2022, ഡിസംബർ 28, ബുധനാഴ്‌ച

 

മദനൻ വരയ്ക്കുമ്പോൾ
ബാലകൃഷ്ണൻ മൊകേരി
മദനൻ വരയ്ക്കുമ്പോൾ ,
കഥക,ളതീതമാം
കലയായ്, നിറങ്ങളായ്
നൃത്തമാടുകയല്ലോ!
തലയിൽക്കലിപൂത്ത
കാഥികർക്കൊപ്പം, കാണാ-
വഴിതാണ്ടുമ്പോൾ കൂടെ
ഭ്രാന്തപൂരുഷനാവും* !
പുലരി, പൂങ്കോഴിതൻ
കൂവലായ് വരയ്ക്കുമ്പോൾ ,
മനസ്സിൽ ഗ്രാമത്തിന്റെ
തുടിതാളങ്ങൾ കേൾക്കും,
ഇരുളും വെളിച്ചവും
ഒളിചിന്നിയ നാടും
സിമന്റിൽ ബഹുരൂപ-
മാര്ന്നൊരു നഗരവും,
നീർ നിറയ്ക്കുവാൻ,കുടം
മേല്ക്കുമേൽ തലയിൽവെ-
ച്ചേകതാളത്തിൽപോകും
വടക്കൻ വനിതയും,
കഥയിൽ, പ്രണയത്തിൻ
തെളിമയുറയുന്ന
കൺകളിൽ വിദൂരമാം
വിരഹം പെറും പെണ്ണും,
തമിഴിൻ സംസ്കാരവും,
കണ്ണകിയുടെ പൊള്ളും-
വീര്യവും,ജനസാന്ദ്ര-
മാകിയ തുറകളും
മദനൻ വരയ്ക്കുമ്പോൾ
നിറങ്ങള് ജീവൻവച്ചു-
നിറയും മനസ്സിന്റെ
നീലമാം വാനങ്ങളിൽ!
മദനൻ വരയ്ക്കുന്നൂ,
കോട്ടകൊത്തളങ്ങള്തൻ
ചാരത്തു കുന്തിച്ചിരു-
ന്നേകാഗ്രമനസ്കനായ് !
മദനൻ വരയ്ക്കുന്നൂ,
നീളുന്ന നാടൻവഴി-
ത്താരയിൽ,മനകൾതൻ
പഴയ മുറ്റങ്ങളിൽ!
മദനൻ വരയ്ക്കുമ്പോൾ
വരയിൽ ചരിത്രവും
സമകാലികസ്പന്ദ-
രേഖയുംതെളിയുന്നൂ!
വരകൾ കടലാസി-
ന്നപ്പുറം പടര്ന്നേറി-
പ്പലകാലത്തിൽ പൂത്തു
മധുരംവിളമ്പുന്നൂ!
ഇവിടെ,ദൂരത്തിരു-
ന്നാവിരൽകളിൽചേര്ന്ന
ബ്രഷിന്റെ സൗഭാഗ്യത്തെ-
വരയ്ക്കാൻ ശ്രമിപ്പൂ ഞാൻ !
*മദനന്റെ ഒപ്പ് ,മേഡ് മാൻ എന്നു ചില കാഥിക പ്രതിഭകൾ

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ