2020, ഒക്‌ടോബർ 25, ഞായറാഴ്‌ച

 പരിഭാഷ-11

ഒരു പ്രണയകഥ
ബാലകൃഷ്ണൻ മൊകേരി


പകലൊടുങ്ങുന്ന നേരം,കടൽക്കര ;
ഒരു യുവാവുമടുത്തു പെൺകുട്ടിയും !
ഏറെ നേരം മടിച്ചുനിന്നെങ്കിലും
ചാരെയുള്ളൊരാ പെൺകിടാവോടയാള്
ചൊന്നതിങ്ങനെ : "നിന്നെഞാ,നേതിലും
മേലെയായി പ്രണയിക്കയാണെടോ.”
കരയിലേക്കുതുടരെവന്നെത്തുന്ന
തിരയിൽനിന്നു മിഴി പിൻവലിച്ചവള്
അവനെ നോക്കി,യാകൺകളിലാദവും
പുരുഷരായിപ്പിറന്നവരൊക്കെയും
അവളെ നോക്കു,ന്നയാളുടെ കൈകളിൽ
ചുരുളുനീര്ത്താതൊളിപ്പിച്ച ചങ്ങല!
അതിലു,മപ്പുറം മാഞ്ഞുതുടങ്ങുന്ന
പകലവൻ,അതും നോക്കി മൊഴിഞ്ഞവള്,
: "ഇവിടെ നിര്ത്താം,പിരിയാം നമുക്കിനി!”
അമ്പരപ്പുനിറഞ്ഞ യുവാവിന്റെ
മുന്നിലുടെ ചിറകുകള് നീര്ത്തി,യാ
പെൺകിടാവവള് ചക്രവാളങ്ങളിൽ
പോയ്മറഞ്ഞൂ,പകലും മറഞ്ഞുപോയ് !
........................................................

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ