2024, ഏപ്രിൽ 5, വെള്ളിയാഴ്‌ച

 

പ്രണയം ഒരു സ്കാൻ റിപ്പോർട്ട്
(കവിത)
രചന : ബാലകൃഷ്ണൻ മൊകേരി
മാളിൽ നിന്നിറങ്ങുമ്പോൾ,
ചലിക്കും പടികളിലുറച്ചുനില്ക്കെ
ഇരുതോളിലും കൈവെച്ച്
കണ്ണിലേക്കുറ്റുനോക്കി അവൾ ചോദിച്ചു
എന്നെ എന്തു മാത്രം ഇഷ്ടമാണ്?
ക്ലീഷേയിൽ മനം പിരട്ടിയെന്നാലും
അവൾക്കെൻ്റെ നെഞ്ചു പിളർന്നു കാട്ടി,
നോക്കൂ ഇതിൽ നിറയെ നീയാണ് !
തുറന്ന നെഞ്ചകത്തെ മാണിക്യക്കല്ലെടുത്ത്
അവൾ സ്വന്തം വഴിക്കും
പിളർന്ന നെഞ്ച് തുന്നിക്കൂട്ടാനായി
ഞാനാശുപത്രിയിലേക്കും വഴി പിരിഞ്ഞു !

 

മൃഗയ
ബാലകൃഷ്ണൻ മൊകേരി
കൊട്ടാരംവളയാനൊരുങ്ങുന്ന
കർഷകർക്കുനേരെ
കണ്ണീർപ്പടക്കങ്ങളും
വെടിയുണ്ടകളുമുതിർത്ത വാർത്തകേട്ട്
ഉന്മത്തനായ മഹാരാജാവ്,
മുന്നിലെത്തിയ വൃദ്ധകർഷകനോട്
പരിഹാസത്തോടെ ചോദിച്ചു :
ഇപ്പോഴെങ്ങനെയുണ്ട് ?
മടങ്ങിപ്പോകാൻതോന്നുന്നില്ലേ !
വരണ്ടുണങ്ങിയ പാടംപോലെ വിണ്ട കാലുകളും
വറ്റിയ പുഴപോലെ മുഖത്ത് ചുളിവുകളുമായി
നിർഭയനായിനിന്ന്
ആ വൃദ്ധ കർഷകൻ
മറുപടിയേകി :
മഹാരാജൻ,
താങ്കള്ക്കറിയില്ല കർഷകനെ,
മണ്ണിനേയും, കാലാവസ്ഥയേയും
ഋതുക്കളേയുമറിയില്ല
കൃഷിയെക്കുറിച്ചൊന്നുമറിയില്ല
താങ്കള് വെറും അജ്ഞതയുടെ മഹാരാജാവാണ് !
മണ്ണിനോടും കാലാവസ്ഥയോടും പൊരുതി,
വിയർപ്പിനാൽ നനച്ച്
പ്രത്യാശയുടെ വളമിട്ട്
നാടിന്റെ ജീവൻ വിളയിക്കുന്നവനത്രേ
കർഷകൻ
അക്രമികളോ,ശത്രുക്കളോ അല്ലാത്തതിനാൽ
കർഷകരുടെ നെഞ്ചിലേക്ക്
ആർക്കും വെടിയുണ്ട പായിക്കാനാവും
കർഷകർ മരണപ്പെട്ടുവെന്നുംവരാം
എന്നാൽ,
എരിയുന്ന ആ നെഞ്ചിൽവീഴുന്ന
ഓരോ വെടിയുണ്ടയും
വിളനിലത്തിൽ വീണ വിത്തുപോലെ
മുളച്ചുവരും
അതിൽവിളയുന്ന വെടിയുണ്ടകള്
ഓരോന്നായി പൊട്ടിത്തെറിച്ച്
നാളെ ഈ നാടുതന്നെ എരിഞ്ഞൊടുങ്ങും
താങ്കളുടെ ഈ മൃഗയാവിനോദം
താങ്കളെയൊരു ദുഷ്പേരുമാത്രമായി
ചരിത്രത്താളുകളിൽ പതിക്കും
കഴുത്തിലേക്ക് തിളങ്ങിയടുക്കുന്ന
വാള്ത്തലയിൽ നോക്കിക്കൊണ്ട്
കർഷകൻ പുഞ്ചിരിക്കുകയായിരുന്നു
****************************************

 

റാമെന്ന നടീൽ വസ്തുവിനെപ്പറ്റി
ഒരാഖ്യാനം
ബാലകൃഷ്ണൻ മൊകേരി
ആശ്രമസ്ഥലി പുഷ്പസമൃദ്ധമാക്കണമെന്ന് ഗുരു നിർദ്ദേശിച്ചവാറെ, ശിഷ്യന്മാർ അതിനുള്ള പണിതുടങ്ങി. ഗുരുവാകട്ടെ, ആശ്രമപരിസരത്തുള്ള ഒരു കൃഷ്ണശിലമേലെ വജ്രാസനത്തിൽ ഉപവിഷ്ടനായി.
പലതരം പൂച്ചെടികളുടെ വിത്തുകള് എത്തിച്ചേർന്നു.അതിനൊപ്പം നടാനായി വിവിധതരം ചെടികളുടെ കമ്പുകളും വന്നുചേർന്നു.മണ്ണൊരുക്കി വിത്തുകള്നട്ടശേഷം, കമ്പുകളുടെ ഊഴമായി.ഇലകളൊക്കെ അടർത്തിമാറ്റി, മേലെയും കീഴെയുംമുറിച്ചുകളഞ്ഞ കമ്പുകള് ഏതുചെടിയുടെയാണെന്നറിയാൻ പ്രയാസമായിരുന്നു.അതറിഞ്ഞാൽ കണ്ടറിഞ്ഞ് നടാമായിരുന്നുവെന്ന് ശിഷ്യഗണത്തിലൊരു ചർച്ചവന്നു.അതിൻപ്രകാരം, മുഖ്യശിഷ്യൻ സംശയാത്മനായി ഗുരുസന്നിധിപൂകി.
“ഗുരോ, പറഞ്ഞാലും”,ശിഷ്യൻ അപേക്ഷിച്ചു. “നടാൻതന്ന വിത്തുകളെല്ലാം നട്ടുകഴിഞ്ഞു.ഇനിയുള്ളത് കമ്പുകളാണ്.വാലുംതലയും ഇലകളുമില്ലാത്ത ആ കമ്പുകള് ഏതുചെടിയുടെയാണെന്ന് അറിയാൻകഴിയുന്നില്ലല്ലോ.അതറിയാതെ നടാനാവുമോ ?”
ഗുരു മിഴിതുറന്നു.ആ ചൊടികളിലൊരു പുഞ്ചിരി വിരിഞ്ഞു !.
ഗുരു പറഞ്ഞു:- “വിത്തുനടുമ്പോഴ്, അത് വളർന്നുവലുതാവുമ്പോഴുള്ള ചിത്രം കർഷകന് മനസ്സിൽ തെളിയുംഎന്നാൽ നഗ്നമാക്കപ്പെട്ട ശിഖരഖണ്ഡം കാണുമ്പോളതു തിരിച്ചറിയാൻ കഴിയണമെന്നില്ല.കമ്പുകള് മണ്ണിലൂന്നിക്കഴിഞ്ഞാൽ, ഇരുതലയും വേഗം വളർന്ന് വലിയൊരുൺമയായിമാറിക്കഴിയുമ്പോഴാണ്, ആളുകളുടെ ചിന്തയിലത് തീപടർത്തുക .നട്ടതൊരു വിഷവൃക്ഷമാണെങ്കിൽ, ആ നാടുതന്നെ നശിക്കുകയാണുണ്ടാവുക.”
“മനസ്സിലായില്ല ഗുരോ”, ശിഷ്യൻ അമ്പരപ്പോടെ ഗുരുവിനെ നോക്കി. “അവിടുന്ന് വിശദീകരിച്ചാലും !”
തന്റെ നീണ്ട താടിരോമങ്ങളിലൂടെ വിരലോടിച്ചുകൊണ്ട് ഗുരു ഇപ്രകാരം പറഞ്ഞു :-
“ഇപ്പോ നടുന്നത് റാമെന്ന നടുക്കമ്പായിരിക്കും.പക്ഷേ, അചിരേണ അതിന്റെ ഇരുഭാഗങ്ങളിലും വളർച്ചയുണ്ടായി, അത്, ആളുകളുടെ ചിന്തയ്ക്കപ്പുറത്തുള്ള ഒരു വിഷവൃക്ഷമായിവളരുകയും, സകല ജീവജാലങ്ങളുടേയും, വൈവിദ്ധ്യങ്ങളുടേയും വിനാശകാരിയായിത്തീരുകയും ചെയ്യും !.അതിനാൽ,എപ്പോഴും ജാഗ്രതയൊടിരിക്കയാണ് കരണീയം.നിങ്ങള്ക്ക് നടാനായെത്തിച്ചകമ്പുകളൊന്നും അത്തരം അവസ്ഥാവിപര്യയത്തിലേക്കത്തുന്നവയല്ല..അതിനാൽ, അവയൊക്കെ വേഗം നടാനുള്ള ഏർപ്പാടുകള് ചെയ്തോളൂ”.
ഇത്രയും പറഞ്ഞശേഷം ഗുരു വീണ്ടും ധ്യാനത്തിലമരുകയും,ഗുരുപറഞ്ഞതൊന്നും തനിക്ക് മനസ്സിലായില്ലെങ്കിലും, ശിഷ്യൻ,ചെടിക്കമ്പുകള് നടാനുള്ള ഉദ്യമത്തിലേക്ക് തിരികെപ്പോവുകയുംചെയ്തു !.
All reactions:
Rajan C H Chalil, Raveendran Ak and 20 others
7
Like
Comment
Share


 മരം
ബാലകൃഷ്ണൻ മൊകേരി

വേരുകളെല്ലാം പുറത്തായി, വന്നെത്തു -
മേതോ പ്രളയകാലംവരെ നിന്നിടാം
തീരത്തിലീമരം,
മരമല്ലതു വെറും
ഭാരതീയൻ,
മൂകസാക്ഷിയായിങ്ങനെ ''...... 

May be an image of tree

 

കവിയും കഥാപാത്രവും
-ബാലകൃഷ്ണൻ മൊകേരി
തന്റെ ,തുരുമ്പെടുക്കാത്ത നാരായം
നദിയുടെ ആഴങ്ങളിലേക്കെറിഞ്ഞ്
ജഡപിടിച്ച താടിമുടികളുടെ
പാമ്പുകളെ വിറപ്പിച്ച്
അട്ടഹസിക്കുന്ന കവിയുടെ
കണ്ണിലെ മേലേരിനോക്കി
ഞാൻ ചോദിച്ചു
ഇതെന്തിനുള്ള പുറപ്പാടാണ് ഗുരോ ?
ഇതിന്റെയൊക്കെ
അര്ത്ഥസൂചനയെന്തണ് ?
എന്റെ നേരെ സഹതാപക്കണ്ണുതുറന്ന്
കവി പറഞ്ഞു
വിഡ്ഢികള്!
ഇതുവരെ എന്നെത്തേടിവരാത്തവര്
എന്റെ കഥാപാത്രത്തിന് വീടൊരുക്കുന്നു !
ജന്മദേശവും ജന്മദിനവും കൊണ്ടാടി
ആകാശത്തിൽ പീതവര്ണ്ണം പുരട്ടുന്നു!
എന്റെ അകപ്പൊരുളിൽ
ഞാൻ കൊത്തിയെടുത്ത കഥാപാത്രത്തെ
അടര്ത്തിയെടുത്ത്,
രാജ്യത്തിന്റെ സിംഹാസനത്തിൽ
പ്രതിഷ്ഠിക്കുന്നു!
സ്രഷ്ടാവിനെ സങ്കല്പമായും
ഭാവനയെ ഉണ്മയായും അവരോധിച്ച്
കള്ളച്ചൂതാടുന്നു !
നിങ്ങള്ക്കൊന്നും ഭാവുകത്വമില്ല,
കവിതയ്ക്കര്ഹതയില്ല
ഞാനെന്റെ കാവ്യം
ഇതാ പിൻവലിക്കുകയാണ് !
ധ്യാനനിമഗ്നനായ
കവിയുടെ മുന്നിൽ
നിന്നു വിറയ്ക്കുകയായിരുന്നു ഞാൻ !

 No photo description available.

 

തർക്കം
ബാലകൃഷ്ണൻ മൊകേരി
(എല്ലാ ചാനൽതർക്കികൾക്കുമായി സമർപ്പിക്കുന്നു)
തർക്കമായിരുന്നു.
ഉദ്ധരണികളും സൂത്രവാക്യങ്ങളും
അഗ്നിപർവ്വതത്തിൽനിന്ന്
തീത്തുള്ളികളെന്നപോലെയും
കരിമ്പുകപോലെയും
ചുറ്റിലും വ്യാപിക്കയായിരുന്നു
കടുകിട വിട്ടുതരാതെ അവനും,
അണുവിട വിടാതെ ഞാനും
തർക്കിക്കയായിരുന്നു
ചരിത്രപുസ്തകങ്ങളും
മതഗ്രന്ഥങ്ങളും
തത്ത്വശാസ്ത്രപുസ്തകങ്ങളും
പരസ്പരം പറിച്ചെറിഞ്ഞ്
ഞങ്ങൾ തർക്കിക്കയായിരുന്നു
കുറച്ചുനേരം ഞങ്ങളെ കേട്ടുനിന്ന്
പണിയിടത്തെത്താൻ വൈകിയവർ
ശപിച്ചുകൊണ്ട് പാഞ്ഞുപോയി
പുതിയവർ വരികയും
പോവുകയും ചെയ്തുകൊണ്ടേയിരുന്നു
സ്വന്തമാശയങ്ങൾ
പറഞ്ഞുറപ്പിക്കാനുള്ള തിരക്കിൽ
ഞങ്ങൾ പശിയടക്കാനും മറന്നിരുന്നു
കാലങ്ങളോളം തർക്കിച്ച്
പരസ്പരം വിട്ടുകൊടുക്കാതെ
തർക്കിച്ചുകൊണ്ടേയിരുന്ന ഞങ്ങൾക്ക്
വേരിറങ്ങിയെങ്കിലും
ശാഖകൾ പടർന്നുവെങ്കിലും
ഞങ്ങൾ തർക്കിച്ചുകൊണ്ടേയിരുന്നു
ഒരിക്കൽ കണ്ണുതുറന്നപ്പോൾ
ഞങ്ങൾ റോമിലെ
കൊളോസിയത്തിലായിരുന്നു
കടലകൊറിച്ചുകൊണ്ട് കാണികൾ
കൊല്ലുകൊല്ലെന്നാക്രോശിച്ചിരുന്നു
പിന്നെഞങ്ങൾസ്പെയിനിലെ
കാളപ്പോർനിലത്തും
നാടൻപാട്ടിലെ
പോർനിലങ്ങളിലുമായിരുന്നു
ഞങ്ങളപ്പോഴും തർക്കിക്കയായിരുന്നു
പെട്ടെന്ന് വെളിച്ചം പോയപ്പോഴാണ്,
മ്യൂസിയം അടച്ചുപൂട്ടി
കാവൽക്കാരൻ
തദ്ദിനവരവെണ്ണി
മുതലാളിക്ക് തിട്ടപ്പെടുത്തുമ്പോഴാണ്,
എന്തോ ഒരു വല്ലായ്മ
ഞങ്ങളെ വന്നുമൂടിയത്.
പക്ഷേ, ഞങ്ങളപ്പോൾ,
ഫാസിസ്റ്റു മ്യൂസിയത്തിലെ
രണ്ടു പുരാവസ്തുക്കൾ മാത്രമായിരുന്നു
എന്താണ് സംഭവിച്ചതെന്ന്
മനസ്സിലാകുന്നില്ലെന്ന്
അവനെന്നോടും
ഞാനവനോടും
പറഞ്ഞുകൊണ്ടേയിരുന്നു
**********************************
All reactions:
അനൂപ് കൃഷ്ണൻ, Raveendran Ak and 47 others