2021, ഡിസംബർ 6, തിങ്കളാഴ്‌ച

 ഗൃഹാതുരം 11

വെള്ളരിക്കണ്ടം
ബാലകൃഷ്ണൻ മൊകേരി-

നെല്ലുമൂർന്നിട്ടു,വെയിലേറുതട്ടി
കല്ലുുപോൽപാടമാറിടും മുമ്പേ
മൂരിവച്ചിട്ടു വയലൊന്നിളക്കി
നീരുവറ്റാനിളവൊന്നുനോക്കി,
വെയിലുമങ്ങുന്നനേരത്തു ഞങ്ങൾ
വിത്തുപാകാനൊരുക്കുംതടങ്ങൾ
അത്തടത്തിൽ മുഴച്ചങ്ങുനില്ക്കുന്ന
കട്ടയെല്ലാമടിച്ചുടയ്ക്കുന്നൂ,
കുഴിയിൽ വെണ്ണീറു,ചാണകംചേര്ത്തു
പാകമാക്കിയാൽ വെള്ളരികുത്തും!
അപ്പുറത്തൊരു കുടുവൻകുളത്തിൻ
നില്പിലല്ലേ കൃഷിക്കരുത്തെല്ലാം ?
വെള്ളമുണ്ടതിൽ നിറയെ,മൺപാത്രം
കൊണ്ടുകോരിയെടുക്കുന്നു ഞങ്ങൾ,
പാത്രധാരയായ് നനതുടങ്ങുന്നൂ
കൈകളാൽ തടയിട്ടു പിശുക്കി,
തീവെയിലിന്റെ മടിയിൽമുളച്ചാൽ
ജീവനം ഞങ്ങള് പങ്കിട്ടുനല്കും!
(രാഗനാമ്പുകൾചിലതൊക്കെയപ്പോൾ
പൊങ്ങിയേക്കും,മനസ്സുും കുളിരും! )
വെള്ളരിച്ചെടിയാവേശമൊടങ്ങു
വള്ളിവീശിപ്പടര്ന്നു നിറയും,
പൂവുകാട്ടും,തുടര്ന്നവയൊക്കെയും
കായ്കളായിത്തുടുത്തുതുടങ്ങും!
(പ്രാണിബാധകൾ കുറവായിരുന്നു,
നാട്ടിലെല്ലാം കൃഷിയായിരുന്നു!)
പാകമാകാൻതുടങ്ങുന്നകാലത്ത്
വന്നുചേരുന്നു കുഞ്ഞികുറുക്കൻ !
രാത്രികാവലുതുടങ്ങുമക്കാലം
പന്തൽകെട്ടിച്ചെറുബാല്യവൃന്ദം
റാന്തലിൻ ചെറിയനാളംതരുന്ന
നേര്ത്തചുടിൽ, ഇമയടക്കാതെ
കാവൽ നില്ക്കെയ,വര്നാടകങ്ങളെ
ജീവിതത്തിൽനിന്നൂറ്റിയെടുക്കും
രാത്തണുപ്പിന്റെ നേരങ്ങള്,വൈകിയാൽ
നാടകത്തിൻ കളരിയായ് മാറും!
നെഞ്ചുകീറുന്ന സംഭാഷണങ്ങളാ
നാട്ടകങ്ങൾ കുലുക്കിയുണര്ത്തും!
കാവലാൾക്കുമയക്കംപിടിക്കുവാൻ
കാത്തുനില്ക്കും സൃഗാലമൂപ്പന്മാര്
കട്ടുതിന്നാൻ മറന്നുപോം ചുറ്റിലും
ഞെട്ടിയോടുമാച്ചെത്തങ്ങൾ കേള്ക്കെ!
കൊന്നകൾപൊന്നിൻ ഞാത്തണിയുന്നേരം
വന്നുചേരും വിഷുവിന്നു മുൻപേ,
ചോന്നുനില്ക്കുന്ന വെള്ളരിക്കായകൾ
ചെന്നുഞങ്ങള് വിളവെടുക്കുമ്പോൾ,
ആവയലിന്നുടയോരുവന്നിട്ടു
പാട്ടമെണ്ണും,വരികൾക്കൊരെണ്ണം!
ബാക്കിയുള്ളതു ചാക്കിൽ നിറച്ചാണ്
ഞങ്ങളുംവിട്ടിൽകൊണ്ടുപോകുന്നു!
അന്നുരാവിലാവെള്ളരിക്കണ്ടങ്ങൾ
നാടകത്താൽ പ്രകമ്പനംകൊള്ളും!
നീക്കിബാക്കിയാ വെള്ളരിക്കണ്ടത്തിൽ
ഗ്രാമജീവിതംപോൽവളമാകും!
ഇന്നുമോര്മ്മയിലൊരു മേക്സിന്റെവെട്ടം
മിന്നിനില്ക്കു്ന്നു വെള്ളരിക്കണ്ടം!
.........................................

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ