2022, ഏപ്രിൽ 28, വ്യാഴാഴ്‌ച

 

കഥയിലെ കാകൻ
-ബാലകൃഷ്ണൻ മൊകേരി
ഗ്രീഷ്മംപോലും ദാഹത്താലുഴലുന്ന
ഒരു പൂർവ്വാഹ്നത്തിൽ
പരവേശപ്പെട്ടൊരു കാകൻ
പഴങ്കഥയിൽനിന്നിറങ്ങിവരികയും
ദാഹജലംതേടുകയും ചെയ്തു.
പറന്നുതളരുമ്പോഴേക്കും
അതൊരു കൃഷിത്തോട്ടത്തിനടുത്തെത്തുകയും,
അടപ്പിടാൻമറന്നൊരുകുപ്പിയിൽ
അല്പം ജലംശേഷിക്കുന്നതായി
കണ്ടെത്തുകയും,
ബുദ്ധിമാനും അദ്ധ്വാനശീലനുമായ,
കഥയിലെ കാക്ക
കാര്യങ്ങളോർത്തെടുക്കുകയും,
ചരൽക്കല്ലുകള്തേടി
നാടായനാടും,കാടായകാടുംതാണ്ടുകയും,
കൊണ്ടുവന്നചരൽക്കല്ലുകള്
ഓരോന്നായി കുപ്പിയിലേക്കിടുകയും
ജലനിരപ്പുയരുന്നതുകണ്ട് ക്ഷീണം മറന്ന്
ആഹ്ലാദിച്ച് നൃത്തമാടുകയും,
വളരെ ശ്രദ്ധിച്ച്
തന്റെ കൊക്കുകൊണ്ട് ജലം
വലിച്ചുകുടിക്കുകയുംചെയ്തു.
ദ്രാവകത്തിന്റെ അരോചകമായ രുചി
തിരിച്ചറിയുംമുമ്പുതന്നെ
കാക്ക മറിഞ്ഞുവീണ്
ചത്തുപോവുകയാണുണ്ടായത് !
കുറച്ചുനേരംകഴിഞ്ഞെത്തിയ കൃഷിക്കാരൻ,
തന്റെ സ്പ്രേയറിൽ ഒഴിച്ച് ബാക്കിവെച്ച
കീടനാശിനിക്കുപ്പിയിൽ
കല്ലുകള് കണ്ട് കാക്കയെ പ്രാകുകയും,
ചത്തുകിടക്കുന്ന കാകന്റെ കരിഞ്ചിറകുകള്
തന്റെ കൊപ്രക്കളത്തിൽ തൂക്കിയിടാനായി
മുറിച്ചുകൊണ്ടുപോവുകയും,
കാലം
കഥകളെ അപ്ഡേറ്റുചെയ്യാനായി
തീരുമാനിക്കുകയും ചെയ്തു.
*************************************

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ