2022, ഫെബ്രുവരി 22, ചൊവ്വാഴ്ച

 

വേദവും പശുവും
ബാലകൃഷ്ണൻ മൊകേരി-
ശിഷ്യനൊത്തുള്ള പതിവുസഞ്ചാരത്തിനിടയിൽ
ആരാന്റെ പറമ്പിൽക്കേറി
കുറുകെനടക്കുമ്പോൾ
ഗുരു പശുവിനെ കാണുന്നു.
കഴുത്തിലെ കയറിന്റെ
മറുതലകെട്ടിയ തെങ്ങിനുചുറ്റും
കയറിന്റെ നീളമനുസരിച്ച്,വൃത്തത്തിൽ
ഗ്രാസ് കട്ടറുകൊണ്ടെന്നപോലെ പുല്ലുനീക്കിക്കഴിഞ്ഞ്
അപ്പുറത്തെ പുൽനാമ്പിലേക്ക് നാവുനീട്ടുന്ന
പശുവിനെക്കണ്ട്
കരുണാലോലനായിഭവിച്ച ഗുരു
തന്റെ ശിഷ്യനോട് പശുവിനെ ഉപദേശിക്കാൻ
ആവശ്യപ്പെട്ടാറെ,
ശിഷ്യൻ പശുവിനടുത്തുചെന്ന്,
കയറെന്ന പാരതന്ത്ര്യത്തെപ്പറ്റി
വാചാലനാവുകയും,
അതില്ലാഞ്ഞാലുള്ള സൗകര്യങ്ങളെപ്പറ്റി
അതിനെ ബോധ്യപ്പെടുത്തുകയും ചെയ്താറെ,
പശു മുക്കുറയിട്ടുകൊണ്ട്,
കയറണിയുന്നത് തന്റെ ഇഷ്ടമാണെന്നും
അതിലിടപെടാൻ
ഒരുത്തനും അവകാശമില്ലെന്നും
കൊമ്പുകുലുക്കിക്കൊണ്ട്
അയാളോടമറുകയാണുണ്ടായത്.
പിന്തിരിഞ്ഞോടുന്ന തന്റെ ശിഷ്യന്റെ
പൃഷ്ഠഭാഗത്ത് പശുതന്റെ കൊമ്പുകളാൽ
മുദ്രവെക്കുന്നതും,
അയാൾ പറന്നുവന്ന്
തന്റെ കാല്ക്കൽ തലകീഴായി പതിക്കുന്നതും
ദര്ശിച്ച ഗുരു
ഇപ്രകാരം അരുളപ്പെട്ടു :
വത്സാ, വെട്ടാൻവരുന്ന പോത്തിനോടുമാത്രമല്ല,
കയർ അലങ്കാരമായികാണുന്ന പശുക്കളോടും
വേദമോതരുതെന്ന സത്യം
ഇപ്പോൾ വ്യക്തമായില്ലേ ?
അതിനാൽ, നമുക്കു
യാത്രതുടരുകതന്നെയാണ് കരണീയം.
**********************************

 

നാട്ടാഴം
ബാലകൃഷ്ണൻ മൊകേരി
നാട്ടാഴം,കത്തുമുച്ചയ്ക്കും
നീന്തിനില്ക്കുന്ന ഭീതികൾ!
കയത്തിൽ,തെളിവെള്ളത്തിൽ
മയക്കംപൂണ്ട മീനുകൾ
മാനംനോക്കിക്കിടക്കുന്നൂ,
മനക്കണ്ണിൻമടുപ്പുുകൾ !
പൂത്തപാലകളോരത്തായ്
കാത്തുനില്ക്കുന്ന യക്ഷികൾ !
കാഞ്ഞിരത്തിൽ ദ്രവിച്ചേപോയ്
മന്ത്രവാദത്തുരുമ്പുകൾ!
വക്കത്തെ കൈതോലയിൽ,
കൊക്കുതാഴ്ത്തിയ പൊന്മയും
കാത്തിരിക്കുന്നു ,താഴത്തെ
പുൽത്തടത്തിൽ തവളയും!
പായലിൻ മുഖംമൂടിയി-
ട്ടൊളിച്ചേനില്പുു താമര !
കറുത്തിരുണ്ട വെള്ളത്തിൽ
വരാലിനുണ്ടു ജാഗ്രത
പരപ്പിന്നളവുകള്തേടി
പാഞ്ഞുപോകുന്നു പാമ്പുകൾ!
പൊടിമീനുകള് നാണിച്ച്
നാലുപാടുമൊളിക്കയായ്
ആഴത്തിൽ വേറൊരാകാശം
മേഘംപൂത്തുകിടക്കയായ് !
നിധികാക്കുന്നു പൂതങ്ങൾ
നാട്ടാഴത്തിന്റെ നന്മയിൽ!
ജലോപരിയുയർന്നെത്തും
ചിലപ്പോള് ചില കുമിളകൾ!
പൂതത്തിൻ വിനിമയപ്പൂൂരം
പുറത്തേക്കു കുതിക്കയാം
ഇടയ്ക്കാനിധികുംഭങ്ങൾ
വെയിൽക്കണ്ണിലുയർന്നിടും!
അതുകണ്ടാൽ,നോക്കുമാറില്ല
ഞങ്ങള്,തലതിരിഞ്ഞുപോം!
പൂതത്തിൻ കൂടെയുണ്ടാവും
കയത്തിൽച്ചത്ത പിശാചികൾ !
പാതിരാവിൻ നടവരമ്പിൽ-
പ്പാട്ടുപാടുംലഹരികൾ !
നാട്ടാഴം സുന്ദരം, ക്രൗര്യം
നാവുനീട്ടുന്ന വന്യത,
നാട്ടാഴം നന്മതൻനാട്യം,
നട്ടുപോറ്റുുന്ന ജീവിതം!
**********************അക്ഷരം ഡിജിറ്റൽ ത്രൈമാസികത്തിന്റെ പ്രഥമലക്കമാണ്.https://online.fliphtml5.com/qmddh/mddg/#p=1ലിങ്ക്

2022, ഫെബ്രുവരി 14, തിങ്കളാഴ്‌ച

 

ഗൃഹാതുരം 16
തൊട്ടാവാടി
ബാലകൃഷ്ണൻ മൊകേരി
ഞാനൊരു വെറും തൊട്ടാ-
വാടിയാ,ണതിൻ നേരെ
നിൻചൂണ്ടു വിരൽനീണ്ടാൽ
മതി ഞാൻ തളർന്നുപോം!
അതിനാൽ നിന്നിൽനിന്നു-
മിത്തിരി ദൂരംമാറി
നിന്നുഞാൻ ചിരിക്കുന്നൂ,
പിണങ്ങിപ്പോകാതെ നീ,
എന്തിനു,സദാ സ്നേഹ-
സ്പർശമായ് കടന്നെത്തും
തെന്നലുപോലും തന്റെ
കൈവിരൽ കനപ്പിച്ചാൽ
തളരും ഞാ,നെന്നില
മടക്കിയൊതുങ്ങിപ്പോം!
(കാഴ്ചയിൽ പരുക്കനാ-
ണെങ്കിലും മൃദുചിത്തം,
കാഴ്ചകൾ പലപ്പോഴും
വഴിതെറ്റിപ്പൂ നമ്മെ!)
എപ്പൊഴും "ലജ്ജാലു"വെ-
ന്നറിയപ്പെടുമ്പോഴും
പ്രതിരോധിക്കാൻ സജ്ജ-
മാണെന്റെ കമനകൾ!
പിന്നെയുമുള്ളംതൊടും-
മട്ടിൽനീ,യലോസരം
തുടര്ന്നാ,ലെന്വാക്കുകൾ
തീണ്ടുന്നു മുള്ളായ് നിന്നെ!
നിൻമനം മുറിപ്പെടാൻ
കൊതിയില്ലെനിക്കു,ഞാ-
നനതിനാലല്ലോ തെല്ലു
മാറിനില്ക്കുന്നൂ, നിത്യം!
എന്നെനീ,യെന്നെങ്കിലും
ഞാനായിഗ്രഹിക്കുകിൽ
അന്നറിഞ്ഞീടും ഞാനേ
മുറിവിൻ മരുന്നെന്നും!
*****************

May be an image of monument

സിംഹാസനം
-ബാലകൃഷ്ണൻ മൊകേരി
തെരഞ്ഞെടുപ്പ് നടന്നതിന്റെ പിറ്റേന്ന്,
സിംഹാസനത്തിന്റെ വലംകൈയിലെ സിംഹം
ഇടംകൈയിലെ സിംഹത്തോടു പറഞ്ഞു
നോക്കൂ, നമുക്കിനി വിശ്രമകാലമാകും
ആരും തിരിഞ്ഞുനോക്കാനില്ലാതെ
കൊട്ടാരത്തിന്റെ നിലവറയിൽ
പൊടിപിടിച്ച്,നിറംമങ്ങിയങ്ങനെ...
ഒട്ടും പേടിക്കാനില്ല,
ഇടംകൈയിലെ സിംഹം ചിരിച്ചുകൊണ്ട്
സഹപ്രവർത്തകനോടു പറഞ്ഞു :
നിനക്കോർമ്മയില്ലേ,
വിക്രമാദിത്യനിരുന്നകാലം ?
പിന്നീട് ചരിത്രത്തിന്റെ മണ്ണിന്നടിയിൽനിന്ന്
ഭോജരാജാവ് നമ്മെ കണ്ടെടുക്കാൻ
വെറുമൊരിടയൻ നിമിത്തമായി.
പിന്നീടാരെല്ലാം ഇരുന്നു!
ജന്മംകൊണ്ടുമാത്രം രാജാക്കന്മാരായ
വെറും തെണ്ടികളും
ഭോഷന്മാരും
മതവൈരം ഭൂഷണമാക്കിയവരും
ഏഷണിക്കാരും,
നട്ടെല്ല്
ചേമ്പിൻതണ്ടുപോലെ വളയുന്നവരും
ഇവിടെ നമുക്കിടയിലങ്ങനെ
ഞെളിഞ്ഞിരുന്നു
എത്ര കാലങ്ങളങ്ങനെയങ്ങനെ.,
എത്ര പൃഷ്ഠങ്ങളങ്ങനെയങ്ങനെ..
എന്നിട്ടും നമ്മുടെ സ്ഥാനത്തിനെന്തെങ്കിലും
കുറവുവന്നുവോ?
പിന്നീട് വെളിച്ചംകണ്ടാൽ കണ്ണ്ചുളുക്കുന്ന,
വീണമരത്തിന്നടിയിൽ വളർന്ന
പുല്ലിലപോലെ വെളുത്തപൃഷ്ഠങ്ങൾ
എന്തൊക്കെ കുതന്ത്രങ്ങൾക്കും
ക്രൂരതകൾക്കും
നമുക്കിടയിലിരുന്നവർ രൂപംകൊടുത്തു!
അവരുടെ കൊടിയായിരുന്നല്ലോ,
നമ്മുടെ പിന്നിലന്ന് സ്പന്ദിച്ചിരുന്നത് !
എന്നിട്ടെന്തായി ?
ഒരുപാതിരയ്ക്കവര്
എല്ലാം വിട്ടെറിഞ്ഞ് കപ്പൽകയറിയില്ലേ?
പിന്നെ പുതിയ ഇരിപ്പുകാരുണ്ടായി!
അന്നും,
നമുക്കൊരൂനവും തട്ടിയില്ല.
പഴയ രാജാക്കന്മാരുടെ കാലംപോലെ
ഉപജാപങ്ങളും
തലയണമന്ത്രങ്ങളും
പടലപ്പിണക്കങ്ങളും
വാഴ്ത്തുപാട്ടുകളുംമാത്രം
നമുക്കുചുറ്റുമലയടിച്ചു!
നമ്മൾ കാവൽനില്ക്കുന്ന ഇരിപ്പിടത്തിൽ
ഒരു വെളുത്ത ഖദർഷാളുമാത്രം
മാറ്റത്തിന്റെ സൂചനയായി!
ഇത്രയും കേട്ടവാറെ,
വലത്തേക്കൈയിലെ സിംഹപുരുഷൻ പറഞ്ഞു
ഓരോതവണ ഇരിക്കുന്നവരും
അതിനുമുമ്പിരുന്നവരുടെ
ബദ്ധവൈരികളായിരിക്കെ,
ഇവിടെയിരിക്കുമ്പോൾമാത്രം
അവര്ക്കെല്ലാം ഒരേപൃഷ്ഠമാവുന്നതെങ്ങനെ?
അതിനു കാരണമുണ്ട്,
ഇടത്തേക്കൈയിലെ സിംഹം പറഞ്ഞു
മാറ്റം
ഇവിടെയിരിക്കുന്നവർക്കുമാത്രം,
നോക്കൂ, കൊട്ടാരത്തിന്റെ ഇടനാഴികളിലെല്ലാം
മന്ത്രിച്ചുകൊണ്ടുനടക്കുന്നത്
ചിരപുരാതന ഉപജാപകസംഘമാണ്.
പുതുതായി വരുന്നവർക്കായി
അവർ പഴയതാളത്തിൽത്തന്നെയാണ്
വാഴ്ത്തുപാട്ടുകളെഴുതുന്നത്
അവരെ മുച്ചൂടും മാറ്റാതെ
ഈ സിംഹാസനം ജനകീയമാവില്ല!
മാറ്റം ജനകീയമാവില്ല.
വരുന്നവർ എല്ലായ്പ്പോഴും
വൈതാളികരുടെ വാഴ്ത്തിൽമയങ്ങി
താൻ പഴയരാജാവെന്ന്
വിചാരിക്കയാണ് പതിവ് !
ഇപ്പോള്, തെരഞ്ഞടുപ്പുകഴിഞ്ഞ സ്ഥിതിക്ക്,
ഇരിക്കാൻ വരുന്നവരെ കാണാം
അപ്പോള്നമുക്കുറപ്പിക്കാനാവും
നമ്മുടെ സ്ഥാനം,
മന്ത്രമണ്ഡപത്തിലോ നിലവറയിലോ
എവിടെയായിരിക്കുമെന്ന്.
ഇതുകേട്ടവാറെ,
വലംകൈയിലെ സിംഹം
പ്രതീക്ഷയോടെ തലയാട്ടി!
(സിംഹം തലയാട്ടുന്നതുകണ്ട്
വിരണ്ടുപോയ വൈതാളികന്മാർ
കൊട്ടാരത്തിൽ ഭൂകമ്പമെന്ന് വിളിച്ചുകൂവി
പുറത്തേക്കു കുതിക്കാൻതുടങ്ങി !)
**************************
Picture courtesy Google