2020, നവംബർ 16, തിങ്കളാഴ്‌ച

 

പരിഭാഷ-14

പൂക്കളും പൂക്കളും

ബാലകൃഷ്ണൻ മൊകേരി


സസ്യശാസ്ത്രോദ്യാനത്തിൻ വാസന്തശബളിമ

കൺകുളി‍ര്‍ക്കെയും കണ്ടു ,കാഴ്ചയിലലിയവേ,

താമരപ്പൂവിൻ വര്‍ണ്ണവിന്യസ്തദലങ്ങളും

ശില്പഭംഗിയും നോക്കി,യേറെനേരം ഞാൻ നിന്നൂ !

സ്വര്‍ഗ്ഗീയ സുഗന്ധമാര്‍ന്നപ്പുറം വിലസുന്ന

മറ്റൊരു പൂവിൻചാരെ,ക്കിടന്നു ചാവാൻതോന്നി!

ഇങ്ങനെ പ്രസിദ്ധമാം പൂവുകള്‍ നിറഞ്ഞൊരീ

പൂവനം കാണുന്നതേ സ്വര്‍ഗ്ഗദര്‍ശനംതന്നെ!

അവയാണല്ലോ പൂക്കള്‍,പൂവെന്നാലവമാത്രം !-

അങ്ങനെയാനന്ദത്തിൽ മുഴുകിമടങ്ങുമ്പോള്‍,

മതിലിൻ പുറത്തല്പംകാടുമൂടിയ ദിക്കിൽ

പേരെഴാതൊരുവള്ളിച്ചെടി പൂത്തിരിക്കുന്നൂ!

വാഹനമെത്തിച്ചേരാൻ കാത്തുനില്ക്കവേ,മുന്നിൽ

തേൻകുടിക്കുവാനായിട്ടെത്തുന്നൂ ശലഭങ്ങള്‍!

ശ്രദ്ധവെയ്ക്കവേ,അതിൻ കുഞ്ഞുപൂവുകള്‍ക്കെന്തു

ചാരുതയെന്നോ,വീണ്ടും വീണ്ടുമേകാണാൻതോന്നും!

പേരതിനില്ലാ, വര്‍ണ്ണഭംഗിയും സുഗന്ധവും,

വാഴ്ത്തുകള്‍ പാടാനാരും കാത്തുനില്ക്കുന്നേയില്ല !

എങ്കിലുംപൂമ്പാറ്റകള്‍ തേടിയെത്തുന്നുണ്ടല്ലോ

പൂവിനീപ്പിറവിതൻ ധന്യതയിതാണല്ലോ!

............................................................

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ