2021, ജൂൺ 30, ബുധനാഴ്‌ച

കവിതാചരിത്രം

ബാലകൃഷ്ണൻ മൊകേരി


മദ്യശാലതൻമുന്നിലെ ക്യൂവിനു

ദൈര്‍ഘ്യമേറിയെന്തിന്നു പുലരിയിൽ?

നൂറുനൂറു കവികള്‍വന്നിങ്ങനെ

ദൂരമൊക്കെയും ദീക്ഷിച്ചുനില്ക്കയോ !

(താനെഴുതും കവിതയിൽ,സര്‍വ്വവും

തച്ചുടക്കുമരാജകവാദികള്‍,

എത്രകൃത്യമായ് ശ്രദ്ധിപ്പു,മുന്നിലും

പിന്നിലും,വിട്ടുവിട്ടുനിന്നീടുവാൻ!)

കാര്യമെന്താണ് ?പോയിതല്ലോ വിഷു,

വന്നുചേര്‍ന്നീലിതോണവുമിപ്പൊഴേ,

പിന്നെയെന്തേ വിശേഷം ? പറയുന്നു,

മുന്നിലെപ്പുതു,കാവ്യശിരോമണി!

"ദൂരെയാരോ രചനതുടങ്ങിപോൽ,

കേരളത്തിൻ പുതുകവിതയ്ക്കൊരു

ചാരുരേഖചമയ്ക്കാൻ ചരിത്രമാ,-

യച്ചരിത്രമേ, കാലംകടന്നിടൂ!

അച്ചരിത്രത്തിലുള്‍പ്പെടാൻവേണ്ടതീ-

കുപ്പിയാണിതിൻ ശക്തിയപാരമാം!

ലേഖകന്റെതിരുമുമ്പിലെത്തിയീ-

ത്തീദ്രവത്തെനാം കാണിക്കനല്കിയാൽ,

പ്രശ്നമൊക്കെയും തീരും ലളിതമായ്

നമ്മളുംകേറുമത്താളിലങ്ങനെ..!.”

തെല്ലൊരമ്പരപ്പോടെ, മടങ്ങുവാൻ

ഞാനൊരുങ്ങവേ,ചങ്ങാതിയോതിനാൻ,

"വന്നുനില്ക്കുകീക്യൂവിൽ,നിനക്കുമീ-

ക്കാവ്യലോകത്തിലുല്ലസിക്കേണ്ടയോ”?!

*****************************




അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ