കിളിയുടെ ഉപമ
ബാലകൃഷ്ണൻ മൊകേരി
പകലിനെ മറച്ച്,
ആകാശംനിറഞ്ഞ് ഭീതിവിതയ്ക്കുന്ന
ഒരു രാജാവിനോട്
നിസ്സാരനായ എനിക്ക്
എന്തു ചെയ്യുവാനാവുമെന്നാരാഞ്ഞ ശിഷ്യനോട്
ഗുരു പറഞ്ഞു :
അവനവൻെറ കരുത്തിനെ കുറച്ചുകാണരുത്.
പര്‍ണ്ണശാലാങ്കണത്തിൽ കൊത്തിപ്പെറുക്കുന്ന
ആ കുഞ്ഞിക്കിളിയെ നോക്കൂ,
അതിന്,
അപ്പുറത്തെ ഭീമാകാരമായ
പാറ പിളര്‍ക്കാനാവും .
കണ്ണു മിഴിച്ച ശിഷ്യനോട് ഗുരു തുടര്‍ന്നു :
ഒരു മരത്തൈ നടുന്നതിലൂടെ
കുഞ്ഞിക്കിളിക്കതിന് സാധിക്കുന്നതാണ്.
കിളികളെങ്ങനെയാണ് മരത്തൈ നടുകയെന്ന്
ശിഷ്യൻ വാ പിളര്‍ത്തിയപ്പോള്‍,
ഗുരു കാരുണ്യത്തോടെ മൊഴിഞ്ഞു :
കിളികള്‍ പഴങ്ങള്‍ ഭുജിച്ച്
പാറപ്പുറത്ത് വിത്തുകള്‍ കാഷ്ഠിക്കുന്നു.
അതിലുള്ള ഏതെങ്കിലുമൊരു വിത്ത്
മുളച്ചുവരികയും,
പാറയുടെ വിള്ളലുകളിലേക്ക് വേരുകളാഴ്ത്തി
ആ പാറയെ വിണ്ടുകീറുകയും,
പിന്നൊരു പെരുംമഴയത്ത്
പാറയിളകിവീണ് തകരുകയും
ഭൂമിശാസ്ത്രം മാറിമറിയുകയും ചെയ്യുന്നു.
അങ്ങനെയാണ്,
കിളിയുടെഉപമയിൽ ഊര്‍ജ്ജംനേടിയ ശിഷ്യൻ
ഒരു കിളിയായി
പറന്നുപോയത്.!
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ