പരിഭാഷ-14
പൂക്കളും പൂക്കളും
ബാലകൃഷ്ണൻ മൊകേരി
സസ്യശാസ്ത്രോദ്യാനത്തിൻ വാസന്തശബളിമ
കൺകുളിര്‍ക്കെയും കണ്ടു ,കാഴ്ചയിലലിയവേ,
താമരപ്പൂവിൻ വര്‍ണ്ണവിന്യസ്തദലങ്ങളും
ശില്പഭംഗിയും നോക്കി,യേറെനേരം ഞാൻ നിന്നൂ !
സ്വര്‍ഗ്ഗീയ സുഗന്ധമാര്‍ന്നപ്പുറം വിലസുന്ന
മറ്റൊരു പൂവിൻചാരെ,ക്കിടന്നു ചാവാൻതോന്നി!
ഇങ്ങനെ പ്രസിദ്ധമാം പൂവുകള്‍ നിറഞ്ഞൊരീ
പൂവനം കാണുന്നതേ സ്വര്‍ഗ്ഗദര്‍ശനംതന്നെ!
അവയാണല്ലോ പൂക്കള്‍,പൂവെന്നാലവമാത്രം !-
അങ്ങനെയാനന്ദത്തിൽ മുഴുകിമടങ്ങുമ്പോള്‍,
മതിലിൻ പുറത്തല്പംകാടുമൂടിയ ദിക്കിൽ
പേരെഴാതൊരുവള്ളിച്ചെടി പൂത്തിരിക്കുന്നൂ!
വാഹനമെത്തിച്ചേരാൻ കാത്തുനില്ക്കവേ,മുന്നിൽ
തേൻകുടിക്കുവാനായിട്ടെത്തുന്നൂ ശലഭങ്ങള്‍!
ശ്രദ്ധവെയ്ക്കവേ,അതിൻ കുഞ്ഞുപൂവുകള്‍ക്കെന്തു
ചാരുതയെന്നോ,വീണ്ടും വീണ്ടുമേകാണാൻതോന്നും!
പേരതിനില്ലാ, വര്‍ണ്ണഭംഗിയും സുഗന്ധവും,
വാഴ്ത്തുകള്‍ പാടാനാരും കാത്തുനില്ക്കുന്നേയില്ല !
എങ്കിലുംപൂമ്പാറ്റകള്‍ തേടിയെത്തുന്നുണ്ടല്ലോ
പൂവിനീപ്പിറവിതൻ ധന്യതയിതാണല്ലോ!
............................................................
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ