2022, മാർച്ച് 15, ചൊവ്വാഴ്ച

 

ഗൃഹാതുരം 17
മണ്ണും വെള്ളവും
ബാലകൃഷ്ണൻ മൊകേരി
    ഓർമ്മയിലേതോ വീട്ടിൻ
പിന്നിലെത്തൊടിയിൽനാം
മുക്കാലിപ്പന്തൽകെട്ടി-
യക്ഷമമിരിക്കുന്നൂ!
മണ്ണുവാരുന്നൂ കൈയാൽ,
കല്ലുകൾ മാറ്റുന്നു,പി-
ന്നിത്തിരിവെള്ളത്തിനാൽ
നനച്ചു കുഴയ്ക്കുന്നൂ!
അമ്മതൻ കണ്ണിൽപ്പെടാ-
തെടുത്ത ചിരട്ടയിൽ
ആമണ്ണുനിറച്ചുനാം
ഇലയിൽ കമഴ്ത്തുന്നൂ!
ചിരട്ടമാറ്റുമ്പോഴെ-
ന്തദ്ഭുത,മിലച്ചീന്തിൽ
മണ്ണപ്പം ! ആഹ്ളാദിച്ചൂ
നമ്മളുമക്കാലവും!
വെള്ളവും മണ്ണുംതന്നെ-
യായിരുന്നെന്നും നമ്മൾ
ലാളിച്ചു കളിക്കോപ്പാ,-
യോർമ്മയിലുണ്ടോ തോഴീ ?
നനഞ്ഞ മണ്ണിൽ നമ്മൾ
മെനഞ്ഞു പലരൂപം
കളിച്ചുകഴിയുമ്പോ-
ളുടച്ചുമണ്ണായ് മാറ്റും.
പിറ്റേന്നു പുതിയൊരു
രൂപമാകുവാൻ മണ്ണും
കൊതിച്ചുകിടന്നെന്നു
തോന്നുകയാണോർക്കുമ്പോൾ
(അന്നത്തെ കടകളിൽ
കളിക്കോപ്പുകളില്ലാ,
ഉണ്ടെങ്കിൽ,ഞങ്ങൾക്കാരും
വാങ്ങിനൽകുകയില്ലാ !)
പുതിയപിള്ളേർക്കിതു
കേൾക്കുമ്പോൾ പരിഹാസം!
എങ്കിലും ഞങ്ങൾ വെറും
മണ്ണിലേ കളിച്ചവർ,
ഞങ്ങളീവെള്ളത്തിനാൽ
നനഞ്ഞുതെഴുത്തവർ,
ഞങ്ങളീമണ്ണാൽതീർത്ത
വാനിലാണല്ലോ നിങ്ങൾ
പറന്നുനടക്കുന്നൂ,
താരമായ് തിളങ്ങുന്നൂ!
**********************

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ