2022, ഡിസംബർ 28, ബുധനാഴ്‌ച

 

ഡിസംബറിന്റെ സാക്ഷ്യം
-ബാലകൃഷ്ണൻ മൊകേരി
ശവക്കല്ലറയിൽനിന്ന്
ഉയിർത്തുവന്ന ദൈവപുത്രൻ
കൈകാലുകൾകുടഞ്ഞ്
വഴിയിലേക്കിറങ്ങി !
നൂറ്റാണ്ടുകളുടെ വിശപ്പ്
തണുപ്പുപോലെ അയാളെ വലയംചെയ്തു.
ആ മെലിഞ്ഞുണങ്ങിയ ദേഹത്ത്
മുറിവുകളെല്ലാം വായടച്ചിരുന്നെങ്കിലും
രക്തക്കറ തിളങ്ങിനിന്നിരുന്നു
ഉടുപ്പിൽ നിറയെ കീറലുകളുണ്ടായിരുന്നു
ഡിസംബറിന്റെ മഞ്ഞുവീഴുന്ന വഴിയിലൂടെ
നടത്തം മറന്നവൻ വേച്ചുവേച്ചുനടക്കുമ്പോൾ,
പാതിരയുടെ ഇരുട്ടുവഴികളിൽ
ഒരു ഘോഷയാത്ര എതിരെ വരുന്നുണ്ടായിരുന്നു
പട്ടക്കാരും പാട്ടുകാരും
കുട്ടികളും യുവാക്കളുമെല്ലാം
അസംഖ്യം ക്രിസ്തുമസ് അപ്പൂപ്പന്മാരുടെ പിന്നാലെ
വരിവരിയായി ആടിപ്പാടിവരുന്നു !
ദൈവപുത്രൻ അടുത്തേക്കുചെന്നാറെ,
അവരൊക്കെയും മുഖംചുളിച്ച്
ആരിത്,എന്തുവേഷം,
നാറുന്നുവെന്നിങ്ങനെ
ആക്രോശങ്ങളുയർത്തി
ദൈവപുത്രനെന്ന ഇടറുന്ന വാക്കുകൾകേൾക്കെ
ആകാശം ഞെട്ടുമാറവർ
ആർത്തുകൊണ്ടയാളെ
അരികിലെ ഓടയിലേക്കുതള്ളിയിട്ടു
കള്ളുകുടിച്ച് പിച്ചുംപേയും പറയുന്ന
യാചകനെന്ന് വാക്കുകൊണ്ട് കുത്തി
ഘോഷയാത്ര സാവേശം,സാഘോഷം
മുന്നോട്ടുപോകെ
ഓടയിലെ മാലിന്യത്തിൽനിന്ന്
എഴുന്നേല്ക്കാനാവാതെ
അയാളിങ്ങനെ മന്ത്രിക്കുകയായിരുന്നു
ഇവർചെയ്യുന്നതെന്തെന്ന് ഇവരറിയായ്കയാൽ
പിതാവേ,ഇവരോടു പൊറുക്കേണമേ !
ആവാക്കുകൾകേട്ട് ഞെട്ടിത്തരിച്ചുപോയ
ഡിസംബർമാത്രം
ജനുവരിയായി ഉയിർത്തെഴുന്നേല്ക്കാൻ വേണ്ടി
സാക്ഷിയായി
തണുപ്പുസഹിച്ചുനിന്നു!
**************************

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ