2019, ഡിസംബർ 11, ബുധനാഴ്‌ച


ചീത്തവാക്കുകള്‍
ബാലകൃഷ്ണന്‍ മൊകേരി
1
കുഞ്ഞുന്നാളിലച്ഛനാണ്
ആരോടും
ചീത്തവാക്കുകള്‍ പറയരുതെന്ന്
പഠിപ്പിച്ചുതന്നത്.
സംസാരിക്കാനൊരുങ്ങുമ്പോഴെല്ലാം
ഒരു താക്കീതുപോലെ
എന്നെയതുപിന്നോട്ടുനീക്കി.
ചീത്തവാക്കുകള്‍ നുരയ്ക്കുന്ന
തെരുവോരപ്പകലുകളും
വാക്കുകളുടെ തുണിയുരിയുന്ന
കുടിയന്മാരുടെ മോന്തികളും
കാതുപൊത്തി കണ്ടുനില്ക്കാനേ
കഴിഞ്ഞുള്ളൂ
2

നിഘണ്ടുക്കളില്‍ പലപ്പോഴും കാണാത്ത
പച്ചയായ പദക്കൂട്ടങ്ങളില്‍
ജനനേന്ത്രിയങ്ങളും
ഉപസ്ഥരോമാവലികളും
വലിയ ഒച്ചയോടെ
തമ്മില്‍ വലിച്ചെറിയുന്നതാണ്
അസഭ്യമെന്നു പഠിച്ചത്
പിന്നീടാണ്
അവയ്ക്ക് പലപ്പോഴും
വ്യാകരണവുമുണ്ടായിരുന്നില്ല
വ്യാകരണമില്ലാത്ത ചീത്തവാക്കുകള്‍
ചെലയ്ക്കുന്നോന്റെ കടുപ്പംകാട്ടി
എരിഞ്ഞുതീരുമ്പോള്‍
ചീറ്റിത്തെറിക്കുന്ന തീപ്പൊരിയില്‍
പലരും പുളയുന്നതുകണ്ടു
മേലാകെ പുളിച്ച ഛര്‍ദ്ദില്‍വീണപോലെ
അലമ്പായിപ്പോയി പലപ്പോഴും
എത്ര കുളിച്ചാലും മതിവരാതെ
പുഴയിലേക്കു കിടപ്പുമാറ്റേണ്ടിവന്നു
3
എന്നിട്ടും
കാലംതെറ്റിയ മഴപോലെ
ഓര്‍ക്കാപ്പുറത്ത്
തെറിയില്‍ നനഞ്ഞുപോകുമ്പോള്‍
നല്ല നാലു തെറിയെടുത്ത്
കെണിപ്പിനുതന്നെ പകരംകൊടുക്കാനും
കൊതിവന്നു
ഗുരിക്കളെത്തേടിയപ്പോള്‍
പെയ്തുതന്ന തെറിയേറ്റ്
തൊലിപൊള്ളിയടര്‍ന്നേപോയ്
4
കുത്തിയിരുന്നു നിനച്ചപ്പോള്‍
പൊരുളുകളുടെ ഉറവപൊട്ടി:
ഇവയെല്ലാം തായ്മൊഴിയത്രേ !
മേല്ക്കോയ്മ ചമഞ്ഞെത്തിയ
മറുപേച്ചുകള്‍ നാടിന്‍ തായ്മൊഴി
ചളിമൊഴിയായ് മറകെട്ടി !
ഇപ്പൊഴുമാവേലിക്കുള്ളില്‍
കുലമഹിമപകര്‍ന്നുരസിക്കാന്‍
പോകുന്നതീയാചാരം
ഇവരുടെയാചാരം.
ആചാരം പാലിക്കാത്തവ-
നീവഴി പോകരുതല്ലോ !

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ