2022, ഏപ്രിൽ 28, വ്യാഴാഴ്‌ച

 

ഗൃഹാതുരം18

സ്കൂളിലേയ്ക്കുള്ള വഴികള്‍

ബാലകൃഷ്ണൻ മൊകേരി


പാഠശാലപ്പറമ്പിന്നതിരുകള്‍

പാഴ് മതിലിനാൽ വേര്‍തിരിക്കാത്തനാള്‍,

ഞങ്ങളെത്തിടും നാനാവഴിയിലൂ-

ടങ്ങനെ,യോടിയോടിത്തളര്‍ന്നവര്‍!

നല്ലകൊങ്ങിണിപ്പൂക്കളു,മപ്പുറം

നില്ലുനീയെന്നു തൊട്ടാൽമയങ്ങിയും,

കാടുപോലെ വളര്‍ന്നു പൂവിട്ടതാം

കാഴ്ചയേകുമതിരാണിവൃന്ദവും

കാത്തുനില്പുണ്ട് നമ്മളെയെപ്പൊഴും,

കണ്ണിനാലേ തലോടിനടന്നുനാം

നാട്ടുകൊന്നകള്‍ വീശിയെറിഞ്ഞതാം

വാട്ടമാര്‍ന്നോരിലത്തണ്ടുകൊണ്ടുനാം

തെങ്ങിനോടുപിണങ്ങിപ്പൊഴിഞ്ഞതാം

തൊണ്ടുരുട്ടിയാണെത്തുകയെപ്പൊഴും!

പാഠശാലപ്പറമ്പിലെ മൂലയിൽ

ഇക്കളിക്കോപ്പൊളിപ്പിച്ചുവച്ചുനാം!

സ്കൂളുവിട്ടാൽ, മറക്കാതെ ചെന്നെടു-

ത്തോടിടുന്നനാള്‍ ,ഓട്ടമേ ജീവിതം!

നെൽവയലിൻ വരമ്പിൽ,ഇടവഴി-

പ്പാതയിൽ നമ്മളോടിക്കിതയ്ക്കയായ്!

നാട്ടിലില്ലൊരു മൂലയും,നമ്മള-

ന്നെത്തിടാത്തവഴിയും വഴക്കവും!

അന്നുനമ്മള്‍ മനഃപാഠമാക്കിയാ-

ജന്മനാടിൻ തുടിപ്പുകളൊക്കെയും.

തെക്കുപോയാൽ പുഴയാണ്,കുന്നുകള്‍

ആക്കിഴക്കിന്റെ കൊട്ടാരഗോപുരം!

കാടുപൂത്ത പടിഞ്ഞാറ്, പാടങ്ങള്‍

നീര്‍ത്തിയിട്ട വടക്കിന്റെ സൗഭഗം!

(നഗ്നപാദങ്ങള്‍ നമ്മെയെത്തിക്കാത്ത

നാട്ടുമൂലകള്‍ ബാക്കിയുണ്ടാകുമോ ?)

ഇന്നു കുട്ടികള്‍, ഗേറ്റുതുറന്നു,-

ന്നെത്തിടുന്നൊരു ബസ്സിലേറുന്നവര്‍,

വൻമതിലുകള്‍ക്കുള്ളിലെ മുറ്റത്തു

ചെന്നിറങ്ങുവോര്‍,ക്ലാസിലടങ്ങുവോര്‍!

നമ്മളൊക്കെയോ?വിദ്യാലയത്തിലേ-

ക്കായിരംവഴി കണ്ടറിയുന്നവര്‍!

ആ വഴികള്‍ക്കറിയുന്നുനമ്മളെ,

നമ്മളാവഴിത്താരയുംനല്ലപോൽ!

നമ്മിലിപ്പൊഴും പൊങ്ങിനില്ക്കുന്നതീ-

നാടുനല്കിയ ചൂരുമാവേവലും!

*************************

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ