2021, ഫെബ്രുവരി 24, ബുധനാഴ്‌ച

 ഒഴുക്ക്

ബാലകൃഷ്ണൻ മൊകേരി

തുടങ്ങും മുമ്പ്,
ആവേശ ഭരിതമായ സ്വപ്നങ്ങളുടെ
കുടമാറ്റമായിരുന്നു,
കാറ്റിലൂടെ ഒഴുകി വരുന്ന
മദിപ്പിക്കും മണങ്ങളുടെ
തിരത്തള്ളലായിരുന്നു,
മഞ്ഞുമലകളുടെ ഉയരങ്ങളിൽ,
കൊടുമുടിയിൽ കൊടിനാട്ടുമ്പോൾ
മറ്റൊന്നും കണ്ണിലും കാതിലും
ഇല്ലായിരുന്നു!
ഒടുവിൽ,
പ്രതീക്ഷകളിൽ പനിനീർ തളിച്ച
ആനന്ദമൂർഛയടങ്ങി
ചത്തുപോയ കണ്ണുകളിൽ,
കലിയടങ്ങി കെട്ടുപോയ
ഈങ്ങിയ ആകാശക്കീറിൽ,
ഒന്നും വേണ്ടായിരുന്നെന്ന
മേഘാക്ഷരങ്ങൾ വായിച്ച്
വീണ്ടുവിചാരത്തിൻ്റെ
ഇടിയൊച്ചയിൽ കിടുങ്ങി,
കവി
എഴുതി വെച്ച കവിത
കീറിപ്പറത്തുകയായിരുന്നു.
അങ്ങനെയാണ് ചരിത്രം
ഒഴുക്കറ്റ് വരണ്ടുപോയത്
...............................................

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ