2022, ഡിസംബർ 28, ബുധനാഴ്‌ച

 

പശുജീവിതം
ബാലകൃഷ്ണൻ മൊകേരി
പറമ്പിലുള്ളൊരുതെങ്ങിൽ
പശുക്കയര്കെട്ടിയിട്ടു
പാറുവമ്മ വീട്ടിലേക്കു
തിടുക്കത്തിൽ മടങ്ങുമ്പോള്,
തലപൊക്കി നോക്കുന്നുണ്ട്,
ചിലമൊഴി മുൂളുന്നുണ്ട്,
പശുവപ്പോളസ്വസ്ഥയായ്
തലയിളക്കി !
പറമ്പിലെ കറുകപ്പുൽ
തിന്നുകൊള്ളാൻ പശുവിനോ-
ടരുമയായ് പറയുന്നു
പാറുവമ്മച്ചി !
പശുവപ്പോളമ്മച്ചിതൻ
ചുവടെണ്ണിത്തലയാട്ടി
കയര്നീളംവരെ പിന്നിൽ
നടക്കയാണല്ലോ !
നിനക്കെന്താ പറമ്പിലെ
കറുകപ്പുൽ തിന്നുകൂടെ ?
കുടിവെള്ളം നേരമായാ-
ലിവളെത്തിക്കാം!
അലക്കാനുണ്ടെനിക്കേറെ,
അരിവെച്ചു വാര്ത്തിടേണം,
മീൻകൂക്കിയോര്ത്തുചെന്നു
മീനു വാങ്ങണം,
തേങ്ങയൊന്നുരിച്ചരച്ച്
മീനുകറിവെച്ചിടേണം,
മുരിങ്ങതന്നിലനുള്ളി
വറവും വേണം!
പുയ്യനിങ്ങു വന്നിടുമ്പോള്
വിളമ്പി നല്കണം, പിള്ളേര്
വീടണഞ്ഞാലവര്ക്കൊക്കെ
ചായനല്കണം
അരിയരച്ചൊരുക്കണം
പലവിധം പലഹാരം
നടുവിന്റെ പണിതീരും
നിത്യജീവിതം !
ഏതുകാലം തുടങ്ങിയി-
തേതുകാലമൊടുങ്ങുമോ
പശുവേനീ യെനിക്കിനി-
പ്പണിതരല്ലേ !
നീനടക്കും കയര്ദൂരം,
ഞാനുമെന്റെ താലിദൂരം
ഇരുവര്ക്കുമിതുമാത്രം
പശുജീവിതം !
പാറുവമ്മ വീട്ടിലേക്കു
തിരക്കിട്ടു നടക്കുന്ന
കാഴ്ചനോക്കി നിശ്ചലയായ്
പുള്ളിച്ചി നിന്നൂ!
*കാർട്ടൂൺ ഗൂഗിൾ തന്നത്
 May be an image of animal

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ