ഗൃഹാതുരം18
സ്കൂളിലേയ്ക്കുള്ള വഴികള്‍
ബാലകൃഷ്ണൻ മൊകേരി
പാഠശാലപ്പറമ്പിന്നതിരുകള്‍
പാഴ് മതിലിനാൽ വേര്‍തിരിക്കാത്തനാള്‍,
ഞങ്ങളെത്തിടും നാനാവഴിയിലൂ-
ടങ്ങനെ,യോടിയോടിത്തളര്‍ന്നവര്‍!
നല്ലകൊങ്ങിണിപ്പൂക്കളു,മപ്പുറം
നില്ലുനീയെന്നു തൊട്ടാൽമയങ്ങിയും,
കാടുപോലെ വളര്‍ന്നു പൂവിട്ടതാം
കാഴ്ചയേകുമതിരാണിവൃന്ദവും
കാത്തുനില്പുണ്ട് നമ്മളെയെപ്പൊഴും,
കണ്ണിനാലേ തലോടിനടന്നുനാം
നാട്ടുകൊന്നകള്‍ വീശിയെറിഞ്ഞതാം
വാട്ടമാര്‍ന്നോരിലത്തണ്ടുകൊണ്ടുനാം
തെങ്ങിനോടുപിണങ്ങിപ്പൊഴിഞ്ഞതാം
തൊണ്ടുരുട്ടിയാണെത്തുകയെപ്പൊഴും!
പാഠശാലപ്പറമ്പിലെ മൂലയിൽ
ഇക്കളിക്കോപ്പൊളിപ്പിച്ചുവച്ചുനാം!
സ്കൂളുവിട്ടാൽ, മറക്കാതെ ചെന്നെടു-
ത്തോടിടുന്നനാള്‍ ,ഓട്ടമേ ജീവിതം!
നെൽവയലിൻ വരമ്പിൽ,ഇടവഴി-
പ്പാതയിൽ നമ്മളോടിക്കിതയ്ക്കയായ്!
നാട്ടിലില്ലൊരു മൂലയും,നമ്മള-
ന്നെത്തിടാത്തവഴിയും വഴക്കവും!
അന്നുനമ്മള്‍ മനഃപാഠമാക്കിയാ-
ജന്മനാടിൻ തുടിപ്പുകളൊക്കെയും.
തെക്കുപോയാൽ പുഴയാണ്,കുന്നുകള്‍
ആക്കിഴക്കിന്റെ കൊട്ടാരഗോപുരം!
കാടുപൂത്ത പടിഞ്ഞാറ്, പാടങ്ങള്‍
നീര്‍ത്തിയിട്ട വടക്കിന്റെ സൗഭഗം!
(നഗ്നപാദങ്ങള്‍ നമ്മെയെത്തിക്കാത്ത
നാട്ടുമൂലകള്‍ ബാക്കിയുണ്ടാകുമോ ?)
ഇന്നു കുട്ടികള്‍, ഗേറ്റുതുറന്നു,വ-
ന്നെത്തിടുന്നൊരു ബസ്സിലേറുന്നവര്‍,
വൻമതിലുകള്‍ക്കുള്ളിലെ മുറ്റത്തു
ചെന്നിറങ്ങുവോര്‍,ക്ലാസിലടങ്ങുവോര്‍!
നമ്മളൊക്കെയോ?വിദ്യാലയത്തിലേ-
ക്കായിരംവഴി കണ്ടറിയുന്നവര്‍!
ആ വഴികള്‍ക്കറിയുന്നുനമ്മളെ,
നമ്മളാവഴിത്താരയുംനല്ലപോൽ!
നമ്മിലിപ്പൊഴും പൊങ്ങിനില്ക്കുന്നതീ-
നാടുനല്കിയ ചൂരുമാവേവലും!
*************************
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ