2021, ഒക്‌ടോബർ 29, വെള്ളിയാഴ്‌ച

ഗൃഹാതുരം 7
-ബാലകൃഷ്ണൻ മൊകേരി
നാം പഠിച്ചൊരാ വിദ്യാലയത്തിൻ
രൂപഭാവങ്ങളേറെ വ്യത്യസ്തം !
ഓലമേഞ്ഞൊരു ഷെഡ്ഡിലെ ക്ലാസിൽ,
ഓർക്കുവാ,നിന്നു സന്തോഷമെന്നാൽ,
മണ്ണിളകിക്കിടക്കും തറയിൽ
കാറ്റുവന്നാൽ പൊടിമഴപെയ്യും !
പുസ്തകത്തിലും,ബെഞ്ചിലും,പിന്നെ-
ക്കീറൽതുന്നിമറച്ചോടുപ്പിൽ
ചെന്നിറംപൂശിയക്കാറ്റുപോയാൽ
പിന്നെയുംവരും കാറ്റുകൾ വേറെ !
പ്രാർത്ഥനാമണിനാദംകഴിഞ്ഞാൽ
പാതിജീവൻ പറന്നങ്ങുപോവും!
ചൂരൽ,പുസ്തകം,ചോക്കുമായേറെ
ഗൗരവംപൂണ്ടപുഞ്ചിരിതൂകി,
വേറെവേറെ വിഷയങ്ങൾ നമ്മെ
ബോധനംചെയ്തുപോരും ഗുരുക്കൾ,
വന്നുചേരും,നിപുണരാ,ണെന്നാൽ,
വിട്ടുവീഴ്ചകളില്ലവർക്കൊന്നും!
(ഞങ്ങ,ളെന്നാൽ കളിച്ചു മദിക്കാൻ
വിങ്ങലോടെയിരിക്കുവോരല്ലോ !
ഉച്ചയാകാൻ കൊതിച്ചുനില്ക്കുമ്പോൾ,
ചൂരലേകിയ നോവാരിതോർക്കാൻ ?)
അപ്പൊഴെല്ലാമൊരാൾ ഗുരുവിന്റെ
കണ്ണുവെട്ടിച്ചൊളിച്ചിരിപ്പുണ്ടാം,
ക്ലാസിലെപ്പൊടിമണ്ണിൽ,കുഴിയിൽ
കണ്ണുകൾക്കു പിടിതരാമട്ടിൽ,
കുഞ്ഞുചങ്ങാതി നീയൊളിച്ചാലും,
എന്റെ കൂട്ടുകാർ,നിന്നെപ്പിടിച്ചാ
മേശയിൽനിർത്തി വിസ്തരിക്കുമ്പോൾ,
നീ നടക്കുന്നു പിന്നോട്ടുമെല്ലെ,
മുന്നിലേക്കും പതുക്കെപ്പതുക്കേ,
നീയരിച്ചുനടക്കുന്നനേരം
കൈകൾകൊട്ടിച്ചിരിക്കുന്നു ഞങ്ങൾ !
ആനയെന്നേവിളിക്കുന്നു നിന്നെ,
ആരുമപ്പോളറിഞ്ഞീല പൊന്നേ !
പിന്നിലേക്കുനടന്നുനീ പൂഴി
തന്നിൽത്തീർത്ത ചെറുകുഴിക്കുള്ളിൽ,
കുഞ്ഞുറുമ്പിനെപ്പൂഴിക്കടകൻ
വിദ്യയാൽ നീയടിപതറിച്ചൂ!
മണ്ണിലെക്കുഴിതന്നിലായാലും
വിണ്ണിലേറാൻ കൊതിച്ചവനല്ലോ,
നിന്റെ മോഹം ചിറകായ് വിരിഞ്ഞാ-
മോഹവാനിൽ പറന്നുനീ പോകെ,
ഞങ്ങളിപ്പോഴും നില്ക്കുന്നു മണ്ണിൽ
-ഉള്ളിലാരോ മിഴിനിറയ്ക്കുന്നൂ!
............................................
താഴത്തെ ഫോട്ടോ കടപ്പാട്-വിക്കിപ്പീഡിയ

 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ