2016, ഫെബ്രുവരി 10, ബുധനാഴ്‌ച



ഇന്ത്യയെ കണ്ടെത്തല്‍
തമാശ
        തമാശകള്‍
തമാശയല്ലാതെ മനസ്സിലാക്കപ്പെടുമ്പോലെ
ദുരന്തം വേറെയില്ല
അത് നിങ്ങളെ
ചിറകറ്റ പറവയാക്കും,
മരുന്നു മാറിക്കഴിച്ചപോലെ
അവശനാക്കും,
പറഞ്ഞുപോയ തമാശയുടെ
ഓരോ അക്ഷരവും
വണ്ടിയില്‍ പോകുമ്പോള്‍ കണ്ണില്‍ വീഴുന്ന
ഈച്ചയെന്നപോലെ
നിങ്ങളെ കരയിക്കും,
കല്യാണ വീട്ടില്‍ പോകുമ്പോള്‍
ഓടയിലെ അഴുക്കില്‍ വീണവനെന്നപോലെ
അപഹാസ്യനാക്കും,
കത്തുന്ന മെഴുകു തിരിപോലെ
നിങ്ങള്‍ നിന്നിടത്തു തന്നെ
ഉരുകിത്തീരും !
എന്നിട്ടുമെന്തേ,
എന്റെ വാക്കുകളിലെപ്പോഴും
പഴുത്ത കാന്താരി മുളകിന്റെ
എരിവ് അലിഞ്ഞു ചേരുന്നത് ?
ഒരുവേള ഇതുതന്നെയാകും
എന്റെ ജീവിതത്തിന്റെ തമാശയും !

2016, ഫെബ്രുവരി 5, വെള്ളിയാഴ്‌ച

പൂര്‍വ്വ വിദ്യാര്‍ത്ഥിയോഗം

"സ്കൂളിലൊന്നായ് പഠിച്ചവരൊക്കെയും
ഒത്തു ചേരുന്നുണ്ട് നീ വരേണം"
കൃഷ്ണനാണിങ്ങനെയെന്നെ ക്ഷണിച്ചു, "നീ
മറ്റു തിരക്കുകള്‍ മാറ്റി വയ്ക്കൂ,
നമ്മുടെ കൂടെ പ്പഠിച്ചവരൊക്കെയും
എത്തിടും, കണ്ടിട്ടു നാളേറെയായ്
തമ്മില്‍ വിശേഷം പകുത്തിടാം ,ഒന്നിച്ച്
സദ്യയുമുണ്ട് തിരിച്ചുപോകാം.”
വര്‍ഷങ്ങളെത്രയായ്, പത്താംതരത്തില്‍ നാം
ഒന്നിച്ചു പണ്ടു പഠിച്ചിരുന്നു,
കണ്ണില്‍ പ്രതീക്ഷയു,മുള്ളില്‍ മോഹങ്ങളും
അന്നു നമ്മള്‍ക്കുമുണ്ടായിരുന്നു !
ഒന്നിച്ചു കാട്ടീ കുസൃതിക,ളൊന്നിച്ചു
ശിക്ഷയും നമ്മളെ തേടിയെത്തി!
അദ്ധ്യാപകന്മാര്‍ തഴമ്പിച്ച ചൂരലും
കൊണ്ടുനടന്നോരു കാലമല്ലോ,
ക്ലാസിലവരെത്രയൂക്കിലടിച്ചാലും
തീരെ പരാതികള്‍ പൊങ്ങുകില്ല !
കത്തിയുമായി വരില്ലന്നു രക്ഷിതാ,-
വദ്ധ്യാപകന്മാര്‍ ഭരിച്ചകാലം !
ശിക്ഷാ നിയമത്തിലില്ലായിരുന്നന്നു
ചൂരലടി ഹാ നിഷിദ്ധമെന്ന് !
പൂര്‍വ്വ വിദ്യാര്‍ത്ഥിയായ് യോഗത്തിനെത്തി ഞാന്‍,
എല്ലാരുമെത്തിയിട്ടണ്ടു ഹാളില്‍
എന്തൊരു മാറ്റമെല്ലാര്‍ക്കും ,പരസ്പരം
കണ്ടിട്ടറിയുവാന്‍ പാടുതന്നെ !
നീര്‍ക്കോലി പോലുള്ളരാഘവനിപ്പൊഴൊ-
രാനയെപ്പോലെ തടിച്ചരൂപം,
കാശുമുണ്ടത്രേ, കുറച്ചല്ലൊരുപാട്
രോഗങ്ങളും കൂട്ടുചേര്‍ന്നുവത്രേ !
എപ്പൊഴും പുഞ്ചിരി തൂകുന്ന മേരിതന്‍
വായിലെപ്പല്ലുകളെങ്ങുപോയോ !
(തീരാത്ത വേദനവന്നതിനാലവള്‍
പല്ലുകളൊക്കെയെടുത്തുമാറ്റി,
കൃത്രിമപ്പല്ലുകള്‍ പാടില്ലലര്‍ജ്ജിയാ-
പ്പാവമകാലത്തു മുത്തിയായി !)
ശത്രുവായെന്നും കണക്കിനെക്കാണുന്നൊ-
രീപ്പച്ചനിപ്പോള്‍ ബിസിനസ്സുമാന്‍!
ഈപ്പന്റെ മുന്നില്‍ തലയുയര്‍ത്തീടുവാന്‍
കംപ്യൂട്ടറേറെക്കളിച്ചു,തോറ്റൂ !
എപ്പോഴും എപ്പോഴുംക്ലാസിലൊന്നാമനാം
കുഞ്ഞുണ്ണിയല്ലേ അടുത്തിരിപ്പൂ ?
എപ്പൊഴും ഫുള്‍ മാര്‍ക്കുനേടുന്നവനെന്നും
പെണ്‍കിടാങ്ങള്‍ക്കുള്ളസ്വപ്നരാജന്‍!
'കുഞ്ഞുണ്ണി ഡോക്ടരായ് തീരു,മീനമ്മളോ
തൂമ്പായെടുക്കുമെന്നോര്‍ത്തു ഞങ്ങള്‍.'
സര്‍ക്കാരിനേതോ വകുപ്പില്‍ ഗുമസ്തനായ്
നേരത്തെ തന്നെ ലഭിച്ചുജോലി,
ഇപ്പൊഴാ സെക്‍ഷനില്‍ സൂപ്രണ്ടുമായവന്‍
ജീവിതം കഷ്ടിച്ചു നീങ്ങിടുന്നു
മറ്റുള്ളവരെയുപദ്രവിച്ചീടുവാന്‍
തീരെമടിക്കാത്ത കുഞ്ഞിരാമന്‍
വിപ്ലവപ്പാര്‍ട്ടിതന്‍ നേതാവായ് നില്ക്കുന്നു
ഗര്‍വ്വ് ,തലക്കനം പിന്നെ ധാര്‍ഷ്ട്യം !
പണ്ടവനദ്ധ്യാപകരെന്നു കേള്‍ക്കുമ്പൊ-
ളുള്‍ക്കിടിലം വന്നുവീണുപോകും !
ഇന്നൊരു പാര്‍ട്ടി,തന്‍ പിന്നിലുണ്ടെന്നുള്ള-
ഹുങ്കോടവന്‍ ജാഢകാട്ടിടുന്നു
വിദ്യാലയങ്ങളില്‍ രാഷ്ട്രീയമില്ലെന്ന്
സാറു പറഞ്ഞെന്നറിഞ്ഞപാടെ
സ്കൂളില്‍ ചെന്നവന്‍ മാഷിനോടോതിപോല്‍
"തപ്പിക്കും കുട്ട്യോളെക്കൊണ്ടുനിന്നെ"
ഇപ്പൊഴീ താനെന്തുചൊന്നാലും സാധിക്കു-
മെന്നവന്‍ മേനിപറഞ്ഞുനിന്നു.
നാണൂന്നറിയാം പണ്ടൊന്നിച്ചൊരു ക്ലാസില്‍
ഉണ്ടായിരുന്ന പെണ്‍കുട്ടികളെ !
എന്നാലവന്നോര്‍മ്മയില്ലപോലെന്നേയും
രാജീവനേയും മുരുകനേയും!
എല്ലാവരും സ്വന്തം നേട്ടങ്ങളെണ്ണുന്നു,
താരതമ്യം ചെയ്തു നിന്നിടുന്നൂ
സ്വന്തമാമാസ്തികള്‍ വിസ്തരിച്ചീടുന്നു
ഉച്ചത്തിലാര്‍ത്തു ചിരിച്ചിടുന്നൂ
ഭക്ഷണമൊക്കെക്കഴിച്ചിടുന്നൂ, മേലെ-
ഒന്നുമില്ലേയെന്ന മുദ്രയാട്ടം
എല്ലാം മനസ്സിലായെന്നു ചിരിക്കുന്നു
പെണ്‍മണിമാര്‍, ഒളികണ്ണിടുന്നൂ
വീണ്ടും നമുക്കൊരുമിക്കണം, മാസത്തി-
ലൊന്നെങ്കിലും യോഗമുണ്ടാവണം,
നന്ദിചൊല്ലുന്നൂ കുമാരന്‍, നമുക്കിനി
മാസ വരിസംഖ്യ യൊക്കെവേണം
അങ്ങനെ യോഗം കഴിഞ്ഞൂ, പഴകിയോ
രോര്‍മ്മകള്‍ക്കായീപകല്‍ കഴിഞ്ഞു!