2020, ഫെബ്രുവരി 17, തിങ്കളാഴ്‌ച

ചാത്തുനായര്‍
കവിത)-ബാലകൃഷ്ണന്‍ മൊകേരി.

      ഇരുണ്ടുണങ്ങിയ ദേഹത്തില്‍
കഞ്ഞിപ്രാക്കു ധരിച്ചയാള്‍
കണങ്കാല്‍വരെയെത്തുന്ന
മല്‍മല്‍മുണ്ടു,മിടത്തുകൈ-
ത്തണ്ടയില്‍ തൂക്കിയിട്ടുള്ള
കാലന്‍കുടയുമങ്ങനെ
മുട്ടത്തോടുപോല്‍ മിന്നും
മുഖത്തു ചിരിചിന്നിയും
ഓര്‍മ്മതന്നിടവഴികളില്‍
ചാത്തുനായര്‍ കന്നുമേയ്ക്കുന്നു !
പുറംകണ്ണു കാണാത്തയാള്‍,
അകക്കണ്ണു തുറന്നയാള്‍,
കാലൊച്ചകേള്‍ക്കെയെപ്പോഴും
ആളെ വേറിട്ടറിയുവോന്‍ !
താന്‍പോറ്റും പശുവിന്‍പാലില്‍
ജീവിതം നെയ്തിടുന്നവന്‍,
മോന്തിയാംമുമ്പ്,കിണറിന്റെ
കരയില്‍ ചെന്നു കുളിക്കുവോന്‍,
അത്താഴമുണ്ടതിന്‍ശേഷം
തിണ്ണയില്‍ചെന്നങ്ങിരിക്കയായ്
ഇറയില്‍ തിരുകിവെച്ചുള്ളോ-
രോടക്കുഴലങ്ങെടുക്കയായ്,
പിന്നെയാ വീടും നാടും
വെളിച്ചത്തില്‍കുളിക്കയായ് !
സംഗീതം ചിങ്ങമഴപോലെ
ശമിപ്പിക്കുന്നു മാനസം !
പിറ്റേന്നും കന്നുമേയ്ക്കുന്നൂ
കണ്ണകാണാത്ത മാനവന്‍
കുഴിയും കല്ലും കാടും
പാമ്പുകള്‍പോലുമെപ്പൊഴും
വഴിമാറിക്കൊടുക്കുന്നൂ
-വഴിതെറ്റാതെ ഗായകന്‍ !
കണ്ണുകാണാത്ത ചാത്ത്വാരേ,
കന്നുമേയ്ക്കുന്ന ഗായകാ
ഒച്ചകേട്ടിപ്പോഴും നിങ്ങള്‍
നാടിന്‍മിടിപ്പറിയുമോ ?
ഒച്ചയില്ലാ നടത്തങ്ങള്‍,
ഒപ്പമില്ലാത്ത നാടകം ?
ഓര്‍മ്മയില്‍ ചാത്തുനായര്‍ക്ക്
കത്തും കണ്ണുമുളയ്ക്കയായ് !
(നാടുവി,ട്ടേറെക്കാലം
കഴിഞ്ഞാവഴിപോകവേ
നിനക്കീവഴിയിപ്പോഴും
അറിയുമോയെന്നചോദ്യമായ്
ചാത്ത്വായര്‍ കന്നുമേയ്ക്കുന്നൂ
പുല്ലുണങ്ങിയൊരോര്‍മ്മയില്‍)

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ