പരിഭാഷ -6
ഏകാകിയായ ചൂണ്ടക്കാരൻ
....................................................
ബാലകൃഷ്ണൻ മൊകേരി
ടായ് നദിയുടെ പടിഞ്ഞാറേക്കരയിൽ
ചൂണ്ടക്കാരുടെ നിരയിൽ അല്പം അകലേയ്ക്കുമാറി,
ഏകാകിയായൊരു വൃദ്ധൻ ശ്രദ്ധയിൽപെട്ടു.
വലിയ തൊപ്പിയണിഞ്ഞ,
ക്രിസ്തുമസ് അപ്പൂപ്പൻെറ താടിമീശകളുള്ള,
ഒരാള്‍!
പുഴയിലേക്കു ചൂണ്ടയെറിഞ്ഞും,
നിശ്ചിതമായ ഇടവേളകളിലത് വലിച്ചെടുത്തും
വീണ്ടും ഇരകോര്‍ത്തിട്ടുമങ്ങനെ.
അയാള്‍ക്കു പക്ഷേ, മീൻ കിട്ടുന്നേയില്ല !
കരുണനിറഞ്ഞ വെള്ളാരങ്കണ്ണുകള്‍
ഏകാഗ്രമായി പുഴയിലേക്കെറിഞ്ഞ്,
പ്രത്യാശയുടെ ഒരു എണ്ണഛായാപടംപോലെ
ഒരു ചൂണ്ടയിടുന്ന വൃദ്ധൻ !
താങ്കള്‍ക്ക് മീനൊന്നും കിട്ടുന്നില്ലല്ലോ,
പുഴ പരിഭവിച്ചുകാണും
അയാളുമായി പരിചയപ്പെട്ടശേഷം ഞാൻ പറഞ്ഞു.
ഞാൻ ചൂണ്ടയിടുന്നത് മീൻപിടിക്കാനല്ല,
അവയ്ക്ക് ഇരകൊടുക്കുകയാണ്
വൃദ്ധൻ പറഞ്ഞു.
ചൂണ്ടപ്പറയിലെ റീലുകറക്കി
ചൂണ്ട വലിച്ചെടുത്ത്,
അയാളതിന്റെ കൊളുത്ത് ഭാഗംഎനിക്കു കാണിച്ചു.
അതിൽ, കൊളുത്തുണ്ടായിരുന്നില്ല!
ഇരയെ തറച്ചുവെക്കാനുള്ള
സൂചിപോലൊരു കമ്പിമാത്രം !
മീനുകള്‍ക്കിരയെ പെട്ടെന്നൂരിയെടുക്കാം,
അയാള്‍ ചിരിച്ചു.
എങ്കിലാ ഇരയെല്ലാം ഒരുമിച്ച്
പുഴയിലിട്ടാൽ മതിയാവില്ലേ,
വെറുതെയിങ്ങനെ കാത്തിരിക്കേണ്ടല്ലോ
ഞാൻ പറഞ്ഞു.
എന്റെനേരെയുയര്‍ന്ന ആ കണ്ണുകള്‍
സജലങ്ങളായിരുന്നു !
യുവ സ്നേഹിതാ, അയാള്‍ പറഞ്ഞു
എല്ലാ ശരത്ക്കാലങ്ങളിലും
ഞാനും എന്റെ എലിസബത്തും
ഇവിടെയിരുന്നു മീൻപിടിക്കുമായിരുന്നു,
സാൽമൺ മത്സ്യത്തിന്റെ വെള്ളിത്തിളക്കവും
അതിന്റെ പിംഗളമായ മാംസവും
അവള്‍ക്കെന്തിഷ്ടമായിരുന്നെന്നോ !
പകൽതീരുംവരെ
ഞങ്ങളിവിടെയിരുന്ന് മീൻപിടിക്കുമായിരുന്നു.
കഴിഞ്ഞ മഞ്ഞുകാലത്തവള്‍
എന്നെക്കൂട്ടാതെ
മാലാഖമാരുടെ നാട്ടിലേക്കു പോയ്ക്കളഞ്ഞു.
ശരത്ക്കാലത്തിവിടെയെനിക്ക്
അവളുടെ സാമീപ്യം ലഭിക്കുന്നു
അതെന്നെ ശമിപ്പിക്കുന്നു
മഞ്ഞുകാലം കടന്നുപോകാനുള്ള ചൂടുനല്കുന്നു.
വൃദ്ധൻ വീണ്ടും ഇരചേര്‍ത്ത ചൂണ്ട
ടായ് നദിയിലേക്കെറിയുന്നു !
.....................................................................
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ