2013, മേയ് 21, ചൊവ്വാഴ്ച

ഇന്ത്യയെ കണ്ടെത്തല്‍
മാനേജര്‍

ഹൗസിംഗ് ലോണിനെപ്പറ്റി അന്വേഷിക്കാനാണ് ബാങ്കില്‍ കയറിയത്. മുറിയുടെ മുന്നില്‍ കാത്തുനിന്നു. അദ്ദേഹം എന്തൊക്കെയോ തിരിച്ചും മറിച്ചും നോക്കുകയാണ്. അകത്തു കയറി. 
ഗൗനിക്കുന്നില്ല.
... ... സര്‍ ,വിളിച്ചുനോക്കി.
മാനേജര്‍ കണ്ണടയ്ക്കുള്ളിലൂടെ തുറിച്ചുനോക്കി. എന്തു വേണം ?
ഹൗസിംഗ് ലോണിനെപ്പറ്റി.....
നിങ്ങള്‍ മറ്റന്നാള്‍ വരൂ- അദ്ദേഹം മൗസ് ക്ലിക്കിലേക്ക് മടങ്ങി
കിട്ടുമോ ആവോ, ഒന്നും പറഞ്ഞില്ലല്ലോ. മറ്റേതെങ്കിലും ബാങ്കില്‍ ചെന്നു നോക്കിയാലോ- മനസ്സില്‍ ചിന്തകള്‍ നിറഞ്ഞു.
ഏതായാലും ഇത്രടം വന്നതല്ലേ, നമ്മുടെ ഗള്‍ഫ് ചങ്ങാതിയെ ഒന്നു കണ്ടുകളയാം
കടുങ്ങ്വോനേട്ടന്റെ കടയില്‍ നിന്നും ഒരു ചായ കുടിക്കാം. എന്നിട്ടു പോകാം. കടയില്‍ കയറിയിരുന്നു. ഇവിടെയിപ്പോള്‍ ബേക്കറികൂടി തുടങ്ങിയിട്ടുണ്ട്. കൊള്ളാം.ചായകുടിക്കുമ്പോളാണ് രാജന്‍ പറഞ്ഞത്, അതാ മാനേജര്‍ പോകുന്നു.
ചോദ്യഭാവത്തില്‍ രാജനെ നോക്കി .
നമ്മുടെ ബാങ്ക് മാനേജരാ, പുള്ളിക്കാരന്റെ കാറാ ആ പോയത്. രാജന്‍ പറഞ്ഞു.
ഗള്‍ഫ് ചങ്ങാതിയുടെ വീട്ടിലെത്തിയപ്പോള്‍, ആളുകള്‍ ആരൊക്കെയോ ഉണ്ട്. അസിസ്റ്റന്‍ന്റ് ദാമു കോലായിലുണ്ട്.
ദാമൂ, ആളുണ്ടോ ?
ഉണ്ട്. എന്തോ തിരക്കിലാന്നാ തോന്നുന്നേ, ഞാനൊന്നു നോക്കട്ടെ.
സ്വീകരണമുറിയില്‍ അഞ്ചാറുപേരുണ്ട്. നമ്മുടെ മാനേജര്‍ സാറും അക്കൂട്ടത്തിലിരിപ്പുണ്ട്. ഞാന്‍ പരിചയഭാവം കാണിക്കാന്‍ ശ്രമിച്ചെങ്കിലും അങ്ങോര്‍ ഗൗനിക്കുന്നില്ല. അപ്പോഴേക്കും ദാമു വന്നു.
മാശേ, അകത്തേക്കു ചെല്ലാന്‍ പറഞ്ഞു.
അകത്ത്, ചങ്ങാതിയുടെ ബെഡ് റൂമില്‍, അയാള്‍ കിടക്കുകയാണ്.
നിനക്കിങ്ങോട്ടു കേറിവരാന്‍ അനുവാദം ചോദിക്കണോ ? അവന്‍ ചോദിച്ചു.
അതല്ല........ഞാന്‍ ....
പോടാ, നിന്റെ സ്വഭാവത്തിന് ഒരു മാറ്റവുമില്ല. നിന്നെ ഞാനിന്ന് വിടില്ല. വീട്ടില്‍ വിളിച്ച് ഇന്നു വരില്ലെന്നു പറഞ്ഞേക്ക്
അല്ല, ഞാനിന്ന് ബാങ്കില്‍ വന്നപ്പോള്‍, നിന്നെയൊന്നു കാണാന്‍...
ചങ്ങാതി ദാമുവിനെ വിളിച്ചു.അപ്പൊഴാ ഓര്‍ത്തത്, പുറത്ത് ആ മാനേജര്‍ വന്നിരിപ്പുണ്ടത്രേ,-ദാമൂ, ആ മാനേജരോടിങ്ങ് വരാന്‍ പറ
ഞാന്‍ എണീക്കാന്‍ നോക്കി. എന്നാല്‍, ഞാന്‍ പുറത്തുണ്ടാവും.......
 നീയവിടിരിക്ക്. നിന്നെ ഒളിക്കേണ്ട ഒന്നും എനിക്കില്ല.
മാനേജര്‍ കടന്നു വന്നു. സുഹൃത്തു് കാണിച്ച കസാരയില്‍ ഇരുന്നു.
എന്താ മാനേജരുസാറേ വിശേഷം ?...............
സാറു വന്നെന്നറിഞ്ഞു. വന്നു കാണാന്‍ പറ്റിയില്ല.
എന്തേ ?
ഇത്, ഡിപ്പോസിറ്റ് മാക്സിമൈസ് ചെയ്യുന്ന സമയമാണ്... സാര്‍....ഒരു...
മാനേജരേ, നിങ്ങള്‍ അല്പം വൈകി. ആ ഗ്രാമീണബാങ്കിന്റെ മാനേജര്‍ ഇന്നലെ വന്നിരുന്നു. അഞ്ചിനാ ചോദിച്ചത്. ഇരുപത് കൊടുത്തു. നിങ്ങളിന്നല്ലേ വന്നത്...
മാനേജര്‍ ബ്രീഫ്കേസ് തുറന്നു. ബാങ്കിന്റെ പുതിയ ഡയറി പുറത്തെടുത്തു. ഇത്, സാറിനാ, ഇതില്‍ ഫ്ലൈറ്റിന്റെ സമയമൊക്കെയുണ്ട്, ഡയറി അയാള്‍ സുഹൃത്തിന്റെ നേരെ നീട്ടി.
സുഹൃത്ത്, ബെഡില്‍ ഒന്നു ചരിഞ്ഞു കിടന്നു.
നിങ്ങള്‍ ആളു പുലിയാ സാറേ, അവന്‍ പറഞ്ഞു.നിങ്ങള്‍ക്കു ഞാന്‍ ഇരുപത്തഞ്ചു തരാം. പോരേ ?
മാനേജര്‍ നന്ദിയോടെ തലകുലുക്കി.സാര്‍ നാളെ ബാങ്കിലേക്കു വരുന്നുണ്ടോ, അതോ പേപ്പേഴ്സെല്ലാം ശരിയാക്കി ഞാനിങ്ങോട്ടു വരണോ ?
ഞാന്‍ ബാങ്കിലേക്കു വരാം-ചങ്ങാതി പറഞ്ഞു.
മാനേജര്‍ സലാം പറഞ്ഞു പിരിഞ്ഞു.
- ഞാന്‍ മാനേജരെപ്പറ്റി ആലോചിക്കുകയായിരുന്നു.....

2013, മേയ് 4, ശനിയാഴ്‌ച

ഇന്ത്യയെ കണ്ടെത്തല്‍

മലയാളി

ഒരു ബെന്‍സ് കാര്‍ പൊടുന്നനെയാണ് എന്റെ അരികില്‍ നിര്‍ത്തിയത്.
ഞാന്‍ മുന്നോട്ടു തന്നെ നടക്കുകയായിരുന്നു. കാറിന്റെ ഡോര്‍ തുറന്നുകൊണ്ട് ഒരാളിറങ്ങുന്നു. 'എടാ' അയാള്‍ വിളിക്കുന്നു, ഞാനദ്ഭുതത്തോടെ ശ്രദ്ധിച്ചു. എന്നോടാണ്. എന്നെ ഈ പ്രായത്തില്‍ എടാ എന്നു വിളിക്കാന്‍മാത്രം പരിചയമുള്ള ആരാവാം ? എന്റെ മുഖത്തെ സംശയം കണ്ടാവാം, വെളുത്തു തടിച്ച ആ മനുഷ്യന്‍ ചിരിച്ചു.
ഞാനാടാ, നിനക്ക...ഓര്‍മ്മയില്ലേ, ഹൈസ്കൂളില്‍ മൂന്നു കൊല്ലം ഒരുമിച്ചു പഠിച്ച......
ഞെട്ടിപ്പോയി ഞാന്‍.
ഇത് ആ പഴയ..................അല്ലേ, എത്ര കാലമായി നിന്നെയൊന്നു കാണണം എന്നാഗ്രഹിക്കുന്നു.നീയിപ്പോഴെവിടെയാ ?
ഗള്‍ഫില്‍.നീയോ ?
ഇവിടുത്തെ സ്കൂളില്‍.
നന്നായി. വാ, കാറില്‍ കേറ്, എന്റെ വീട്ടില്‍ വന്നിട്ടില്ലല്ലോ
പിന്നൊരിക്കലാവാം
പറ്റില്ല.
എന്നെ അയാള്‍ പിടിച്ച പിടിയാലെ കാറില്‍ കേറ്റി.തന്റെ കഷ്ടപ്പാടുകളെക്കുറിച്ചും, ഒടുവില്‍ സമ്പന്നനായതിനെക്കുറിച്ചും, കോടികള്‍ മുടക്കി വീടു പണിയിച്ചതിനെക്കുറിച്ചുമെല്ലാം അയാള്‍ പറഞ്ഞു.
കാറ് നിന്നത് ഒരു കൊട്ടാരത്തിന്റെ ഗേറ്റില്‍..സ്വര്‍ണ്ണ നിറമുള്ള ഗേറ്റ് റിമോട്ടില്‍ തുറന്നു. കരിങ്കല്ലുകള്‍ മിനുക്കി പതിച്ച പ്രധാന വഴിയിലൂടെ കാര്‍ മുറ്റത്തേക്ക് .മുറ്റത്ത് വഴുക്കാത്ത മാര്‍ബിള്‍ ഫലകങ്ങള്‍.
വരാന്ത, സ്വീകരണ മുറി... ശരിക്കും പണം ഒഴുക്കിയ വീടുതന്നെ !
എല്ലാ മുറികളും ശീതീകരിച്ചിട്ടുണ്ട്.
ഗംഭീരം
സല്‍ക്കാരം സ്വീകരിക്കാന്‍ ഞാന്‍ മറ്റൊരിക്കല്‍ സകുടുംബം വരാം
തീര്‍ച്ചയായും വരണം. അടുത്ത മാസം ഒന്നാം തിയ്യതി എനിക്കു തിരിച്ചു പോകേണ്ടതാ. അതിനു മുമ്പേ വരണം.
വരാം- ഞാന്‍ മുറ്റത്തേക്കിറങ്ങി,
നില്‍ക്ക്, ഞാന്‍ വണ്ടിയിലിറക്കിത്തരാം.
വേണ്ടെന്നേ, എനിക്ക് ഒന്നരണ്ടിടത്തു കയറാനുണ്ട്
എന്നാല്‍ ശരി- അവന്‍ പറഞ്ഞു
മാര്‍ബിള്‍ പാകിയ മുറ്റത്തു കൂടി നടക്കവേ, മുറ്റത്തിന്റെ പടിഞ്ഞാറു വശത്ത് വിലങ്ങനെ കെട്ടിയ ഒരു പ്ലാസ്റ്റിക്ക് കയര്‍ കണ്ടു. അയ തന്നെ. അതില്‍ ഏതാനും അടിവസ്ത്രങ്ങള്‍ ഉണങ്ങാനിട്ടിരിക്കുന്നു.പക്ഷേ, അവയെല്ലാം കീറലുകളുള്ളതും കരിമ്പനടിച്ചതുമായിരുന്നു.
ഞാനോര്‍ക്കുകയായിരുന്നു....
മലയാളികളിങ്ങനെയാണ്,
ഏതു കോടീശ്വരനായാലും,പുറം മോടി ഗംഭീരമാകും അടിവസ്ത്രങ്ങളോ കീറിയതും.
അവ ആളുകള്‍ ശ്രദ്ധിക്കുന്നിടത്തു തന്നെ ഉണങ്ങാനിടുകയും ചെയ്യും.(വീടുണ്ടാക്കുമ്പോള്‍ മറ്റുള്ളവരുടെ ശ്രദ്ധയില്‍ പെടാതെ വസ്ത്രമുണക്കാനിടാനുള്ള ഒരു ഭാഗം കൂടി പണിതുവെക്കാന്‍ എന്തേ ആരും ആലോചിക്കാത്തത് ?)