2013, ഒക്‌ടോബർ 14, തിങ്കളാഴ്‌ച

ഇന്ത്യയെ കണ്ടെത്തല്‍


ദക്ഷിണ

വിദ്യാരംഭം പ്രമാണിച്ച് മകളെ നൃത്ത വിദ്യാലയത്തിലേക്ക് കൊണ്ടുപോകുകയായിരുന്നു സുഹൃത്ത്. "എന്താ മോളേ കൈയില്‍ ?" ഞാന്‍ ചോദിച്ചു. മറുപടി പറഞ്ഞത് സ്നേഹിതനാണ്."അതോ, ദക്ഷിണ വയ്ക്കാനുള്ള വെറ്റിലയും മറ്റുമാണ്."
"അപ്പോള്‍ ദക്ഷിണ മതിയോ ഇപ്പോഴും ? ഫീസൊന്നുമില്ലേ ? "ഞാന്‍ ചോദിച്ചു.
"അതൊക്കെ കൃത്യമായി മാസാമാസം കൊടുക്കണം. ഇത് പുറമെ."
"അവരു പറയുന്ന ഫീസ് കൃത്യമായി കൊടുക്കുമ്പോഴും ദക്ഷിണയെന്ന പേരില്‍ പണം കൊടുക്കണമല്ലേ ? ഇതു തന്നെയല്ലേ കൈക്കൂലി ? സര്‍ക്കാരുദ്യോഗസ്ഥന്‍മാര്‍ ശമ്പളത്തിനു പുറത്തു ,ആളുകളോടു വാങ്ങുന്ന പണത്തിനെ കൈക്കൂലിയെന്നല്ലേ നമ്മള്‍ പറയാറ് ? ഇക്കണക്കിന് അതും ദക്ഷിണതന്നെയല്ലേ ?"
"നിനക്കെന്തറിയാം ?ഗുരുവിന്റെ പിറന്നാളിന് സമ്മാനം വേറെ, അരങ്ങേറ്റത്തിനു വേറെ ദക്ഷിണ- ഇങ്ങനെ എന്തെല്ലാം കിടക്കുന്നു, പണ്ട്, ഇതൊക്കെ പഠിപ്പിക്കുന്ന ഗുരുക്കന്മാര്‍ക്ക് ഈദക്ഷിണ മാത്രമേ ഉണ്ടായിരുന്നുള്ളൂ.ഇന്നു കാലം മാറിയെങ്കിലും ഇക്കാര്യത്തില്‍ മാറ്റമില്ല.നമ്മള്‍ കൊടുക്കും, അവരു വാങ്ങും .അതു തന്നെ. ഞങ്ങള്‍ക്കു വൈകി, പിന്നെ കാണാം "സ്നേഹിതനും മകളും നടന്നു പോയി.
ഞാനാലോചിക്കുകയായിരുന്നു, എന്തു വലിയ വിപ്ലവം പറഞ്ഞാലും നമ്മളിങ്ങനെതന്നെയാണ്. പണ്ട്, വീടുപണിക്ക് ഭക്ഷണം മാത്രം കൂലിയായിരുന്ന കാലത്ത്
ഗൃഹപ്രവേശനത്തിനു വസ്ത്രവും പണക്കിഴിയും നല്‍കുമായിരുന്നു. ഇന്ന് പണിക്കാര്‍ക്കൊക്കെ കൃത്യമായ കൂലിയുണ്ട് (എന്നാലും പണിക്ക് ആളെ കിട്ടാനില്ല !)എന്നിട്ടും, കട്ടില വെപ്പിനും ഗൃഹപ്രവേശനത്തിനുമെല്ലാം ഈ ദക്ഷിണ കൂടിയേ കഴിയൂ. കഷ്ടം തന്നെ.
ഗുണപാഠം :-
ഒന്നുകില്‍ , ഈ ദക്ഷിണകളെയും കൈക്കൂലിവകുപ്പില്‍ പെടുത്തി നിരോധിക്കുക, അല്ലെങ്കില്‍ സര്‍ക്കാരുദ്യോഗസ്ഥര്‍ വാങ്ങുന്ന കൈക്കൂലിയെക്കൂടി ദക്ഷിണയായി കരുതി അംഗീകരിക്കുക !
ആമേന്‍!

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ