള്ളതാങ്ങും തലോടലും!

 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ