2021, നവംബർ 16, ചൊവ്വാഴ്ച

 

അമൃത്
ബാലകൃഷ്ണൻ മൊകേരി
                        

കാനനവൃക്ഷത്തിന്മേൽ
മൗനമായ് പടർന്നേറി
മാനത്തിന് സന്ദേശങ്ങൾ
മനസാ പാനംചെയ്കെ,
ആരാണ് കടയ്ക്കലെൻ
മെയ് പിടിച്ചുലയ്ക്കുന്നൂ
വലിച്ചുപറിക്കുന്നൂ ,
തറിച്ചു നുറുക്കുന്നു!
അപ്പൊഴും മാനത്തിന്റെ
സാന്ത്വനംശ്രവിച്ചെന്റെ
തലയാമരക്കൊമ്പിൻ
വലയിൽക്കിടക്കയാം!
എത്രനാൾ നിരന്തര
ധ്യാനത്തിൽ ലയിക്കണം
പുതുവേരുകൾ,നീണ്ടു
മണ്ണിനെസ്പർശിക്കുവാൻ!
എങ്കിലുമജയ്യമാ-
മിച്ഛതൻ കരുത്തിനാൽ,
വേരിന്റെയറ്റംകൊണ്ടീ
മണ്ണിനെത്തൊടുന്നേരം,
നേർത്തവേരിനാൽ മണ്ണിൻ
കരുത്തുമോന്തിക്കുടി-
ച്ചങ്ങനെ വീണ്ടും ഞാനാ-
പ്പഴയ രൂപംതേടും,
ഇത്തിരിനേരം,കാലം
കടമായരുളിയ
ജീവിതമെന്നിൽപ്പുതു
ശക്തികൾ പകർന്നിടും !
മരുന്നാണത്രേ,പല-
രോഗവുമെന്നെക്കാൺകെ
കുറ്റിയുംപറിച്ചോടി-
പ്പോയിടും,അമൃതത്രേ!
കയ്പാണ് രുചി,യാർക്കും
സഹിപ്പാനാവില്ലെന്നെ,
യതിനാൽ വളപ്പിലെ-
ക്കാട്ടുമൂലയിലെങ്ങാൻ
പലപീഢകള് സഹി-
ച്ചിങ്ങനെ ശേഷിക്കുമ്പോൾ,
നിങ്ങളെത്തുന്നൂ വീണ്ടും
പറിച്ചെടുക്കാനെന്നെ,
പിഴിഞ്ഞു കുറുക്കിയി-
ട്ടമൃതം വാറ്റാനായി!
അപ്രിയമെന്നോടെന്നു
മെങ്കിലുമെൻജീവന്റെ
രാസലീലയിൽമൂക്കു-
മൗഷധം നിങ്ങൾക്കിഷ്ടം !
..................................
                         

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ