2021, ജനുവരി 15, വെള്ളിയാഴ്‌ച

 മാഷും കുട്ടിയും

ബാലകൃഷ്ണൻ മൊകേരി

കണ്ണടയും കാൽശരായിയുമണിഞ്ഞ
ഉയരമുള്ള സുന്ദരൻ,
സിദ്ധാര്ത്ഥൻമാഷ്,
തലേന്നുകൊടുത്ത ചോദ്യങ്ങള്ക്ക്
ഉത്തരമെഴുതാതെവന്ന
രാഗിണിയെ ശകാരിച്ചു :
എന്താ കുട്ടീയിങ്ങനെ ?
ഒരിഞ്ച് കനത്തിൽ പൗഡറിടാനും
മിന്നുന്ന പൊട്ടുതൊടാനും
വാലിട്ടു കണ്ണെഴുതാനും
ചെവിക്കരികിലൂടെ കവിളത്തേക്ക്
മുടിചുരുളാക്കിയിടാനും
നീ മറന്നില്ലല്ലോ !
പെൺകുട്ടികള് മാത്രമുള്ള ക്ലാസ്സിൽ
അവിവാഹിതനായ മാഷിന്റെ
ഒരമുള്ള വര്ത്താനം കേട്ട്
രാഗിണിക്കു കലിവന്നു!
പോടാ നായിന്റെമോനേ,
എനക്കു മനസ്സില്ലാഞ്ഞിറ്റാ
എഴുതാണ്ട് വന്നത്,
അയിനിഞ്ഞെന്നെ തൊലിക്കുമെന്ന്
പകുതി മനസ്സിലും
പകുതി തൊട്ടടുത്തുള്ള പത്മിനിക്കുമാത്രം
കേള്ക്കാൻ പാകത്തിലും
പറയുമ്പോള്
അവളുടെ കണ്ണുകള് നിറഞ്ഞിരുന്നു !
കന്യയുടെ പൂങ്കണ്ണീരുകണ്ട്
തൃപ്തനായ സിദ്ധാര്ത്ഥൻ മാഷ്,
സാരല്യ, നാളെ എഴുതിക്കൊണ്ടൊന്നോളൂ
എന്ന് അവളെയിരുത്തിയപ്പോള്
പത്മിനി അവളോട് മന്ത്രിച്ചു :
ഓന് അങ്ങനെത്തന്നെ മാണം,
അല്ല പിന്നെ !
.............................................

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ