2019, ഒക്‌ടോബർ 11, വെള്ളിയാഴ്‌ച

ഒട്ടകപ്പക്ഷിയുടെ മുട്ടകള്‍
---ബാലകൃഷ്ണന്‍ മൊകേരി
ഇന്നലെ പുലരാന്‍നേരം
കിനാവൊന്ന് തെളിഞ്ഞുവന്നു :
ഏറെ പരിചയംതോന്നുന്ന
അറിയാത്ത വഴിയിലൂടെ
നടന്നുപോകുമ്പോള്‍
മുന്നില്‍,നിലത്തായി
നാലഞ്ച് വലിയമുട്ടകള്‍,
ചിലതിന്റെ പുറന്തോല് ചുളുങ്ങി,
ചിലതില്‍ വടുക്കള്‍വീണ്
ഉടയോരറ്റനിലയില്‍,
പടുകുഴിയിലും പുറത്തുമായി.
അടുത്തെത്തിയപ്പോളവയില്‍നിന്ന്
ഒച്ചകള്‍ കേള്‍ക്കായി
അടുത്തുചെന്ന്
ആരാണെന്താണെന്ന് ചോദിക്കെ,
ഒട്ടകപ്പക്ഷിയുടെ മുട്ടകളെന്ന്
അരുളപ്പെട്ടു.
ഉടയൊരെവിടെന്ന
ഉരിയാട്ടത്തിന്,
പുലിവന്നപ്പോള്‍ തടികാത്തെന്ന
മുട്ടപ്പേച്ചുവന്നു.
മുട്ടകളെപ്പുലിക്കുവിട്ട്
ഉയിര്‍കാക്കാനോടിയ
പറവപ്പെരിയോരെ
തെറിനാലുപറയാതെങ്ങെനെ
പോകുമെന്നുഴറുന്നേരം,
ഉറയുന്നേരം,
ചിരിക്കുന്നു മുട്ടകള്‍ :
മണ്ടാ മരമണ്ടാ !നീ,
പൊയ് വാക്കു പറയാതേ പോ,
തടിപോറ്റും പറവയ്ക്കല്ലാം
ചേരുന്നൊരു കാലംവന്നാല്‍
പെറ്റുകൂട്ടാം മുട്ടകളിനിയും,
അതിജീവനതത്വമതല്ലോ!
കണ്ണുപായുന്നിടത്തെല്ലാം
നിറയെക്കാണ്മതു മുട്ടകള്‍,
ഒട്ടകപ്പക്ഷിമുട്ടകള്‍ !
ഉരിയാട്ടംനിലച്ചുഞാന്‍
തിരിയെപ്പോകാനൊരുങ്ങവേ,
കിനാപ്പോള തകര്‍ന്നുപോയ്
ഉറക്കം കാടുകടന്നുപോയ്.
...............................................

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ