2020, ഫെബ്രുവരി 4, ചൊവ്വാഴ്ച

പാലങ്ങള്‍
ഇക്കാണും പുഴമേലെ
പലജാതിപ്പാലങ്ങള്‍
പലപുകിലില്‍,മറുകരയില്‍
പോകുകയാണിരതേടി
കയറാല്‍,ചില വള്ളികളാല്‍
തൊട്ടില്‍പോലാടുന്നവ,
കമ്പികളാല്‍ കോണ്‍ക്രീറ്റാല്‍
സ്ഥാവരമെന്നോര്‍ക്കുന്നവ,
കൈവരിയില്‍ ചൂണ്ടയിടാന്‍
ജനമെത്തിത്തിങ്ങുന്നവ
-ഇവയെല്ലാം പെരുമഴയില്‍
പലവഴിയേ തകരുന്നവ
(ഇതുകാണും പുഴപോലും
നാണിച്ചുചുരുങ്ങിപ്പോം)

 എന്നാല്‍ മറ്റുചില പാലങ്ങളുണ്ട്.
അവ അനുഭവത്തിന്റെ സിമന്റും
പ്രത്യാശയുടെ മെറ്റലും
നിലപാടുകളുടെ
ഉരുക്കുകമ്പികളുംകൊണ്ട്
പണിതുയര്‍ത്തിയവ
കാലാവസ്ഥയുടെ കലഹത്തിനുമുകളില്‍
ഭൂത-ഭാവികളെ കൂട്ടിയിണക്കിക്കൊണ്ട്
അവയെന്നും തലയുയര്‍ത്തിനില്ക്കുന്നു.
അക്കരപ്പച്ചയുടെ മൂടല്‍മഞ്ഞിലേയ്ക്ക്
തുളച്ചുകയറുന്ന സര്‍ച്ച് ലൈറ്റുമായി,
കീഴെ ഒഴുകിപ്പോവുന്ന
പുഴയുടെ മിടിപ്പുകള്‍ അളന്നറിഞ്ഞ്,
അരിച്ചെടുക്കുന്ന ചരിത്രവും
മാനവസംസ്കാരവും
അവ കാത്തുവയ്ക്കുന്നു.
ഏതു നട്ടുച്ചകളിലും യാത്രികര്‍ക്കവ
ആശ്വാസക്കുളിര്‍കാറ്റും
പ്രതീക്ഷയുടെ ഉള്‍ക്കരുത്തും നല്കുന്നു
നിങ്ങളുടെ പുതുതലമുറവണ്ടികളില്‍
പാലങ്ങള്‍കടന്നുപോകുമ്പോള്‍
ഒരിത്തിരി ആദരവോടെ
അരനിമിഷം ഒതുങ്ങിനിന്നാല്‍,
സംശയിക്കേണ്ട,കൂടെയുണ്ടാവും
പാലത്തിന്റെ നിലയ്ക്കാത്ത മിടിപ്പുകള്‍
എന്നും......

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ