2021, ജൂലൈ 6, ചൊവ്വാഴ്ച

 

വ്യത്യാസം
-ബാലകൃഷ്ണൻ മൊകേരി
 
കാവിയുടുത്ത സൂര്യൻ, ആശ്രമപരിസരത്ത്, എന്നാപ്പിന്നെ ഞാനിങ്ങ് .......എന്നമട്ടിൽ തഞ്ചിനില്ക്കുന്ന സന്ധ്യ.
ശിഷ്യൻ ഒരു ബീഡിയുടെ അരഞ്ഞാണഴിച്ച്,ഇലച്ചുരുള് നിവര്ത്തിയശേഷം,അതിലെപുകയിലത്തരികള് നിലത്തേക്കുകുടഞ്ഞു.പിന്നെ,മടിക്കുത്തിൽനിന്ന് ഒരു പൊതിയെടുത്ത് അഴിച്ച്,അതിലുള്ളഎന്തിന്റേയോ ഉണങ്ങിയ അവശിഷ്ടങ്ങള് നുള്ളിയെടുത്ത് ഇടതുകൈത്തലത്തിലിട്ട്,വലതുകൈവിരലുകൊണ്ട് ഞെരടി,നുരുമ്പിപ്പൊടിച്ച്, നേരത്തെ ശൂന്യമാക്കിയ ബീഡിയിലയിലിട്ട് തെറുത്ത്, കാവിനൂലിനാൽ അരഞ്ഞാൺഅണിയിച്ച് ഒരുക്കിവച്ചു.
തുടര്ന്ന്,ബീഡിത്തലയിൽ തീപറ്റിച്ചശേഷം,രണ്ടു കൈകളുടേയും ഇടയിൽ മറ്റേഅറ്റംചേര്ത്ത്, ശംഖൂതുന്ന ഏകാഗ്രതയോടെ ആഞ്ഞുവലിച്ചു.അയാളുടെ ശ്വാസകോശങ്ങളിലൂടെ താഴേക്കുസഞ്ചരിച്ചപുക കുണ്ഡലിനിയിൽ എത്തിച്ചേര്ന്ന് ചുരുളുകളായിനിന്നു.ഇങ്ങനെ സ്വയം പരീക്ഷിച്ച് തൃപ്തനായ ശിഷ്യൻ പ്രസ്തു ബീഡി ഗുരുവിന്സമര്പ്പിച്ചു. ഗുരുവാകട്ടെ,ദക്ഷിണസ്വീകരിച്ച്,യഥാവിധി പുകയിൽ ധ്യാനസ്ഥിതനായി!
സംശയാത്മാവായ ശിഷ്യൻ ചോദിച്ചു :
"സ്വാമിൻ! മാതാവും പിതാവും തമ്മിൽ എന്താണ് വ്യത്യാസം ?”
പുകച്ചുരുളുകളിലൂടെ ആകാശത്തിലുയര്ന്നുനില്ക്കുന്ന ഗുരു,ദൂരേക്കു വിരൽചൂണ്ടിയശേഷം, ശിഷ്യനോടു പറഞ്ഞു
"നോക്കൂ "
ചൂണ്ടുവിരലിന്നറ്റത്ത് ഒരുനാട്ടിൻപുറവും,പഴയൊരു വീടും,വീടിന്റെയുമ്മറത്ത് തൊണ്ണൂറ്റിയാറുവയസ്സുള്ള പൊക്കൻമേസ്ത്രിയും തൊണ്ണൂറ്റിയഞ്ചുവയസ്സുള്ള പൊക്കിയമ്മയും തെളിഞ്ഞു.കണ്ണടകൂടാതെ താൻവായിച്ച മാതൃഭൂമിപ്പത്രം താഴെവെച്ച്, മേസ്ത്രി ഭാര്യയോടുചോദിച്ചു :
"എണേ,പൊക്ക്യേ, മ്മളെ രാമോദരനോ മൂത്തത്, എല്ലേങ്കില് ,പൊക്ക്ണനോ?”
"എല്ല കുരിപ്പേ,എന്തൊര് മറതിയാ ങ്ങക്ക്? പൊക്കിയമ്മ പറഞ്ഞു. മ്മളെ പതിനാറ് മക്കളില് മൂത്തത് ചോയിയാ.പിന്നെ കണാരൻ.മൂന്നാമനാ പൊക്കിണൻ.രാമോദരൻ, പതിനഞ്ചാമത്തോനാ"
മേസ്ത്രി, വെറുതെ ചിരിച്ചു."അയേ, അങ്ങന്യേനും, എല്ലേ ?”
അപ്പോഴാണ്, നടയിലൂടെ ഒരു മധ്യവയസ്ക വീട്ടിലേക്കുവരുന്നത് മേസ്ത്രി കാണുന്നത്.
"അതു നേക്കെണേ,പൊക്ക്യേ,കുതിരക്കുട്ടിപോലത്തെ ഒര് ബാല്യേക്കാരത്തി ഇങ്ങോട്ട് ബരുന്നുണ്ട്!”
അങ്ങോട്ടുനോക്കിയ പൊക്കിയമ്മ,തലയിൽ കൈവെച്ചുകൊണ്ടു പറഞ്ഞു,
"ഓള്കേക്കണ്ട,കുരിപ്പേ, അത് കല്യാണ്യാ,മ്മളെ നാലാമത്തോള്.ഓളിത് കേട്ടോണ്ട് വന്നാ,ഊയ്യെന്റെ പടച്ചോനേ!”
മേസ്ത്രി,അപ്പോഴും അങ്ങോട്ടുനോക്കി വെറുതേ, ചിരിക്കുകയായിരുന്നു,പല്ലില്ലാത്ത ചിരി !
ഗുരു ശിഷ്യനോട് ചോദിച്ചു : "മനസ്സിലായോ?”
ആദ്യപുകയുടെ ഒറ്റച്ചിറകിൽ പറന്നുനടക്കുകയായിരുന്ന ശിഷ്യൻ പറഞ്ഞു :
"മനസ്സിലായി സ്വാമീ.”

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ